Tuesday, August 14, 2012

വെമ്പട്ടി ചിന്നസത്യം-കുച്ചിപ്പുഡിയിലെ പെരിയ സത്യം

ഭക്തിപ്രസരിണിയായിരുന്ന ഒരു ഗ്രാമീണ നൃത്തത്തെ എങ്ങനെ ഈ നൃത്താചാര്യൻ നിയത രൂപമുള്ള  കലയാക്കി മാറ്റി?



         ഇക്കഴിഞ്ഞ ജൂലയ് 28-)0 തീയതി ഗുരു വെമ്പട്ടി ചിന്നസത്യം നിതാന്തമായ ജതികൾ ചവിട്ടി നിത്യതയുടെ രംഗമഞ്ചത്തിൽ നൃത്തലീലാതരംഗിണി അവതരിപ്പിക്കാൻ യാത്രയായി.

          കുച്ചിപ്പുഡിയുടെ ചരിത്രമെഴുതപ്പെടുമ്പോൾ ചിന്നസത്യത്തിന്റെ പേർ ലിസ്റ്റ് ചെയ്യപ്പെടുന്നത് പല യോഗ്യതാ കോളങ്ങളിലാണ്. നിയതമായ ചട്ടക്കൂട് നിർമ്മിച്ചെടുത്തയാൾ, കോറിയോഗ്രാഫിയിലെ പ്രഗതിശീലൻ, നൃത്ത അടവുകൾക്ക് വിശേഷജ്ഞത അണച്ചയാൾ, സർവ്വോപരി കുച്ചിപ്പുഡിയെ ക്ലാസിക് പദവിയിലേക്ക് ഉയർത്തിയ ആൾ, ആചാര്യൻ, ഗുരു, നൃത്തനാടകസംവിധായകൻ അങ്ങനെ വ്യാപ്തി കൂടിയ ഒരു ലിസ്റ്റ് എഴുതേണ്ടി വരും. ഒരു ഗ്രാമത്തിന്റെ പേരിൽ ഒതുങ്ങി അറിയപ്പെട്ടിരുന്ന നൃത്തരൂപത്തെ തനതു ക്ലാസിക് കലയായി വളർത്തിയെടുത്തയാൾ എന്ന വിശേഷണമാണിതിൽ ഏറ്റവും യോജിക്കുന്നത്.
                  
          ചിന്നസത്യം മദ്രാസിലെത്തുന്നത് വേദാന്തം ലക്ഷ്മീനാരായണശാസ്ത്രികളിൽ നിന്നും അഭ്യസിച്ചെടുത്ത നൃത്തപാടവത്തോടെയാണ്. അടുത്ത ബന്ധുവായ വെമ്പട്ടി പെദ്ദ സത്യം  സിനിമയിൽ കോറിയോഗ്രാഫറാണ്, ചിന്നസത്യവും അതെ ജോലി ഏറ്റെടുത്തു, കാലയാപനത്തിനു വേണ്ടി. കുച്ചിപ്പുഡിയിലെ വൻ വിപ്ലവത്തിന്റെ ബീജാവാപം തന്റെ ഗുരു ലക്ഷ്മീനാരായണശാസ്ത്രി ചെയ്തിട്ടുണ്ടെന്ന് ഉള്ള അറിവ് അതു വളർത്തിയെടുക്കാനുള്ള ഉത്സാഹം ചിന്നസത്യത്തിൽ തുടിപ്പിച്ചിരുന്നിരിക്കണം. നൃത്തനാടകമായ കുച്ചിപ്പുഡിയിലെ നൃത്തങ്ങൾ അടർത്തെടുത്ത് ഏക (സോളോ) നൃത്തമാക്കി മാറ്റിയെടുക്കലാണ്  ലക്ഷ്മീനാരായണ ശാസ്ത്രി ചെയ്തത്.  . ഭരതനാട്യത്തിൽ നിന്നും തുലോം വ്യത്യസ്തമായ ഈ നൃത്തവിശേഷം അർഹിക്കുന്ന സ്ഥാനം കൈവര്യ്ക്കുന്നില്ല എന്നും വെറും വിനോദോപാധിയെന്ന ലീലാതരംഗങ്ങളുടെ അഗാധതയിൽ ആരും അറിയാത്ത  ശോഭകനകമയ ഖനി തന്നെ ഉണ്ടെന്നുമുള്ള അറിവും അദ്ദേഹത്തെ തെല്ലു പ്രകോപിതനാക്കിക്കാണണം.. സിനിമയിൽ നിന്നും ലഭിച്ച പണം സ്വരൂക്കൂട്ടി കുച്ചുപ്പുഡിയ്ക്കു വേണ്ടി ഒരു വിദ്യാലയം തുടങ്ങുകയായിരുന്നു ചിന്നസത്യത്തിന്റെ ആദ്യപ്രവർത്തി. ദക്ഷിണഭാരതത്തിൽ മറ്റൊരു ക്ലാസിക് നൃത്തരൂപം എന്ന വലിയ സത്യം ഉദ്ഘോഷിയ്ക്കുന്നതിന്റെ ആദ്യ കൊന്നക്കോലടി.

          മദ്രാസിൽ ചിന്നസത്യം നേരിട്ടത് രണ്ട് വെല്ലുവിളികളാണ്. ഒന്ന് കുച്ചിപ്പുഡി സ്വതന്ത്ര ക്ലാസിക് നൃത്തരൂപമെന്ന് സ്ഥാപിച്ചെടുക്കുക, മറ്റൊന്ന് അഭിരുച്യാനുസാരിയായ ഒരു ആസ്വാദകവൃന്ദത്തെ സൃഷ്ടിച്ചെടുക്കുക എന്നതും. ഇവ പരസ്പരബന്ധിതവുമാണ്. കുച്ചിപ്പുഡിയുടെ പാരമ്പര്യശാസ്ത്രീയവേരുകൾ തേടിപ്പോയി പ്രാമാണികത ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണെന്നുള്ള നിഗമനമാണ് ആദ്യം അദ്ദേഹത്തിൽ നിപതിച്ചത്. പതിനാലാം നൂറ്റാണ്ടിൽ സിദ്ധേന്ദ്രയോഗി ഭക്തിപാരവശ്യത്താൽ സ്വരൂക്കൂട്ടിയെടുത്ത, ഭാഗവതമേളയുടെ ഭാഗമായ പാരിജാതപുഷ്പാഹരണം ആ പ്രദേശങ്ങളിലെ തനതു നൃത്ത-നാടക സമ്പ്രദായങ്ങൾക്ക് തെല്ലൊരു നിയതരൂപം നൽകിയിരുന്നു. തെലുഗു യക്ഷഗാനം നാടകത്തിന്റെ പ്രവിദ്ധിയും സങ്കേതങ്ങളും നൽകിയിരുന്നു ഇതിനു. ബ്രാഹ്മണബാലന്മാർ പെൺവേഷം കെട്ടിയ ഈ സമ്പ്രദായത്തിൽ നൃത്തത്തിനു ധാരാളം സാദ്ധ്യതകളും ലാക്കുമുണ്ടായിരുന്നു. അനുഷ്ഠാനത്തിന്റെ ഭാഗമായി ബ്രാഹ്മണർ ചെയ്തുവന്ന ഈ നൃത്തനാടകം അതിന്റേതായ പരിമിതികളും പേറി നാട്ടുക്കൂട്ടത്തെ ആഹ്ലാദിപ്പിക്കാൻ പോന്നതായിരുന്നു. എന്നാൽ കഥാപാത്രത്തിന്റെ അവതരണത്തിനു പ്രൌഢിയും സാരാംശവും ഏറ്റുന്ന ‘പാത്രപ്രവേശം’ പോലുള്ള സങ്കേതങ്ങൾ ഈ നൃത്തനാടകത്തിൽ നിബന്ധിച്ചിരുന്നത് നൃത്തത്തിൽ നാടകീയതയേറ്റാൻ പര്യാപ്തമായിരുന്നു. പിന്നീട് പ്രചലിതമായ ‘ഭാമാകലാപ’ (ഇത് പാരിജാതപുഷ്പാഹരണത്തിന്റെ ഒരു ഭാഗമായിരുന്നു) ത്തിൽ ഭാമയുടെ പ്രവേശം ഗംഭീരമായിരുന്നു. രണ്ടുപേർ നീക്കുന്ന തിരശ്ശീലയ്ക്കു പിന്നിൽ പുറം തിരിഞ്ഞു നിന്ന് പിന്നിക്കെട്ടി ഞാത്തിയ തലമുടി മാത്രം തിരശ്ശീലയ്ക്കു മുൻപിൽ പ്രദർശിപ്പിച്ചായിരുന്നു ഭാമയുടെ വരവ്.  മദ്രാസിൽ തന്നെ സ്ഥിരതാസമാക്കിയ ലക്ഷ്മിനാരായണ ശാസ്ത്രി വിപ്ലവാത്മകമായിട്ട് കുച്ചിപ്പുഡിയിൽ ഒരു ഏക (സോളോ) നൃത്തത്തിന്റെ സാദ്ധ്യതകൾ പരീക്ഷിച്ചപ്പോൾ ഭാമാകലാപം ഒരു ഇനം ആയി എടുക്കുകയും ചെയ്തു. നൃത്തനാടകത്തിൽ വേറിട്ടെടുക്കപ്പെട്ട ശബ്ദം, പദം ഇവയൊക്കെയും അതേപടി രംഗത്തെത്തി.  അദ്ദേഹത്തിന്റെ ഈ പുതിയ ഉദ്യമത്തെ വിപുലീകരിക്കാമെന്ന ധൈര്യം സിനിമയുടെ ഭ്രമക്കാഴ്ച്ചകൾ നൽകുന്ന  ധനാഢ്യത വിട്ടുകളയാൻ ചിന്നസത്യത്തിനു പ്രചോദനം നൽകി.  .

          കുച്ചിപ്പുഡിയിലെ നൃത്താംശങ്ങൾ അരിച്ചെടുത്ത് പുതിയ നിർമ്മിതികൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു ചിന്നസത്യത്തിന്റെ ആദ്യസംരംഭം. ആണുങ്ങൾ മാത്രം ആടിയിരുന്ന നൃത്തം പെൺകുട്ടികൾക്കും ആവാം എന്ന ലക്ഷ്മീനാരായണശാസ്ത്രിയുടെ തീരുമാനം കുച്ചിപ്പുഡിയ്ക്ക് ഒരു നവവ്യക്തിത്വം ചാർത്തിക്കൊടുത്തിരുന്നു. സമഗ്രരൂപത്തിൽ ഭക്തിപ്രസരിണി മാത്രമായിരുന്ന ഈ നൃത്തം അതിൽ നിന്നും മോചിക്കപ്പെട്ടത് ഇതോടൊപ്പം നടന്ന മറ്റൊരു കാര്യം. സ്വാതന്ത്ര്യാനന്തരം ഭാരതത്തിൽ പൊതുവേ നൃത്തങ്ങൾക്ക് ഈ ഈ പുതിയ ഭാവം കൈ വന്നിരുന്നു. മാത്രമല്ല പ്രാദേശിക ഗുരുക്കളുടെ ചിറകിൻ കീഴിൽ മാത്രമൊതുങ്ങിയവ സ്ഥാപനവൽക്കരിക്കപ്പെടുകയും ഇക്കാലത്തെ ഒരു വൻപൻ മാറ്റമായിരുന്നു.  യാമിനി കൃഷ്ണമൂർത്തി എന്ന ഭരതനാട്യക്കാരി ലക്ഷ്മീനാരായണശാസ്ത്രിയുടെ  ശിഷ്യയായെത്തിയത് ഇത്തരം ചില സ്വാ‍ധീനങ്ങളാലുമാണ്. ഭരതനാട്യത്തേക്കാളേറെ അഭിനയസദ്ധ്യതകൾ ഉണ്ട് എന്ന നിലയ്ക്ക് ബാലസരസ്വതിയും കുറച്ച് കുച്ചിപ്പുഡി പഠിച്ചു കളയാമെന്ന് തീരുമാനിച്ചിരുന്നു.
          കുച്ചിപ്പുഡിയ്ക്ക് ഭരതനാട്യത്തിന്റെ പ്രഭാവത്തിന്റെ കീഴിൽ  ഒരു ഏകനൃത്തമായി അംഗീകാരം കിട്ടാൻ,  ഊർജ്ജവത്തായ സംഘാതം ഉണ്ടാക്കിയെടുക്കാൻ അത്ര എളുപ്പമല്ലെന്ന്ന്ന് ചിന്നസത്യത്തിനു അറിവായി. സംഗീതനാടക അക്കാഡമിയുടെ  ഭാരതീയനൃത്തങ്ങളുടെ ലിസ്റ്റിൽ നാലേ നാല് ക്ലാസിക്കൽ നൃത്തങ്ങളേ ഉണ്ടായിരുന്നുള്ളു. കുച്ചിപ്പുഡി ആ ചെറുപട്ടികയിൽ ഇല്ല.  സിനിമയിൽ കോറിയോഗ്രാഫർമാരായി ധാരാളം  കുച്ചിപ്പുഡി അറിയാവുന്നവർ ഉണ്ടായിരുന്നതിനാൽ “ഫിൽമി ഡാൻസ്’ എന്നൊരു ചീത്തപ്പേരും നേടിയെടുത്തിരുന്നു കുച്ചിപ്പുഡി. ആഢ്യർ വെറും “കൂത്ത്” എന്നും വിളിച്ചു. 1958ഇലെ നാട്യകലാ കോൺഫെറൻസിൽ കനകലിംഗേശ്വര റാവുവും വിസ്സാ അപ്പ റാവുവും മറ്റും കുച്ചിപ്പുഡിയ്ക്ക് തെല്ലൊരു മാന്യതയും അംഗീകാരവും നേടിയെടുക്കാൻ യത്നിച്ചിരുന്നു. നൃത്തനാടകങ്ങൾക്ക് ലോകപ്രിയതയും സർവ്വപ്രീതിയും ഏറുമെന്നുള്ളതുകൊണ്ടും സ്ത്രീകളെ പങ്കെടുപ്പിക്കാമെന്നതുകൊണ്ടും നൃത്തനാടകങ്ങൾ പ്രചാരത്തിനുള്ള ഉപാധിയായി കണ്ടു ചിന്നസത്യം. ഇതിനകം കുച്ചിപ്പുഡിയിലെ ശബ്ദവും പദങ്ങളും പഠിച്ച് അരങ്ങേറിയ യാമിനി കൃഷ്ണമൂർത്തിയ്ക്ക് ഭരതനാട്യം വച്ചുനീട്ടിയ പ്രശസ്തി ഉണ്ടായിരുന്നതിനാൽ കുച്ചിപ്പുഡിയ്ക്ക് തെല്ലൊരു ദൃശ്യത ലഭിച്ചു. 1960കളുടെ ആദ്യത്തിൽ ചിന്നസത്യം നിർമ്മിച്ചെടുത്ത ‘ക്ഷീരസാഗരമഥനം’ എന്ന കുച്ചിപ്പുഡി നൃത്തനാടകത്തിൽ അദ്ദേഹം പ്രധാന വേഷമായ വിഷ്ണുവിന്റെ വേഷം ചെയ്തപ്പോൾ തുല്യപ്രാധാന്യമുള്ള മോഹിനി വേഷം ചെയ്തത് യാമിനി കൃഷ്ണമൂർത്തിയാണ്. ചരിത്രപരമായി ചില ചെറുപ്രാമാണികത ഉറപ്പിച്ചെടുക്കയാണ് ഇതുവഴി സംജാതമായത്. ലക്ഷ്മീനാരായണശാസ്ത്രിയുടെ ശിഷ്യരായ രണ്ടുപേർ, കുച്ചിപ്പുഡിയിലെ നൃത്തം സ്വാംശീകരിച്ചവർ, ഏകനൃത്തം ആയി പഠിച്ചെടുത്തവർ അവതരിപ്പിച്ച നൃത്തനാടകം നാടകത്തിലൂടെ നൃത്തം എന്ന അന്തർനിഹിതമൂലതത്വത്തെ നൃത്തത്തിലൂടെ നാടകം എന്നാക്കി മാറ്റാവുന്നതാണെന്ന പ്രഘോഷണം ഇങ്ങനെ സാധിച്ചെടുത്തു.. കുച്ചിപ്പുഡിയിലെ നൃത്താംശം വേർതിരിച്ചെടുക്കാമെന്നുള്ള  ആശയം പ്രബലപ്പെട്ടു. നേരത്തെ പശുമർത്തി വേണുഗോപാലശർമ്മ, സി ആർ ആചാര്യലു എന്നിവരൊക്കെ ഇത് തിരിച്ചറിഞ്ഞു പ്രവർത്തിച്ചവരാണ്.

          കുച്ചിപ്പുഡിയ്ക്ക് ഗൌരവവും ഗണനീയവുമായ ക്ലാസിക് നൃത്തമാകണമെങ്കിൽ അതിന്റേതായ പ്രാമാണികത വളർത്തിയെടുക്കേണ്ടതാണെന്ന് ഇക്കാലത്ത് ചിന്നസത്യത്തിനു ബോദ്ധ്യമുണ്ടായിരുന്നു. ഭാരതത്തിലെ ഏതു നൃത്തരൂപത്തിൽ നിന്നും പിറകോട്ട് വരച്ചാൽ അത് നാട്യശാസ്ത്രത്തിൽ എത്തിച്ചേരുമെന്നതു കൊണ്ട് കുച്ചിപ്പുഡിയുടെ ബീജകോശവും മൂലാധാരവും നാട്യശാസ്ത്രത്തിൽ നിന്നും ചികഞ്ഞെടുക്കുകയായി അടുത്ത ധർമ്മം. സംസ്കൃതപണ്ഡിതരുടെ കൂട്ടുപിടിച്ച് നാട്യശാസ്ത്രം  അരിച്ചു പഠിച്ച് കുച്ചിപ്പുഡിയിലെ അടവുകൾ നാട്യശാസ്ത്രസംബന്ധിയാണെന്നും മറ്റേതു നൃത്തരൂപത്തിനും അവകാശപ്പെട്ടത് കുച്ചിപ്പുഡിയ്ക്കും ബാധകമാണെന്നും അസന്നിഗ്ദ്ധം തെളിയിക്കാനായി അദ്ദേഹത്തിനു. അടവുകളുടെ പ്രയോഗത്തിൽ പ്രാദേശികമായ മാറ്റങ്ങൾ ഉണ്ടാവുന്നത് സാധാരണയാണ്.  ഒരേ അടവ് ഭരതനാട്യത്തിലും ഒഡിസ്സിയിലും വ്യത്യസ്തപ്രയോഗങ്ങളിലൂടെ പ്രകടമാകുന്നതുപോലെ. ഉദാഹരണം നാട്യശാസ്ത്രത്തിൽ ദോലഹസ്തം എന്ന് നിർദ്ദേശിക്കുന്നത് (കൈപ്പത്തി വെറുതെ തുടയ്ക്ക് സമമായി തൂക്കിയിടുന്നത്) ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കഥകളിയിലും ഒഡിസ്സിയിലും വളരെ വ്യത്യസ്തമാണ്. ഇത്തരം പ്രാദേശിക പാഠഭേദങ്ങളാണ് കുച്ചിപ്പുഡിയിലെ വ്യത്യസ്തതയ്ക്ക് നിദാനമെന്നും അവയ്ക്ക് ശാസ്ത്രീയമായ അടിത്തറ തന്നെയാണുള്ളതെന്നും പ്രഖ്യാപിക്കാൻ കഴിഞ്ഞത് ചിന്നസത്യത്തിന്റെ സ്വകാരനേട്ടം മാത്രമല്ല കുച്ചിപ്പുഡിയുടെ പ്രാമാണികസത്യതയുടെ വാതിൽതുറപ്പാട്ടു പാടലുമായിരുന്നു. ചിന്നസത്യം എന്ന സത്യം തിരിച്ചറിയപ്പെടുകയായിരുന്നു ഇവിടെ.
         
അടവുകൾ മാറുന്നു

          കുച്ചിപ്പുഡിയിലെ ഓരോ അടവിന്റേയും കരണങ്ങളുടേയും സൂക്ഷ്മാംശങ്ങൾ വരെ നാട്യശാസ്ത്രനിബന്ധനകൾ അനുസാരിയായി വിശദീകരിയ്ക്കാൻ കഴിഞ്ഞത് വിശ്വാസോത്പാദകവും നിശ്ചയാത്മകവും ആയിരുന്നു. ഈ പഠനപ്രകാരം ഭരതനാട്യത്തേക്കാളേറേ നാട്യശാസ്ത്രസംബന്ധിയാണ് കുച്ചിപ്പുഡി എന്ന സത്യം വെളിവായി. ഭരതനാട്യം വിട്ടുകളഞ്ഞ പല സ്ഥാനകങ്ങളും ചാരികളും പാദഭേദങ്ങളും നിഷ്പ്രയാസം കുച്ചിപ്പുഡിയിൽ കണ്ടെടുക്കാമെന്ന ചിന്നസത്യത്തിന്റെ പ്രഖ്യാപനം എന്തരോ മഹാനുഭാവന്മാർക്ക് അംഗീകരിക്കേണ്ടി വന്നു! കുച്ചിപ്പുഡി എന്നാൽ ഒരു താലത്തിന്മേൽ കയറിനിന്നും തലയിൽ വെള്ളം നിറച്ച കുടം വച്ചും ആടുന്ന സർക്കസ്സ് അല്ലെന്ന് നിസ്സങ്കോചം വെളിവാക്കി ഈ അകക്കണ്ണ് തുറക്കൽ. ഉള്ളടങ്ങിയ നൃത്തഘടനയുടെ വികാസം  വിപുലവും അസീമവുമായ രചനകൾക്ക് തിരശ്ശീല മാറ്റിക്കൊടുത്തു

          ചിന്നസത്യത്തിന്റെ ഇത്തരം ആന്തരികപഠനങ്ങൾ വഴിവച്ചത്  അടവുകളുടേയും കരണങ്ങളുടേയും സൂക്ഷ്മാംശങ്ങളിൽ ചില നേരിട്ട ഇടപെടലുകൾ നടത്തേണ്ടി വന്നതിലേക്കാണ്. ശാസ്ത്രനിബദ്ധമായി ഒരു നൃത്തത്തെ വാർത്തെടുക്കുമ്പോൾ വന്നുകൂടുന്ന കടമകളിലൊന്ന്. ഒരു നാടൻ കലാരൂപമെന്ന നിലയിൽ ഒരു ഗ്രാമത്തിന്റെ പരിസരസംബന്ധിയായി ഭക്തിപ്രസ്ഥാനത്തിന്റെ ചുവട്ടിൽ വളർന്ന നൃത്തനാടകസ്വരൂപത്തിനു ശാസ്ത്രീയവശം അത്ര കണ്ട് ക്ലിപ്തമല്ലെങ്കിൽ കുറ്റം  പറയാനില്ല. ലക്ഷ്മീനാരായണശാസ്ത്രിയും മറ്റും നേരത്തെ തന്നെ പ്രായോഗികവും സൈദ്ധാന്തികവും ആയ രൂപകൽ‌പ്പനകളെ സമാഹരിച്ച് ഏകീകരിയ്ക്കാൻ ശ്രമപ്പെട്ടിരുന്നു. ഇതിന്റെ വിപുലീകരണമാണ് ചിന്നസത്യത്തിന്റെ ആയുർദൌത്യത്തിൽ പ്രധാനം. സംഹിതാബദ്ധമായ രൂപഘടന യുക്താനുസാരിയായ പുരോഗമനകാലഗതി സാദ്ധ്യമാക്കുകയും  ഇത്  സാമ്പ്രദായികമെങ്കിലും നൂതന സംരചനകൾ വന്നു ചേരാനുള്ള സാദ്ധ്യതയേറ്റുകയും ചെയ്തു. നിലവിലുള്ള പല അടവുകളും നാട്യശാസ്ത്രത്തിൽ കണ്ടെത്തി ആധികാരികത വ്യക്തമാക്കപ്പെട്ടിരുന്നു ഇതിനകം.  ഓരോ അടവുകളുടേയും പ്രയോഗവും നിലകളും വിശദമായി പരിശോധിച്ച് കൃത്യത വരുത്തി ചെത്തിമിനുക്കിയെടുക്കുക ചിന്നസത്യത്തിന്റെ കർമ്മപദ്ധതിയിലൊന്നായിരുന്നു. ഇതു മൂലം അടവിന്റെ ചാരുത വർദ്ധിയ്ക്കുകയും ഏകാഗ്രത ഉൾച്ചേരുകയും കൂടുതൽ പ്രമാണബദ്ധമാവുകയും ചെയ്തു എന്ന് മാത്രമല്ല അവതരണത്തിൽ തനിമ സ്പഷ്ടവും പ്രത്യക്ഷവും ആയിത്തീർന്നു..

          ആണുങ്ങൾക്ക് കളിയ്ക്കാനുള്ളതായിരുന്നു കുച്ചിപ്പുഡി. സ്ത്രീകഥാപാത്രങ്ങൾ ആണുങ്ങൾ തന്നെ. ‘രൂപാനുരൂപം’ എന്ന തത്വമാണു അടിസ്ഥാനം. എന്നു വച്ചാൽ പെണ്ണിനു പെണ്ണ് എന്നു തന്നെ. പക്ഷേ ആണ് ആയിരിക്കണം വേഷം കെട്ടുന്നത്. (കഥകളിയിലെ സ്ത്രീവേഷാവിഷ്കാരവുമായി ഇതിനു യാതൊരു താരതമ്യവും ഇല്ല എന്ന് ഊന്നിപ്പറയട്ടെ). വേദാന്തം സത്യനാരായണയുടെ സ്ത്രീവേഷം നൂറുശതമാനം ഈ തന്മയീഭാവത്തിന്റെ ഉടലെടുക്കൽ ആയിരുന്നു. സ്ത്രീചലനങ്ങളെ അനുകരിയ്ക്കുക എന്നത് ധർമ്മം. ഇതിനെ നിരാകരിയ്ക്കലാണ് ചിന്നസത്യത്തിന്റെ പരിഷ്കാരങ്ങളിലൊന്ന്. നൃത്തവും ചലനങ്ങളും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം നിജപ്പെടുത്തി.. പുരുഷന്മാരുടെ സ്ത്രീചലനങ്ങൾക്ക് വിലക്കേർപ്പെടുത്തി പെൺ ചേഷ്ടകൾ ഒഴിവാക്കിയതോടെ ദുർബലതയും ബാലിശത്വവും മാറിക്കിട്ടി. കൂടാതെ സ്ത്രീചലനങ്ങളിലൂടെ മനോരഞ്ജനം എന്ന വഴി വിട്ട് നൃത്തത്തിന്റെ സൂക്ഷ്മരൂപത്തിൽ ആസ്വാദനം ഉറപ്പിച്ചെടുക്കാനും ഇത് പര്യാപ്തമാക്കി. പൌരുഷലാവണ്യം അതിന്റേതായ തനിമയിൽ ദീപ്തമായി. അടവുകളും കരണങ്ങളും നിയന്ത്രണവിധേയമാക്കി, വ്യവഹാരങ്ങളിൽ നർത്തകർ സംയമനം പാലിക്കേണ്ടതിൽ നിഷ്കർഷ പുലർത്തി. ലോകധർമ്മിയിൽ നിന്നും നാട്യധർമ്മിയ്ലേക്കുള്ള വഴിദൂരം കൂടുതൽ താണ്ടുന്നതിന്റെ ഉദാഹരണമായും ഇതു കണക്കാക്കാം.  ചലനങ്ങളുടേയും അടവുവ്യാപാരങ്ങളുടേയും കൃത്യത ഉറപ്പാക്കി.  സ്ത്രീകൾക്കുള്ള അടവുകളും ചലനങ്ങളും അവരുടെ ശരീരരൂപത്തിനും വടിവിനും അനുസാരിയായി ചിട്ടപ്പെടുത്തി. സമീകൃതവും അടക്കം പാലിക്കപ്പെടുന്നവയുമായ അവയുടെ നിഷ്പാദനം ജ്യോമതീയമായ കൃത്യതപ്പൊരുത്തവും അനുരൂപതയും ലയവും വെളിവാക്കി. ഇതിനാൽ ഗുരുത്വമേറുന്നതിനു പുറമേ സ്വതേ ഉള്ള ലാസ്യഭംഗി അധികരിയ്ക്കുകയും  സ്വച്ചതയും ഒഴുക്കും സ്പഷ്ടമാവുകയും ചെയ്തു.  നാട്യശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്ന ആറു പാദഭേദങ്ങളും എല്ലാ ‘ചാരി‘കളും കുച്ചിപ്പുഡിയിൽ കണ്ടെടുക്കുകയും അവയെല്ലാം വീണ്ടും പ്രയോഗത്തിൽ വരുത്തുകയും ചെയ്തു. ഗണനീയമായ ഒരു പുതുമ അദ്ദേഹം നിബന്ധിച്ചത് ചില ‘ചാരി‘കളുടെ വിസ്താരം നിയമാനുസൃതമായി കൂട്ടിയെടുക്കുക എന്നതാണ്. കുച്ചിപ്പുഡിയിൽ പൊതുവേ അടവുകളെല്ലാം ചാരിയിൽക്കൂടെ പ്രയോഗിക്കുക എന്നത് സാമാന്യനിയമമാണ്.  ഒരു കാലിന്റെ/പാദത്തിന്റെ വിന്യാസക്രമമാണ് ചാരി എന്ന് വളരെ ലളിതമായിപ്പറയാം.  ചിന്നസത്യത്തിന്റെ ഈ പുതുനിഷ്കർഷ സ്റ്റേജിന്റെ നിലം ഒരു അധികമാനം നേടുകയും അടവുകൾ നിലത്തു കൂടെ ഒഴുകിപ്പരക്കുന്ന പ്രതീതി വരുത്തുകയും ചെയ്യും.  ചില പ്രയോഗപ്രത്യക്ഷങ്ങൾ ഇപ്രകാരമാണ്: ഇടതുവശത്തേയ്ക്ക് ഊന്നുന്ന ശരീരത്തിനു അനുപാതമായി  നീട്ടിയെടുത്ത ചാരിയിൽ വലതുപാദം കൂടുതൽ വലത്തേയ്ക്ക് വിന്യസിയ്ക്കുമ്പോൾ (സ്യന്ദിതം എന്ന ചാരിയാണിത്) ആ അടവിന്റെ സമ്പൂർണ്ണതയും മനോഹാരിതയും ഗുണീഭവിയ്ക്കുകയാണ്. ഇത്തരം ചാരിയിൽ നിശ്ചലമാക്കപ്പെട്ട ‘പോസു’ കൾ ചിന്നസത്യത്തിന്റെ കോറിയോഗ്രാഫിയുടെ മുഖമുദ്രയായി കണക്കാക്കുന്നുമുണ്ട്.

          അവതരണത്തിലെ നവീനതകൾ

          നാടകത്തിലെ നൃത്തത്തെ ഏക (സോളോ) നൃത്തമാക്കിയെടുക്കാനുള്ള ഗുരുക്കന്മാരുടെ സംരംഭം സമ്പൂർണ്ണതയിൽ എത്തിച്ചത് മുകളിൽ വിശദമാക്കപ്പെട്ടല്ലൊ. ലക്ഷ്മീനാരായണശാസ്ത്രിയുടെ ശിഷ്യകളായ യാമിനി കൃഷ്ണമൂർത്തിയും ഉമ രാമറാവുമൊക്കെ 60 കളുടെ ആദ്യപാദത്തിൽ തന്നെ കൃഷ്ണശബ്ദവും മണ്ഡൂകശബ്ദവും ഒക്കെ രംഗത്ത് എത്തിച്ചിരുന്നു. എന്നാൽ സോളോ നൃത്തത്തിന്റെ ഘടന നിലനിർത്തിക്കൊണ്ട് ഒരു സംഘം ജ്യോമതീയ കളങ്ങൾ തീർത്തെടുക്കുന്ന വിദ്യയിൽ നിപുണത പ്രദർശിപ്പിക്കും വിധമാണ് ചിന്നസത്യത്തിന്റെ കോറിയൊഗ്രാഫി.  ഭരതനാട്യത്തിന്റെ വളയാത്തതും ഘനീകരിച്ചതും മുറുക്കവുമുള്ള കൈകാൽ വിന്യാസത്തിനു വിപരീതമാണ് ലാസ്യപ്രധാനമായ കുച്ചിപ്പുഡി. ഈ ചാരുതയാണ് പലേ നർത്തകർ  സമക്രമിതമായ ചലനങ്ങളാൽ ദൃശ്യപ്രകാശനം ചെയ്യുമ്പോൾ വിടരുന്നത്.  ചിന്നസത്യത്തിന്റെ സംഘനൃത്തങ്ങൾ നയനാഭിരാമം ആകുന്നത് ഇപ്രകാരമാണ്..ഉദ്ദീപിക്കപ്പെട്ട ചാരികളും അഞ്ചിതത്തിലോ കുഞ്ചിതത്തിലോ വിഹരിക്കുന്ന, കോണോടു കോൺ വിന്യാസങ്ങളും നൃത്തഘടനയ്ക്ക് വിവിധമാനങ്ങൾ നൽകുകയാണ്. വൃത്താകൃതിയിൽ സങ്കൽ‌പ്പിക്കപ്പെട്ട സ്റ്റേജിന്റെ മേൽ ചതുരമോ ദീർഘചതുരമോ  ത്രികോണങ്ങളോ അധ്യാരോപം (superimpose) ചെയ്യപ്പെടുകയാണ്. കുച്ചിപ്പുഡിയിൽ ആവർത്തിയ്ക്കുന്ന വരികൾ (ചരണത്തിന്റെ ഭാഗമോ നിരവലോ) ക്കനുസരിച്ച് കാലം മുറുകാറുണ്ട്. ഓരോ ആവർത്തനത്തിലും താളം ഒന്ന് ഇരട്ടിയ്ക്കയോ പിന്നെ അതിന്റേയും ഇരട്ടി ആകുകയോ ആണു രീതി. സ്റ്റേജിലെ ജ്യ്യൊമതീയ മാനങ്ങൾക്ക് വീണ്ടും അധികൃതമാനങ്ങളാണ് ഈ അധികതാളക്കണക്കുകൾ നൽകുന്നത്. ചിന്നസത്യത്തിന്റെ കുശലത ഇത് സങ്കീർണ്ണമാക്കുമെങ്കിലും അവതരണം ലളിതമെന്ന് തോന്നിപ്പിയ്ക്കാനുള്ള മാജിക്ക് അദ്ദേഹം പുറത്തെടുക്കും.

          കോർവൈകളിൽ വരുത്തിയ നൂതനവ്യവഹാരങ്ങൾ സ്മരണീയമാണ്. അടവുകൾ താളം എന്ന ചരടിൽ കോർത്തെടുത്തതാണ് കോർവൈകൾ എന്ന് ലളിതഭാഷയിൽ നിർവ്വചിക്കാം. പല അടവുകളുടേയും അനന്യമായ ക്രമസഞ്ചയമേളനം (permutation combination) ആണ് ചിന്നസത്യത്തിന്റെ നൃത്താങ്കിതമുദ്ര. അധികമാരും പ്രയോഗിക്കാത്ത ഈ കോർക്കലുകൾ അതിമനോഹരമായ ദൃശ്യപ്രതീതിയാണുളവാക്കുന്നത്. പ്രസിദ്ധ തരംഗം ‘മരതകമണിമയചേല“വൈവിദ്ധ്യമാർന്ന കോർവൈകളാൽ സമ്പന്നമാണ്. ഗണേശകൌത്വ (‘കവിത്വം’ ആണ് ‘കൌത്വം’ ആയത്. കൌതുകം എന്നല്ല) ത്തിൽ ഇടവിട്ടിടവിട്ട് നിബന്ധിച്ചിരിക്കുന്ന അഞ്ചിതവും കുഞ്ചിതവുമായ പാദഭേദങ്ങളിൽ വിലയിച്ച ചാരികൾ  നൃത്തസംവിധാനത്തിന്റെ മാത്രമല്ല ബുദ്ധികൂർമ്മതയുടേയും നിദർശനം തന്നെ. മറ്റു നൃത്തങ്ങളിൽ ജതികൾ കോർത്തെടുക്കുന്നതിലും ഈ ധാരാളിത്തവും നൈപുണ്യവും സ്പഷ്ടമാണ്. അസാമാന്യമായ കയ്യടക്കത്തോടെയും ഒതുക്കത്തോടെയുമാണ് രംഗസമക്ഷം അവതരിക്കപ്പെടുന്നത്.

          അദ്ദേഹത്തിന്റെ ‘മാഗ്നം ഓപസ്‘ എന്നു വിശേഷിപ്പിക്കാവുന്ന ‘ശിവാഷ്ടകം‘ (ഹരവിലാസം എന്ന നൃത്തനാടകത്തിലെ) വിവിധകരണങ്ങളുടെ  മനോഹരമായ ഏകത്രീകരണമാണ്. താണ്ഡവപ്രധാനമായ കരണങ്ങൾ ഇടതടവില്ലാതെ കോർത്തിണക്കി ചിട്ടപ്പെടുത്തിയതാണ് ശിവാഷ്ടകം. എന്നാൽ തെല്ലും വിരസത ഉളവാക്കാതെയാണ് ഇവയൊക്കെ പ്രത്യക്ഷീഭവിക്കുന്നത്. ഈ കരണങ്ങൾ എല്ലാം ഏതു നൃത്തരീതിയ്ക്കും യോജിക്കുമെങ്കിലും “കുച്ചിപ്പുഡിത്തം” വിളങ്ങിവിലസുന്നത് എളുപ്പം അനുഭവഭേദ്യമാകും. ‘ശ്രീനിവാസകല്യാണ’ ത്തിലെ ശിവപാർവ്വതി നൃത്തത്തിലും ചടുലമായ കരണപ്രക്ഷേപണങ്ങളും കയ്യടക്കത്തോടെ വിക്ഷേപിക്കപ്പെടുന്ന ജതികളും കാണാം.  ത്യാഗരാജരുടെ പഞ്ചരത്നകൃതിയായ “ജഗദാനന്ദകാരകാ”യുടെ ചിട്ടപ്പെടുത്തൽ ചില വെല്ലുവിളികൾ ഏറ്റെടുത്തതിന്റെ ദൃഷ്ടാന്തമാണ്. നൃത്തത്തിനു അത്ര വഴങ്ങുതല്ല  ഈ പഞ്ചരത്നകൃതി. ചരണങ്ങളുടെ വേഗതയും സ്വരസഞ്ചാരങ്ങളുടെ വളവുപുളവുകളും അടവുകളെ നിബന്ധിയ്ക്കുന്നതിൽ അസമർത്ഥത പ്രതിഷ്ഠിയ്ക്കും.  ഭരതനാട്യത്തിൽ ഇത് ഏറെക്കുറെ അസാദ്ധ്യവുമാണ്. ചിന്നസത്യം അനായാസമായാണ് ചരണങ്ങളിലെ സ്വരങ്ങളുടെ താളക്രമങ്ങൾ  സുലളിതപദവിന്യാസങ്ങളായി വിവർത്തനം ചെയ്തിരിക്കുന്നത്.

          ചിന്നസത്യത്തിന്റെ നൃത്തനാടകങ്ങൾ പ്രസിദ്ധിയാർജ്ജിക്കാൻ കാരണവും സൂക്ഷ്മതകൾ സന്നിവേശിയ്ക്കുന്നതിൽ ഉള്ള കടും പിടുത്തത്താൽ തന്നെ. ഏറെ നൃത്തപ്രധാനമാണ് മിക്കവയും എന്നതുതന്നെ ഉല്ലേഖനീയം. പല നൃത്തനാടങ്ങളിലേയും നൃത്തങ്ങൾ വ്യക്തിത്വം ആർജ്ജിച്ച് വേറിട്ട് നിൽക്കാൻ പര്യാപ്തവുമാണ്.  മേൽ‌പ്പറഞ്ഞ ഹരവിലാസത്തിലെ ശിവാഷ്ടകം, ശ്രീനിവാസകല്യാണത്തിലെ ശിവപാർവ്വതി, വിഷ്ണു-ലക്ഷ്മി നൃത്തങ്ങൾ, ചണ്ഡാലികയിലെ അവതരണനൃത്തം ഇവയൊക്കെ വ്യതിരിക്തമൂല്യം പേറുന്നവയാണ്.  രംഗപാഠങ്ങൾ ചമയ്ക്കാൻ തെലുഗു യക്ഷഗാനങ്ങളിലെ നാടകീയതയോടോപ്പം ആധുനിക ബാലേ യുടെ സങ്കേതങ്ങൾ വരെ ഉപയുക്തമാക്കിയിട്ടുണ്ട്. സിനിമയിൽ നിന്നുള്ള പരിചയവും നാടകീയമൂലങ്ങൾ സമാഹിതമാക്കുന്നതിൽ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. നൃത്തനാടകങ്ങൾക്ക് പേരുകേട്ട കലക്ഷേത്രയിലെ നിർമ്മിതികൾ  കഥകളിയും മറ്റും സ്വാംശീകരിച്ചപ്പോൾ ചിന്നസത്യത്തിന്റെ പ്രൊഡക്ഷൻസ് നൂറുശതമാനവും കുച്ചിപ്പുഡിയിൽ അധിഷ്ഠിതമായി. ആടയാഭരണങ്ങൾ അഭികല്പന ചെയ്യുന്നതിലും കൃത്യത വെളിവാ‍കും.  കഥാഗീതികൾ വെറും സംഭാഷണങ്ങൾ പദ്യരൂപത്തിലാക്കിയവയല്ല, കവികളാൽ എഴുതപ്പെട്ടവയാണ്. സംഗീതമോ ക്ലാസിക്കൽ കർണാടിക്കിൽ അധിഷ്ഠിതമായതും. ശ്രീനിവാസകല്യാണത്തിലെ “ലാസ്യതാണ്ഡവലോകകല്യാണകേളീ പാർവ്വതീപരമേശ്വരാനന്ദകേളീ” ഉദാഹരണം. ഗീതത്തിലെ വരികൾക്കു ശേഷം അതേ താളത്തിൽ ജതികളുടെ ചൊല്ലുകൾ വരുമ്പോൾ അവയും സംഗീതമയമാകുന്നത്  ശ്രദ്ധയർഹിക്കുന്നതാണ്. 

          കുച്ചിപ്പുഡി ദേശീയമാകുന്നു

           പ്രാദേശികമായി വളർന്ന നൃത്തരീതി ആ സ്വഭാവം കൈവിടാൻ മടിച്ചിരുന്നു. ലക്ഷ്മീനാരായണശാസ്ത്രിയും മറ്റും മദ്രാസിൽ താമസമുറപ്പിച്ച് ശിഷ്യനിര ഉണ്ടാക്കിയിരുന്നെങ്കിലും തെലുങ്കർ മാത്രം ഇതിൽ ശ്രദ്ധിച്ചു. 1960കളുടെ അവസാനത്തിൽ പോലും ബ്രാഹ്മണർക്ക് ആധിപത്യമുള്ള നൃത്തമായിരുന്നു കുച്ചിപ്പുഡി. പിൽക്കാലത്ത് കുച്ചിപ്പുഡിയെ ഉന്നതങ്ങളിൽ എത്തിച്ച ഉജ്ജ്വലപ്രതിഭയായ രാജാ റെഡ്ഡിയെ പഠിപ്പിക്കാൻ  പലേ ഗുരുക്കന്മാരും തയറായിരുന്നില്ല. കാരണങ്ങളിൽ ഒന്ന് രാജാ  കർഷകവൃത്തി ചെയ്യുന്ന റെഡ്ഡിക്കുടംബത്തിൽ പിറന്നയാളാണ് എന്നതാണ്. മറ്റൊന്ന് സാമാന്യം നല്ല കറുത്ത നിറവുമാണ് രാജയ്ക്ക് എന്നതും. ലക്ഷ്മീനാരായണശാസ്ത്രിയുടെ ശിഷ്യനായ വേദാന്തം പ്രഹ്ലാദശർമ്മയാണ് രാജാ റെഡ്ഡിയെ ശിഷ്യനാക്കാനുള്ള പുതുധൈര്യമാർന്നത്.. ചിന്നസത്യം മദ്രാസിൽ തന്നെ നൃത്താദ്ധ്യാപനം തുടങ്ങകയും അദ്ധ്യയനവാതിലുകൾ എല്ലാവർക്കുമായി തുറന്നിടുകയും ചെയ്തു. അറുപതുകളിൽ കുച്ചിപ്പുഡി മാർഗ്ഗം ഫോർമാറ്റിലേക്ക്  പ്രവേശിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ഭാഗവത മേളയിൽ നൃത്താംശങ്ങൾ അനുകലനം ചെയ്തപ്പോഴും ശബ്ദങ്ങളും ചില പദങ്ങളും മാത്രമേ നൃത്താനുസാരിയായി ഉണ്ടായിരുന്നുള്ളു. 1960കളിലെ കുച്ചിപ്പുഡി അവതരണങ്ങളിൽ‌പ്പോലും  ചില ‘ശബ്ദ‘ങ്ങളും (കൃഷ്ണശബ്ദം, മണ്ഡൂകശബ്ദം , മല്ലികാർജ്ജുനശബ്ദം)  ‘ഭാമനേ സത്യഭാമനേ’ പോലത്തെ പദങ്ങളും മാത്രമേ രംഗത്ത് ഇടം നേടിയിരുന്നുള്ളു. യാമിനി കൃഷ്ണമൂർത്തി പോലും കുച്ചിപ്പുഡി സാദ്ധ്യതകൾ തുറന്നെടുക്കാതെ താലത്തിൽ കയറുന്ന ‘ജിമ്മിക്സ്’ ചെയ്തു പോന്നു. ഗുരുക്കന്മാർ തുടങ്ങി വച്ച മാർഗ്ഗം ഫോർമാറ്റ് വിപുലീക്രതമായി ചിന്നസത്യത്തിന്റെ ഉദ്യമങ്ങളാൽ. കർണാടസംഗീതത്തിലെ പ്രശസ്തകൃതികൾ രംഗത്ത് അവതരിക്കപ്പെട്ടു. ആദ്യമായി പുരന്ദരദാസകൃതി കുച്ചിപ്പുഡിയിലൂടെ വെളിച്ചം കണ്ടത് ചിന്നസത്യത്തിന്റെ സംവിധാനചാരുതയിലൂടെയാണ്. പൌരാണിക ദേവഗാഥകൾ അല്ലാതെ ചണ്ഡാലിക പോലത്ത സാമൂഹികകഥകൾ ചിന്നസത്യത്തിന്റെ നൃത്തവിദ്യാലയനിർമ്മിതിയായ നൃത്തനാടകങ്ങൾക്ക് അടിസ്ഥാനമേകി.  നൃത്തങ്ങളിലെ പ്രമേയ-ഉള്ളടക്ക വൈവിദ്ധ്യം രാജാ-രാധ റെഡ്ഡിദ്വയം വിപുലമാക്കി പിന്നീട്.

            ഈ നൃത്തവിചക്ഷണന്റെ നൃത്തങ്ങൾ സമ്പൂർണ്ണത നേടുന്നത് ശിക്ഷണത്തിലുള്ള അച്ചടക്കവും അനുശാസനവും കാർക്കശ്യത്തോളമെത്തുന്ന നിർബ്ബന്ധബുദ്ധിയുമൊക്കെക്കൊണ്ടാണ്.  ഈ കടുപ്പത്തിന്റെ ചെറുവളയത്തിലൂടെ ഊരി വലിയ്ക്കപ്പെട്ടതുകൊണ്ടാണ് ശിഷ്യർ- മഞ്ജുഭാർഗ്ഗവി, ബാല, ശോഭ നായിഡു, വി. മൈഥിലി, എം. വി. എൻ. മൂർത്തി  എന്നിവരൊക്കെ- പ്രാഗൽഭ്യത്തിന്റെ തുറസ്സിലേക്ക് എളുപ്പം  പ്രസരിച്ചത്. ശിഷ്യഗണങ്ങൾ ലോകത്തിന്റെ നാനാഭാഗത്തും “ചിന്നസത്യം ശൈലി” പ്രചാരത്തിലാക്കിയിട്ടുണ്ട്. 50 കളിൽ ഒരു ദിവസം വെറും കയ്യോടേ ആരോ വാങ്ങിച്ചുകൊടുത്ത ടിക്കറ്റിന്റെ ബലത്തിൽ മദ്രാസിൽ തീവണ്ടിയിറങ്ങിയ ചിന്നസത്യം സാരസസുധാപൂരഹൃദയനും ബുധജനവിഹാരനും നാട്യലീലാലോലുപനുമായ  പെരിയ സത്യം  ആയിത്തീർന്നത്  നൃത്തത്തോടുള്ള ഉപാസനാസക്തി ഒന്നു കൊണ്ടുമാത്രമാണ്.

ഉന്നതങ്ങളിൽ നക്ഷത്രവിളക്കുകൾ പ്രഭ ചൊരിയുന്ന മണ്ഡപത്തിൽ ലാസ്യതാണ്ഡവലോലകല്യാണകേളിയിലാണ് ഇന്നദ്ദേഹം.

Friday, July 27, 2012

തെമ്മാടി ജീൻ-ക്രിമിനൽ പെരുമാറ്റത്തിന്റെ പാരമ്പര്യവാഹനം

പാരമ്പര്യമഹത്വം അഥവാ ഗുണ്ടകൾ ഉണ്ടാകുന്നത്


           പെരുമാറ്റങ്ങളെല്ലാം തലച്ചോറിന്റെ നിയന്ത്രണത്തിലാണ്.  പല സിദ്ധികളും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് ജനിതകവഴികളിലൂടെയാണ്.  പ്രകൃതിയും പരിപാലനവും  ഒരുപോലെയാണ് അടുത്ത തലമുറയ്ക്ക് വച്ചുനീട്ടുന്ന കഴിവുകളുടെ വിഷുക്കൈനീട്ടങ്ങൾക്ക് മൂല്യം കൽ‌പ്പിക്കുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രമെഴുതപ്പെട്ട ജനിതകത്തുടിപ്പുകൾ തലമുറ  തോറും കൊളുത്തുന്ന കെടാത്തകൈത്തിരിനാളങ്ങളിൽ മിന്നുന്നത് പാട്ടുപാടാനൊ ചിത്രം വര്യ്ക്കാനോ ഉള്ള കഴിവുകൾ മാത്രമല്ല, ക്രിമിനൽ വാസനകളുമാണെന്നാണ് ആധുനിക മോളിക്യുലാർ ബയോളജി യുടെ വിപ്ലവഗാനം.  

         ക്രിമിനൽ പെരുമാറ്റരീതികളെ  ജൈവപരമായ ആധാരത്താൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചതിന്റെ ചരിത്രം കലുഷമാണ്. ക്രിമിനോളജിസ്റ്റുകൾ ജൈവാധിഷ്ഠിതമായ കാരണങ്ങളെ മിക്കവാറും തള്ളി സാമൂഹ്യപരമായ കാരണങ്ങൾ- കഠിനദാരിദ്ര്യം, ബാല്യകാലത്തുണ്ടായ അരക്ഷിതാവസ്ഥയും പീഡനവും, മയക്കുമരുന്ന്, ആയുധങ്ങളോടുള്ള പ്രതിപത്തി-മാത്രമാണ് ഒരാളെ ക്രിമിനൽ പെരുമാറ്റങ്ങളിൽ ബന്ധിപ്പിച്ച് നിറുത്തുന്നതെന്ന് വാദിച്ചു പോന്നു.  കുറ്റം ചെയ്യാനുള്ള പ്രവണതയുടെ സാഹസികത ഉയർത്താൻ ചില ജീനുകൾ സഹായകമാവും എന്നും അത്തരം ജീനുകൾ പാരമ്പര്യമായി ലഭിക്കാൻ സാദ്ധ്യതയുള്ളതുമാണെന്നുള്ള വാദം ഇന്ന് പ്രബലപ്പെട്ട്  വരികയാണ്. പ്രകൃതി-എതിർ- പരിപാലനം (nature versus nurture) എന്ന ദ്വന്ദസമസ്യയിൽ  ജൈവശാസ്ത്രപരമായ പ്രകൃതി സ്വഭാവത്തേയും കഴിവുകളേയും പെരുമാറ്റരീതികളെയും നിയന്ത്രിക്കുന്ന ഘടകങ്ങൾ പ്രദാനം ചെയ്യുന്നതാണ്.  ജനിതകപാരമ്പര്യസ്വത്തുക്കളുടെ രഹസ്യ അറ തുറക്കുമ്പോൾ സുകുമാരകലകളുടെ ശരപ്പൊളിമാലകൾ മാത്രം പ്രതീക്ഷിച്ചാൽ തെറ്റി. അവയോടൊപ്പം അക്രമാസക്തിയുടേയും കുറ്റവാസനയുടേയും മതിഭ്രംശങ്ങളുടേയും കരിങ്കൽചീളുകളുമാണ് ലഭിയ്ക്കാൻ സാദ്ധ്യത.  തലച്ചോറിന്റേ ജീവനവിദ്യയുടേയും ഉൾഘടകങ്ങളുടെയും തന്മാത്രശാസ്ത്ര (Molecualr Biology) ത്തിന്റേയും പാരമ്പര്യശാസ്ത്രത്തിന്റേയും മൌലികാംശികങ്ങൾ ഉൾച്ചേർത്ത് വിശ്ലേഷണവിധേയമാക്കുന്ന പെരുമാറ്റജനിതകശാസ്ത്രം (Behavioral Genetics) ഇന്ന് തികച്ചും വളർച്ച പ്രാപിച്ച മേഖലയാണ്. 

         മനുഷ്യൻ മറ്റുമൃഗങ്ങളെ അപേക്ഷിച്ച് വളരെ ആക്രമണശീലനാണ്. സ്വഭൂമി സംരക്ഷിക്കാനുള്ള ത്വരയിലോ ഇണയെ നേടാനുള്ള നേർക്കുനേർ പോരിലോ മാത്രമേ  മൃഗങ്ങൾ സ്വന്തം സ്പീഷിസിലുള്ള മറ്റുമൃഗങ്ങളെ ആക്രമിക്കുന്നതിൽ ഭാഗമാകുകയുള്ളു.. പൊരുതുന്ന പാമ്പുകൾ പോലും വിഷപ്പല്ലു കൊണ്ട് കടിച്ച് പ്രാണനാശികരാകാറില്ല. എന്നാൽ മനുഷ്യരാകട്ടെ ആഹാരത്തിനും ശരണസ്ഥാനത്തിനും പെണ്ണിനും വേണ്ടി പൊരുതുന്നത് മാരകമായാണ്; പരിണാമം വച്ചുകൊടുത്ത ഈ പതിവു ആക്രമണസ്വഭാവം അവനെ വംശഹത്യയ്ക്കും യുദ്ധങ്ങൾക്കും വൻപീഡനങ്ങൾക്കും തയാറാക്കുകയുമാണ്. പൂർവ്വികരായ ആൾക്കുരങ്ങുകളുമായി 2% വ്യത്യാസമേ മനുഷ്യന്റെ ഡി എൻ എയ്ക്ക് ഉള്ളുവെങ്കിലും അവർക്ക് ഇത്തരം സ്വഭാവങ്ങളെ കടിഞ്ഞാണിടാനുള്ള രാസവിദ്യ തലച്ചോറിൽ വച്ചുകൊടുത്തിട്ടുണ്ട്. ഈ നിരോധങ്ങളാണ് മനുഷ്യൻ ആർജ്ജിക്കാതെ പോയത്. അതിജീവനത്ത്നു കൂടുതൽ ആക്രമണസ്വഭാവം ആവശ്യമായി വന്നിട്ട് പരിണാമവിധികൾ  ഇതിനെ പ്രോത്സാഹിപ്പിച്ചിരിക്കണം. പരപീഡകാമുകരും (സാഡിസ്റ്റ്) സൈക്കൊപാതുകളും അപഭ്രംശമായി വന്നുകൂടിയതിനു ന്യായങ്ങൾ ഇതിൽ കണ്ടെടുക്കുകയും ചെയ്യാം. മനുഷ്യന്റെ ജീനോമിൽ നിഷ്കരുണമായ കശാപ്പ് മൊത്തക്കച്ചവടമാക്കാനുള്ള രാസവിദ്യാഗൂഢഭാഷ അടങ്ങിയിരിക്കുന്നു എന്നത് ക്രിമിനൽ സ്വഭാവം ജൈവപരമാണ് എന്നതിനു തെളിവാണ്.

ഡാർവിൻ- അപ്പോഴെ പറഞ്ഞില്ലേ ജീനാണ് ജീനാണെന്ന്

     ജീൻ എന്ന ആശയമോ ജെനെറ്റിക്സ് എന്ന വാക്കോ ഡാർവിനു അറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ മരണത്തിനു വർഷങ്ങൾ ശേഷമാണ് ഇതൊക്കെ ശാസ്ത്രത്തിന്റെ പരീക്ഷണനാളിയിൽ നിന്നും പുകഞ്ഞുയർന്നത്.  എങ്കിലും ജന്മസിദ്ധമായ സ്വഭാവലക്ഷണങ്ങൾ (innate traits) തലമുറകളിലേക്ക് പകരുമെന്നും  പാരമ്പര്യവഴികൾ അതിജീവനത്തിനു സഹ്യോദ്ബലമാകുമെന്നുമുള്ള നിശ്ചയപൂർവ്വമനോഭാവം ഡാർവിൻ കൈക്കൊണ്ടിരുന്നു. മറ്റ് ജീവികളുടേത് എന്ന പോലെ മനുഷ്യന്റെ പെരുമാറ്റരീതികൾ സാംസ്കാരികോൽ‌പ്പന്നമല്ലെന്നും പരിണാമവഴികൾ തെരഞ്ഞെടുത്ത ജന്മസിദ്ധമായ സ്വഭാവലക്ഷണമാണെന്നും അദ്ദേഹം ശഠിച്ചത് പെരുമാറ്റശീലങ്ങളുടെ ജനിതകാധാരത്തിലേക്ക് കൃത്യമായ വഴിചൂണ്ടലായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ  മോളിക്യുലാർ ബയോളജിയുടെ അപഗ്രഥനത്തിന്റെ സൂക്ഷ്മവശത്തിനു  വേരു പാകലാണ് ദക്ഷശിക്ഷകളും മതാനുസാരിയായുള്ള ജ്ഞാനബോധങ്ങളും ആണ് പെരുമാറ്റത്തെ നിയന്ത്രിക്കുന്നതെന്ന  പൊതുബോധത്തെ  നിരാകരിക്കൽ കൊണ്ട് ഡാർവിൻ സാധിച്ചെടുത്തത്.

      പെരുമാറ്റശീലത്തിനു ബയോളജിക്കൽ ആധാരം എന്ന വാദത്തിനു സൂചകലക്ഷണങ്ങൾ ധാരാളമുണ്ട്. ഒരൊ സ്പീഷീസിനും അതിന്റേതായ പെരുമാറ്റവിശേഷങ്ങൾ നിശ്ചിതപ്പെടുത്തിയിണ്ട് എന്നതുതന്നെ ആദ്യത്തെ തെളിവ്. നിശ്ചിതസ്വഭാവങ്ങൾ മൃഗങ്ങളിലെല്ലാം തലമുറകളായി പരിവഹനം ചെയ്യപ്പെടുന്നതാണ്.  ജൈവികസ്വരൂപ (biological structure) ത്തിലെ മാറ്റങ്ങൾക്കനുസാരിയായി പെരുമാറ്റങ്ങൾ മാറുകയും ചെയ്യും. തലച്ചോറിലെ ടെമ്പൊറൽ ലോബ് എന്ന ഭാഗത്തിനു ക്ഷതമേറ്റാൽ സാധാരണ മനുഷ്യരും ഹിംസാത്മകപെരുമാറ്റത്തിലേക്ക് വഴുതിവീഴാറുണ്ട്. തലയടിച്ചുള്ള വീഴ്ചയ്ക്കു ശേഷം തെമ്മാടികളായി മാറിയവരുടെ തലച്ചോറിന്റെ വിശദസ്വരൂപവും ജൈവശാസ്ത്രവും പഠനങ്ങൾക്ക് വിധേയമാക്കിയപ്പോൾ പ്രകടമാക്കപ്പെട്ട വസ്തുതയാണിത്.  ഒരു ജീൻ മാത്രം മാറ്റിവയ്ക്കപ്പെട്ട എലികൾ വ്യത്യസ്തമായി പെരുമാറും.  മാനസികരോഗം പാരമ്പര്യമായി ചില കുടുംബങ്ങളിൽ വന്നുഭവിയ്ക്കാറുണ്ടെന്നുള്ളത് സുവിദതമാണ്.  നമ്മുടെ അടുത്തബന്ധുവായ ചിമ്പൻസിയുടെ സ്വഭാവവിശേഷങ്ങൾൾ അതേപടി പകർത്തപ്പെട്ടിട്ടുണ്ട് നമ്മളിലേക്ക്-പ്രകൃതിയുടെ സാർവ്വലൌകികമായ ജ്ഞാനകാരിതന്മാത്രയായ ഡി എൻ  എ യുടെ ഭാഷയിലാണ് ഈ പകർത്തിയെഴുതൽ. പെരുമാറ്റത്തിന്റെ സൂക്ഷ്മകാരണങ്ങൾ നമ്മുടെ  കോശങ്ങളിൽ വിലയനം ചെയ്യപ്പെട്ടിരിക്കുന്നു. 


      പെരുമാറ്റവ്യവഹാരങ്ങൾ സങ്കീർണ്ണമാണ്. അവയിൽ ഇടപെടുന്ന ജീനുകളും അതിസങ്കീർണ്ണവ്യവസ്ഥകളാണ് സൃഷ്ടിച്ചെടുക്കുന്നത്. ജീനുകൾ തീർച്ചയായും പരിതസ്ഥിതിയ്ക്ക് വശംവദരാവുന്നരാണ്.  പെരുമാറ്റലക്ഷണം നിയന്ത്രിക്കലിൽ ജനിതകവും പരിസ്ഥിതി-പര്യാവരണസംബന്ധിയുമായ  വിശേഷഗുണങ്ങൾ അന്തർഭൂതമാണ്. തലച്ചോറിന്റെ വിവിധ കാര്യകർമ്മങ്ങളെ നിയന്ത്രിക്കുന്ന ജീനുകളാണ് പെരുമാറ്റവിശേഷങ്ങളുടെ ആധാരം. എന്നാൽ ചില അതിവായനകൾക്ക് ഇടയാക്കുന്നുണ്ട് ചില ശാസ്ത്രപരീക്ഷണ വെളിപ്പെടുത്തലുകൾ. 1999 ഇൽ എലികളിൽ നടത്തിയ ചില പരീക്ഷണങ്ങളിൽ ഓർമ്മയുമായി ബന്ധമുള്ള ഒരു ജീനിന്റെ അമിതപ്രകാശനം മൂലം  എലി ചില കാര്യങ്ങൾ പെട്ടെന്ന് പഠിച്ചെടുത്തു എന്ന് തെളിഞ്ഞു. മാദ്ധ്യമങ്ങൾ “സ്മാർട് ജീൻ” അല്ലെങ്കിൽ “ ഐ ക്യൂ ജീൻ’ (IQ gene) ഇതാ വേർതിരിച്ചിരിക്കുന്നു, ഈ ജീനിൽ ശ്രദ്ധിക്കുക, കുട്ടികൾ അതി ബുദ്ധിയുള്ളവരായിത്തീരും“ എന്ന മട്ടിൽ ചില വീമ്പിളക്കങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി..  ബുദ്ധിയ്ക്ക് ഒരു കൃത്യമായ നിർവ്വചനം ഇല്ലെന്നുള്ള സത്യമാണ് ഇവിടെ മറച്ചുപിടിയ്ക്കപ്പെട്ടത്.  കുറ്റവാസന, അക്രമവാസന  മറ്റ് അത്യാചാരാസക്തി ഇവയൊക്കെ നിശ്ചിത നിർവചനത്തിൽ ഒതുക്കിയാണ് ജീനുകളുമായി ബന്ധിപ്പിക്കപ്പെട്ട പഠനങ്ങൾ നടത്താറ്. കൃത്യമായ ലക്ഷണങ്ങളുമായി യോജിപ്പിച്ചാണ് തലച്ചോറിന്റെ  കർമ്മപദ്ധതിയിലെ ഊടുവഴികൾ തേടുന്നത്. ഓർമ്മ, കോപതാപാദികളുടെ കേന്ദ്രങ്ങൾ, അവയെ നിയന്ത്രിക്കുന്ന ജൈവതന്മാത്രകളൂടെ ഫിസിയോളജി ഇവയൊക്കെ ബന്ധിപ്പിച്ചാണ് ഇത്തരം വിശകലനങ്ങൾ സാർത്ഥകമാക്കുന്നത്.  ക്രിമിനൽ പെരുമാറ്റവും ആക്രമണസ്വഭാവവും-ഹിംസ ഉൾപ്പടെ- വലിയ ഒരു ശതമാനം പൈതൃകമാണെന്ന് ഉദ്ഘോഷിക്കാൻ ശാസ്ത്രത്തെ ഇത് പര്യാപ്തമാക്കുന്നു.

          ഇരട്ടകളിലും ദത്തെടുക്കപ്പെട്ടവരിലും മാനസികവൈകല്യങ്ങൾ പതിവായി  നടപ്പുള്ള കുടംബങ്ങളിലും ജെയില്പുള്ളികളിലും  മറ്റു കുറ്റവാളികളിലും സ്കൂൾ കുട്ടികളിലും ജൈവശാസ്ത്രപരവും തന്മാത്രാപരവും ആയ പഠനങ്ങൾ നടത്തി അവയെ പെരുമാറ്റസവിശേഷതകളുമായി ബന്ധിപ്പിച്ച് വിവരക്കണക്കു (statistics)കളാൽ വിശകലനം ചെയ്താണ്  കുറ്റ/ആക്രമണ/ക്രിമിനൽ വാസനകളെ പാരമ്പര്യവഴികളുമായി ബന്ധിപ്പിയ്ക്കുന്നത്. സാധാരണ രണ്ടു ഗവേഷണാഭികല്പനകളാണ് ഇതിനു ഉപയുക്തമാക്കാറ്. ഒന്ന് പ്രമാണയോഗ്യമായ പരമ്പരാഗത വഴിയും മറ്റൊന്ന്  പെരുമാറ്റലക്ഷണം പ്രകടിപ്പിക്കുന്ന ജീനിന്റെ പ്രത്യേക സ്ഥാനത്തെ ഡി എൻ എ വിന്യാസത്തിന്റെ അനുക്രമം പഠിച്ചെടുക്കുക എന്നതുമാണ്.  ആദ്യത്തെ പഠനക്രമത്തിൽ കുടുംബങ്ങൾ കേന്ദ്രീകൃതമായി പ്രത്യേക ജനിതകസവിശേഷതകൾ പെരുമാറ്റലക്ഷണങ്ങളുമായി ബന്ധപ്പെടുത്തി സ്ഥിതിവിവരണശാസ്ത്രസങ്കേതങ്ങളാൽ അപഗ്രഥിക്കപ്പെടുകയാണ് രീതി. ഇരട്ടകളിൽ, പ്രത്യേകിച്ചും രണ്ടു വ്യത്യസ്ത ചുറ്റുപാടിൽ വളർന്നവരിൽ നിന്നാണ് പാരമ്പര്യത്തിന്റേയും പരിതസ്ഥിതിയുടേയും സ്വാധീനത വ്യക്തമാക്കപ്പെടാറ്. രണ്ടാം പഠനക്രമത്തിൽ മോളിയ്ക്യുലാർ ശാസ്ത്രപ്രവിദ്ധിയുടെ സഹായത്തോടെ ഡി എൻ എ അനുക്രമ പ്രത്യേകതകൾ  പെരുമാറ്റദൂഷ്യങ്ങൾക്ക് ഇടവരുത്താനുള്ള സാദ്ധ്യതകൾ ചികഞ്ഞെടുക്കുകയാണ്. ദത്തെടുക്കപ്പെട്ടവരുടെയും അവരുടെ ശരിയ്ക്കുള്ള അച്ഛനമ്മമാരുടേയും കുറ്റവാസനാശീലം ബന്ധപ്പെട്ടിരിക്കുന്നത് ജനിതകാടിസ്ഥാനത്തിന്റെ പ്രഥമതെളിവായി കണക്കാക്കപ്പെടുന്നു.

ജീൻപൂളിൽ പിടയ്ക്കുന്ന തെമ്മാടി ജീൻ

          പരസ്പരം ഉദ്പാദിപ്പിച്ച് സൃഷ്ടികളെ നിർമ്മിക്കുന്ന ഒരു സമൂഹത്തിലെ എല്ലാ ജീനുകളുടേയും സമാഹാരമാണ് ജീൻ പൂൾ.  ഓരോ ജീനും നിശ്ചിത അനുപാതതിൽ അടങ്ങിയിരിക്കും ഈ ജീൻ കുളത്തിൽ.  ഒരു തെമ്മാടി ജീൻ ഈ കുളത്തിൽ പുളയ്ക്കുന്നുണ്ടോ? സമയം കിട്ടിയാൽ  അക്രമാസക്തിയിൽ നിന്നും ഊർജ്ജം കൊണ്ട ചിറകുമായി പറന്നുയരുമോ ഈ ജീൻ? അമ്മയുടെ മടിയിൽ കിടന്ന് കൊഞ്ചുന്ന, കണ്ണീർപൂവിന്റെ കവിളിൽ തലോടി നടക്കുന്ന നിർമ്മലഹൃദയരായ സേതുമാധവന്മാരെ കീരിക്കാടൻ ജോസിന്റെ കൊലയാളിയാക്കുമോ ഈ ജീൻ? ഉവ്വ് എന്നൊരു കൃത്യം ഉത്തരം ഇല്ല.   ക്രിമിനൽ പെരുമാറ്റത്തിനു ഉപോദ്ബലകമാകുന്ന ഒരേ ഒരു ജീൻ ഇല്ല തന്നെ. പരീക്ഷണനിരീക്ഷണങ്ങളുടെ വൻ ശേഖരവും പ്രയോഗസിദ്ധമായ സ്ഥിതിവിവരക്കണക്കുകളും കേന്ദ്രീകരിക്കുന്ന തെളിവുകൾ സമർത്ഥിക്കുന്നത് പലേ ജീനുകളുടെ സമുച്ചയമോ ജനിതകമായ മുൻ നിശ്ചയങ്ങളോ ആണ് ക്രിമിനൽ സ്വഭാവത്തിന്റെ നിദാനം എന്നാണ്. സ്ഥിരം ഗുണ്ടയായ കീരിക്കാടൻ ജോസിനെ അങ്ങനെയാക്കിയത് പലഘടകങ്ങൾ ചേർന്ന അനേകം ജീനുകളും അതിന്റെ പ്രകാശനത്തിനു സഹായകമായ മറ്റു കാരണങ്ങളുമാണ്.  ഈ കാരണങ്ങളിൽ തീർച്ചയായും സമൂഹപരമായവയും പെടും.ഈ ജീനുകളൊക്കെ നിയന്ത്രിക്കുന്നത് പലേ പ്രോട്ടീനുകളൂടേയും ദീപനരസ (enzyme) ങ്ങളുടേയും പരിവൃദ്ധിയേയാണ്; അവയൊക്കെ പ്രാണിധർമ്മവിദ്യാപ്രക്രിയയെ  (physiological process) സംചാലിതമാക്കുകയും ചെയ്യുന്നു.

തെമ്മാടി ജീനുകൾ

   ഒരിക്കൽ പാരിസ്ഥിതികം മാത്രമെന്നു കരുതപ്പെട്ട സ്കിറ്റ്സോഫ്രേനിയയും മറ്റ് മാനസിക പ്രശ്നങ്ങളും ജെനെറ്റിക് കാരണങ്ങളാലുമാണെന്ന ആശയം പ്രബലമാണിന്ന്. വിലക്ഷണസ്വഭാവത്തിനു ജീനുകളുമായുള്ള നേർബന്ധം എലികളിൽ നടത്തിയ പരീക്ഷണങ്ങൾ വിശദമാക്കിയിട്ടുണ്ട്. ഒരേ ഒരു ജീനിനെ ഇല്ലാതാക്കപ്പെട്ട  (“gene knock out’) എലി ദുരാചാര നൃശംസനും  അതിലൈംഗികനും ആയി മാറുന്നതായിട്ടാണ് പരീക്ഷണങ്ങൾ തെളിയിക്കുന്നത്. തലച്ചോറിലെ സന്ദേശവാഹനത്തിനുപകരിക്കുന്ന നൈട്രിക് ഓക്സൈഡ് നിർമ്മിച്ചെടുക്കുന്ന എൻസൈം ഇല്ലാതായതിന്റെ പ്രത്യാഘാതമായിരുന്നു ഇത്.  മറ്റൊരു ന്യൂറോസന്ദേശവാഹിയായ സെറൊറ്റോണിനെ സ്വീകരിച്ചു ഗ്രഹിയ്ക്കുന്ന  5-HT-IB ജീനിനെ ഉൾപരിവർത്തനം (mutation) വഴി മാറ്റപ്പെട്ട എലിയ്ക്ക് കഠിനമായ ആക്രമണസ്വഭാവമുള്ളതായും കണ്ടെത്തി. പെരുമാറ്റദൂഷ്യങ്ങൾക്ക് കാരണക്കാരായ ജീനുകൾ തലച്ചോറിലെ സന്ദേശവാഹികളും നാഡീതന്തുസംജ്ഞാവാ‍ാഹികളും അവയെ നിയന്ത്രിക്കുന്ന മറ്റ് സംചാരകരും തന്മാത്രകളും ആണെന്നുള്ളത് വ്യക്തമാണ്. ഇതിൽ പ്രധാനിയായ സെറൊടോണിനും  അതിനെ വിഘടിപ്പിക്കുന്ന മോണോഅമൈൻ ഓക്സിഡേയ്സും  (monoamine oxidase MAO-A) ഉം പെരുമാറ്റവൈകല്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ  അഗ്രസ്ഥാനം കൈവരിക്കുന്നു.  ചില കുടുംബങ്ങളിൽ MAO-A ജീൻ  പാരമ്പര്യമായി നിർവീര്യമായിപ്പോയ്ട്ടുണ്ട്. ആ  കുടുംബത്തിലെ ആണുങ്ങൾക്ക് വളരെ നിസ്സാരമായ ഉത്തേജനത്താൽ തന്നെ സ്ഫോടകപ്രക്ഷോഭത്താൽ സമനില തെറ്റാറുണ്ട് .   MAO-A യുടെ പ്രവർത്തനം കുറഞ്ഞതോതിലാക്കുന്ന, ഈ ജീനിന്റെ തന്നെ ഒരു ഭിന്നരൂപം (അല്ലീൽ) ഉള്ളവർക്ക് കുറ്റവാളി/തസ്കരസംഘ (gang)ത്തിൽ പെട്ടുപോകാനും തോക്ക് ഉപയോഗിക്കാനുമുള്ള സാഹസികസാധ്യത കൂടുതലാണത്രേ.. ഈ അല്ലീൽ പാരമ്പര്യമായി കൈമാറുന്നതാണ്.  5-HT (സെററ്റോണിൻ) ജീനിന്റെ അളവു കുറവ് അതിവേഗഉൾപ്രേരണയോടെയുള്ള ആക്രമണ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ദാരുണപ്രചണ്ഡമായി ആത്മഹത്യചെയ്തവരിലും ചില അമിതമദ്യപാനികളിലും കണ്ടു വരുന്നുണ്ട്. ഈ ജീനിന്റെ അല്ലീലുള്ള വ്യത്യാസങ്ങൾ  സമൂഹവിരുദ്ധവ്യക്തിത്വത്തോട് ബന്ധപ്പെട്ടിരിക്കുന്നു.   5-HT യുടെ അളവ് കുറ്യ്ക്കുന്ന മറ്റൊരു ജീനായ  TDO2 യും തെമ്മാടി ജീനിന്റെ ലിസ്റ്റിൽ പെടുന്നതാണ്.  ഈ ജീനിന്റെ പല അല്ലീലുകളും അമിതമദ്യപാനാസക്തി, മയക്കുമരുന്നിനടിമപ്പെടൽ, മറ്റു ചിലന്യൂറോ സൈക്കിയാട്രിക് രോഗങ്ങൾ ഇവയൊക്കെയുമായും സംബന്ധിതമാണ്.   5-HT യുടെ ചയാപചയത്തെ നിയന്ത്രിക്കുന്ന മറ്റൊരു ജീൻ HTR ന്റെ ഒരു രൂപാന്തരഭവിഷ്യത്തിൽ തീവ്രവ്യക്തിത്വാവ്യവസ്ഥയും കുട്ടികളിലെ സ്വഭാവദൂഷ്യങ്ങളും ഉൾപ്പെടുന്നു. മറ്റൊരു  HTR ജീനിന്റെ   അല്ലീലുകളാകട്ടെ  സർവ്വനാശകസ്വഭാവത്തിന്റേയും ബലാത്സംഗപ്രവണതയുടേയും ഉത്പത്തിമൂലദായകരാണ്. മറ്റൊരു ന്യൂറോസന്ദേശവാഹിയായ ഡോപമിൻ ചെറുത്തുനിൽ‌പ്പിനുള്ള അത്യാവശ്യം ആക്രമണസ്വഭാവത്തിനുതകുന്നതാണ്. ഡോപമിൻഗ്രാഹി (dopamine receptor)  DRD2  എന്ന ജീനിന്റെ ചില അല്ലീലുകൾ ആസക്തി ഉളവാക്കാനും ചാപല്യദോഷം  വരുത്തുവാനും മാത്രമല്ല കിരാതദുഷ്ട് പ്രകടിപ്പിക്കാനും ഇട നൽകുന്നു.

          ഈ ജീനുകളുൾപ്പടെ മറ്റ് ഒരു പറ്റം ജീനുകളുടെ രൂപാന്തരങ്ങൾ പാരമ്പര്യമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയാണ്.  എന്നാൽ ഒരേ ഒരു “അക്രമി ജീൻ’ എന്നൊരു സങ്കൽ‌പ്പം സാമാന്യജ്ഞാനപ്പൊരുളിൽ ഉൾപ്പെടുന്നതല്ല. വഴി തെറ്റിയ ഒരു ജീനും അത് നിർമ്മിച്ചെടുക്കുന്ന പ്രോട്ടീനും ഒരു അസുഖാവസ്ഥ ഉളവാക്കുമെങ്കിലും  പരിവർത്തനം ചെയ്യപ്പെട്ട സ്വഭാവം  ഒരേ ഒരു അസുഖാവസ്ഥയിൽ നിന്നോ ജൈവശാസ്ത്രസംബന്ധിയായ പ്രതിക്രിയ (physiological response) യിൽ നിന്നോ ആസകലം വ്യത്യസ്തമാണ്.  പെരുമാറ്റവിശേഷങ്ങൾ തലച്ചോറിന്റെ  സങ്കീർണ്ണമായ വ്യവസ്ഥപ്പെടുത്തലിൽ നിന്നാണ് ഉത്പന്നമാകുന്നത്.

ഈ സമൂഹമാണ് എന്നെ തെമ്മാടിയാക്കിയത്
           എന്നു പറയുന്നത് ഇക്കാലത്ത് സൂക്ഷിച്ചു വേണം.  സാഹചര്യങ്ങൾ ഔജപൂർവ്വകമായി സ്വഭാവപരിണതിയെ ബാധിയ്ക്കുന്നുണ്ടെങ്കിലും ജീനുകളുടെ പ്രാഭവവും കൂടിച്ചേർന്നാണ് ഈ സ്ഥിതിവിശേഷം സംജാതമാകുന്നത്.  ബാലപീഡനങ്ങൾ, ദാരിദ്ര്യം, കലാപപൂർണ്ണമായ കുടുംബാന്തരീക്ഷം, സാമ്പത്തികാസമത്വങ്ങൾ, അനീതി നടമാടുന്ന സമൂഹവ്യവസ്ഥകൾ ഇങ്ങനെ ഒരു പറ്റം ഹാനികൾ കുറ്റവാസനയ്ക്കും ആക്രമണസ്വഭാവത്തിനും വളം വയ്ക്കുമെന്നതിനു സംശയമില്ല.  “പ്രകൃതിയ്ക്ക് എതിർ പരിപാലനം’ (nature versus nurture) എന്ന ആശയം പ്രകൃതിയോടൊപ്പം പരിപാലനം (nature along with nurture)  എന്ന് മാറ്റപ്പെടുകയാണ് ജെനറ്റിക്സിന്റെ അഭ്യുദയത്താൽ പ്രചരിക്കുന്ന ചമക് ചലോ പാട്ടുകളാൽ. ഡാർവിന്റെ മരണശേഷം നൂറ്റി  ഇരുപതിൽ‌പ്പരം വർഷങ്ങൾക്കു ശേഷമാണ് മോളിക്യുലാർ ജെനെറ്റിക്സ് പുതുതെളിവുകളുമായി വന്നതെന്നത് അലോസരപ്പെടുത്തുന്നതെങ്കിലും ആശ്വാസകരവുമാണ്. ഹേത്വാടിസ്ഥാനമില്ലാത്ത സിദ്ധാന്തങ്ങളും ശാസ്ത്രസത്യങ്ങളെ കാണുന്നില്ലെന്നു നടിയ്ക്കുന്ന പ്രത്യയശാസ്ത്രങ്ങളും സ്വഭാവവിശേഷങ്ങൾക്ക് ബാഹ്യമായ ന്യായ-നിമിത്തങ്ങളോ സംഭാവ്യതയോ  മാത്രം  കാരണമാകുമെന്ന് ശഠിയ്ക്കുന്നത്  ശാസ്ത്രത്തെ സംബന്ധിച്ച് പുതിയ വെല്ലുവിളി ഒന്നുമല്ല.  സിദ്ധാന്തങ്ങളും ഐഡിയോളജികളും ശാസ്ത്രാനുസാരിയായിരുന്നില്ലെന്നാണല്ലോ ചരിത്രം.    ഡി എൻ എ യുടെ തന്മാത്രാഘടന വിശദമാക്കിയ നോബെൽ ജേതാവ് ജെയിംസ് വാറ്റ്സന്റെ പ്രസ്താ‍വന സംഗതമാണ് ഇപ്പോൾ    “.past eugenic horrors in no way justify the “Not in Our Genes’ politically correct outlook of many left-wing academics. They still spread the unwarranted message that only our bodies, not our minds, have genetic origins. Essentially protecting the ideology that all our troubles have capitalistic exploitative origins, they are particularly uncomfortable with the thought that genes have any influence on intellectual abilities or that unsocial criminal behavior might owe its origins to other than class or racially motivated oppression”. ക്രിമിനൽ സ്വഭാവങ്ങളോ ഹിംസാത്മകചേഷ്ടകളോ ദാരിദ്ര്യത്തിൽ നിന്നോ തൊഴിലില്ലായ്മയിൽ നിന്നോ മാത്രം ഉയിർത്തെഴുനേൽക്കുന്നതല്ലെന്ന് ബ്രസീലിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രം ചൂണ്ടിക്കാണിയ്ക്കുന്നു. സാമൂഹ്യ-സാമ്പത്തിക അസമാനതയും ദാരിദ്ര്യവും വളരെ പരിഹരിക്കപ്പെട്ടിട്ടും ബ്രസീലിലെ  ക്രിമിനൽ കുറ്റങ്ങളുടേയും ക്രൂരവാസനകളുടേയും ഗ്രാഫ് കുത്തനെ ഉയരുകയാണ്.

ഞാനല്ല, എന്റെ ഡി എൻ എയാണ് എന്നൊക്കൊണ്ട് ചെയ്യിച്ചത്

         ന്ന് വാദിച്ച് രക്ഷപെടാ‍നുള്ള പഴുതുകൾ തുറന്നിടുകയാണോ സ്വഭാവവിശേഷത്തിന്റെ മുൾപ്പടർപ്പിനു കീഴെ ജനിതകവേരുകളാണെന്നുള്ള  ശാസ്ത്രതത്വം? ബുദ്ധിശക്തിയ്ക്കോ കുറ്റവാസനാപരമായ പെരുമാറ്റങ്ങൾക്കോ ഉപോദ്ബലമാകുന്നത് ജീനുകളാണെന്ന് അംഗീകരിക്കുമ്പോൾ ഇത്തരം ഗവേഷണസ്ഥലികൾക്കു കീഴെ നിറയെ സാംസ്കാരികകുഴിബോംബുകളായിരിക്കും. നീതിവ്യവസ്ഥകളിലെ ന്യായവിചാരണയ്ക്ക് പുതുമാനങ്ങൾ നൽകാൻ സാദ്ധ്യതവരുത്തുന്നതിനാൽ തീവ്രസംവാദങ്ങൾക്കാണ് ഇത്തരം പെരുമാറ്റപ്രമാണങ്ങൾ കളമൊരുക്കുന്നത്. കുറ്റവാസന ജന്മനാ ഉള്ളതാണെങ്കിൽ ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമോ? ജെനറ്റിക്പരിശോധനയുടെ ഫലം അടിസ്ഥാ‍ാനമാക്കണോ ക്രിമിനലുകളെ  പുനരധിവാസത്തിനു വിടുമ്പോൾ? അക്രമത്തിന്റെ ജൈവാ‍ടയാളം (Biological marker) പേറുന്നവരെ തിരിച്ചറിഞ്ഞു വേർതിരിക്കണോ?  ഇത്തരം സമീപനങ്ങൾ വംശീയമായ വേർതിരിവിനു വഴിവയ്ക്കുകയില്ലെ?  സദാചാരസംഹിതകൾക്കും  നീതിശാസ്ത്രങ്ങൾക്കും അപ്പുറത്തേയ്ക്ക് നീളുന്ന ചോദ്യങ്ങളാണിവ. ഓർമ്മിക്കേണ്ട കാര്യം ഡി എൻ എ യുടെ വിന്യാസങ്ങൾ മാത്രം ഒരാളെ കൊടുംകുറ്റവാളിയായി മുൻകൂറായി പ്രഖ്യാപിക്കുന്നില്ല എന്നതാണ്. സാഹചര്യങ്ങൾക്കനുസരിച്ചും വ്യക്തിഗതമായകാരണങ്ങളാലും ജീനുകളുടെ പ്രവർത്തനം മാറപ്പെടാനും സാദ്ധ്യതയുണ്ട്.   ജീനുകൾ ക്രിമിനൽ പെരുമാറ്റങ്ങളിലേക്ക് ചായ്‌വോ ഉന്മുഖതയൊ നൽകുന്നതേ ഉള്ളു; അവയെ ക്ലിപ്തപ്പെടുത്തുകയൊ നിർണ്ണയിക്കുകയോ ചെയ്യുന്നില്ല. ഒരേ ജനിതകഘടനയും ക്രമീകരണരീതിയുമുള്ള ഇരട്ടകളിൽ‌പ്പോലും  സമൂഹവിരുദ്ധപ്രവണതയോ കുറ്റവാസനയോ ഒരുപോലെ കാണപ്പെടുന്നില്ല എന്നത് ജീനുകൾ നിർണ്ണയാധികാരത്തോടെ പെരുമാറ്റങ്ങൾ നിയന്ത്രിക്കുന്നില്ല എന്നതിനു തെളിവാണ്. പലേ ജീനുകളുടെ സങ്കലിതപ്രകാശനമാണ് സമഗ്രസ്വഭാവത്തിനു വഴിതെളിയ്ക്കുന്നതെന്നതിനാലും   സാഹചര്യങ്ങളനുസരിച്ച് ചില ജീനുകൾ സ്വിച്ച് ഓഫ്-സ്വിച്ച് ഓൺ ചെയ്യപ്പെടുമെന്നതിനാലും സോഷ്യോളജിസ്റ്റുകൾ ജനിതകശാസ്ത്രജ്ഞരെ പേടിക്കേണ്ടതും ഇല്ല. സ്വന്തം പെരുമാറ്റത്തിനു അവനവൻ തന്നെയാണ് ഉത്തരവാദി എന്ന ആശയത്തിനു എതിരല്ല താനും ബിഹേവിയർ ജെനറ്റിസിസ്റ്റുകൾ. പാരമ്പര്യവും ക്രിമിനൽ വാസന/അക്രമണസ്വഭാവവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഏത് സംവാദവും വംശീയവ്യത്യാസങ്ങൾക്ക് സാധൂകരണം നൽകുക എന്ന അനുമാനത്തിലെത്തിച്ചേർക്കും. വംശീയമേന്മ്മയുടെ പേരിൽ കൂട്ടകൊല നടത്തിയ ഹിറ്റ്ലറുടെ ചെയ്തികളെ മുൻ നിറുത്തി മനുഷ്യകുലങ്ങളുടെ സ്വാഭാവികമായ ആന്തരികഘടനയിൽ-അതുവഴി സ്വഭാവത്തിലും ബുദ്ധിശക്തിയിലും- വ്യത്യാസങ്ങളുണ്ടെന്നുള്ള ആശയം തിരസ്കരിക്കപ്പെടാനായിരുന്നു 1950 കളിലും അറുപതുകളിലും പൊതുവേ താൽ‌പ്പര്യം..  ശാസ്ത്രവിശദീകരണപരിസരം എന്തായാലും ഇത്തരം വിവാദങ്ങൾ  സാമൂഹ്യ-രാഷ്ട്രീയ പോളിസികൾക്ക് നിയമസാധുത നൽകുന്നത് വംശീയവ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുമോ എന്ന പേടി  കുഴിബോംബുകൾക്ക് മേൽ കനൽ വാരിയിടുകയും ചെയ്യും.

References:
1. Farahany N. (Ed) The Impact of behavioral Sciences on Criminal Law. Oxford University Press, 2009

2.Baker LA, Bezdjian S., and Raine A. Behavioral genetics: The science of antisocial behavior.  Chapter 1, Ibid

3. Tracy D. Gunter, TD., Vaughn MG., and Philibert RA. Behavioral genetics in antisocial spectrum disorders and psychopathy: A review of the recent literature.Behav. Sci. Law 28: 148 -173, 2010

4. Moffitt TE. Genetic and environmental influences on antisocial behaviors: evidence from behavioral-genetic research. Advances in Genetics 55: 41-104, 2005

5. Baschetti R.Genetic evidence that Darwin was right about criminality:nature, not nurture. Med. Hypotheses 70: 1092-1102, 2008

6. Beaver KM., Delisi M., Vaughn MG. and Barnes JC. Monoamine oxidase is associated with gang membership and weapon use. Compr. Psychiatry 5: 130-134, 2009

7. Guo G., Ou XM., Roettger M. and Shih JC. The VNTR 2 repeat in MAOA and delinquent behavior in adolescence and young adulthood:associations and MAOA promoter activity. Eur. J. Hum. Genet.  16: 626-634, 2008

8. Genetic basis for crime: a new look http://www.nytimes.com/2011/06/20/arts/genetics-and-crime-at-institute-of-justice-conference.html
9. Bennet, W., Vnencak-Jones CL, Farahany, N. and Montgomery SA. Bad nature, bad nurture and testimony regarding MAOA and SLC6A4 genotyping at murder trials. J. Forensic Sci. 52: 1362-1371, 2007