Monday, June 16, 2008

നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ

കടലിലി നിന്നും കയറി വന്നവര്‍, മലയിറങ്ങി വന്നവര്‍ അങ്ങനെ കേരളത്തില്‍ കുടിയേറിയവര്‍ നിരവധി. വടക്കു നിന്നും ബ്രാഹ്മണര്‍ വന്നു, ഈഴവര്‍ ശ്രീലങ്കയില്‍ നിന്നും ‘ഏഴു കടലോടി വന്നു’ എന്നും പാടി നടക്കുന്നതിനിടയില്‍ ചില നമ്പൂരിമാര്‍ ഓടിപ്പോയി ക്രിസ്ത്യാനിയായെന്നു വേറെ വീരഗാഥകള്‍. പുലയര്‍ക്ക് രാജ്യാധികാരം വരെ ഉണ്ടായിരുന്നു എന്ന് ചരിത്രതെളിവുകള്‍. നായന്മാര്‍ അങ്ങു വടക്കു നിന്നും നാഗാരാധനയുമായി എത്തിയെന്ന് സാംസ്കാരിക ചരിത്രകാരന്മാര്‍ക്ക് തോന്നല്‍. ‘പറയി പെറ്റ പന്തിരുകുലം’ മിത്തോളജി യില്‍ ചരിത്രത്തിന്റെ ഒരു കണിക ലയിച്ചു കിടക്കുന്നുണ്ടോ എന്ന സംശയവും.

ആദിദ്രാവിഡര്‍ എന്നു വിശേഷിക്കപ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ ധാരാളമാണ് കേരളത്തില്‍, 34 ഓളം വരും ഈ ഗോത്രങ്ങള്‍. വളരെ പ്രാചീനവും പരിണാമപരമായി സംരക്ഷിക്കപ്പെട്ടവുരമായ ഇക്കൂട്ടരെ ഭാരതത്തില്‍ വേറെങ്ങും കാണാനില്ല. ആക്രമണങ്ങള്‍ക്കും പലായനങ്ങള്‍ക്കും വശംവദരായ വടക്കരെപ്പോലെ കലര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടില്ല ഇവര്‍ക്ക്. പ്രതിരോധത്തിനു തനതായ ദ്രവീഡിയന്‍ ഭാഷയും സഹായത്തിന്‍് എത്തിയിട്ടുണ്ടാവണം. അതുപോലെ കേരളത്തിലെ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും പരിണാമ ചരിത്രങ്ങളും ഭാരതത്തിലെ സമാന്തരവിഭാഗക്കാരുമായി വിഘടിച്ചു നില്‍ക്കുന്നു.നരവംശശാസ്ത്രജ്ഞന്മാര്‍ക്കും ചരിത്രകാരന്മാര്‍ക്കും മാത്രമല്ല മോളിക്യുലാര്‍‍ പരിണാമ ഗവേഷകര്‍ക്കും ഇഷ്ടപരീക്ഷണ കരുക്കളാണ് കേരള ജനത.

മനുഷ്യന്റെ ഉദ്ഭവവും ലോകപര്യടനവഴികളും വിപ്ലവകരമായി തെളിച്ചത് ഡി. എന്‍. എ. സീക്വെന്‍സ് പഠനങ്ങള്‍ ആണ്. അവന്റെ ചരിത്രം ഈ സീക്വെന്‍സുകളില്‍ കൊരുത്തു വച്ചാണ് നടപ്പ്. ഈ ഡി. എന്‍. എ കണ്ണികള്‍ ബന്ധങ്ങളുടെ കണ്ണികള്‍ കൂടിയാണ്. ഒരു ഗോത്രം മറ്റൊരു ഗോത്രവുമായി സങ്കലിച്ചാല്‍ സന്തതി പരമ്പര ആ കലര്‍പ്പിന്റെ അടയാളങ്ങള്‍ ഡി. എന്‍. എയില്‍ കോര്‍ത്തു വയ്ക്കും. കോര്‍ത്തു വയ്ക്കുകയല്ല, ചെറിയതോ വലുതോ ആയ ഡി. എന്‍. എ കണ്ണികള്‍ പൂര്‍വസ്മൃതിയുമായി വിളയാടും. വിഹിതമോ അവിഹിതമോ ആയ ബന്ധങ്ങളുടെ രഹസ്യ ഡയറികളുമാണ് ഈ നേരിയ ന്യൂക്ലിയോറ്റൈഡ് ശൃംഖല. കാരണം ഒരു സെറ്റ് ക്രോമൊസോം അച്ഛനില്‍ നിന്നും മറ്റേ സെറ്റ് അമ്മയില്‍ നിന്നും കിട്ടിയതാണ്. അത് പരിശോധിച്ചാല്‍ ‘എവിടെ നിന്നോ വന്നു ഞാന്‍’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ചില മറുപടികള്‍ കിട്ടും. കേരളത്തിലെ നായര്‍-ഈഴവ-നമ്പൂതിര്‍-ക്രിസ്ത്യാനി-മുസ്ലീം ഡി. എന്‍. എ. തന്തുക്കള്‍ വെളിവാക്കുന്ന വാസ്തവങ്ങള്‍ അദ്ഭുതമല്ലെങ്കിലും സവര്‍ണ-അവര്‍ണ വ്യത്യാസങ്ങള്‍ സ്ഥിരപ്രതിഷ്ഠമാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന നമ്മെ അങ്കലാപ്പിലാക്കുകയാണ്. ‘ആരുവലിയവന്‍ ആരുചെറിയവന്‍’ എന്നത് വെറും സിനിമാപ്പാട്ടുവിസ്മയമല്ലെന്നും കെട്ടിമച്ചവിശ്വാസങ്ങളുടെ നേര്‍ക്ക് വലിച്ചെറിഞ്ഞ ചോദ്യമാണെന്നും മനസ്സിലാക്കുന്നത് അരോചകമാക്കും. ഗോത്രവര്‍ഗ്ഗങ്ങളും മറ്റു ജാതി-മതസഥരുമായുള്ള ബന്ധം ഈയിടെ നടത്തിയ പഠനങ്ങളില്‍ കൂടി വെളിപ്പെടുത്തുന്നത് അതിസാധാരണരാണ് നമ്മളൊക്കെയും എന്നാണ്. കലര്‍പ്പിന്റെ അയ്യരുകളി എന്നു പറഞ്ഞാല്‍ വാച്യാര്‍ത്ഥത്തില്‍ അതു ശരിയാകാനും സാധ്യതയുണ്ട്. ബ്രാഹ്മണ(നമ്പൂരിമാര്‍)രും ഈ സംഘക്കളിയില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്.

പണ്ട് ഇഴ പിരിഞ്ഞ, ഇണചേര്‍ന്ന ഡി. എന്‍. എ മാലകള്‍ കണ്ണികള്‍ പരിശോധിയ്ക്കുപ്പെടുകയാണ് ഇന്ന് പരീക്ഷണശാലയില്‍. മനുഷ്യരുടെ ഒരു ജീനിനു പൊതുവേ ഒരു ഡി. എന്‍. എ സീക്വെന്‍സായിരിക്കുമെങ്കിലും ചില ജീനുകളില്‍ കണ്ണികളുടെ വിന്യാസത്തില്‍ നേരിയ മാറ്റം കാണാം. Polymorphism എന്ന് ലളിതമായി പറയാം ഈ പ്രതിഭാസത്തെ. രണ്ടു വ്യത്യസ്ത പോളിമോര്‍ഫിസമുള്ള അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന സന്തതിയ്ക്ക് ഇരട്ട വ്യത്യസ്ഥത കാണും. എല്ലാ ജീനുകളും രണ്ടെണ്ണം വീതമുണ്ട് ജീവികളില്‍. അല്ലീല്‍ (allele)എന്നു വിളിക്കും ഈ ഇണകളെ. ചില ജീനുകള്‍ക്ക് പല അല്ലീല്‍ കാണപ്പെടാം. ജീനുകളുടെ നടുക്ക് വെറുതെ കിടക്കുന്ന ഡി. എന്‍.എ സീക്വെന്‍സു (introns)കളുടെ വ്യത്യാസം കാരണം ഇങ്ങനെ നിരവധി അല്ലീലുകള്‍ പെറുക്കിയെടുക്കാം. ഈ അല്ലീല്‍ സീക്വെന്‍സുകള്‍ ഓരോ ചെറു സമൂഹത്തിന്റേയും വ്യതസ്ത വ്യക്തിത്വം വ്യഞ്ജിപ്പിക്കുന (രഹസ്യ?) കോഡുകളാണ്. നിരവധി അല്ലീലുകള്‍ ഉള്ള ജീനുകളില്‍‍ അവയിലെ ഡി. എന്‍. എ സീക്വെന്‍സുകളാല്‍ സൃഷ്ടിക്കുന്ന ഈ ‘കോഡ്’ താരതമ്യം ചെയ്താല്‍ സമൂഹങ്ങളോ ജാതികളോ മതങ്ങളോ ആയി വേര്‍തിരിഞ്ഞവരുടെ ബന്ധങ്ങള്‍ ഊര്‍ത്തി വലിച്ചു പുറത്തിടാന്‍ പര്യാപ്തമാക്കും.അമ്മയില്‍ നിന്നും ലഭിച്ച മൈറ്റോക്കോന്‍ഡ്രിയല്‍ ഡി. എന്‍. എയും ഇത്തരം ബന്ധങ്ങളെ സൂചിപ്പിക്കും. അച്ഛനില്‍ നിന്നും കിട്ടിയ Y ക്രോമൊസോമിലും ഇത്തരം നിഗൂഢകണ്ണികള്‍ ചരിത്രരഹസ്യങ്ങളും പേറി ഇരിപ്പാണ്. ഇവയെല്ലാം നരവംശശാസ്ത്രത്തിന്റെ അദ്ഭുതാവഹമായ വിസ്മയങ്ങള്‍ മാത്രമായിരിക്കുന്നില്ല, സമൂഹ്യ-സാംസ്കാരിക ചരിത്രത്തിന്റെ ബലം പുനര്‍നിര്ണ്ണയിക്കപ്പെടുകയും വിശ്വാസങ്ങള്‍ക്ക് ആഘാതമേല്‍പ്പിക്കുകയും ചെയ്യുന്നു.

ഹുമന്‍ ല്യൂകോസൈറ്റ് ആന്റിജെന്‍ (Human leukocyte antigen- HLA) വിവിധ പൊപുലേഷനുകളുടെ ജനിതകശാസ്ത്രപഠനങ്ങള്‍ക്കും സാജാത്യ-വ്യത്യാസങ്ങളുടെ അടയാളമായും പരക്കെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു ജീന്‍ ആണ്. മേല്‍പ്പറഞ്ഞ അല്ലീലുകള്‍ നിരവധി കാണപ്പെടുന്നതുകൊണ്ട് ഓരോ സമൂഹങ്ങളുടെ കൃത്യ അടയാളങ്ങളായി ഈ HLA അല്ലീലുകള്‍ വര്‍ത്തിക്കുന്നു. ജനിതക-നരവംശഗവേഷണങ്ങള്‍ക്കും ദേശാടനത്തിന്റേയും കലര്‍പ്പിന്റേയും വഴികള്‍ വരച്ചെടുക്കാനും HLA അല്ലീലുകളുടെ പഠനങ്ങള്‍ സഹായിക്കുന്നു. A, B, C എന്ന് വേര്‍തിരിക്കപ്പെട്ട പോളിമോര്‍ഫിസങ്ങളില്‍ കാണപ്പെടുന്ന അല്ലീലുകളുടെ വ്യത്യാസങ്ങള്‍ സാംസ്കാരികമായോ ജാതി-മതപരമായോ ഭാഷാപരമായോ വേര്‍തിരിഞ്ഞ അടരുകളെ ബന്ധപ്പെടുത്താനോ വെവ്വേറെ കള്ളികളിലാക്കാനോ ഉതകും. ഏകദേശം രക്ത ഗ്രൂപ് A, B, O എന്ന പോളിമോര്‍ഫിസം പോലെയാണ് HLA യുടെ A, B, C തരംതിരിവുകള്‍. ഒരു വ്യത്യാസം ഒരാളില്‍ ഇവ മൂന്നും കാണപ്പെടാന്‍ സാദ്ധ്യത ഉണ്ടെന്നുള്ളതാണ്. ഓരോ ഗ്രൂപ്പിലും ഡി. എന്‍. എ. കണ്ണികളുടെ അനുക്രമങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണപ്പെടും. നേരത്തെ പറഞ്ഞ അല്ലീലുകള്‍ തന്നെ. വ്യത്യസ്ത അല്ലീലുകളുടെ ഡി. എന്‍. എ അനുക്രമം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്, ഈ അനുക്രമങ്ങള്‍ ലോകത്തെ മനുഷ്യവംശത്തിന്റെ ചെറിയ ഗ്രൂപ്പുകളില്‍ പോലും ഏത് അനുപാതത്തില്‍ കാണപ്പെടുന്നു എന്നു കണ്ടു പിടിച്ചിട്ടുമുണ്ട്. ഉദാഹരണത്തിനു HLA B യുടെ നിരവധി അല്ലീലുകളില്‍ ഏതൊക്കെയാണ് ഒരു പ്രത്യേക വംശത്തിലോ കുലത്തിലോ കൂടിയ ആവൃത്തി (frequency)യില്‍ കാണപ്പെടുന്നത് എന്നത് തീര്‍ച്ചയാക്കപ്പെട്ടിട്ടുണ്ട്. ഈ ഫ്രീക്വെന്‍സി പഠനങ്ങള്‍ ഇന്ന് നരവംശശസ്ത്രജ്ഞരുടെയും മോളിക്യുലാര്‍ ജനിതകശാസ്ത്രജ്ഞരുടെയും പ്രിയതരമായ വ്യാപാരമാണ്. കേരളത്തിലെ ആദിദ്രാവിഡരുടേയും പില്‍ക്കാലത്ത് ഉരുത്തിരിഞ്ഞ ജാതി-മതബന്ധങ്ങളുടേയും കൃത്യതരമായ നിര്‍വചനമാണ് HLA allele പഠനങ്ങള്‍ വഴി തെളിയിച്ചെടുക്കുന്നത്. സെന്റെര്‍ ഫോര്‍ ബയോടെക്നോളൊജി (തിരുവനന്തപുരം) യിലെ ഡോ. ബാനെര്‍ജിയും സഹഗവേഷകരും ((ആര്‍. തോമസ്, എസ്. ബി. നായര്‍, മൊയ്ന ബാനെര്‍ജി സംഘം) വെളിച്ചത്തെടുക്കുന്ന വസ്തുതകളാല്‍‍ കേരളത്തിലെ ജാതി-മത ബന്ധങ്ങള്‍ പുന:പരിശോധിക്കപ്പെടുകയാണ്.

ഗോത്രവര്‍ഗ്ഗക്കാരുടെ HLA അല്ലീലുകള്‍ നിര്‍ണ്ണയിച്ച് അവര്‍ തമ്മിലുള്ള സാജാത്യ-വൈജാത്യങ്ങള്‍ പഠിയ്ക്കുകയാണ് ഡോ. ബാനെര്‍ജിയും കൂട്ടരും ആദ്യം ചെയ്തത്. പണിയര്‍, മലമ്പണ്ടാരം, അടിയര്‍, കുറിച്യര്‍, കാണിക്കാര്‍, കാട്ടുനായ്ക്കര്‍, കുറുമര്‍ എന്നീ ആ‍ാദിദ്രാവിഡ ഗോത്രങ്ങളിലെ അല്ലീലുകള്‍ തരം തിരിയ്ക്കുകയും അതോടൊപ്പം ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത മറ്റു കേരളീയര്‍ (Random nontribal Ddravidian group, RND)ഉടെ അല്ലീലുകളും പരിശൊധിക്കപ്പെട്ടു. ഗോത്ര-അഗോത്ര താരതമ്യത്താല്‍ ‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍:
1.ഗോത്രവര്‍ഗ്ഗക്കാര്‍ എല്ലാം ഒരു ഗ്രൂപ്പില്‍ പെടുത്താവുന്നവരാണ്, RND മറ്റൊരു ഗ്രൂപും. 2. ഗോത്രവര്‍ഗ്ഗക്കാരിലെ മിക്ക അല്ലീലുകളും കുറഞ്ഞ ഫ്രീക്വന്‍സിയിലെങ്കിലും RND ഗ്രൂപ്പില്‍ കാണപ്പെടുന്നുണ്ട്. 3. കുറിച്യര്‍ മാത്രം ഗോത്രവര്‍ഗ്ഗക്കാരില്‍ നീനും സ്വല്‍പ്പം വേറിട്ട് RND ഗ്രൂപ്പിനോടടുത്ത് നില്‍ക്കുന്നു. 4. ഗോത്ര വര്‍ഗ്ഗക്കാര്‍ മറ്റു ലോക ഗ്രൂപ്പുകളില്‍ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നു, RND ഗ്രൂപ് ഇന്‍ഡോ-യൂറോപ്യന്‍ വംശാവലിയുടെ അതിസ്വാധീനമുള്ള വടക്കെ ഇന്‍ഡ്യന്‍ ഗ്രൂപ്പിനോട് അടുത്ത് ഇടം തേടുന്നു.5. ദ്രവീഡിയന്‍ വംശാവലിയില്‍ പിന്നറ്റത്ത് നിലയുറപ്പിച്ചിരിക്കുന്നത് കുറുമരും മലമ്പണ്ടാരവും കാട്ടുനായ്ക്കരുമാണ്, ഇവരായിരിക്കണം ശുദ്ധദ്രവീഡിയന്‍ പിന്തുടര്‍ച്ചക്കാര്‍. 6. ദക്ഷിണഭാരതീയരില്‍ മാത്രം, ഉത്തരേന്ത്യയില്‍ കാണാത്ത അല്ലീലുകളുടെ സാന്നിധ്യം തെക്കു-വടക്ക് കലര്‍പ്പുകള്‍ ക്ക് അതിര്‍വരമ്പിടുന്നു. അഗോത്രവര്‍ഗ്ഗക്കാരായ മറ്റു കേരളീയര്‍ വടക്കന്‍ അല്ലീലുകളുടേ സ്വാധീനത്താല്‍ ‘ഗുപ്തദ്രാവിഡര്‍’‍ (Crypto-dravidians) എന്ന പേരിലാണ് ഇന്ന് അറിയപ്പെടുന്നത്.

അടുത്തതായി ഈ ഗവേഷകസംഘം ഗോത്രവര്‍ഗ്ഗക്കാരുടേയും മറ്റു മത-ജാതിക്കാരുടേയും (നായര്,ഈഴവ,നമ്പൂതിരി‍, മുസ്ലീം, സിറിയന്‍ ക്രിസ്ത്യന്‍) ഗോത്രവര്‍ഗ്ഗത്തില്‍ പെടാത്ത പുലയരുടേയും അല്ലീലുകളുമായി താരതമ്യം ചെയ്യാനാണ്‍ ഒരുമ്പെട്ടത്. ഗവണ്മെന്റ് ഓര്‍ഡിനന്‍സ് പ്രകാരം പുലയരെ ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്ന്നും മാറ്റി പ്രതിഷ്ഠിച്ചിരുന്നു അന്‍പതുകളില്‍. അല്ലീലുകളുടെ കൊള്ളക്കൊടുക്കകഥകള്‍ ഇങ്ങനെ:

HLA-A
ഈ അല്ലീലുകള്‍ ഏറ്റവും കൂടുതല്‍ നായന്മാരില്‍ ആണ് കണ്ടെത്തിയത്. എന്നുവച്ചാല്‍ ഏറ്റവും വ്യാപകമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു, പല ഗ്രൂപ്പുകളില്‍ നിന്നുമായി. ഏറ്റവും കുറവ് പുലയരില്‍ ആണ് കാണപ്പെടുന്നത്. ഏറ്റവും ഫ്രീക്വന്റ് ആയ അല്ലീല്‍ HLA-A 24 പുലയരിലും നമ്പൂതിരിമാരിലും ഒരു പോലെയാണ് (freqvency=0.25)നായന്മാരില്‍ 0.23, സുറിയാനി‍ ക്രിസ്ത്യാനികളില്‍ 0.27, ഈഴവരില്‍ 0.1, മുസ്ലീമുകളില്‍ 0.177 ഇങ്ങനെ പോകുന്നു. HLA-A02 ഈഴവരിലും മുസ്ലീമുകളിലും ആണ് ഏറ്റവും കൂടുതല്‍ ഫ്രീക്വസിയില്‍. A 23 ആകട്ടെ നായരിലും ഈഴവരിലും മാത്രം. A 29 നായന്മാര്‍ക്കു മാത്രം. പുലയരിലുള്ള ആറു അല്ലീലുകളും നമ്പൂതിരിമാരുള്‍പ്പെടെ എല്ലാവരിലുമുണ്ട്. A 33 നമ്പൂതിരിമാരില്‍ ഏറ്റവും കൂടുതല്‍ (ഫ്രീക്വസി 0.2). സുറിയാനി ക്രിസ്ത്യാനികളിലും ഈഴവരിലും മുസ്ലീമുകളിലും ഈ അല്ലീല്‍ 0.15 നോടടുത്ത്. എന്നാല്‍ പുലയരിലും നായന്മാരിലും തീരെ കുറവ് (0.063). നമ്പൂതിര്‍മാരില്‍ നിന്നും മറ്റു ജാതി-മതക്കാര്‍ സ്വീകരിച്ചതാകാം ഈ അല്ലീല്‍.

HLA-B
27 എണ്ണമുള്ളതില്‍ നായന്മാരില്‍ 19 ഉം കാണപ്പെടുന്നു. HLA-B 07 ഏറ്റവും കൂടുതല്‍ പുലയരിലും നമ്പൂതിരിമാരിലും (0.281, 0.288 ഫ്രീക്വന്‍സികള്‍). ഈഴവരില്‍ ഇത് വളരെ കുറവ്. നായന്മാരിലും മുസ്ലീമുകളിലും ഏകദേശം ഒരുപോലെ. കുറിച്യരില്‍ ഇതു കൂടുതലാണ്: 0.35 ഫ്രീക്വന്‍സി. B 40 ആണ് നമ്പൂതിര്‍മാരിലും പുലയരിലും ഒരൊപോലെ കൂടുതലായി കാണപ്പെടുന്ന ഒരു അല്ലീല്‍. B 14 സുറിയാനി ക്രിസ്ത്യാനികളില്‍ മാത്രം കാണപ്പെടുമ്പോള്‍ B 38 ഈഴവരില്‍ മാത്രം.സിറിയന്‍ ക്രിസ്ത്യാനികളിലും നമ്പൂതിരി‍മാരിലും മാത്രമായി കുറഞ്ഞ ഫ്രീക്വന്‍സിയില്‍ കാണപ്പെടുന്നു B 18. B 35 ആകട്ടെ സുറിയാനി ക്രിസ്ത്യാനികള്‍, ഈഴവര്‍, മുസ്ലീം, നമ്പൂതിരി എന്നിവരില്‍ ധാരാളം.

HLA-C
ആകെ 12 എണ്ണം പരിശോധിക്കപ്പെട്ടതില്‍ C 06 എല്ലാഗ്രൂപ്പിലും കാണപ്പെടുന്നുണ്ട്. Cw 04മുസ്ലീമുകളിലാണു കൂടുതല്‍, തൊട്ടു താഴെ സിറിയന്‍‍ ക്രിസ്ത്യന്‍ ,പിന്നെ നമ്പൂതിരി. ഈഴവരിലും പുലയരിലും ഇത് ഒരുപോലെ. സ്വല്‍പ്പം നായന്മാരിലും. Cw 07നായന്മാരില്‍ എറ്റവും കൂടുതല്‍, ഈഴവരിലും നമ്പൂതിരിമാരിലും പുലയരിലും ഏകദേശം ഒരുപോലെ ഫ്രീക്വെസി. ഗോത്രവര്‍ഗ്ഗക്കാരില്‍ കൂടുതല്‍ കാണപ്പെടുന്ന C 14 പുലയരിലും നായന്മാരിലും സുറിയാനി ക്രിസ്ത്യാനികളിലും ഏകദേശം ഒരുപോലെയാണ്.

കൂട്ടപ്പകര്‍ച്ച (Haplotypes)

രണ്ടോ മൂന്നോ അല്ലീലുകള്‍ ഒരു ഗ്രൂപ്പായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം. ഇതിന് 'haplotype' എന്നു പറയുന്നു. ഒരു അല്ലീല്‍ കൊണ്ടു മാത്രം ബന്ധപ്പെടുത്തുന്നതിനേക്കാള്‍ തീവ്രതയും അടുപ്പവുമാണ് രണ്ടോ അതിലധികമോ അല്ലീലുകള്‍ ഒരു ഗ്രൂപ്പായി കാണപ്പെടുന്ന രണ്ടു ജാതികളെ ബന്ധപ്പെടുത്തുന്നതില്‍. ഉദാഹരണത്തിനു HLA B യുടേയും C യുടേയും രണ്ടു നിശ്ചിത അല്ലീലുകള്‍ രണ്ടു കൂട്ടരില്‍ കാണുന്നുവെന്നാല്‍ അവ രണ്ടും കൂടുതല്‍ ജീന്‍ കൈമാറ്റത്തിനു വശംവദരായെന്നു സാരം. Bilocus haplotype എന്ന് ഇതിനു പേര്. ഉദാഹരണത്തിന് B 35 എന്ന അല്ലീലും C 14 എന്ന അല്ലീലും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന B 35 C 14 എന്ന ഹാപ്ലോറ്റൈപ് കാട്ടുനായ്ക്കരിലാണ് ഏറ്റവും കൂടുതല്‍ ഫ്രീക്വന്‍സിയില്‍ കാണപ്പെടുന്നത്. ഇതേ ഹാപ്ലോറ്റൈപ് ചെറിയ തോതിലെങ്കിലും നായര്‍-മുസ്ലീം-ഈഴവ-ക്രിസ്ത്യാനി-നമ്പൂതിരി മാരില്‍ കാണപ്പെടുന്നുണ്ട്. ആകെ 48 ഹാപ്ലോറ്റൈപ് പരിശോധിക്കപ്പെട്റ്റതില്‍ 29 എണ്ണം സുറിയാനിക്രിസ്ത്യാനികളിലും 27 എണ്ണം നമ്പൂതിരിമാരിലും 25 എണ്ണം നായന്മാരിലും 23 എണ്ണം മുസ്ലീമുകളിലും കാണുന്നു. ഇങ്ങനെ വാരി വിതറപ്പെട്ടവ പലതും ഒരേ തരം തന്നെയാണ്. കാട്ടുനായ്ക്കരില്‍ 23 ഉം കുറിച്യരില്‍ 22ഉം. B 61 C 14 കുറിച്യരൊഴിച്ച് എല്ലാ ഗ്രൂപ്പുകളിലുമുണ്ട്. B 35 C 04 എന്ന ഹാപ്ലോറ്റൈപ് കാണിക്കാരില്‍ കൂടുതല്‍ കാണുന്നു, ഇത് ഇതേ പടി സുറിയാനി‍ ക്രിസ്ത്യാനികളിലേക്ക് പകര്‍ന്നിട്ടുണ്ട്. മുസ്ലീമുകളും നമ്പൂതിരിമാരും ഇതു ലോഭമില്ലാതെ പിടിച്ചെടുത്തിട്ടുണ്ട്.ഈഴവരും നായന്മാരും സ്വല്‍പ്പം പിന്നില്‍. B 07 C 07 ആകട്ടെ നായര്‍-നമ്പൂതിരി-ഈഴവര്‍ എന്നിവരില്‍ നന്നായിട്ട് പ്രകടമാണ് , പുലയരില്‍ ഇത് കൂടുതലായി കാണപ്പെടുന്നുള്ളതിനാല്‍ അവരില്‍ നിന്നും സ്വംശീകരിച്ചതാകാന്‍ സാദ്ധ്യത. ഗോത്രവര്‍ഗ്ഗക്കാരിലേക്കു പകരാതെ നില്‍ക്കുന്ന ഹാപ്ലോറ്റൈപ് ആണ് B 44 C 07. B 7 A 24 നമ്പൂതിരിമാരില്‍ ഫ്രീക്വസി കൂടുതല്‍. മറ്റു നാട്ടുകാര്‍ ഇത് ഏറ്റുവാങ്ങിയിട്ടില്ല ഇതുവരെ. മൂന്നു അല്ലീലുകള്‍ ഒരുമിച്ച് (trilocus haplotype)പകര്‍ന്നതിന്റെ കണക്കുകള്‍ പുലയിരില്‍ നിന്നും സംക്രന്മിച്ച അല്ലീലുകളുടെ കഥകളാണ് ചൊല്ലിത്തരുന്നത്.( B 07 C 07 A 11). ചില മൂവര്‍ അല്ലീല്‍ക്കൂട്ടം ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നും ‘മേല്‍’ ജാതിയിലേക്ക് പകര്‍ന്നിട്ടേ ഇല്ല. B 40 C 14 A 24 എന്ന അല്ലീല്‍ക്കൂട്ടം തെക്കേ ഇന്‍ഡ്യക്കാരില്‍ മാത്രം കാണപ്പെടുന്നതാണ്. നമ്പൂതിര്‍മാരിലേക്ക് ഇത് ഇനിയും പടര്‍ന്നിട്ടില്ല. B 52 C 14 A 24 കൂട്ടല്ലീല്‍ ഗോത്രവര്‍ഗ്ഗക്കാരില്‍ മാത്രം, അതും കാട്ടുനായ്ക്കരില്‍ ഏറ്റവും കൂടുതല്‍ ഫ്രീക്ക്വസിയില്‍. ഈ അല്ലീല്‍കൂട്ടമായിരിക്കണം പ്രാചീനമായിരുന്ന ദ്രവീഡിയന്‍ പോപുലേഷനിലെ പ്രപിതാമഹന്മാരുടെ ഹാപ്ലോറ്റൈപ്.

ഈ ഇടകലശല്‍ വ്യാപകമ്മണെങ്കിലും ഗോത്ര-അഗോത്ര വര്‍ഗ്ഗങ്ങള്‍ ചില വ്യക്തിസ്വത്വങ്ങള്‍ കാത്തു സൂക്ഷിയ്ക്കുന്നുമുണ്ട്. HLA-A, B, C അല്ലീലുകളുടെ ഫ്രീക്വെന്‍സി വിശദമായ സ്റ്റാറ്റിറ്റിക്കല്‍ പഠനങള്‍ക്കും മറ്റു ലോക പോപുലേഷനുകളുമായി താരതമ്യവിശകലനങ്ങള്‍ക്കും വിധേയമാക്കിയപ്പോള്‍ തെളിഞ്ഞത് ഗോത്രവര്‍ഗ്ഗക്കാര്‍ ഒരു ഗ്രൂപ്പിലും മറ്റുജാതി-മതക്കാര്‍ ലോകപോപുലേഷനുമായി ബന്ധപ്പെട്ട മറ്റൊരു ഗ്രൂപ്പിലും ആണെന്നാണ്. രണ്ട് ‘cluster groups' ഉള്ളതില്‍ കുറിച്യര്‍ വേറിട്ടു നില്‍ക്കുന്ന ഗോത്ര വര്‍ഗ്ഗവും അതിനേക്കാള്‍ വലിയ മറ്റു ജാതി-മതക്കാരും. ഗോത്രവര്‍ഗ്ഗക്കാര്‍ കൃത്യമായ ദ്രവീഡിയന്‍ 'gene pool' നിലനിര്‍ത്തുന്നുണ്ടെങ്കില്‍ മറ്റുള്ള കേരളീയരുടെ gene pool-ല്‍‍ ദ്രവീഡിയനും ഇന്‍ഡോ‍ായൂറോപ്യനും ( (ബാലൊക്-പാകിസ്താന്‍,ബുറുഷോ-പാകിസ്താന്‍, കലാഷ്-പാകിസ്താന്‍, പഠാന്‍-പാകിസ്താന്‍, സിന്ധി-പാകിസ്താന്‍, വടക്കെ ഇന്‍ഡ്യന്‍) ഈസ്റ്റ് ഏഷ്യനും ( (സൌത് കൊറിയ,തായ് ലന്‍ഡ്, വുഹാന്‍-ചൈന) വ്യക്തമായ സ്വാധീനമുണ്ട്. ഈ സ്വാധീനം വടക്കെ ഇന്‍ഡ്യക്കാരുമായി അടുത്തു നിര്‍ത്തുന്നു. B 35 , C 04 എന്നീ അല്ലീലുകള്‍ കൂടുതല്‍ കാണപ്പെടുന്ന മെഡിറ്ററേനിയന്‍ (ഗ്രീക് ഏജിയന്‍, ഗ്രീക് അറ്റിക്ക , ഗ്രീക് സൈപ്രിയോട്സ്, വടക്കെ ഇറ്റലി, ടര്‍ക്കി) ജീന്‍ പൂളിന്റെ സ്വാധീനം ഏറ്റവും കൂടുതല്‍ കാണുന്നത് മുസ്ലീമുകളിലും സുറിയാനി ക്രിസ്ത്യാനികളിലുമാണ്. എന്നാല്‍ നായന്മാരിലുള്ള സ്വാധീനം വെസ്റ്റേണ്‍ യൂറോപ്യന്‍ (ബെല്‍ജിയം, എസ്സെന്‍-ജെര്‍മനി, ഓര്‍കിനി-സ്കോട് ലന്‍ഡ്, വടക്കെ അയര്‍ലന്‍ഡ്) ആണ്, B 07, C 07 എന്നീ അല്ലീലുകളുടെ ആധിക്യം കാരണം. എന്നാല്‍ ഈഴവരിലും നമ്പൂതിരിമാരിലും യൂറോപ്യന്‍, സെന്റ്രല്‍ ഏഷ്യന്‍ ( ഖാല്‍ക്ക-ഊല്‍ഡ്-റ്റ്സാറ്റന്‍- എന്നീ മംഗോള്‍ വര്‍ഗ്ഗം) ഈസ്റ്റ് ഏഷ്യന്‍ ( വുഹാന്‍-ചൈന, തെക്കന്‍ കൊറിയ, തായ് ലന്‍ഡ്) ജീന്‍ പൂളുകളുടെ സ്വാധീനം കാണുന്നുണ്ട്. രണ്ടു വ്യത്യസ്തമായ ദേശാടന കുടിയേറ്റ സംഭവങ്ങള്‍-കിഴക്കനും പടിഞ്ഞാറനുമായ വംശാവലികള്‍ -കടന്നു കയറിയതിന്റെ തെളിവ് കണ്‍പെട്ടിട്ടുണ്ടു താനും. ബാനെര്‍ജിയുടേയും കൂട്ടരുടേയും ലേഖനത്തില്‍ ഇങ്ങനെ: ‘It is evident from the HLA class I allelic and haplotypic frequencies that the Dravidian communities of Kerala have been influenced by the gene pools of different world populations during different time periods, giving rise to a unique and distinct population having crypto-Dravidian features'.

പറയി പെറ്റ പന്തിരുകുലം
ഈ പഠനങ്ങളില്‍ ശ്രദ്ധിക്കപ്പെടേണ്ടത് പറയിയുടെ/പുലയിയുടെ മക്കള്‍ നമ്മള്‍ എന്ന മിത്തിനോടടുത്ത് നില്‍ക്കുന്നു ഈ നിഗമനങ്ങള്‍ എന്ന രസാവഹമായ കണ്‍പാര്‍ക്കലാണ്. ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത നായര്‍-ക്രിസ്ത്യാനി-ഈഴവ- മുസ്ലീം -നമ്പൂതിരി പ്രഭൃതികളുടെ പ്രപിതാമഹരുടെ സ്ഥാനം പുലയര്‍ക്കാണ്. അല്ലീലുകളുടെ വ്യാപനം ഇതാണ് സൂചിപ്പിക്കുന്നത്. വന്നുകയറുന്ന ജനസമൂഹങ്ങള്‍ക്ക് സങ്കലിയ്ക്കാന്‍ യോജ്യമായ സാമൂഹിക-സാംസ്കാരിക ഇഴയടുപ്പം പുലയരായിരിക്കണം സജ്ജമാക്കിയത്. സാവിത്രി-ചാത്തന്‍ സംഗമങ്ങള്‍ പദ്യഭാവനകളില്‍‍ മാത്രം ഒതുക്കേണ്ടതില്ല. സാമൂഹ്യകാരണങ്ങള്‍ക്ക് ഇത്തരം വിലയനങ്ങളില്‍ സാംഗത്യമുണ്ട്. ഗോത്രവര്‍ഗ്ഗങ്ങളില്‍ വേറിട്ടുനില്‍ക്കുന്നത് കുറിച്യരാണ്. അസ്ത്രവിദ്യ കൈമുതലായിട്ടുള്ള കുറിച്യര്‍ പ്രതിരോധത്തിനു നിയോഗിക്കപ്പെട്ടതായിയിരിക്കണം അവരുടെ സമൂഹത്തിനു വെളിയില്‍ നിന്നുള്ള വ്യാപനത്തിനു വഴിയൊരുക്കയത്. മറ്റ് ഇന്‍ഡോ-യൂറോപ്യന്‍ സമൂഹങ്ങളുമായി അടുപ്പം കാണിയ്ക്കുന്ന നായന്മാരുടെ ഉദ്ഭവം വടക്കുള്ള നേവാര്‍ (നേപാള്‍ താഴ്വരയിലെ)സമൂഹമായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ബാനെര്‍ജിയുടേയും കൂട്ടരുടെയും നിഗമനം. ഈഴവരുടെ ഉദ്ഭവം ദുരൂഹതയിലാണ്. ശക്തമായ കിഴക്കന്‍ യൂറോപ്യന്‍(ഭാരതത്തിനു കിഴക്കും മദ്ധേഷ്യയിലുമുള്ള ജനസമൂഹം) മൂലകങ്ങള്‍ അല്ലീലുകളുടെ താരതമ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മംഗോള്‍ സമൂഹവുമായും ഈഴവരുടെ അല്ലീലുകള്‍ സാജാത്യം പ്രകടമാക്കുന്നുണ്ട്. ബുദ്ധമതായനുനായികള്‍ ഈ സ്ഥലങ്ങളില്‍ നിന്നും ശ്രീലങ്ക വഴി എത്തിച്ചേര്‍ന്നതോ എന്ന സംശയം ബാക്കി.നമ്പൂതിരിമാര്‍ക്കാകട്ടെ ഇന്‍ഡോ-യൂറോപ്യന്‍ കൂടാതെ മദ്ധ്യേഷ്യ, കിഴക്കന്‍ ഏഷ്യ എന്നീ ജീന്‍ പൂളുകളുടെ സ്വാധീനം‍ കാണാനുണ്ട്. ഭാരതത്തില്‍ പരക്കെയുള്ള ബ്രാഹ്മണര്‍ക്ക് പല ഉദ്ഭവ-ദേശാടനചരിത്രവും കുടിയേറ്റത്തില്‍ വൈജാത്യങ്ങളും കാണുന്നുണ്ടെന്നുള്ളത് സുവിദിതമാണ്. തമിഴ് ബ്രാഹ്മണര്‍ (അയ്യര്‍, അയ്യങ്കാര്‍) ഉമായി മലയാളി ബ്രാഹ്മണര്‍ അല്ലീലുകള്‍ പങ്കിടുന്നില്ല. മലബാര്‍ മുസ്ലീമുകള്ഉം സുറിയാനി ക്രിസ്ത്യാനികളും മെഡീറ്റെറേനിയന്‍ ജീന്‍ പൂളിന്റെ കലര്‍പ്പുള്ളവരാണ്. ബാനെര്‍ജിയും കൂടരും എഴുതുന്നു: “Although nontribal communities display greater Dravidian influence but genetic admixture with the Mediterranean, Western European, Central Asian and East Asian populations characterize their crypto-Dravidian features. Therefore it can be suggested that evolution of different caste groups and religious groups representing the non-tribal communities is through demic diffusion. The local progressive demes that displayed logistic growth such as Kurichya and Pulaya diffused with the immigrant communities. These local progressive communities evolved radially and over a period of time separated from the centroid to form independent communities."

ജനസമൂഹങ്ങളുടെ വ്യാപനവും കുടിയേറ്റവും കലര്‍പ്പും കൃത്യമ്മയി വിശകലനം ചെയ്യാന്‍‍ ഇന്ന് ഉപയോഗിക്കുന്ന മറ്റു തന്ത്രങ്ങളില്‍ y ക്രൊമൊസോമിലെ ഹാപ്ലോ ഗ്രൂപുകളും മൈറ്റൊക്കോണ്ഡ്രിയല്‍ ഡി. എന്‍. എ യിലെ ഹാപ്ലോഗ്രൂപുണ് പ്രധാനികള്‍. Y ക്രോമൊസോം അച്ഛനില്‍ നിന്നും ലഭിയ്ക്കുന്നതാണ്, അതിലെ ഹാപ്ലോ ഗ്രൂപ്പിന്റെ വ്യാപനം അടയാളപ്പെടുത്തുന്നത് ആണുങ്ങള്‍ വഴിയുള്ള കലര്‍പ്പിന്റെ വഴികളാണ്. ഒരു സമൂഹത്തിലേക്ക് വേഴ്ചയുമായി എത്തുന്ന ആണുങ്ങള്‍ അവരുടെ മുദ്ര അവിടെ പതിപ്പിയ്ക്കുകയാണ്. മൈറ്റൊക്കോന്‍ഡ്രിയല്‍ ഡി. എന്‍. എ ആകട്ടെ അമ്മയുടെ അണ്ഡംവഴി പകര്‍ന്നുവ്യാപിക്കുന്നതും അങ്ങനെ സ്ത്രീകളില്‍ നിന്നും പകര്‍ന്നു കിട്ടിയ ‘പൈതൃക‘ത്തിന്റെ സൂക്ഷ്മ കോഡുകളും. തലമുറകള്‍ കഴിഞ്ഞും ഇത്തരം വ്യാപനങ്ങള്‍ കണ്ടുപിടിക്കപ്പെടാം എന്നത് ശാസ്ത്രം മന:സാക്ഷിയുമായി ചെയ്യുന്ന ലീലാവിനോദം. ഭാരതത്തിലെ ഗോത്രവര്‍ഗ്ഗക്കാരിലും ഹിന്ദു ജാതികളിലും മാതൃ ജീന്‍ പൂള്‍ (മൈറ്റൊക്കോന്‍ഡ്രിയല്‍ ഡി. എന്‍. എ അടയാളപ്പെടുത്തുന്ന maternal gene pool) വന്‍ ശതമാനവും ഒരുപോലത്തവയാണ്, അവര്‍ ദ്രാവിഡരാകട്ടെ, ഇന്‍ഡോ-യൂറോപ്യന്‍ വംശാവലിയിലുള്ളവരാകട്ടെ. ‘ഏകാംബ പുത്രരാം കേരളീയര്‍’ എന്നു കവി പാടിയത് മൊത്തം ഭാരതീയര്‍ക്കും ബാധകമാക്കാം. എന്നാല്‍ y ക്രോമൊസോം പരമ്പര തെളിയിക്കുന്നത് വ്യത്യസ്ഥമായ വംശാവലികള്‍ വന്നുകയറിപ്പോയതിന്റെ കഥകളാണ്. കുടിയേറ്റത്തിനു വന്നവരിലെ ആണുങ്ങള്‍ നാടന്‍ പെണ്മണികളെ വശംവദരാക്കിയതിന്റെ ശേഷപത്രം. ദുഷ്യന്ത-ശകുന്തള മഹാകാവ്യങ്ങള്‍. പാടത്തെ ഉഴവുചാലില്‍ നിന്നും കിട്ടിയ സുന്ദരിക്കുട്ടിയെ പട്ടമഹിഷിയാക്കുന്ന താന്‍പോരിമകള്‍. മലയാളികളുടെ Y ക്രൊമൊസോം പഠനങ്ങള്‍ കൊടുക്കല്‍ വാങ്ങലിന്റേയും കലര്‍പ്പുകളുടേയും നിജസത്യങ്ങള്‍ക്കു വഴിതെളിച്ചേക്കും.

പക്ഷെ ശാസ്ത്രം മാജിക് തൊപ്പിയില്‍ നിനും പുറത്തെടുക്കുന്നത് അപ്രിയസത്യത്തിന്റെ വെണ്മുയലുകളെയാണ്. പുലയരുടേയും കുറിച്യരുടേയും ജീനുകളുമായാണ് നമ്പൂതിരി-നായര്‍ ക്രിസ്ത്യന്‍ മുസ്ലീം ഈഴവ പ്രഭൃതികള്‍ വിലസുന്നതെന്നതും ഈ ‘മേല്‍‍’ജാതിക്കാര്‍ ‘താഴേ‘യ്ക്കും സ്വന്തം ഡി. എന്‍. എ. വീരശൃങ്ഖലകള്‍ എടുത്തെറിഞ്ഞിട്ടുണ്ടെന്നും ഉള്ള സത്യങ്ങള്‍ ഇന്ന് കേരളത്തില്‍ കെട്ടിപ്പടുത്തിരിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മൂലഭൂത വ്യവസ്തിതികള്‍ക് വേണ്ടതേ അല്ല. ഇതൊക്കെ അറിഞ്ഞെങ്കിലും അറിഞ്ഞില്ലെന്നു നടിയ്ക്കുകയാണ് ഇന്ന് നമ്മള്‍ക്കാവശ്യം. ഉലഞ്ഞുപോകുന്ന വ്യാജസ്വത്വം പിടിച്ചുനിറുത്താന്‍ ബാഹ്യപ്രകടങ്ങളേയും സൂചകങ്ങള്‍ എടുത്തണിയലിനേയും കൂട്ടുപിടിയ്ക്കുന്നു. നെടുകെ നാട്ടി നിറുത്തിയിട്ടുള്ള ഏണിയിലെ പടികള്‍ മായയാണെങ്കിലും സമൂഹത്തിന് അത് നിലനില്‍പ്പിന്റെ പ്രശ്നമാണ്, ആവശ്യവുമാണ്, ശാസ്ത്രം തണ്ട് ഊരി മാറ്റിയിട്ടൂം ഈ മായക്കോവണിപ്പടികള്‍ നിലനില്‍ക്കുന്നുവെന്ന് ബാലിശമായി ശഠിയ്ക്കുന്നു.

Reference:
1. Thomas R., Nair S. B., Banerjee M. A crypto-Dravidian origin for the nontribal communities of South India based on human leukocyte antigen class I diversity.
Tissue Antigens 68:225-234, 2006

2. Thomas R., Nair S. B., Banerjee M. HLA-B and HLA-C alleles and haplotypes in the Dravidian tribal populations of southern India. Tissue Antigens 64: 58-65, 2004

3. Thanseem I., Thangaraj K., Chaubey G., Singh V. J., Bhaskar L., Reddy B. M., Reddy A. G., Singh L. Genetic affinities among the lower castes and tribal groups of India: Inference from Y chromosome and mitochondrial DNA. BMC Genetics 7:42-53, 20006

കൂടുതല്‍ വായനയ്ക്ക്:

1. Sahoo S., Singh A., Himabindu G., Banerjee J., Sitalaxmi T., Gaikawad S., Trivedi R., Endicott P., Kivisild T., Metspalu m., Villems R., Kashyap V.K.
A prehistory of Indian Y chormosomes: Evaluating demic diffusion scenarios. Proc. Natl. Acad. Sci. USA 103: 843-848, 2006

2. Majumder P. A. People of India: Biological diversity and affinities. Evolutionary Anthropology 6:100-110. 1998

3. Bamshad M., Kivisild T., Watkins W. S., Dixon M. E., Ricker C. E., Rao B. B., Naidu J., Ravi Prasad B., V., Reddy P. G., Rasanayagam A., Papiha S., Villems R., Redd A. J., Hammer M. F., Nguuen S. V., Caroll M. L., Batzer M. A., Jorde L. B.
Genetic evidence on the origin of Indian caste populations. Genome Research 11:994-1004, 2001
4. റോബി കുര്യന്റെ ഈ പോസ്റ്റ്:
മൈറ്റൊകോണ്ഡ്രിയല്‍ ഡി. എന്‍. എ യുടെ അമ്മപാരമ്പര്യങ്ങളെപ്പറ്റി.
http://being-iris.blogspot.com/2008/03/blog-post_29.html

91 comments:

എതിരന്‍ കതിരവന്‍ said...

മോളിക്യുലാര്‍‍ ജെനറ്റിക്സ് തെളീയിച്ചു തരുന്ന ബന്ധങ്ങള്‍. കേരളത്തിലെ ഗോത്രവര്‍ഗ്ഗക്കാരും നായര്‍-ഈഴവ-ക്രിസ്ത്യാനി-പുലയ-മുസ്ലീം-നമ്പൂതിരിമാരും അങ്ങോട്ടുമിങ്ങോട്ടൂം വാങ്ങിയതിന്റേയും കൊടുത്തതിന്റേയും കണക്കുകള്‍. പുലയി പെറ്റ പന്തിരുകുലത്തിന്റെ ഡി. എന്‍. എ കണ്ണികള്‍ കണ്ടെടുത്തപ്പോഴുള്ള വിസ്മയം.

Harold said...

“പക്ഷെ ശാസ്ത്രം മാജിക് തൊപ്പിയില്‍ നിനും പുറത്തെടുക്കുന്നത് അപ്രിയസത്യത്തിന്റെ വെണ്മുയലുകളെയാണ്. പുലയരുടേയും കുറിച്യരുടേയും ജീനുകളുമായാണ് നമ്പൂതിരി-നായര്‍ ക്രിസ്ത്യന്‍ മുസ്ലീം ഈഴവ പ്രഭൃതികള്‍ വിലസുന്നതെന്നതും ഈ ‘മേല്‍‍’ജാതിക്കാര്‍ ‘താഴേ‘യ്ക്കും സ്വന്തം ഡി. എന്‍. എ. വീരശൃങ്ഖലകള്‍ എടുത്തെറിഞ്ഞിട്ടുണ്ടെന്നും ഉള്ള സത്യങ്ങള്‍ ഇന്ന് കേരളത്തില്‍ കെട്ടിപ്പടുത്തിരിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മൂലഭൂത വ്യവസ്തിതികള്‍ക് വേണ്ടതേ അല്ല. ഇതൊക്കെ അറിഞ്ഞെങ്കിലും അറിഞ്ഞില്ലെന്നു നടിയ്ക്കുകയാണ് ഇന്ന് നമ്മള്‍ക്കാവശ്യം. ഉലഞ്ഞുപോകുന്ന വ്യാജസ്വത്വം പിടിച്ചുനിറുത്താന്‍ ബാഹ്യപ്രകടങ്ങളേയും സൂചകങ്ങള്‍ എടുത്തണിയലിനേയും കൂട്ടുപിടിയ്ക്കുന്നു. നെടുകെ നാട്ടി നിറുത്തിയിട്ടുള്ള ഏണിയിലെ പടികള്‍ മായയാണെങ്കിലും സമൂഹത്തിന് അത് നിലനില്‍പ്പിന്റെ പ്രശ്നമാണ്, ആവശ്യവുമാണ്, ശാസ്ത്രം തണ്ട് ഊരി മാറ്റിയിട്ടൂം ഈ മായക്കോവണിപ്പടികള്‍ നിലനില്‍ക്കുന്നുവെന്ന് ബാലിശമായി ശഠിയ്ക്കുന്നു.”

ശാസ്ത്രം കൂടുതല്‍ ശക്തിയോടെ മായക്കോവണിയിലെ തണ്ടുകളൊന്നൊന്നായ് ഊരി മാറ്റട്ടെ

പ്രണാമം

എതിരനും ആദി പുലയ മാതാപിതാക്കള്‍ക്കും

രാജ് said...

എതിരന്‍ ഉഗ്രന്‍ ലേഖനം. റഫറന്‍സുകള്‍ യൂണിവേഴ്സിറ്റിയിലെ സുഹൃത്തുക്കള്‍ വഴി വായിക്കുവാന്‍ ലഭിക്കുമോ എന്നു നോക്കുകയാണ്‌. നന്ദി.

Roby said...

എതിരന്‍,
ലേഖനം നന്നായി. അല്ലീലുകളുടെ ജാതി തിരിച്ചുള്ള ഫ്രീക്വന്‍സി ഒരു ടേബിളായി കൊടുത്താല്‍ മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു.

Anonymous said...

Ethiran Sir,
After a long gap,
Onnum manassilayilla!!
Pakshe Khana gambhiram!
I mean it..
Wonderful article..
Wrte again

Mr. K# said...

കിടിലന്‍ ലേഖനം. ഇനി സംവരണം കൊടുക്കാനും ജീന്‍ നോക്കിയാല്‍ മതിയാവുമോ?

Anonymous said...

കുറച്ചുംകൂടി പൊതുവായി പറഞ്ഞാല്‍ ഭൂമിയിലെ മനുഷ്യരൊക്കെ ആഫ്രിക്കയിലെ ഒരു ആള്‍ക്കുരങ്ങ് വര്‍ഗ്ഗത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ്. ഇപ്പോഴും നമ്മുടെ സഹോദര വംശമായ chimpanzee യും മനുഷ്യന്റേയും ജീനുകള്‍ തമ്മിലുള്ള സാദൃശ്യം 97% ആണ്.

ഇനി നമുക്ക് നമ്മുടെ ശരിക്കും പൂര്‍വ്വികനാരെന്ന് അറിയണമെങ്കില്‍ ആസ്ട്രേലിയയുടെ പടിഞ്ഞാറേ തീരത്ത് പോകുക. അവിടെ Stromatolites എന്നുപേരുള്ള പറക്കൂട്ടങ്ങള്‍കാണം. അത് നമ്മുടെയെല്ലാം മുതു, മുതു, മുതു ... മുത്തച്ഛന്റെ ശവക്കല്ലറകളാണ്. 2,724 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഏകകോശ ജീവികളുടെ ഫോസില്‍ ആണത്.

ഈ പഠനങ്ങള്‍ സങ്കുചിതമായ ശുദ്ധ വര്‍ഗ്ഗം എന്ന ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് അടിത്തറയാകാതിരിക്കട്ടെ.

G.MANU said...

ഈ ലേഖനത്തിനുമുന്നില്‍ പ്രണാമം.
(പ്രിന്റെടുത്തു..പ്രശ്നമുണ്ടാക്കല്ലെ)

ഗുപ്തന്‍ said...

തകര്‍പ്പന്‍ ലേഖനം മാഷേ. ശാസ്ത്രീയ വശം സ്വസ്ഥമായൊന്നു വായിക്കാന്‍ കോപ്പി എടുത്തുവയ്ക്കുന്നു. നന്ദി.


മലയാളിബ്രാഹ്മണരെ തമിഴ് ബ്രാഹ്മണര്‍ രണ്ടാംതരക്കാരായേ കൂട്ടിയിരുന്നുള്ളു. രാജ്യഭരണക്രമത്തിലും ഒക്കെ ‘പോറ്റി’കള്‍ക്ക് മേല്‍ക്കൈ ലഭിക്കുകയും ചെയ്തിരുന്നു --നാട്ടുബ്രാഹ്മണരെ അപേക്ഷിച്ച്. അതിനു പിന്നിലും ആദിമ ‘പറയി’യുടെ ജനിറ്റിക് ചുറ്റിക്കളി ആചാരങ്ങളില്‍ ഉറഞ്ഞുപോയതാവും അല്ലേ.

Unknown said...

ഒരോ ജാതിയും എവിടെ നിന്നു വന്നു.മനസിനെ ഇരുത്തി ചിന്തിപ്പിക്കൂന്ന ഒരു ലേഖനമാണിത്.
പക്ഷെ എന്നീട്ടും ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു
ഈ ജാതിയുടെ വേലികെട്ടുകള്‍ മനുഷ്യനെ വെറുക്കാന്‍ മാത്രമല്ല പഠിപ്പിച്ചത്.
ഞാന്‍ ഒരു കൃസ്താനിയാണെന്നും ഹിന്ദുവാണെന്നും ഇസ്ലാമാണെന്നും നായരാണെന്നും നമ്പൂതിരിയാണെന്നും ചിന്തിക്കാനല്ലെ പഠിപ്പിച്ചത്
അതിനപ്പുറം ഈ ജാതി എന്താണ് നല്‍കിയത്

നീലക്കുറുക്കന്‍ said...

നന്ദിയുണ്ട് എതിരന്‍ ജി.. ഇതുപോലെ ഒരു നല്ല ലേഖനത്തിനു

മാവേലി കേരളം said...

എതിര്‍ന്‍ കതിരവന്‍ അതിഗംഭീരം. ഒന്നു കൂടെ മനസ്സിരുത്തി ഇനിയും വായിക്കണം.

സത്യങ്ങളെ വളച്ചൊടിച്ച് വളര്‍ച്ചയുടെ മായക്കോണീ നിര്‍മ്മിച്ചു. അതിന്റെ ചുവട്ടില്‍ കരിഞ്ഞുവീണു എത്രമനുഷ്യര്‍. ഇതിന്റ്യൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ച സൊഷ്യല്‍ എഞീനീയേഴ്സ് ആര്‍്.ഹൊ ഭയങ്കരം.

ഒബിസി വിഭാഗത്തിനെ ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ അവിടെ സാമൂഹ്യ അവതാളം ഉണ്ടാകുമെന്നു പറയുന്നു ഇന്‍ഡ്യിയിലെ പരമോന്നത നീതീപ്പീഠം.ഈ മായക്കോണിയുടെ സംരക്ഷകരുടെ അധികാരസ്ഥാനങ്ങള്‍ 21അം നൂട്ടാണ്ടിലും ഇന്ത്യയുടെ ജനാ‍ധിപത്യവ്യവസ്ഥയിലും എത്ര ഭദ്രം?

ഒരു സംശയം കേരളത്തിലെ നായരീഴവ, ക്രിസ്ത്യ്യനി, പുലയ മുസ്ലീം, നമ്പൂതിരി വിഭാഗത്തിനു പുറത്തു നില്‍ക്കുന്നതണ‍ല്ലോ മറ്റ് ഒബിസി വിഭാഗക്കാര്‍. കേരളത്തിന്റെ അതിപുരാതന സ്കില്‍ഡ് തൊഴിലുകള്‍ കൈകാര്യം ചെയ്തിരുന്ന ഇവര്‍ കേര്‍ളത്തിന്റെ ജനാവലിയില്‍ കണക്കിലേടുക്കേണ്ട് ഒരു വിഭാഗമാണ്‍്. അവരെ ഈ റിസേര്‍ച്ചിനു പുറത്തു നിത്തിയത് ഈ റിസേര്‍ച്ചിന്റെ ഒരു പോരായ്മയായി കാണണമെന്നു ഒരഭിപ്രായമുണ്ട്.

ബഹുവ്രീഹി said...

Aaah! nalla Lekhanam ; very Interesting!

Title um kalakki!

Unknown said...

നല്ല ലേഖനം!

(O.T. പണ്ടുകാലത്തു് DNA പരിശോധിക്കാന്‍ കഴിയാതിരുന്നതു് കഷ്ടമായിപ്പോയി. അല്ലെങ്കില്‍ യേശുവിന്റെ DNA-യും അതുവഴി യഹോവയുടെ DNA-യും തിരിച്ചറിയാനും,“സാദാ മനുഷ്യരുടെ” DNA-യും ദൈവത്തിന്റെ DNA-യുമായി താരതമ്യം ചെയ്യാനും കഴിയുമായിരുന്നു!)

Kiranz..!! said...

ചുമ്മാതല്ല ജാസീറ്റിന്റെ സംഗീതത്തിനനുസരിച്ച് യുവതലമുറ താളം തൂള്ളുന്നതല്ല്യോ ?

2000 അടുക്കുമ്പോള്‍ ആദിമാതാപിതാക്കളിലേക്ക് തിരിച്ചു പോവുമെന്നും,ജാസീറ്റിന്റെ സംഗീതം പുലയ സംഗീതമൊന്നൊക്കെ പറയുന്ന കിം വദന്തിച്ചേച്ചി ശരിയാണല്ല്യോ ?

വ്യത്യസ്തനാമൊരു കുഞ്ഞനാമല്ലീലിനേ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
ബ്ലോഗു കാ‍വിന്റെ അഭിമാനമാകും
സ്കോളറാമെതിരാ നിങ്ങള്‍ക്കഭിവാദ്യം :)

പാമരന്‍ said...

ഉഗ്രന്‍ ലേഖനം. ഡാറ്റയൊക്കെ ടേബിളുകളാക്കിയ്രുന്നെങ്കില്‍ കംപാരിസണ്‍ എളുപ്പമായിരുന്നേനെ.

എതിരന്‍ കതിരവന്‍ said...

വായിച്ച് അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി. അക്കങ്ങളൊക്കെ Tables ലാക്കി എളുപ്പമാക്കാം.
മാവേലി കേരളം: രണ്ടറ്റത്തുമുള്ള സമൂഹത്തെ (ഗോത്ര-അഗോത്ര) താരതമ്യം ചെയ്യകയായിരുന്നു ഗവേഷണത്തിന്റെ ഉദ്ദേശം എന്ന് അനുമാനിക്കാം. തീര്‍ച്ചയായും OBC എവിടെ നില്‍ക്കുന്നു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഗോത്രവര്‍ഗ്ഗക്കാരുടെ പഥനങ്ങള്‍ ക്ക് ധിറുതി കാണിച്ചേ പറ്റൂ. അവര്‍ ഇല്ലാതായിക്കൊണ്ടിരിക്കയാണ്. പോപുലേഷന്‍ ചെറുതാങ്കുമ്പോഴുള്ള Inbreeding പ്രശ്നങ്ങള്‍ കൊണ്ട് ഇവര്‍ക്ക് അസുഖങ്ങള്‍ ധാരാളം. ഈ പഠനത്തില്‍ തന്നെ ഗോത്രവര്‍ഗ്ഗാരുടെ sampling പരിമിതിയിലാണ്. അതു കൊണ്ട് കൂടുതല്‍ കര്‍ക്കശമായ സ്റ്റാറ്റിറ്റിക്സ് ഉപയോഗിച്ചിട്ടുണ്ട്.

കിരണ്സ്:
പുലയര്‍ പണ്ടേ പാട്ടുകാരാണ്.
“വ്യത്യസ്തനാമൊരു....” ബാക്കി ഇങ്ങനെയല്ലെ?
“എതിരന്‍ ഒരു കതിരന്‍ അവനൊരു കുതിരന്‍ ബഹുതരസുഖിയന്‍ , കുതിരന്‍ കുതിരന്‍ കുതിരന്‍....”

ശ്രീ said...

എതിരന്‍ മാഷേ...
നല്ല ലേഖനം!
കിരണ്‍സേട്ടന്‍ പറഞ്ഞതു പോലെ അഭിവാദനങ്ങള്‍ മാഷേ
:)

ഉഗാണ്ട രണ്ടാമന്‍ said...

ഉഗ്രന്‍ ലേഖനം...

Pongummoodan said...

ആ സഭ സിന്ദാബാദ്‌.
എതിരേട്ടാ, സുഖം?

Pongummoodan said...

ലേഖനം തകര്‍പ്പന്‍ ....

എതിരന്‍ കതിരവന്‍ said...

'pOti's are descendents of karNaaTaka braahmins. nampoothirees were tightly home bound since they were wrapped up by the strict rituals. They had to be near a river to submerge themselves in the morning. Ayyars and ayyankaars were not restricted themselveds and so had the freedom of travel and thus seized the opportunity of education and through this entered British officialdom.

When Smithsonian was looking for pure vEdic rituals (for their record) they could find it preserved only by malayaaLi braahmins. Thus the famous paanjnjaaL athiraathram took place.

എതിരന്‍ കതിരവന്‍ said...

The above comment was a reply to gupthan.

നമ്മൂടെ ലോകം said...

എതിരന്‍ കതിരവന്‍ ,

ഇങ്ങനെ ഒരു ലേഖനം എഴുതിയതിനു നന്ദി പറയട്ടെ! പൂർവ്വികർ ആരായിരുന്നു എന്നു നമുക്കറിയില്ല. അതിനാൽ നമ്മുടെ ഉറ്റവർ ആരൊക്കെ എന്നു അറിയാൻ വഴിയില്ലായിരുന്നു. ഇപ്പോൾ ശാസ്ത്രം അതിനുള്ള വഴിയും കാണിച്ചു തന്നു. ശാസ്ത്രത്തിനും നന്ദി!

ഈ ലേഖനം മുഴുവൻ വായിച്ചപ്പൊൾ സന്തോഷിക്കാനുള്ള വശം എന്തെന്നാൽ, അമ്മ(തായ്‌) വഴിയിൽ കേരളത്തിലെ എല്ലാ വരും ബന്ധുക്കളായി വരും എന്നതാണു.

ശാസ്ത്രത്തിന്റെ പിൻബലത്തിൽ ഇത്തരം കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കണം. ഒരുപക്ഷേ, പരസ്പരം കൂടുതൽ അടുക്കാനും സ്നേഹിക്കാനും, അതു ഇടയാക്കിയാലോ!

പ്രിയംവദ-priyamvada said...

!!
വിവരങ്ങള്‍ക്കു നന്ദി.

Rajeeve Chelanat said...

എതിരന്‍,

സേതു (പാണ്ഡവപുരം) ഇന്ന് അയച്ചുതന്ന ഒരു ലിങ്കില്‍നിന്നാണ് ഇത് കാണാനുള്ള ഭാഗ്യമുണ്ടായത്.

ഒരു ആശങ്കയുള്ളത്, ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെയൊക്കെ നിഷ്പ്രഭമാക്കാന്‍ ശക്തിയുള്ളതാണ് സമൂഹത്തിന്റെ അബോധമനസ്സിന്റെ വിശ്വാസങ്ങള്‍ എന്നതാണ്. വംശശുദ്ധിയും വംശമഹത്ത്വവുമൊക്കെ കപടനിര്‍മ്മാണങ്ങളാ‍ണെന്ന് ഇവയുടെ അപ്പോസ്തലന്മാര്‍ക്ക് നന്നായറിയാം. വംശങ്ങളുടെ ഇഴപിരിയലിന്റെയും ഇണചേരലിന്റെയും നീണ്ട ചരിത്രം അവര്‍ക്ക് അറിയാത്തതൊന്നുമല്ല. അതീനേക്കാള്‍ ശക്തമാണ് അവരുടെ അബോധമനസ്സിലെ മുന്‍‌‌വിധികളും വിശ്വാസവും.

ഇനി മറ്റൊന്ന്, ഇവിടെ കണ്ടെത്തിയതുപോലുള്ള സത്യങ്ങള്‍ പുറത്തുകൊണ്ടുവന്ന, പുറത്തുകൊണ്ടുവരുന്ന, ശാസ്ത്രജ്ഞരീല്‍തന്നെ എത്രപേര്‍ ഈ യുക്തികളെ സ്വന്തം ജീവിതത്തിലും വിശ്വാസങ്ങളിലും നെഞ്ചേറ്റും എന്നതാണ്. വലിയ പ്രതീക്ഷയൊന്നും വെക്കേണ്ടതില്ല എന്നു തോന്നുന്നു. ഈയടുത്തുവന്ന ഒരു സര്‍വ്വെഫലം അതാണ് കാണിക്കുന്നതും. പ്രത്യേകിച്ചും, ഇത്തരം ശാസ്ത്രത്തിനെ തന്നിഷ്ടപ്രകാരം വളച്ചൊടിക്കാനും വ്യാഖ്യാനിക്കാനും, പുനര്‍നിര്‍മ്മിക്കാനുമുള്ള ‘expertise'ന്റെ സൌകര്യങ്ങള്‍ അവര്‍ക്കുള്ളിടത്തോളം കാലം, ഇതൊക്കെ വെറും”നേരു നേരുന്ന താന്തന്റെ സ്വപ്ന”മായി അവശേഷിക്കുമെന്നും ഭയപ്പെടുകതന്നെവേണം.

അതെന്തായാലും ഇത്തരം ലേഖനങ്ങള്‍, ഇനിയും ഞങ്ങള്‍ക്ക് തരുക. ഞങ്ങള്‍ ചിലര്‍ കാത്തിരിക്കുന്നുണ്ട്.

ഊഷ്മളമായ അഭിവാദ്യങ്ങളോടെ

ദേവന്‍ said...

എതിരന്‍ ജീ,
സംഗതി ഒറ്റയടിക്ക്‌ വായിച്ച്‌ ഒരഭിപ്രായവുമെഴുതി പോകാന്‍ കഴിയാത്തത്ര കനമുള്ള സാധനമാണല്ലോ, ഞാന്‍ ഇന്‍സ്റ്റാള്‍മെന്റായി വായിക്കുകയാണ്‌.

മൂല ഗവേഷണ പ്രബന്ധത്തിനു ചില അപ്‌ഡേറ്റഡ്‌ ഡാറ്റ വേണമെന്ന് തോന്നിയതുകൊണ്ട്‌ ഇന്ററിം കമന്റ്‌ നമ്പര്‍ ഒന്ന്:

തര്‍ക്കത്തിലായ പുലയരെ ഒഴിച്ചാല്‍ കേരളത്തില്‍ നാല്‍പ്പത്തഞ്ച്‌ ആദിവാസി വര്‍ഗ്ഗങ്ങളുണ്ട്‌
1.അടിയന്‍
2.അരനാടന്‍
3.എരവാലന്‍
4. ഹില്‍പുലയ
5.ഇരുളര്‍
6.കാടന്‍
7. കമ്മാരന്‍
8. കാണിക്കാരന്‍
9. കാട്ടുനായ്ക്കന്‍
10. കൊച്ചുവേലന്‍
11. കൊണ്ടക്കാപ്പൂസ്‌
12. കൊണ്ടറെഡി
13. കൊറഗര്‍
14. കുടിയമേലക്കുടിയന്‍
15. കുറുമര്‍
16. കുറുമ്പര്‍
17. മലമലശ്ശര്‍
18. മലയരയന്‍
19. മലവേടന്‍
20. മലമ്പണ്ടാരം
21. കുറിച്യര്‍
22. മലങ്കുറവര്‍
23. മലശ്ശര്‍
24. മലയന്‍
25. മല- അരയന്‍ (മലയരയര്‍ അല്ല)
26. മണ്ണാന്‍ (വണ്ണാനല്ല)
27. മറാട്ടി
28. മുതുവാന്‍ (മുഡുഗര്‍)
29. പല്ലേയന്‍
30. പല്ലിയര്‍
31. ഉള്ളാടന്‍
32. ഊരാളി
33. ചോലനായ്ക്കന്‍
34. കൊപ്പാലന്‍
35. വേട്ടക്കുറവന്‍
36. തെങ്കുറവന്‍
37. മുല്ലക്കുറവന്‍
38. ഊരാലിക്കുറവന്‍
39. അല്ലര്‍
40. മലവേട്ടുവന്‍
41. നായ്ക്കന്‍
42. വിശവന്‍
43. കോട്ട
44. മലരൂപന്‍
45. മറ്റു നാനാജാതി

(ഡി. സ്റ്റാറ്റിസ്റ്റിക്സ്‌ സെന്‍സസ്‌/ സര്‍വേ (1976-78 ))- പരിഷത്തിന്റെ 'ആദിവാസി സമരത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍ എന്ന പുസ്തകം പേജ്‌ 13 പകര്‍ത്തി എഴുതിയത്‌.

ഇതില്‍ എല്ലാവരും ആദിമ ഗോത്രരല്ല. ഉദാഹരണത്തിന്‌ കുറുമര്‍ തിരുവിതാംകോട്ട്‌ രാജാവിന്റെ സൈന്യാംഗങ്ങളും പില്‍ക്കാലം മലവാസികളായവരുമാണ്‌. മുതുവാന്മാര്‍ തമിഴ്‌ നാട്ടിലെ ഒരു രാജ്യം ഭരിച്ചിരുന്നവരും, യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്ത്‌ പുറം ലോകവുമായി ബന്ധം വേണ്ടെന്നു വച്ചവരുമാണ്‌.

കേരള സര്‍ക്കാര്‍ ഔദ്യോഗിക ഗവേഷണത്തില്‍ പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരായി പ്രഖ്യാപിച്ചിട്ടുള്ളത്‌ മേല്‍ പട്ടികയിലെ നാല്‍പ്പത്തി അഞ്ചില്‍ (ആറില്‍) നിന്നും കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍, കാടന്‍, കുറുമ്പര്‍ കൊറഗര്‍ എന്നീ അഞ്ചു ജാതികളെ മാത്രമാണ്‌.

ബാക്കിയുള്ളവര്‍ക്ക്‌ RNDയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം (നൊമാഡിയന്‍ പാരമ്പര്യമോ വിവാഹ- അധിനിവേശ മിശ്രണമോ) തള്ളിക്കളയാവുന്ന സാദ്ധ്യതയാണോ?

ChethuVasu said...

കതിരവാ കലക്കീട്ടിണ്ട് ഇഷ്ടാ.. ഇപ്പൊ എല്ലാം ജ്കൂടെ ചേര്‍ക്കുമ്പോ ആരാ ആരുടെ അച്ഛന്‍ എന്നൊക്കെ ആകെ ഒരു ഡൌട്ട് .. എല്ലാവരുടെയും കാരണവര്‍ പറയി ആണെന്ന് ഓകെ പറയാന്‍ ഇത്ര ധിക്കാരമോ ഈ ഗവേഷകര്‍ക്ക്‌...!

പിന്നെ സാധാരണപ്പോലെ എല്ലാ ഗവേഷണങ്ങളെയും അവനന്റെ സൌകര്യത്തിന് വളച്ചൊടിക്കാന്‍ ഇവിടത്തെ മലയാളികള്‍ ശ്രമിക്കും എന്നത് ഉറപ്പു.. നമ്പൂതിരിയുടെയും ഈഴവരുടെയും ഈസ്റ്റ് യുരോപീന് connectionum നായരുടെ അയര്‍ലണ്ട് connection ഒക്കെ മതി ഇല്ലവര്ര്‍ക്കും സായിപ്പിന്റെ കൊച്ചു മക്കളാണെന്നു അഭിമാനിക്കാന്‍.

ഇവിടെ ഒരു കാര്യം നാമെല്ലാം മനസ്സിലാക്കേണ്ടതുണ്ട്.. ലോകത്തിന്റെ പല ഭാഗങ്ങളുമുള്ള മനുഷ്യരുടെ ജീന്‍സ് ഈരിയും കുറഞ്ഞും മലയാളികളില്‍ കാണാമെന്‍ഗിലുംകൂടുതല്‍ ജീനുകളും ലോക്കല്‍ variety ആയിരിക്കും .. അത് കൊണ്ടാണല്ലോ ..നമ്മളെ എല്ലാവരെയും കണ്ടാല്‍ ഒരു മല്ലു 'ലുക്ക്' ഉള്ള്ളതും ഒരു തിഴ്ത് ലൂക്കോ ഒരു നോര്തി ലൃക്കോ ഒരു സായിപ്പു ലുക്കോ ഇല്ലാത്തതും.. സത്യം പറഞ്ഞ പൂനൂളിട്ടില്ലെങ്ങില്‍... നമ്പൂതിരിയും പുലയനും ഒക്കെ ഒരേ ലുക്കാ.. anthropplogically ...

ഒരു ചെറിയ തെറ്റ് ( oversight ആയിരിക്കും) ചൂണ്ടി ക്കാനിക്കട്ടെ.. "കിഴക്കന്‍ യൂറോപ്യന്‍(ഭാരതത്തിനു കിഴക്കും മദ്ധേഷ്യയിലുമുള്ള ജനസമൂഹം) " ആക്ച്വലി "ഭാരതത്തിനു പടിഞ്ഞരല്ലേ... കിഴക്കന്‍ യൂറോപ്പ്..?

ഏതായാലും ലേഖനതിനു അഭ്നന്ദനങ്ങള്‍ ! ഇനിയും എഴുതുക !.. ഞാന്‍ നാളുകളായി ഈ വിഷയത്തില്‍ ഉള്ള ന്യൂസ് ശ്രദ്ധിക്കുന്നു.

താഴെയുള്ള ലിന്കുകള്‍ തലപര്യമുള്ളവര്‍ക്ക് ഉപകരിച്ചേക്കും

എന്ന് ചെത്തുകാരന്‍ ..!

http://www.bradshawfoundation.com/journey/

https://www3.nationalgeographic.com/genographic/

http://books.google.co.in/books?id=WAsKm-_zu5sC

Anonymous said...

Kathiravanjee, thankalude paduthwam bahu kemam.

Anonymous said...

Kathiravanjeee, ee jeenukalude dispersion mattonnu kondumalla ennanu ente oru pazh budhikku thonnunnathu, Nattile pramanimarku yadheshtam upayogikkamallo kudiyante yum adiyanteyum penjathikale alla alle???? angane vannu koodaykayille ee jeans idalum ooralum

എതിരന്‍ കതിരവന്‍ said...

ദേവന്‍:
“ദ്രാവിഡര്‍” എന്ന സംജ്ഞ ഭാഷാപരമാണ്, ജെനെറ്റിക് അടിസ്ഥനത്തിലല്ല. കേരളത്തിലെ നീഗ്രോയിഡ്, പ്രോടോ-ഓസ്റ്റ്രലോയിഡ് വംശജരെയൊക്കെ ദ്രാവിഡര്‍ എന്നു വിളിയ്ക്കുന്നു. ഇവരെയെല്ലാം ജെനെറ്റിക് ആയി തരം തിരിയ്ക്കേണ്ടത് ആവശ്യമാണ്.

അവലംബമാക്കിയ പ്രബന്ധങ്ങളില്‍ വിശദമായ സ്റ്റാറ്റിറ്റ്ക്സ് വിശകലനങ്ങളാണ് നിരീക്ഷണങ്ങള്‍ക്ക് ബലം നല്‍കുന്നത്. Neighbor-joining tree യും Correspondence analysis ഉം ഉപയോഗിച്ച് എല്ലാ ഗ്രൂപ്പിന്റേയും സ്ഥാനനിര്‍ണ്ണയം നടത്തി. കുറുമരുടേയും മലമ്പണ്ടാരത്തിന്റേയും ഒക്കെ ആപേക്ഷികസ്ഥനങ്ങള്‍ അങ്ങനെയാണ് നിര്‍ണ്ണയിക്കപ്പെട്ടത്. സാങ്കേതിക ജഡിലത ഒഴിവാക്കാന്‍ ലേഖനത്തില്‍ ഇതൊക്കെ വിട്ടുകളഞ്ഞു.

ഭാഷ-സാംസ്കാരിക സൂചകങ്ങളായിരിക്കണം കേരള ഗവണ്മെന്റിനെ ഗോത്രവര്‍ഗ്ഗീകരണത്തിനു സഹായിച്ചത്. ജെനെറ്റിക്സ് പഠനങ്ങള്‍ ഇതില്‍ മാറ്റമുണ്ടാക്കിയേക്കാം.
എങ്കിലും,

"Ethno-historical accounts of Kattunaikkar indicate its similarity ro Kurumar with their ancestors being the Kurumbar. The present study also shows that the Kattunaikkar and Kurumar have a common primitive origin. But the route of migration of Kurumar to Kerala might have been through Tamil Nadu as observed from their proximity to Malampantaaram in the dendogram.Malampantaram are a seminomadic group who claim to have their origin in Tamil Nadu."
(Thoams et. al., Tissue Antigens 64: 58-65 2004)

RND group മറ്റു ഗോത്രങ്ങളുമായി കലര്‍ന്നിട്ടുണ്ടാവണം. എല്ലാവരുടേയും ഡി. എന്‍ . എ. പരിശോധിക്കപ്പെടട്ടെ. കേരളത്തില്‍ കുടിയേറിയ ജൂതരില്‍ നിന്നും മലയാളികള്‍ ജീനുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. പാരമ്പര്യമായി വരുന്ന സ്തനാര്‍ബുദത്തിന്റെ കാരണമാകുന്ന BRCA 1 (mutated)എന്ന ജീന്‍ Ashkenazi Jews ല്‍ നിന്നുമാണ് കലര്‍ന്നു വന്നത്. (Kumar et. al., Cancer Biology and Therapy 1:18-21 2002)

ഒരു സുഹൃത്ത് പറഞ്ഞത്:
‘മോനേ, നിന്റെ Y ക്രോമൊസോം ടെസ്റ്റ് ചെയ്യാന്‍ കൊടുക്കുന്നത് സൂക്ഷിച്ചു വേണം. നിന്റെ അപ്പന‍പ്പൂപ്പന്മാര്‍ ചെയ്ത അവിഹ്തത്തിന്റെ കഥകളൊക്കെ പുറത്താകും.“

രാജീവ്:
ശരിയാണ്. ശങ്കരാചാര്യരോട് എതിരെ വന്ന “താഴ്ന്ന”ജാതിക്കാരന്‍ ചോദിച്ച ചോദ്യം ( നാങ്കളെ കുത്ത്യാലും വരണത് ചുവന്ന ചോര, നീങ്കളെ കകുത്ത്യാലും...) കൊണ്ടൊന്നും ഇവിടെ ഒന്നും മാറിയില്ലല്ലൊ.

ചെത്തുകാരന്‍ വാസു:
കിഴക്കും പടിഞ്ഞാറും തെറ്റിപ്പോയി! പണ്ടേ ദിക്ക് അത്ര പിടിയില്ല. ആ ലിങ്കുകള്‍ അപാരം!. പ്രത്യേകിച്ചും Bradshaw Foundation ന്റേത്.

പരമന്‍:
പ്രമാണിമാര്‍ അടിയാളസ്ത്രീകളെ വശംവദരാക്കിയയ കഥകളാണ്‍ ഭാരതം മുഴുവനും. കുടിയേറ്റക്കാര്‍ തനതു വംശജസ്ത്രീകളെ പ്രാപിക്കുന്നത് ലോകത്തെവിടെയും ഉണ്ട്. പക്ഷെ തിരിച്ച് അങ്ങോട്ടും ചെറിയ തോതിലെങ്കിലും ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മുകളില്‍ എഴുതിയ BRCA 1 ജീനിന്റെ കാര്യം ശ്രദ്ധിയ്ക്കുക. നമ്മള്‍ ജൂതരുടെ അസുഖങ്ങള്‍ വാങ്ങിച്ചെടുത്തിരിക്കുന്നു!

chithrakaran:ചിത്രകാരന്‍ said...

എതിരന്‍ കതിരവ...,ഇതു കലക്കന്‍ പോസ്റ്റ്. അഭിനന്ദനങ്ങളുടെ ഒരു പൂന്തോട്ടം മുഴുവനായി എതിരനു നല്‍കുന്നു.
വര്‍മ്മമാര്‍ പട്ടികയാണെന്ന് ചിത്രകാരന്‍ നേരത്തേ എഴുതിയിരുന്നു. നംബൂതിരിയും,ഈഴവനും,നായരും,സുറിയാനികൃസ്ത്യാനിയും,മുസല്‍മാനും പട്ടികജാതിക്കാരിയുടെ മക്കളാണെന്നും അറിയാമായിരുന്നു. പക്ഷേ,പൊതുവിശ്വാസത്തിനെതിരേയുള്ള സത്യങ്ങളൊന്നും ആരും അംഗീകരിക്കില്ലല്ലോ എതിരന്‍!
മാത്രമല്ല , ഈ സത്യത്തെ തങ്ങളുടെ പൊങ്ങച്ച പാരംബര്യത്തെ ന്യായീകരിക്കാന്‍ എങ്ങിനെ വളച്ചൊടിക്കാം എന്നാണ് ദുരഭിമാനികളായ ഓരോ ജാതിക്കോമരവും ചിന്തിക്കുക. കാരണം അവരുടെ വ്യക്തിത്വം ആ വിശ്വാസത്തിലാണ് ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. അതിന് ഇളക്കം തട്ടുന്ന ഒരു പുനപ്പരിശോധനക്കും ജാതീയമായി ചിന്തിക്കുന്നവര്‍ തയ്യാറാകില്ല.
എങ്ങിനെ ഈ വിധമുള്ള സത്യങ്ങളെ വളച്ചോടിച്ച് വികൃതമാക്കി തങ്ങാളുടെ ജാതി അഭിമാനത്തിന് അനുകൂലമാക്കാം എന്നും നാം തീര്‍ച്ചയായും ചിന്തിക്കും. അത്തരം ചിന്ത ഈ പരീക്ഷണങ്ങള്‍ തുടങ്ങുംബോള്‍ തന്നെ തുടങ്ങിയിരിക്കാനും ഇടയുണ്ട്.
ഈ പരീക്ഷണ സംഘത്തില്‍ തന്നെ വാലു നഷ്ടപ്പെടാത്ത ഒരു നായരുള്ളത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഈ പരീക്ഷണ പ്രവര്‍ത്തനങ്ങളുടെ സാംബിള്‍ ശേഖരണം എങ്ങിനെയായിരുന്നു എന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കാരണം നായര്‍ ഈഴവ എന്നു പറയുന്ന ജാതികള്‍ ധാരാളം ഉപജാതികളുടെ പൊതുപേരാണ്. അതില്‍ ആരില്‍ നിന്നൊക്കെ സാംബീള്‍ ശേഖരിച്ചു എന്നത് പ്രധാനമാണ്.
സാധാരണ നായര്‍ ,ഈഴവ എന്നു പറയപ്പെടുന്ന ഭൂരിഭാഗം പേരും പട്ടിക ജാതിയോട് അടുത്തു നില്‍ക്കുന്നവരും, നംബൂതിരിയുടെയും,ഈഴവരുടേയും കയ്യോന്മാരും സേവകരുമായിരുന്നു.
ഇവരില്‍ നിന്നെടുക്കുന്ന സാംബിളും, നായരിലെ ബുദ്ധന്റെ ഗോത്ര പാരംബര്യമുള്ള ശാക്യന്മാരില്‍ (ചാക്യാര്‍)നിന്നെടുക്കുന്ന സാംബിളും വ്യത്യസ്തമാകാനിടയുണ്ട്.
എല്ലാവരും മനുഷ്യരാണ് എന്നു സ്ഥാപിക്കുന്ന പരീക്ഷണത്തിലും ഇത്തരം സാംബിള്‍ ചില ഉപജാതികളില്‍ നിന്നും എടുത്ത് മൊത്തം ജാതിയെ ഉത്തരേന്ത്യയിലെ നാഗന്മാരിലേക്ക് കണക്റ്റ് ചെയ്ത് പട്ടിക ജാതിയുമായി നിസാര ബന്ധമേ നായര്‍ ജാതിക്കുള്ളു എന്നു സ്ഥാപിക്കാന്‍ സവര്‍ണ്ണാഭിമാനത്തിന്റെ പതാകവാഹകര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.
ഇത്തരം പരീക്ഷണങ്ങളോ, അറിവുകളോ സ്ഥാപിത താല്‍പ്പര്യങ്ങാളും അതിനനുസരിച്ച വിശ്വാസങ്ങളും ആചരിച്ചു വരുന്നവരെ സ്വാധീനിക്കുകയില്ല. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നവോദ്ധാനങ്ങളിലൂടെയല്ലാതെ ജാതിയുടെ വിഷപ്പല്ല് ആരും ഉപേക്ഷിക്കുകയില്ല.
ജാതി വാലും !!!
മതത്തിന്റെ കൊംബും !!!

ജെയിംസ് ബ്രൈറ്റ് said...

ഏതു ജാതിക്കാരനാണെങ്കിലും എല്ലാ മലയാളിയും കണ്ടാല്‍ ഏതാണ്ട് ഒരുപോലെയിരിക്കും!
ജാതിയെടുത്തു പുഴുങ്ങിത്തിന്നാന്‍ പറ്റാത്തിടത്തോളം കാലം അതിന്റെ പ്രാധാന്യം അത്രയൊക്കെത്തന്നെയേ ഉള്ളു..!

ശ്രീവല്ലഭന്‍. said...

Interesting article:-)

സുനീഷ് said...

എതിരന്‍‌ജീ ഞാനിതിന്‍‌റെ എല്ലാം സ്ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ട്. ഇതിലെല്ലാം താത്പര്യമുള്ള ഒരു സുഹൃത്തിന്‍ അയച്ചു കൊടുക്കാനാ.

മാണിക്യം said...

പ്രണാമം !!
വിഞ്ജാനപ്രദം എന്നു മാത്രമല്ല,
പലരോടും പണ്ടേയ്ക് പണ്ടേ പറയണ്ടതാ
മനുഷ്യനെ ഇത്രയേറെ വകതിരിച്ച മറ്റൊരു
ജനസമൂഹം ലോകത്ത് വേറെയുണ്ടൊ??
മോളിക്യുലാര്‍‍ ജെനറ്റിക്സ് ...
മൊത്തം അങ്ങോട്ട് മനസ്സില്ലായില്ല്ല ..
എന്നാലും ഒന്നുതിരിഞ്ഞു,
‘മേല്‍‍’ജാതിക്കാരുടെ ജീന്‍ തഴെ എത്തിയപ്പോഴാ ............
കൂടുതല്‍ ചികയാതിരിക്കുകയാ ബുദ്ധി..:)
ഞാന്‍ ഏതാ ആഃ !

കിംവദന്‍ said...

ഹേയ് എതിര പണ്ഡിതാ
പലരും പലയിടങ്ങളില്‍ വന്നവരെങ്കില്‍ പിന്നെങ്ങനെ ഈ മായാസൃഷ്ടം ഉണ്ടായി?
ഈ നാല് വര്‍ണ്ണങ്ങളും ഒന്നിനൊന്നോട് ഇഴപിരിയാനാവം വിധം ബന്ധപ്പെട്ടു കിടക്കുകയല്ലെ?(രാജാവിനും പൂജാരിക്കും ഭോഗത്തിനായെങ്കിലും ശൂദ്രരെ ആശ്രയിക്കേണ്ടിയിരുന്നല്ലൊ).കിം? കിം?

പറഞ്ഞു തരിക എതിര പണ്ഡിതാ..ഉരച്ചുരച്ച് ഉര ചെയ്യുക

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

എത്ര പരീക്ഷണ ഫലങ്ങള്‍ പുറത്തു വന്നാലും, നായയുടെ വാല്‍ പന്തീരാണ്ടുകാലം കുഴലിലിട്ടാലും വളഞ്ഞു തന്നെയേ ഇരിക്കൂ എന്നു പറയുമ്പോലെയേഫലമുണ്ടാകൂ. പണ്ട് ഒരു ഓര്‍ഡിനന്‍സിലൂടെ സായിപ്പ് ഇന്ത്യയില്‍ ‘സതി സമ്പ്രദായം’ നിര്‍ത്തലാക്കിയതു പോലെ ജാതിപ്പേര്‍ എഴുതുന്നത് നിര്‍ത്തലാക്കുവാന്‍ നിയമം കൊണ്ടു വന്നാലെ വല്ലതും നടക്കുകയുള്ളു. അതിനുള്ള ത്രാണിയെങ്കിലും ചീഫ് ജസ്റ്റീസ് ബാലകൃഷ്ണനുണ്ടാകേണ്ടിയിരിക്കുന്നു. എന്നാല്‍ അതൊരു വിപ്ലവകരമായ മാറ്റം തന്നെയായിരിക്കും. കമ്മ്യൂണിസ്റ്റാചാര്യനായാ ഈ.എം.എസ്സ് “നമ്പൂതിരിപ്പടിനു“ സാധിക്കുമായിരുന്നതും പക്ഷേ തുനിയാതിരുന്നതുമായ ഒരു സാമൂഹ്യവിപ്ലവം.

ഗീത said...

വളരെ വിജ്ഞാനപ്രദമായ ലേഖനം. പല വട്ടം വായിച്ചു. ശാസ്ത്രമുന്നേറ്റങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന ശ്രീ. എതിരന് ഭാവുകങ്ങള്‍.
ഓ.ടോ.ആ താരാട്ടു പാട്ട്, തിരുത്തിതന്ന മാറ്റങ്ങളോടേ(2 വരികള്‍ ഒഴിച്ച്)ഒരാളുടെ കൈയില്‍ ട്യൂണിടാന്‍ കൊടുത്തു. ഇവിടെ ഒരു ലോക്കല്‍ ഫങ്ഷന് അവതരിപ്പിക്കാനാണ്‌.‍വളരെ നന്ദിയുണ്ട്.

അരുണ്‍ കരിമുട്ടം said...

കലക്കി.
സത്യം പറഞ്ഞാല്‍ ആദ്യ വായനയില്‍ മൊത്തം ദഹിച്ചില്ല.
രണ്ടാമതായപ്പോള്‍ ഐഡിയ പിടികിട്ടി.
ഇപ്പോഴും കാല്‍കുലേക്ഷന്‍ ഒന്നും വ്യക്തമായില്ല.
ഒന്നു കൂടി വായിക്കട്ടെ...

എതിരന്‍ കതിരവന്‍ said...

ചിത്രകാരന്‍:
ഈ പഠനത്തില്‍ നായര്‍, ഈഴവര്‍ എന്നിവരെ സാമ്പിള്‍ ആക്കിയത് കൊല്ലം, തിരുവനതപുരം ജില്ലകളില്‍ നിന്നാണ്. തീര്‍ച്ചയായും കൂടുതല്‍ സാമ്പ്ലിങ് ആവശ്യമാണ്. അത് ലേഖകര്‍ സമ്മതിച്ചിട്ടുണ്ട്. നായന്മാരുടെ അവാന്തര വിഭാഗങ്ങള്‍ പഠിയ്ക്കപ്പെടേണ്ടതു തന്നെ.

നായരും നമ്പൂതിരിയും ഈഴവരുമെല്ലാം ഇവിടെ വന്നുകയറിയവര്‍ തന്നെ. കുടിയേറ്റം ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു. 40,000 കൊല്ലങ്ങള്‍ക്കു മുന്‍പാണ് നീഗ്രോയിഡ് വംശജര്‍ ഇവിടെ കുടിയേറി പാര്‍പ്പു തുടങ്ങിയത്. ഇപ്പോള്‍ വന്തോതില്‍ ഇവിടെ വന്ന് താമസം ഉറപ്പിക്കുന്നവര്‍ തമിഴരാണ്. തൊഴില്‍ തേടി ബീഹാറികളും മറ്റു വടക്കെ ഇന്‍ഡ്യക്കാരും വന്നു ചേരുന്നു. കലര്‍പ്പുകള്‍ സ്വാഭാവികം.

1900 ആകുമ്പോള്‍ പോലും അത്ര പ്രബുദ്ധരല്ലായിരുന്നു നായന്മാര്‍. 1800 കളില്‍ എഴുത്തും വായനയും ആവശ്യമില്ലായിരുന്നു പട്ടാളജോലി ഉണ്ടായിരുന്ന ഇവര്‍ക്ക്. കുഞ്ചന്‍ നമ്പ്യാര്‍ക്ക് പരിഹസിക്കാനുള്ള സമൂഹം. മാറിയ രാഷ്ട്രീയപരിതസ്ഥിതിയില്‍ പടനായരെ വേണ്ടാതായി, കളരികളില്‍ ആയോധന‘കല‘ പരിശീലിക്കപ്പെട്ടു. കളരി പാരമ്പര്യം കഥകളിയ്ക്ക് വഴിമാറി. അങ്ങനെ പലേ നായന്മാരും കഥകളിക്കാരായി. പിന്നീട് മലയാളികള്‍ ചായ കുടിച്ചുതുടങ്ങിയതോടെ നായന്മാര്‍ സ്വയം തൊഴില്‍ കണ്ടെത്തുകയായിരുന്നു. ചായക്കട നടത്തല്‍. അങ്ങനെ തേയില ഇവര്‍ക്കു മോക്ഷം നല്‍കാന്‍ ഉദിച്ച ദിവ്യാവതാരമായി. (‘ലിപ്റ്റേശ്വരന്‍‘, ‘റ്റാറ്റാലക്ഷ്മി‘, സാക്ഷാല്‍ “കണ്ണന്‍ ദേവന്‍”! എന്നു വിശ്വപ്രഭയുടെ തമാശ).

James Bright:
മലയാളികളെ കണ്ടാല്‍ ഒരുപോലെ? പക്ഷെ അങ്ങനെ വേണ്ടന്നല്ലെ രാഷ്ട്രീയക്കാര്‍ പറയുന്നത്?

മാണിക്യം:
സ്വന്തം Y ക്രോമൊസോം ഒന്നു ചികഞ്ഞുപഠിയ്ക്കുക. പിതാമഹന്മാരുടെ ഗുണഗണങ്ങള്‍ പിടികിട്ടും.

കിംവദന്‍:
കേരളത്തില്‍ ചാതുര്‍വര്‍ണ്യം അത്ര പ്രാവര്‍ത്തികമല്ലായിരുന്നു. ഉത്തരഭാരതത്തില്‍ പല ദേശങ്ങളിലും ഒരേ സമൂഹപ്പേര് ഉള്ളവര്‍ തമ്മില്‍ സാജാത്യങ്ങളില്ല. ഒരിടത്തെ ക്ഷത്രിയരുടെ ജെനെറ്റിക് സ്വരൂപമല്ല മറ്റൊരിടത്തെ ക്ഷത്രിയര്‍ക്ക്. വെവ്വേറെ കെട്ടിപ്പടുത്തതാണ്, അന്നന്നത്തെ സൌകര്യം പോലെ.
“മയാ സൃഷ്ടം” എന്നാണ്. (‘മയാ=എന്നാല്‍)

മോഹന്‍ പുത്തഞ്ചിറ:
ജാതിപ്പേര്‍ ഇല്ലാതക്കിയതുകൊണ്ട് എന്തെങ്കിലും ഫലമുണ്ടെന്നു വിചാരിക്കുന്നുവോ? സ്വയം നശീകരണത്തിനു രാഷ്ട്രീയക്കാര്‍ തുനിയുമോ? പാഠപ്പുസ്തകത്തിലെ മതമില്ലാത്ത ജീവന്‍ വളരുമ്പോള്‍ ഏറ്റവും ആനുകൂല്യങ്ങള്‍ കിട്ടുന്ന മതം/ജാതി തെരഞ്ഞെടുത്തോളും.

അരുണ്‍ കായംകുളം:
ഓരൊ അല്ലീലിന്റേയും ഫ്രീക്വെസി ആണ് അക്കങ്ങള്‍. എന്നു വച്ചാല്‍ ഒരു സമൂഹത്തില്‍ അല്ലീല്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ആവൃത്തി.

Sunith Somasekharan said...

entha ithu ... kollaamallo....

ഹരിശ്രീ said...

കൊള്ളാം മാഷേ...

:)

ഗൗരിനാഥന്‍ said...

ഇതു കൊണ്ടു ഒരു ജീവിതം കരപിടിപ്പിക്കാമോ എന്നു നൊക്കട്ടെ..നന്ദി ഇത്രയും നല്ല പൊസ്റ്റ് നു..

Anonymous said...

interesting article. whats the sample size taken for each of the sects?

Sapna Anu B.George said...

മുസ്ലീം ആഹാരരീതിയുടെ വേരു തേടിയേത്തിയതാ ഇവിടെ...
ചെറിയ മുന്നറിയിപ്പ്,ഒന്നു രണ്ടു വാക്കും വാചകങ്ങളും മോഷണം പോകും കേട്ടോ!!! നല്ല ഒരു വായന നടത്തിയതിലും സന്തോഷം ഉണ്ട് കേട്ടോ മാഷെ.

REBEL said...

താമസിച്ചാണ് ഞാൻ ഇതു വായിച്ചത്. ഈഴവർ ഇൻഡ്യക്കാർ തന്നെയാണ്. ശ്രീലങ്കർ അല്ല. ഇതിനെ കുറിച്ച് ഒരു ലേഖനം ഞാൻ പോസ്റ്റാം. ഒന്ന് പ്രിപ്പയർ ചെയ്തോട്ടെ

പുള്ളി said...

മി. എ. കതിരാ,
ഇപ്പോഴാണു് ഒന്നു വായിക്കാന്‍ കഴിഞ്ഞത്. വളരെ വിജ്ഞാനപ്രദം!

കുഞ്ഞുവര്‍ക്കി said...

ചുമ്മാ തെണ്ടിത്തരം എഴുതി വിടരുത് !.. ബ്ലോഗില്‍ ആര്‍ക്കും കേറി പുലയാടം എന്ന് കരുതി എന്തും ആകാം എന്ന് കരുതരുത്. ഏവിടുന്നു ആണ് ഈ കണക്കു കിട്ടിയത് ? കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും എല്ലാം സുറിയാനി ക്രിസ്ത്യാനിയുടെ വംശ പരമ്പരയില്‍ പെട്ടതാനന്നോ.? കുറെ യുക്തി വാദികള്‍ ഇവിടെ ബ്ലോഗ്‌ പണി തുടങ്ങി മനസും ,മതവും തകര്‍ക്കാന്‍ നടക്കുന്നത് കണ്ടിട്ട് മിണ്ടാതിരിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുത് . ആരാണ് ഈ ജീന്‍ വിശകലനം നടത്തിയത് ? എന്റെ അറിവില്‍ പെട്ടിടത്തോളം അങ്ങനെ ഒരു റിസര്‍ച്ച് നടന്നിട്ടില്ല കുറെ ദളിതര്‍ മതം മാറി എന്ന് കരുതി അവര്‍ സുറിയാനി ക്രിസ്ത്യാനികള്‍ ആവില്ല അത് പോലെ നായര്‍ ,സുറിയാനി ക്രിസ്ത്യാനികള്‍ , നമ്പൂതിരി,ഈഴവര്‍ എന്നീ ജാതികള്‍ ഒരിക്കലും കാഴ്ചയിലോ ഉയരതിലോ സ്വോഭവ സവിശേഷതയിലോ ഒരക്കലും പുലയരോട് സമാനത ഇല്ല

New_Kerala said...

പഴയ കേരളാവേ,എന്തിരേലും അറ്റവും മൂലേം വായിച്ചെന്തരേലും പുലമ്പാതെ മോഞ്ചെല്ല്.ഒരു ഡോസ് വർണ്ണവെറിയുടെ ഗുളികേം കഴി.

എതിരന്‍ കതിരവന്‍ said...

“കേരളം”:
താങ്കളുടെ അറിവിൽ പെട്ടിടത്തോളം അങ്ങനെയൊരു റിസർച്ച് നടന്നിട്ടില്ല എങ്കിൽ എനിയ്ക്കൊന്നും പറയാനില്ല. റെഫറൻസ് ലിസ്റ്റിൽ കൊടുത്തിട്ടുള്ള ആ‍ാദ്യത്തെ രണ്ടു ശാസ്ത്രലേഖനങ്ങൾ വായിച്ചു നോക്കുക. അറിവിൽ പെടും.

ബിനോയ്//HariNav said...

Thanksssss... :)

Editor said...

കിടിലോല്‍ കിടിലം,ഇപ്പോഴാണ് കണ്ടത്,പൂര്‍ണ്ണമായി ഒന്നും മനസ്സിലായില്ല,ഡാറ്റാസ് ഒരു ടേബിള്‍ ആയി കോടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി മനസ്സിലായേനേ

ബോണ്‍സ് said...

വളരെ വിജ്ഞാനപ്രദമായ ലേഖനം. ഇത്രയധികം വിവരങ്ങള്‍ ഒറ്റയടിക്ക് ഒരേ ലേഖനത്തില്‍ എഴുതിയതിനു നന്ദി. ഇത് നല്ലൊരു റഫറന്‍സ് ആണ്. മലയാളി ശാസ്ത്രഞ്ജര്‍ ആണിതിന്റെ പിന്നില്‍ എന്നറിഞ്ഞതില്‍ അതിലും അധികം സന്തോഷം.

നാഷണല്‍ ജോഗ്രഫിക്കും ഐ ബീ എമ്മും ചേര്‍ന്നുള്ള ജീനോഗ്രഫിക് പ്രോജെക്ടുമായി https://genographic.nationalgeographic.com/genographic/index.ഹ്ത്മ്ല്‍ ഈ പഠനത്തിനു എന്തെങ്കിലും ബന്ധം ഉണ്ടോ?

ബോണ്‍സ് said...

രാജീവ്‌ ചേലനാട്ടിന്റെ കമന്റിനു ചുവട്ടില്‍ ഒരു ഒപ്പ്!!

Ashly said...

Good stuff to read.

IBM is working very closely with NatGeo on such project.
ഇപ്പോള്‍ IBM ഇന്ത്യ ഹെഡ് ചെയ്ന്നത് ശങ്കര്‍ അന്ന സ്വാമി ആണ്. അദ്ദേഹത്തിനെ DNA തപ്പി പോയത് ഇവിടെ വായിക്കാം.

http://www.ibm.com/solutions/genographic/us/en/landing/V596215N42504H52.html

ഫ്രം ദി ലിങ്ക് :-
Shanker's DNA matches that of Haplogroup R1A, a group that scientists believe probably formed in what is now Pakistan and northern India about 30,000 years ago. About 20 percent of the men in India are in Haplogroup R1A.

But Shanker probably has many distant relations in Europe as well. For example, R1A is the predominate type of DNA found in Poland. Geneticists believe that the group spread westward from India in an arc that went through central Asia to Russia and as far west as eastern Germany.

That connection to Poland and how people from India could have moved to Eastern Europe surprised Shanker when he saw his Genographic Project results.

ഈ ലിങ്ക് നോക്കു, ബോണസ്‌ ഇട്ട കമന്റ്‌ ബാകി ഇവിടെ കിട്ടും
IBM and National Geographic have designed the Genographic Project to help answer the fundamental questions about human migration

http://www.ibm.com/solutions/genographic/us/en/index.html

ബോണ്‍സ് said...
This comment has been removed by the author.
ബോണ്‍സ് said...

http://www.familytreedna.com/public/India/default.aspx

ഈ സൈറ്റ് കൂടെ നോക്കാം...അവിടെ എല്ലാവരും എല്ലാ ഹാപ്ലോടൈപിലും തൂങ്ങി കിടക്കുന്നതും കാണാം..

Anonymous said...

കുരങ്ങില്‍ നിന്നല്ലെ ആദിമനുഷ്യന്‍ ഉണ്ടായത്? പിന്നെ ഈ ജാതിപ്പേരുകള്‍ക്കെന്ത് പ്രസക്തി? കുരങ്ങോളം താഴ്ന്ന മനുഷ്യര്‍ ആരും ഇല്ലല്ലൊ ഉവ്വോ?

ഹാരിസ് said...

നീയാരാണെന്ന് നിനക്കറിയില്ലെങ്കില്‍ എന്നോട് ചോദിക്കു നീയാരാണെന്ന്,അല്ല,ഞാനാരാണെന്ന് എനിക്കറിയില്ലെങ്കില്‍ എന്നോട് ചോദിക്ക് ഞാനാരാണെന്ന്..പപ്പുവിന്റെ പഴയ ആ ഡയലോഗ് ഓര്‍മ്മ വന്നു

Irshad said...

ഞാനും ശ്രമിച്ചു ഒന്നു വായിച്ചു മനസ്സിലാക്കാന്‍. ജാതി-മത-ജീനുകളെല്ലാം കൂടി എന്നെ പ്രാന്തനാക്കി. അടുത്തവായനക്കു സമനില തിരിച്ചു കിട്ടിയിട്ടു വരാം.

ഗുഡ് വര്‍ക്ക്. ആശംസകള്‍

sunil nair said...

how mad are the people who claim and fight for superiority and how absurd is slinging mud at each other.
its time for a new social order. forget the past and live today. frame the order of today and live to it.

Dr.Kanam Sankar Pillai MS DGO said...

കർഷകവൃത്തിയിൽ ഏർപ്പെട്ടിരുന്ന,
മറ്റുള്ളവരെ ചോറൂട്ടിയിരുന്ന വെള്ളാളർ
(ഉഴവർ) എന്നൊരു വിഭാഗം, കലപ്പ കണ്ടു പിടിച്ചവർ,
മണ്ണിനോടു മല്ലിടുന്നവർ, ഉണ്ടായിരുന്നു.
അവരെകുറിച്ചൊന്നും പറഞ്ഞില്ല.പാവം കർഷകരെ
ആർക്കുംവേണ്ട.

Aneesh PA said...

nice read...interestin info...thnks...n congratz ethiran...

chithrakaran:ചിത്രകാരന്‍ said...

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ... തുടര്‍ചലനത്തിന്റെ ഭാഗമായി കലാകൌമുദിയില്‍ ആദരിക്കപ്പെട്ട എതിരന്‍ കതിരവന്റെ ഈ പോസ്റ്റ്
സാംസ്ക്കാരിക പ്രകംബനങ്ങളായി വളരാന്‍ തുടങ്ങിയിരിക്കുന്നു. ചിത്രകാരന്റെ ബ്ലോഗില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു...അല്ലെങ്കില്‍ നിരീക്ഷിക്കപ്പെട്ടിരിക്കുന്നു : കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!

ധ്രുവന്‍ said...

comment buzzil untu. ithil pattunnilla.

ധ്രുവന്‍ said...

ലേഖനം പ്രശംസനീയമായ പ്രതിപാദനരീതി പിന്തുടരുന്നു എന്നതിൽ തർക്കമില്ല. എന്നാൽ പഠനം അന്തിമമായ ഒരു ഹൈപോതെസിസിൽ എത്തിയിരിക്കുകയാണെന്ന മട്ടിലുള്ള അവസാനിപ്പിക്കൽ നന്നായില്ലെന്ന അസ്തോഭമായ അഭിപ്രായം പറയാതെ വയ്യ. കാരണം, പഠനത്തിൽ അവശ്യം പരിശോധിക്കേണ്ടിയിരുന്ന ചില വസ്തുതകൾ അക്ഷന്തവ്യമായ ഉദ്ദേശസന്ദിഗ്ധതയോടെ അവഗണിച്ചിരിക്കുന്നതായി വ്യക്തമാണു.

അല്ലീലുകളെ പറ്റിയും ല്യൂക്കോസൈറ്റ് അന്റീജെനുകളെപ്പറ്റിയും തിരഞ്ഞുപിടിച്ചു ചികഞ്ഞ ഈ ഗവേഷണബുദ്ധി ഹാപ്ലോടൈപ്പുകളുടെ വിവരണത്തിനായി അവലംബിച്ചിരിക്കുന്നതു തീർത്തും ജൈവികമായ പകർച്ചാസാധ്യതകൾ മാത്രമാണു. ഈ അശ്രദ്ധ പ്രബന്ധത്തെ മഞ്ഞയാക്കി ചിത്രീകരിക്കാൻ പോന്നതാണെന്നു വിനയത്തോടെ സൂചിപ്പിക്കട്ടെ.

ഹാപ്ലോടൈപ്പുകളുടെ പഠനം തീർച്ചയായും ജനിതക ഗൂഢഭാഷയുടെ പ്രഭവത്തോട് ചേർന്നു പോകേണ്ടതാണു. ഇവിടെ നാമമാത്രമായ ചില സൂചനകൾ ഒഴിച്ചാൽ അവയെ തൊട്ടിലിൽ തന്നെ ഉപേക്ഷിച്ചിരിക്കുന്നു. അല്ലീലുകൾ ഉൾപ്പടെ സാമ്യപ്പെടുത്തലിനായി തെരഞ്ഞെടുത്ത എല്ലാ ഫാക്ടറുകളും ജെനെറ്റിക് കോഡിന്റെ ഗർഭപാത്രത്തിലാണു രൂപം കൊള്ളുന്നതു. അതായതു ഇവയുടെ രൂപീകരണത്തിന്റെ എല്ലാ ക്രെഡിറ്റും ജെനെറ്റിക് കോഡിനാണെന്നർത്ഥം. ഡി.എൻ.എ യിലും ആർ.എൻ.എ യിലും സംഗതമായി വരുന്ന പെപ്റ്റോഡുകൾ , അമിനോ ആസിഡുകൾ മുതലായവ ചേർന്നുണ്ടാകുന്ന ഒരു ജാതകം പോലെയാണു ജെനെറ്റിക് കോഡ് ഉണ്ടാകുന്നത്. ഓരോ ന്യൂക്ളിറെറ്റാഡിലും ഒരു ഫോസ്ഫേറ്റ് ഗ്രൂപ് ഊണ്ടായിരിക്കും. 5 കാർബൺ ഷുഗർ ഉണ്ടാകും. ഒരു സൈക്ളിക് നൈട്രജൻ ബേയ്സ് ഉണ്ടായിരിക്കും. ഡി.എൻ.ഏ യിലും ആർ.എൻ.ഏ യിലും അഡ്നൈൻ,ഗ്വാനൈൻ സൈറ്റോസൈൻ,തൈമൈൻ,യുറാസിൻ എന്നിവ പ്രത്യേകം ചേർന്നാണു ബെയ്സ് ഉണ്ടാകുന്നതു. അവയാണു പ്യൂറൈൻ എന്ന് അറിയുന്നതു. ജെനെറ്റിക് കോഡിലെ നാലു നാലക്ഷരം ചേർന്ന് വരുന്നത് കോഡെൻസ് എന്ന് പ്രസിദ്ധമാണല്ലൊ! ഒരു കോഡിൽ 64 കോഡെൻസ് ഉണ്ടായിരിക്കും. ഈ 64 എന്നതു ലോകത്തിലെ പല വ്യവസ്ഥകളിലും കാണാവുന്ന്നതാണു. ഈ 64 ന്റെ താക്കോൽ നിർഭാഗ്യവശാൽ ഗവേഷകർ കണ്ടെടുത്തിട്ടില്ലിവിടെ. അതല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു.

ഇതിന്റെ ചരിത്രം ആരംഭിക്കുന്നത് പറയിയുടെയോ പന്തിരുകുലത്തിന്റെയോ കാലത്തൊന്നുമല്ല. അതിനു നരവംശശാസ്ത്രം തുടങ്ങുന്നിടത്തെങ്കിലും മിനിമം എത്തണം. പറയിയെ വേട്ട ബ്രാഹ്മണന്റെ പിതൃത്വം വെള്ളം ചേർക്കാതങ്ങു വിഴുങ്ങണോ?

ധ്രുവന്‍ said...

പ്രശ്നം അവിടെയുമല്ല. സാവിത്രീ-ചാത്ത സംബന്ധത്തെ പൊക്കിക്കാട്ടി ജൈവികമായ രേതോബന്ധത്തിലൂടെ മാത്രമാണു മനുഷ്യന്റെ സാംസ്കാരികവും സാമൂഹികവുമായ കൂട്ടപ്പകർച്ച സംഭവിച്ചതു എന്ന ദാരിദ്ര്യം പിടിച്ച കണ്ടെത്തൽ അടിച്ചേല്പ്പിക്കാനുള്ള ശ്രമം ചിരി മാത്രമെ ഉണർത്തൂ എന്നതാണു. ജനിച്ച കുട്ടി വെളുത്തതോ കറുത്തതോ എന്ന ബാലിശമായ നിർണ്ണയ രീതിയിലൂടെയാണു പിതൃത്വം ചാത്തനോ ചതുർവേദിക്കോ എന്നു പണ്ടുള്ളവർ തീരുമാനിച്ചിരുന്നത്. ഗവേഷകരുടെ കണക്കുകൾ നോക്കിയാൽ സാവിത്രിമാരുടെ കാലത്തു ചാത്തന്മാർക്ക് മാത്രമേ താൻ പുരുഷനാണെന്ന് തിരിച്ചറിയാനുള്ള അടയാളം പ്രകൃതി നല്കിയിരുന്നുള്ളൂ എന്നു തോന്നും.

കാര്യത്തിലേക്ക് വരാം. അല്ലീലുകളുടെ ഘടനയും സ്വഭാവവും നിർണ്ണയിക്കുന്നതിൽ ജെനെറ്റിക് കോഡുകളുടെ പ്രഭാവം അത്യന്തം പ്രധാനമാണു. രണ്ടിനെയും വേർതിരിക്കേണമോ എന്നുതന്നെയും തോന്നാം. ഈ ജെനെറ്റിക് കോഡുകൾ അനുനിമിഷം നവം നവം ആയിക്കൊണ്ടിരിക്കുന്നു. അതിനു ദേശം,കാലം,സംസ്കാരം,ജീവിതപരിതസ്ഥിതി,ഇടപെടലുകൾ,ശരീരഘടന,ആഗന്തുകങ്ങളായ രോഗങ്ങൾ, മാനസികാവസ്ഥ,പ്രകൃതി,ഭക്ഷണം തുടങ്ങി എത്രയോ എത്രയോ കാര്യങ്ങൾ നിദാനങ്ങളായിരിക്കുന്നു. ഇങ്ങനെ നോക്കിയാൽ ഒരു പക്ഷെ തെക്കെ അമേരിക്കയിലെയും ആഫ്രിക്കൻ വനാന്തരങ്ങളിലെയും മനുഷ്യരിലെ ചില സാമ്പിളുകളുമായി കേരളത്തറവാട്ടിലെ ഒരു സാമ്പിൾ യോജിച്ചു എന്നു വരാം. നിയതമായ സാഹചര്യങ്ങളിൽ മാത്രം. എന്നു വെച്ചു പണ്ടെങ്ങാണ്ട് തറവാട്ടപ്പൂപ്പൻ അമേരിക്കൻ വനത്തിൽ വിറകുവെട്ടാൻ പോയപ്പോൾ പറ്റിച്ചു പോന്നതാണെന്നോ തിരിച്ചോ വ്യാഖ്യാനിച്ചാൽ എങ്ങനെ? യുക്തിസഹം ആക്കാതെ ഒരു ചെയിൻ റിയാക്ഷൻ സിദ്ധാന്തത്തെ ഓർമ്മപ്പെടുത്തും വിധമായി ഗവേഷകാനുമാനങ്ങൾ. അതെ ! നിശ്ചയമായും ഈ പകർച്ചയിലെ ജാത്യവലംബമായ വ്യാഖ്യാനങ്ങൾ പച്ചയായ അനുമാനങ്ങൾ മാത്രമാണു.

ഇതിനു പകരം അവർ ചെയ്യേണ്ടിയിരുന്നതു സമാനതകൾ കണ്ടെത്തിയ വംശങ്ങളുടെ ചരിത്രവും സംസ്കാര വിശേഷങ്ങളും അവയുടെ പ്രഭവവും അന്വേഷിചു വേർതിരിച്ചു മനസ്സിലാക്കുകയായിരുന്നു.സംസ്കാരപഠനം ലാബോറട്ടറിയിൽ കിട്ടില്ല. പ്രാചീനരുടെ ഉദയം മുതല്ക്ക് അസ്തമയം വരെയുള്ള മുഴുവൻ ദിവസവും ഒരു പ്രത്യേക വിശ്വാസത്തിന്റെയോ അനുഷ്ഠാനത്തിന്റെയോ നിഴലിനു പിൻപറ്റിയുള്ളതായിരുന്നുവെന്നു ആദ്യം മനസ്സിലാക്കണം. അത്തരക്കാരിലെ മാനസിക-ശാരീരിക തരംഗങ്ങൾ ഏതാണ്ടു സമാനമായിരിക്കും. വർഗ്ഗ ബോധവും സ്വാതന്ത്ര്യാഭിവാഞ്ഛയും ഉയിർത്ത കാലം വരെ ഈ രീതി നിർബാധം നിസ്സങ്കടം തുടർന്നിരുന്നു. തീർത്തും ഉപരിപ്ളവമായ ജാത്യഭിമാനം ജനിതകത്തിന്റെ ആന്തരഘടനയിൽ സ്വാധീനം ചെലുത്തില്ല. മറിച്ചു, പകർന്നു വരുന്നതു സംസ്കാര-വിശ്വാസ ജന്യമായ ഒരു ഗൂഢപ്രകൃതി മാത്രമാണു. ഈ പ്രകൃതിയിലെ തീവ്രാതീവ്രങ്ങളായ ഭാവങ്ങളിലാണു സാജാത്യവൈജാത്യങ്ങളത്രയും പ്രത്യക്ഷപ്പെടുക.സമാനതകൾ കണ്ടെത്തിയ ഗോത്രങ്ങൾക്ക് സമാന അന്തസ്സത്തയുള്ള സംസ്കാരവും ഉർവ്വരതാവിശേഷങ്ങളും ആയിരുന്നോ ഉണ്ടായിരുന്നതു എന്നും അവയിലെ സാജാത്യങ്ങൾ എങ്ങനെയാണു അല്ലീലുകളിലും ജനിതകത്തിലും സമാനതാഭാവം കൈവരുത്തിയതു എന്നുമുള്ള അന്വേഷണത്തിനു പകരം ഇരു കൂട്ടർക്കും ഒരേ തന്ത(സഭ്യമായ വാക്കാണു.ഇന്നു അസഭ്യമാണെങ്കിൽ ക്ഷമിക്കുക) ആയിരുന്നു ഉണ്ടായിരുന്നതെന്നുള്ള ധൃതി പിടിച്ചുള്ള കണ്ടെത്തൽ..സത്യം പറയട്ടെ! അനുതാപാർഹമാണു!

ഇത്തരമൊരു വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയും കൈകോർക്കുന്ന നല്ലൊരു പഠനത്തിനു മുതിരാതെ, വിപ്ലവപ്രത്യയശാസ്ത്രത്തിനു വെള്ളം കൊടുക്കാനെന്ന രീതിയിൽ വസ്തുതകളെ അങ്ങേയറ്റം പക്ഷപാതപരവും ജടിലമായ അനുമാനാശ്രിതവുമായി ഒരു ഏന്തിവലിയൻ സിദ്ധാന്തത്തിലേക്കു വായനക്കാരെ വലിച്ചിഴച്ചതു കഷ്ടമായി. ശാസ്ത്രത്തിന്റെ ഭാഷയുണ്ടെങ്കിൽ എന്തും ഏതും ഇവിടെ സാധിച്ചെടുക്കാം എന്നായിപ്പോയി.

കമന്റടിച്ചവരോട്........ നിങ്ങൾ അംഗീകരിച്ചതു നിയതവും പരിമിതവുമായ സാഹചര്യങ്ങളുടെ ബലത്തിലുള്ള ഒരു പരീക്ഷണശാലാ ഫലത്തെയാണു. അനാദിയായ മാനവചരിത്രത്തിനെയും നരവംശ പഠനങ്ങളെയും ഒരുതുള്ളി രേതസ്സിലും അണ്ഡത്തിലും ഒതുക്കി അനന്തസംസ്കാരപ്രവാഹത്തിന്റെ നാൾവഴികളെ പുല്ലു പോലെ നിർവചിച്ചു പിതൃത്വം നിശ്ചയിച്ചു കളഞ്ഞ ഒരു ഘടാഘടിയൻ സിദ്ധാന്താഭാസത്തെ!

ആരെങ്കിലും തിരക്കിയോ?? ഈ പരീക്ഷണങ്ങളുടെ എലിമെന്റുകൾ എന്തായിരുന്നു എന്ന്? മേഖലകൾ ഏതൊക്കെ ആയിരുന്നു എന്ന്? കണ്ഡീഷനുകൾ എന്തൊക്കെ ആയിരുന്നു എന്ന്?

Anonymous said...

kanam sankara pillai paranjapole, ee lekhanathil paraamarzichittillaatha anekam jaathikal unt. For eg., vellaala, viswakarma, veerasaiva, kshathriya etc. etc. avaronnum ee studyil ulppettillE? chaathurvarnyathile vyzyar aaraanU? samzayam nivruthichu tharumennu prathiikshikkunnu.

Dr.Kanam Sankar Pillai MS DGO said...
This comment has been removed by the author.
Dr.Kanam Sankar Pillai MS DGO said...

പട്ടാളത്തില്‍ ചേര്‍ന്നവരെല്ലാം നായരായി എന്നു ഡ്വാര്‍ട്ട് ബാര്‍ബോസാ.
കര്‍ത്താവില്‍ വിശ്വാസം തേടിയവരെല്ലാം നസ്രാണികളുമായി
സ്വാഭാവികമായും അവരില്‍ എല്ലാ ജീനുകളും കാണും.പാതിവ്രതകളായിരുന്ന
വെള്ളാളസ്ത്രീകള്‍ക്കു ജനിച്ച വെള്ളാളരില്‍ പല ജീനുകള്‍ കാണാന്‍ വഴിയില്ല

എതിരന്‍ കതിരവന്‍ said...

അനോനിമസ്:
ആദിദ്രാവിഡർ ആയ മലമ്പണ്ടാരം, കുറിച്യർ, കാട്ടുനായ്ക്കർ ഇവരുടെ ഒക്കെ ജീനുകളും മറ്റ് പ്രധാന ജാതി/മതങ്ങളു (നായർ, ക്രിസ്ത്യാനി, മുസ്ലീം) ടെ ജീനുകളുമായി താരതമ്യം ചെയ്യുകയായിരുന്നു ഈ പഠനന്ത്തിന്റെ ഉദ്ദേശം. ഡോ. ബാനെർജിയും കൂട്ടരും വിശദമായ പഠനങ്ങൽ നടത്തി വരികയാണ്.

ക്ഷത്രിയ-വൈശ്യ ശൂദ്ര എന്നൊക്കെയുള്ള തരം തിരിവ് സമൂഹപരമാണ്, genetically identical group ആകണമെന്നില്ല. കേരളത്തിൽ ഈ തരം തിരിവ് എളുപ്പമല്ലായിരുന്നു താനും. വടക്കേ ഇൻഡ്യയിൽ ഈ തരം തിരിവിനും പല സ്ഥലങ്ങളിലും പല മാനദണ്ഡങ്ങളാണുള്ളത്. ഒരിടത്തെ ശൂദ്രൻ മറ്റൊരിടത്ത് വൈശ്യനായിരിക്കും. ഒരിടത്തെ ക്ഷത്രിയന്റെ ജീൻ സംവിധാനമല്ല മറ്റൊരിടത്തെ ക്ഷത്രിയന്.

ഡോക്ടർ കാനം:
“പാതിവ്രത്യം’ എന്നത് ഒരു വിശ്വാസം മാത്രമാണ്. മരുമക്കത്തായ വ്യവസ്ഥ നിലനിന്നിരുന്ന കേരളത്തിലെ നായർ, ഈഴവ, മുസ്ലീമുകളുടെ ഇടയിൽ ഇതിനു സാംഗത്യമോ ആവശ്യമോ വിശുദ്ധിയോ കൽ‌പ്പിച്ചിരുന്നില്ല. ഈ പോസ്റ്റിൽ തോപ്പിൽ ഭാസി സാക്ഷ്യപ്പെടുത്തുന്നത് നോക്കുക:
http://ethiran.blogspot.com/2007/06/blog-post_21.html

പാതിവ്രത്യ സങ്കൽ‌പ്പം നിലനിന്നിരുന്ന സദായങ്ങളിലും കലർപ്പുകൾ നടന്നിട്ടുണ്ടെന്നാണ് ലോകത്തെല്ലാം നടന്നിരിക്കുന്ന പഠനങ്ങൽ തെളിയിക്കുന്നത്. കലർപ്പുകൾ സ്വാഭാവികമാണ്. കുടിയേറ്റത്തിന്റെ പരിണിതഫലം. ഇണചെഅൽ എന്നതിന്റെ സ്വാഭാവികത. ‘വംശശുദ്ധി’എന്ന വീമ്പിളക്കൽ ഹിറ്റ്ലറിനൊക്കെ അല്ലെ യോജിക്കുക?

prasanna raghavan said...

എതിരന്‍ കതിരവന്‍,

കലാകൌമുദിയില്‍ ലേഖനം വന്ന വാര്‍ത്ത ചിത്രകാരന്റെ പോസ്റ്റില്‍ നിന്ന് അറിഞ്ഞു. അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.

ശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടിലൂടെ ജാതിയെ നോക്കിക്കാണാന്‍ ഇനി കുറച്ചു പേരെങ്കിലും തയ്യാറാകുമെന്നു കരുതുന്നു.
ഇന്ത്യയുടെ വര്‍ണവ്യവവസ്ഥയില്‍ ബ്രിട്ടിഷ് കൊളോനിയല്‍ ഭരണത്തിനു കാര്യമായ സ്ഥാനമൂണ്ടായിരുന്നു എന്ന് താഴെക്ക്ടുത്തിരിക്കുന്ന ലിങ്കില്‍നിന്നു മന്‍സിലാക്കാം. ഡൈനാസ്റ്റിഭരണത്തോടെ ഇന്ത്യയില്‍ വന്നു കയറിയവരാണ് ബ്രഹ്മണ-ക്ഷത്രിയ, വൈശ്യ വിഭാഗങ്ങള്‍ അവരെ മൂന്നു വര്‍ണങ്ങളാക്കി, ഭഗവാന്റെ വചനങ്ങളാക്കി വിട്ടു. ഭഗവാന്‍ വചിച്ചാല്‍ പിന്നെ അപ്പീലില്ലല്ലോ.
:) :)
സസ്നേഹം മാവേലികേരളം
read here

Anonymous said...

ഹൊ കഷ്ടപ്പെട്ടു കണ്ടുപിടിച്ചുകളഞ്ഞല്ലോ... എഴുതി വക്കാന്‍ മറക്കല്ലേ... ഇല്ലേല്‍ മറന്നു പോകും

Anonymous said...

really great informative..

.....
"ഹൊ കഷ്ടപ്പെട്ടു കണ്ടുപിടിച്ചുകളഞ്ഞല്ലോ... എഴുതി വക്കാന്‍ മറക്കല്ലേ... ഇല്ലേല്‍ മറന്നു പോകും "

..Here we see, how some one shows the intolerance..pitty.

Hari said...

പാതിവ്രത്യം സങ്കല്പം മാത്രമായിരുന്നു എന്നാണൊ എതിരന്റെ അനുഭവം? ചുമ്മാ ഇങ്ങനെയൊന്നും എടുത്തു വീശിക്കളയല്ലേ! സങ്കല്പം സത്യമായിരുന്ന ഒരു കാലഘട്ടം ഇവിടെ ഉണ്ടായിരുന്നു. ഇവിടുത്തുകാരുടെ കണ്ണുകൾ പടിഞ്ഞാറേക്കു എന്നു മുതല്ക്കു തിരിച്ചുവെച്ചുവോ അന്നു തുടങ്ങി സങ്കല്പ ദാരിദ്ര്യം..........

Unknown said...

nair,eezhava,christians onum kanan pulayare pole alla ennu oru alu ezhuthyathu kandu,etra udaharnagal venam?prashastha ezhuthukaran rupesh paul katholika karan anu,kandal oru pulayn enne parayu,tv actor pradeep prabhakar(googli pradeep)parayan anu,kandal nair enne parayu,tini tom sheduled caste anu...yesudasnte amma dalith christian ayirunnu ennu kettitundu,ithu oke cheriya udahranagal anu...nairsilum eezhavsilum,pulayarilum oke samanathakal ulla etrayo perundu....
pine,pettenu klekumbol chilapol dahikilla,devasurathile neelakandante avsthayil anu palarum,pettennu oru nal achan pulayan anu ennariyumbol ulla njettal...

Unknown said...

kollam thulasi,kavi vinaya chandran ,cinima nadi priyanka(comedy),ivare oke kandla nair ennu arelum parayumo?yesudasum,ravindranum,sahodaranagl ennalle parayu...ravindran panan anu,
ee kavya madhavan nair ennalle palarum vicharichathu,divorce aypol alle avl obc aya"shalaya"anu ennu nammal arinjathu,apol kanunnathu vechu areyum vilayiruthalle...kandal oru pole oke irikum....

കുഞ്ഞുവര്‍ക്കി said...

Dr.Kanam Sankara Pillai said...
"പാതിവ്രതകളായിരുന്ന
വെള്ളാളസ്ത്രീകള്‍ക്കു ജനിച്ച വെള്ളാളരില്‍ പല ജീനുകള്‍ കാണാന്‍ വഴിയില്ല "

ഒവ്വോ!.. കഴിഞ്ഞ ദിവസം ഞാന്‍ ഒരുജീനോളജിസ്റ്റുമായി സംസാരിച്ചപോള്‍ അയാള്‍ പറയുന്നു വെള്ളാളരുടെ ജീനില്‍ കൂടുതലായും ആദിവാസികളുടെയും പിന്നെ കുരങ്ങിന്റെയും, മണ്ണാന്‍, ചെമ്മാന്‍, ചെരുപ്പുകുത്തി, എന്നിങ്ങനെ യഥാക്രമവും കാണപെടുന്നെന്നു ( പൊതു കക്കൂസായിരുന്നെന്നു സാരം ) അതുപോലെ കഴിഞ്ഞമാസം എന്‍റെ കൈല്‍നിന്നും സന്തോഷപൂര്‍വ്വം പണം വാങ്ങി പോയവളും പാതിവ്രത ആണെന്ന് പറഞ്ഞിട്ടാ പോയത്...

Unknown said...

suhruthe...ee charithramokke dalithanu mathram mathiyo ??
Ee parayunna yadharthyangal
arengilum manassilakkumo.Regards
R.Prakash

vidya said...

Thanks..........

Anonymous said...

Kathiravan, thanks for this wonderful write-up. Oru samshayam. Nair ennu paranjal oru van heterogeneous mixture alle innu? sambandham vazhi Nambooraril ninnum Kutti pattaril ninnum okke genes ethiya aa community il? angane ulla oru koottare engane aanu sequencing vazhi Nepal il ethikkuka? vere onnu, oru sthalathe- like a particular district, like Kollam, Alappuzha, Trivandrum- Nair aakatte, Ezhavan aakatte, valare adhikam physical resemblance kanunnundu. Kollathe Nair um Ezhavanum nose structure sradhikku.. athe pole Alapuzha Nair um Ezhavanum valare aduppam undu looks il. Popular actors, directors ne okke examples aayi venamengil parayam, pakshe cheyyunnilla. Athe pole priya nati Manju Warrier nu Aishwarya Rai yude nalla resemblance innu thonnunnundu, skin tone, eyes etc.

Anonymous said...

ee article vayichu iniyenkilum namukku "kudumba veeracharitham" ezhuthum munpu- 2000 kollam munpe ulla aadharangal innu kaivasham undu ennu vare palarum family history il veempadikkunna internet yugathil- iniyengilum aadharam nammude DNA il aanu, athu kondu veembilakkathe manushayn manushyanaayi, angottum ingottum respect cheythu, pongacham parayathe jeevikkam. Let LIFE go on.. Thanks!

Unknown said...

When the history and science meet together 👍

Unknown said...

https://archive.org/details/KeralaCharithramAttoorKrishnaPisharadi1933

PAGE 10,11

Unknown said...

Molecular genetics and its methods are still an evolving field and just as in Quantum Physics, there is no agreement among scientists on the results of experiments and interpretation of it. Vested interests can manipulate data to prove their points. Was there any peer study?

Aswathi Prakas said...

It is a very helpful article sir.. Thank you..

Unknown said...

💯☑️✍️👌

Jose Antony said...

Really eye opening to those who are still in the clutches of caste.
Best regRds jose

Jose Antony said...

Hai
I am jose. Would you please share the refetences. I am also intrested in these references.
Thanking you in advance
joearackal@gmail.com

movima said...

എന്തു പറയണം, എങ്ങനെ തുടങ്ങണം എന്ന് അറിയില്ല , ഫലത്തില്‍ ബോധം പോയി.