Sunday, September 30, 2007

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്-6

ആറ്
റോസ്‌‌ലി സ്വല്‍പ്പം തേങ്ങലില്‍ക്കൂടിയാണ് പറഞ്ഞൊപ്പിച്ചത്. അയ്യരങ്കിള്‍ വിളിച്ച് അമ്മച്ചിയുമായി സംസാരിച്ചു ഇന്ന്. സണ്ണിച്ചായന്‍ പോലീസിനെ കണ്ടതും വക്കീലിന്റെ ഓഫീസില്‍ നടന്ന കാര്യങ്ങളുമൊക്കെ. അമ്മചി ഒന്നു പൊട്ടിക്കരഞ്ഞു. പെട്ടെന്ന് കരച്ചില്‍ നിറുത്തി ദേഷ്യത്തോടെ സൂട് കേസുകള്‍ വലിച്ച് താഴത്തിട്ടു. ഏതാണ്ടൊക്കെ വാരി വലിച്ച് അകത്താക്കാന്‍ ശ്രമിച്ചു. ഒന്നും മനസ്സിലാകാതെ താനും കരഞ്ഞു തുടങ്ങിയപ്പോള്‍ അമ്മച്ചി പെട്ടെന്ന് ശാന്തയായി. പൂമുഖത്തുനിന്നും കയറുന്ന മുറിയിലെ വലിയ യേശുവിന്റെ ചിത്രത്തിന്റെ മുന്‍പില്‍ കുറേ നേരം ഇരുന്നു.ആറ്റിറമ്പില്‍ സണ്ണിച്ചായന്‍ നാട്ടിയ കുരിശ് ഒന്നു പോയി നോക്കിക്കൊണ്ട് സ്വല്പനേരം നിന്നു. ബാംഗ്ലൂരുള്ള എളേമ്മയെ വിളിച്ച് ‘റോസ്‌ലിയേടെ കാര്യം നോക്യോണേ” എന്നും പറഞ്ഞ് വീണ്ടും കരഞ്ഞു. പിന്നെ ലാഘവത്തോടെ ദാമോദരന്‍ ചെട്ട്യാരോട് കാര്യമാത്രപ്രസക്തമായി ഓരോ കാര്യങ്ങള്‍ പറഞ്ഞു. അല്ലെങ്കിലും ഞാനെന്തിനാ തന്നെ ഇവിടെ കഴിയുന്നെ. മൂന്നു മാസം കഴിഞ്ഞാല്‍ല്‍ റോസ്‌ ലീം അങ്ങോട്ടു പോകുകല്ലെ. സണ്ണിയേടെയാണങ്കില്‍ മനസ്സു വല്ലാണ്ട് വെഷമിച്ചിരിക്കുകാ. അവനെ തന്നെ തിരിച്ചു വിടുന്നതെന്തിനാ. അങ്ങനെ സ്വയം തീരുമാനങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ചു എന്ന തോന്നലുണ്ടാക്കിയിരിക്കുകയാണ്.

സണ്ണി പലതവണ അമ്മച്ചിയുടെ മുന്‍പില്‍ വന്നു നിന്നിട്ടും അത്ര കാര്യമാക്കതെ അമ്മച്ചി നീങ്ങി. ശാന്തയെ വിളിച്ച് തുണിയൊക്കെ അലക്കിക്കെ, ചമ്മന്തിപ്പൊടി ഉണ്ടാക്കാന്‍ ഉണങ്ങിയ തേങ്ങ കൊണ്ടു വരണെ, അരിയുണ്ട ഉണ്ടാക്കാന്‍ വലിയ മിക്സി കേടല്ലെ എങ്ങനെ വറുത്ത ഉണക്കലരി പൊടിച്ചെടുക്കും എന്നൊക്കെ ഇല്ലാത്ത വേവലാതി ഉണ്ടെന്നു നടിയ്ക്കാന്‍ ശ്രമിച്ചു.താന്‍ തനിയെ തിരിച്ചു പോകുന്നതില്‍ അമ്മച്ചിയ്ക്ക് തീര്‍ച്ചയായും കുണ്ഠിതം കാണും.ദാമോദരന്‍ ചെട്ടിയാരോട് പറഞ്ഞതൊക്കെ അമ്മച്ചിയുടെ സത്യമായ തോന്നലുകളാണോ? രണ്ടാഴ്ച്ച മുന്‍പത്തെ അമ്മച്ചിയല്ല ഇപ്പോള്‍. അപ്പച്ചന്റെ ചില്ലിട്ട ഫോടൊ പെട്ടിയില്‍ വച്ചതോടെ കാര്യങ്ങള്‍ക്ക് തീരുമാനമായോ?

ഉറക്കമില്ലാത്ത രാത്രികളില്‍ മീനച്ചിലാറിന്റെ ഓളക്കിലുക്കങ്ങള്‍‍ മാത്രം ശ്രവിച്ച് സണ്ണി കിടന്നു. കാട്ടുപോത്തുകളുടെ നിലയ്ക്കാത്ത കൂട്ടയോട്ടങ്ങള്‍ അനവരതം സണ്ണിയ്ക്കു ചുറ്റിനും തിമിര്‍ത്തു.നിലത്തു പറ്റെ കിടന്ന് ആയിരം കുളമ്പുശബ്ദങ്ങള്‍ ചങ്കിടിപ്പോടെ ശ്രവിച്ചു.സ്വാസ്ഥ്യത്തിന്റെ ചില്ലുകള്‍ പലതവണ പൊട്ടീച്ചിതറി. അമ്മച്ചിയ്ക്ക് ഈ ദൃഢത എവിടെ നിന്നു കിട്ടി? തന്നോട് കേസിന്റെ കാര്യങ്ങള്‍ ഒന്നും സംസാരിച്ചില്ലല്ലൊ. അയ്യരങ്കിള്‍ വിശ്വാസത നല്‍കിയതാണോ? അപ്പച്ചന്റെ ഒപ്പുകളുള്ള രേഖകള്‍ സൂര്യന്റെ കയ്യില്‍ കൊടുത്തിട്ടുണ്ട്. പെട്ടെന്ന് തള്ളിപ്പോകുന്ന കേസാണ്. റോസ്‌ലിയെക്കുറിച്ച് വേവലാതി ഇല്ല. മൂന്നുമാസം ബാംഗ്ലൂരില്‍ എളേമ്മയുടെ കൂടെ താമസിച്ച് പിന്നെ കാന്‍സാസിലെത്തും. പക്ഷെ അമ്മച്ചി ഫിലഡെല്ഫിയയ്ക്കു വരികയാണെങ്കില്‍ എന്തൊക്കെയാണ് ഇവിടെ വിടുന്നത്?


പടവിലിരുന്ന് സണ്ണി ആറ്റിലേക്ക് നിര്‍ന്നിമേഷം നോക്കിയിരുന്നു. മീനച്ചിലാറ് സ്ഫടികജലം ചെറുമീനുകള്‍ക്ക് വിഭജിച്ച് കളിയ്ക്കാന്‍ കൊടുത്തിരിക്കുന്നു. ചെറുവള്ളം ഓരച്ചുഴിയില്‍ എങ്ങോട്ട് എന്ന് മാതിരി പമ്മുന്നുണ്ട്.വെയില്‍ ഔദാര്യം കാട്ടി നദിപ്രതലത്തില്‍‍ ഷാഡോ പ്ലേ നടത്തുന്നു. സണ്ണി കാലുകള്‍നീട്ടി മീങ്കുഞ്ഞുങ്ങള്‍ക്ക് കൊത്തിക്കളിക്കാന്‍ കൊടുത്തു.താനും റോസ്‌ലിയും കൂടെ പണ്ട് തോര്‍ത്തു വലപോലെ വച്ച് പിടിയ്ക്കാന്‍ ശ്രമിച്ചപ്പൊല്‍ തങ്ങളെ കളിയാക്കി എളുപ്പം വഴുതിപ്പോയ മീനുകളുടെ കുഞ്ഞുങ്ങളും അവയുടെ കുഞ്ഞുങ്ങളുമാണിവ. മീനച്ചിലാറ് എത്ര ഒഴുകിയാലും ഇവയെല്ലാം ഇതേ നിശ്ചിതബിന്ദുവില്‍ കളിച്ചും നീന്തിയും നില്‍ക്കും. ഒഴുക്കിനെതിരെ നീന്തേണ്ട, ഒഴുക്ക് ഇവരെ കടന്നു പോകും വെറുതെ. മീന്‍ കുഞ്ഞുങ്ങളേ ഇനി അടുത്ത തവണ ഞാന്‍ വരുമ്പോഴും എന്നെ കാണാന്‍ വരണെ. ഞങ്ങല്‍ എങ്ങോ‍ട്ടും പോകുന്നവരല്ല. അവര്‍ കൂട്ടത്തോടെ പ്രതിവചിച്ചു. ചിലവ മുകളില്‍ വന്നു ഉണ്ടക്കണ്ണുകള്‍ മിഴിപ്പിച്ചു. എന്നിട്ട് ചോദിച്ചു. നീ ഇവിടെയിരുന്ന് എന്തിനാ കരയുന്നത്? കണ്ണീര്‍ ഇവിടെ വീഴ്ത്തരുത്. ഞങ്ങള്‍ ശുദ്ധജല മത്സ്യങ്ങളല്ലെ. കണ്ണീരിന്റെ ഉപ്പുരസം ഈ വെള്ളത്തില്‍ കലരുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല. മീന്‍ കുഞ്ഞുങ്ങളേ ഞാന്‍ ഇന്ന് വൈകുന്നേരം പോകുകയാണ് . നിങ്ങള്‍ എന്നെ അനുഗ്രഹിക്കുമോ? സണ്ണി തലകുനിച്ചിരുന്നു.

പെട്ടെന്ന് അപ്പച്ചന്‍ അരികില്‍ വന്നു. തൂവെള്ള ഷര്‍ടും അതിലും വെളുത്ത മുണ്ടും. തലമുടി എണ്ണതേച്ച് ചീകിപ്പരത്തി വച്ചിട്ടുണ്ട്. ബലിഷ്ഠമായ കയ്യ് തോളത്തു വച്ചു. അനുശാസനയുടേയും സംരക്ഷണയുടെയും സങ്കലനം. എട്ടുവസ്സുകാരന്‍ സണ്ണി മുഖം കുനിച്ചു ചെറു നാണച്ചിരിയോടെ ഇരുന്നു.

“പാടിയ്ക്കേ മോനേ”
ചെറുശബ്ദത്തില്‍ അക്ഷരങ്ങളും വാക്കുകളും തിടം വച്ചു വന്നു.

“പൂവനങ്ങള്‍ക്കറിയാമോ- ഒരു
പൂവിന്‍ വേദനാ?- ഒരു
പൂവിന്‍ വേദന?”

“ഊം. ഇന്നി ബാക്കി പാട്”

“ഓടക്കുഴലിന്നെന്തറിയാം
പാടും കരളിന്‍ തേങ്ങലുകള്‍?”

“ഇനി മുഴുവനും ഒന്നിച്ച് പാട്. ഒറക്കെ”

സണ്ണി ഉറക്കെ പാടി.

“പൂവനങ്ങള്‍ക്കറിയാമോ ഒരു
പൂവിന്‍ വേദന? ഒരു
പൂവിന്‍ വേദന?
ഓടക്കുഴലിന്നെന്തറിയാം
പാടും കരളിന്‍ തേങ്ങലുകള്‍?”

ഇല്ലിക്കൂട്ടങ്ങളും കൈതക്കാടുകളും നാണം കെട്ടു നിന്നു. മരോട്ടിമരങ്ങള്‍ കായ്കളില്‍ എണ്ണകിനിയിക്കാന്‍ മിനക്കെടുന്ന കൃത്യം സ്വല്‍പ്പനേരം വേണ്ടെന്നു വച്ചു.ഇടറിപ്പോയ ഗാനവീചി ആറ്റിനക്കരെ ചെന്നു പ്രതിധ്വനിക്കാതെ നിന്നു കളഞ്ഞു. ഒരു കീറ് മേഘം താഴെയിട്ട നിഴലിനോടൊപ്പം അപ്പച്ചന്‍ മാഞ്ഞുപോയി.
സണ്ണി കുനിഞ്ഞിരുന്നു കരഞ്ഞു.ഒകിടിപുപ അറിയാത്ത വേദന. ഫിലഡെല്‍ഫിയ അറിയാത്ത വേദന. എല്ലാംകൂടെ ഒരുമിച്ച് വന്നല്ലൊ ദൈവമേ.
എന്തിനാ എന്തിനാ അപ്പച്ചാ ഈ പാട്ടു തന്നെ എന്നെ പടിപ്പിച്ചത്?

വെയില്‍ കനത്ത് ആറ്റിറമ്പിലെ ഇലകള്‍ക്ക് വാടിയ പച്ചനിറം വന്നതും മരംകൊത്തികള്‍ തളര്‍ന്ന് ഉറക്കം തൂങ്ങിയതും സണ്ണി ശ്രദ്ധിച്ചില്ല. ഫിലഡെല്ഫിയയിലെ ഒരു അപ്പാര്‍ട്മെന്റിലെ കിടക്കയില്‍ ചുളിഞ്ഞ കിടക്കവിരിയുടെ വടിവോടൊപ്പമാകുന്നത് നാളയോ മറ്റന്നാളൊ എന്ന തോന്നല്‍ തെല്ലു പോലും ഉണ്ടായില്ല. വെസ്റ്റ്വില്‍ ഗ്രോവില്‍ നിന്നും ഹൈവേയില് കയറി ‍ ഒരദൃശ്യശക്തിയുടെ നിയന്ത്രണത്തില്‍ എന്ന മാതിരി ഒരു ചെറിയ ബിന്ദുവായി ഒഴുകി നീങ്ങുന്ന കാറില്‍ മറ്റന്നാള്‍ ഇരുന്ന് ജോലിയ്കെത്തുന്നവനാണെന്ന തോന്നലും ഉണ്ടായില്ല. സ്റ്റാര്‍ബക്സ് കോഫിയുടെ കടും മണം പുകഞ്ഞു നിറയുന്ന കോണ്‍ഫെറന്‍സ് റൂമില്‍ പവര്‍ പോയിന്റ് പ്രെസന്റേഷന്‍ നടത്തുന്നത് ഉടന്‍ വരുന്ന ദിവസങ്ങളിലാണെന്നുള്ള ബോധം ഉദിച്ചില്ല. അപാര്‍ട്മെന്റ് കെട്ടിടത്തിന്റെ ബേസ്മെന്റിലെ വാഷിങ് മെഷീനില്‍ നിന്നും ഉണങ്ങിയെടുത്ത തുണികള്‍ സാവധാനം മടക്കിയെടുക്കുന്ന ഞായാറാഴ്ച്ചസന്ധ്യകള്‍ തന്റേതാണെന്നും സണ്ണിയ്ക്ക് തോന്നിയില്ല. ത്ഭ്രമകല്‍പ്പന സ്ഥലകാല‍ബോധമില്ലാതെ, ലംബമോ തിരശ്ചീനമോ അല്ലാതെ പരതി.

പക്ഷെ വിഭ്രമശലാകകള്‍ മനസ്സിന്റെ അഷ്ടകോണ്‍ ചില്ലുകണ്ണാടിയില്‍ പരസ്പരം തട്ടിപ്രതിധ്വനിച്ചത് കര്‍മ്മത്തിന്റെ സഹജാവബോധത്തെ ഉണര്‍ത്തുക തന്നെ ചെയ്തു. ആയിരം ന്യൂറോണുകളും സൂക്ഷ്മസ്രാവഗ്രന്ഥികളും ഊര്‍ജ്ജ്വസ്വലരായി ക്രോമൊസോമുകളില്‍ സുഷുപ്തിയില്‍ ആലസ്യപ്പെട്ടിരുന്ന ജീനുകളില്‍ ഉണര്‍വിന്റെ ചലനങ്ങളുണ്ടാക്കി. സണ്ണിയ്ക്കു മാത്രം വിധിച്ചിട്ടുള്ള പ്രോടീന്‍ തന്മാത്രാ നിര്‍മ്മണത്തിനു അസംഖ്യം ജീനുകള്‍ തയ്യറെടുത്തു. ഡി എന്‍ എ തന്തുക്കള്‍ ഇഴപിരിഞ്ഞ് വിജൃംഭിതരായി.ജന്തുസഹജമായ സ്വസ്ഥലികള്‍ തിരിച്ചറിയുന്ന പഞ്ചേന്ദ്രിയപ്രകരണം. ആത്മാവിനും ശരീരത്തിനും വിധിച്ചിട്ടുള്ള വാഗ്ദത്തഭൂമി ഒരു മെറ്റല്‍ ഡിറ്റെക്റ്റര്‍ മാതിരി തെരഞ്ഞുപിടിയ്ക്കാനുള്ള പ്രേരണ സ്വരൂപപ്പെടുത്തല്‍. ആ പ്രക്രിയയുടെ ആദ്യ നടപടി. ദൈവമേ എന്റെ ഇന്‍സ്റ്റിങ്ക്റ്റിന്റെ എല്ലാ ആന്റെനകളും ഇതാ സര്‍വ തരംഗങ്ങള്‍ക്കും ചേക്കേറാ‍നുള്ള തയാറെടുപ്പു നടത്തി ത്രസിച്ചിരിക്കുന്നു. ഈ പ്രപഞ്ചത്തില്‍ എനിയ്ക്കുള്ള ഇത്തിരി സ്ഥലം എവിടെയാണ്? ഏതു സുഗന്ധം ഏതു കാറ്റ് ഏതു മണ്തിണര്‍പ്പ് എനിക്കുവേണ്ടി ചിമിഴകം പൂകിയിരീക്കുന്നു? ഒരു ചെറിയ അടയാളത്താലെങ്കിലും കാട്ടിത്തരിക. ഒരു മിന്നല്‍പ്പിണറും വേണ്ട. ഇടിത്തീയും അഗ്നിക്കല്ലുകളും വര്‍ഷിക്കേണ്ട. ഒരു കാറ്റ്. ഒരു വര്‍ഷബിന്ദു. ഒരു കുഞ്ഞുപൂവിന്റെ സൂക്ഷ്മസുഗന്ധം. അതു മതി. ഇല വീഴാത്ത പൂഞ്ചിറയിലാണോ? അരുവികളുടെ തുറയിലാണോ? അന്‍പു കിനിയുന്ന പാറ മേലാണോ? അടിയില്‍ വെള്ളാരം കല്ലുകള്‍ രൂപാന്തരീകരിച്ച മുത്തുകളുടെ ഓലി വക്കിലാണോ? പൂവിട്ട അരണിയുടെ പന്തല്‍ തല‍പ്പിനു കീഴെ? വാകകള്‍പൂത്ത മണ്ണില്‍? ഈരാറുകള്‍ സന്ധിച്ച് പേട്ട തുള്ളുന്നിടത്ത്? വര്‍ഷഋതു കുടമുരുട്ടുന്ന മലമോളില്‍? പൊന്‍ കുന്നിന്റെ അടിവാരത്തില്‍? ഒരു ലഘു പ്രാര്‍ത്ഥന തല്ല്ക്കാലം സണ്ണിയില്‍ വാര്‍ന്നു വന്നു. സ്വര്‍ഗ്ഗസ്ഥനായ പിതാവേ...എവിടെയാണ്... എവിടെയാണ്... ഒരു നുറുങ്ങു കാണിച്ചു തന്നാലും.....

വെളിപാടുകള്‍ക്കു സമയമായി വന്നു.

പടവുകള്‍ക്കപ്പുറത്ത് അതിശോഭയോടെ നിന്ന കുരിശിങ്കലേക്ക് അതിന്റെ ത്രസിപ്പാല്‍ ആകര്‍ഷിക്കപ്പെട്ടവനെപ്പോലെ സണ്ണി നടന്നടുത്തു. തലേന്നുള്ള മഴയില്‍ കുളിര്‍ന്നു വെടിപ്പായി നിന്ന കുരിശ് ഇളവെയില്‍ തന്റെ രൂപം ‍ മണ്ണിലേക്കു പ്രതിഫലിപ്പിക്കുന്ന തില്‍ ആഹ്ലാദം പൂണ്ടു നിന്നു. ‘അപ്പച്ചാ’ സണ്ണി മന്ത്രിച്ചു. സാവധാനം കുരിശ് ഊര്‍ത്തിയെടുത്തു ഇരുകൈകളിലും തിരശ്ചീനമായി കിടത്തി. കുരിശു മാറിയ ചെറുകുഴിയില്‍ അസംഖ്യം കുമിളകള്‍ താഴെ നിന്നും പൊന്തിവന്ന് ജലോപരിതല‍ത്തില്‍ ചിരിച്ച് പൊട്ടി. ചേമ്പിലകള്‍ സൂക്ഷിച്ചിരുന്ന വെള്ളമണികള്‍ ഒരു തര്‍പ്പണമെന്നപോലെ അങ്ങോട്ടു ചൊരിഞ്ഞു. ദര്‍ഭപ്പുല്ലുകള്‍ സ്ഥിരം കൂട്ടൂകാരന്‍ പെട്ടെന്നു മറഞ്ഞതില്‍ അദ്ഭുതപ്പെട്ട് നിവര്‍ന്നു. സണ്ണി വരാന്‍ കാത്തു നിന്നിരുന്ന ചെറുവള്ളം ഓളത്തില്‍ മുന്നോ‍ട്ടാ‍ഞ്ഞു. ഉറങ്ങുന്ന ശിശുവിനെയെന്നപോലെ കുരിശ് അമരത്ത് കിടത്തി. തോണി ഒന്നു ചാഞ്ചാടി സന്തോഷമറിയിച്ചു. സണ്ണി കയറ് മെല്ലെ അഴിച്ചു മാറ്റി . പെട്ടെന്നു ലഭിച്ച സ്വാതന്ത്ര്യം അറിയാതെ വള്ളം ഒന്നു സംശയിച്ച് നിന്നു. സണ്ണി നദിയുടെ നടുവിലേക്ക് വള്ളം ചെറുതായി തഴുകി നീക്കി. മീനച്ചിലാറ് വള്ളത്തെ വെള്ളിക്കരയുള്ള കവണികൊണ്ടു ചുറ്റിനും പുതപ്പിച്ച് താലോലിച്ചു. ഒന്നു തൊട്ടിലാട്ടി. കുരിശ് ഉറങ്ങുന്നെന്നപോലെ കിടന്നു. സണ്ണി കണ്ണിമയ്ക്കാതെ നോക്കി നിന്നു.

പെട്ടെന്ന് നദിയുടെ മാര്‍ത്തട്ടില്‍ നിന്നും ഒരാക്രന്ദനം ഉയര്‍ന്നു. ആക്രന്ദനമല്ലല്ലൊ. ഒരു താരാട്ടല്ലെ? സണ്ണി ചെവി കൂര്‍പ്പിച്ചു. അതെ. സംശയമില്ല.

“ഓമനത്തിങ്കള്‍ കിടാവോ-നല്ല
കോമളത്താമരപ്പൂവോ”

താരാട്ട് സണ്ണിയില്‍ പ്രകമ്പനം ഉണര്‍ത്തിയിട്ട്, മൂര്‍ദ്ധാവിലും കവിളിലും തഴുകിയിട്ട് പെട്ടെന്നു പാഞ്ഞുപോയി. ഒകിടിപുപയിലെ വനാന്തര്‍ഭാഗത് ചെന്നു നിപതിച്ചു. അവിടെ കാട്ടുപൊന്തകളും മരച്ചില്ലകളും സ്വരൂപിച്ചു വച്ചിരുന്ന മറു ഈരടി ഒരു നൊടിയിടയില്‍ തിരിച്ചെത്തി നദിയുടെ മാറുപിളര്‍ന്ന് അഗാധതയില്‍ മുങ്ങി.നദി ബാക്കി പാട്ട് ഉണര്‍ത്തി.

“പൂവില്‍ നിറഞ്ഞ മധുവോ പരി
പൂര്‍ണേന്ദു തന്റെ നിലാവോ”

മീനച്ചിലാറ് ഉത്സാഹത്തോടെ സ്വന്തം താരാട്ടില്‍ ഭ്രമിച്ചു. കുരിശ് അകമഴിഞ്ഞ സംതൃപ്തിയില്‍ ഉറങ്ങുന്നെന്ന് തോന്നിച്ചു. വള്ളം പതുക്കെ താഴേക്ക് ഒഴുകി നീങ്ങി. മീനച്ചിലാറ് ചെറു ഓളങ്ങള്‍ വ്യാസം വര്‍ദ്ധിപ്പിച്ചും കുറുക്കിയും വൃത്തപരിധി തമ്മില്‍ ഇടകല്ര്ത്തിയും വീണ്ടും വീണ്ടും താലോലിച്ചു. മീനുകല്‍ പുളച്ച് നീന്തി അനുഗമിച്ചു. അവിശ്വസനീയമായ സ്വന്തം കൃത്യം സണ്ണി സ്തംഭിച്ച് നോക്കി നിന്നു. നിറഞ്ഞ വാത്സല്യലബ്ധിയില്‍ കുരിശ് വള്ളത്തിന്റെ അമരത്തൊട് ചേര്‍ന്നു കിടന്നു സന്തോഷം നുകര്‍ന്നു.

വള്ളവും കുരിശും വളവുതിരിഞ്ഞ് കാണാതായി.

അപ്പച്ചാ എന്റെ അപ്പച്ചാ

സണ്ണി നിയന്ത്രണം വിട്ടു നിലവിളിച്ചു.

മണ്ണില്‍ കമഴ്ന്നു കിടന്നിരുന്ന സണ്ണിയെ അമ്മച്ചി പിടിച്ചെഴുന്നേല്‍പ്പിച്ചു. കാലുകള്‍ കുഴയുന്നു.തല ചുറ്റുന്നതു വകവയ്ക്കാതെ സണ്ണി തിരിഞ്ഞു നോക്കി. ഒന്നും കാണാനില്ല. മീനച്ചിലാറ് ഒന്നും അറിയാത്തമട്ടില്‍ സ്വച്ഛമായി ഒഴുകുന്നു.

ബിജു കാറുമായെത്തി. സ്യൂട് കേസുകള്‍ ബിനീഷ് എടുത്തു വച്ചു. അമ്മച്ചിയുടെ ശാന്തത സണ്ണിയ്ക്ക് വിസ്മയമായി തോന്നിയില്ല. റോസ്‌ലിയുടെ ബാംഗ്ലൂര്‍ക്കുള്ള ഫ്ലൈറ്റ് രാത്രിയിലാണ്. അതു കഴിഞ്ഞ് എയര്‍ ഇന്‍ഡ്യ ഫ്ലൈറ്റിനു കുറെ താമസമുണ്ട്. റോസ്‌ലിയെ ആദ്യം വിടണമെന്ന് അമ്മച്ചിയ്ക്ക് നിര്‍ബ്ബന്ധമുണ്ട്. അയ്യരങ്കിളും കുരുവിള സാറും നേരത്തെ എത്തി. അയ്യരങ്കിള്‍ക്ക് ഇപ്പോഴും പുഞ്ചിരി തന്നെ.

ഉദിച്ചുയര്‍ന്ന നിലാവ് ലോഭമില്ലാതെ ധാവള്യം വിതറിയിട്ടു. വീടിന്റെ ആറ്റിലെക്കുള്ള മുഖം ശോഭയാര്‍ന്നു നിന്നു. സണ്ണി സ്വല്‍പ്പം നീങ്ങി ആറിന്‍് അഭിമുഖമായി നിന്നു. എന്തോ കാഴച കാണാന്‍ വേണ്ടിയെന്ന വണ്ണം. സണ്ണിയ്ക്കു വേണ്ടി കരുതിവച്ച ദൃശ്യം തീര്‍ച്ചയായും അവിടെ ഉടലെടുത്തു. നിലാവ് വെള്ളി ഉരുക്കിയൊഴിച്ചിരിക്കുന്നു നദിയുടെ ഉപരിതലത്തില്‍. മീനച്ചിലാറ്‌ നിശ്ചലയായിരിക്കുന്നു. പണ്ട് അപ്പച്ചനു കാണിച്ചു കൊടുത്ത അതേ ദൃശ്യം തന്നെയാണല്ലൊ ഇത്! ജലോപരിതലം വെട്ടിത്തിളങ്ങുകയാണ്. അനക്കമില്ല. ചെറിയ ഓളങ്ങളാണൊ തലങ്ങും വിലങ്ങും പായുന്ന വെള്ളിക്കമ്പികള്‍ നീര്‍ക്കുന്നത്? തിരശ്ചീനമായ വെള്ളിപ്പാളിയില്‍ നിന്നും ആയിരക്കണക്കിനു വെള്ളി ജ്യോതിവീചികള്‍‍ ഉയരുകയാണ്. സണ്ണിയുടെ കണ്ണിലെ ജലകണ ക്രിസ്റ്റലിലൂടെ ഇവയെല്ലാം അനേകമടങ്ങ് ഗുണീഭവിച്ചു ലക്ഷോപലക്ഷം കതിരുകളായി ഉയര്‍ന്നു പൊങ്ങി.അവിശ്വസനീയം! അവിടം മുഴുവന്‍ പ്രഭാപൂരം‍. അനങ്ങാതെ നില്‍ക്കുന്ന മീനച്ചിലാറ് ചോദിക്കുകയാണ്. ഇനി എന്നാ കാണുന്നത്? സണ്ണിയുടെ കണ്ണിലെ കുഞ്ഞുകണ്ണീര്‍ക്കണങ്ങള്‍ ഉരുണ്ടു കൂടി വലിപ്പം വച്ചപ്പോള്‍ ഈ കാഴ്ച പതുക്കെ മാഞ്ഞു പോയെങ്കിലും സണ്ണി അനങ്ങിയില്ല. വന്നെ സണ്ണിച്ചായാ. ബിജു വിളിച്ചു. സണ്ണി കാറിന്റെ അരികിലേക്കു നീങ്ങി.

ബിനീഷ് വീട്ടീലെ ദീപങ്ങളൊക്കെ അണച്ചു.ഗേറ്റ് പൂട്ടി. ഇരുളിലായ വീട് പുറകില്‍ നിന്നുള്ള നിലാവില്‍ ഒരു സിലുവെറ്റ് പോലെ തോന്നിച്ചു. ഗ്രാഫിക് ഡിസൈന്‍ പുസ്തകത്തില്‍ പ്രഥമ പാഠത്തില്‍ കാണാറുള്ള നിഴല്‍ചിത്രം. പൂട്ടിയ ഗേറ്റിന്മേല്‍ ചാരിനില്‍ക്കുകയാന്ന്‍ കുരുവിളസാര്‍.ദാമോദരന്‍ ചെട്ടിയാര്‍ തലതാഴ്ത്തി നിലത്തിരിക്കയാണ്. ഈ നിഴല്‍ചിത്രത്തില്‍ വെളുപ്പ് എന്നു പറയാവുന്നത് അയ്യരങ്കിളിന്റെ ചിരിയും കുരുവിള സാറിന്റെ തോളിലെ ഇന്ന് അലക്കിയെടുത്തെന്ന പോലെത്ത തോര്‍ത്തും മാത്രം.

പെട്ടെന്ന് പൂഞ്ഞാറില്‍ നിന്നും കാറ്റ് അവിടെ ഓടിയെത്തി. പണ്ടില്ലാത്തവണ്ണം ശക്തിയോടെ. സണ്ണിയുടെ ചുറ്റിലും ഒരു ചുഴി സൃഷ്ടിച്ച് ശരീരം കെട്ടി വരിഞ്ഞു. ചുഴി ഒരു കൃത്യബിന്ദുവില്‍ കേന്ദ്രീകരിച്ച് സണ്ണിയുടെ കാലുകള്‍ക്ക് ഭാരമേകി മണ്ണിലേക്ക് ആഴ്താന്‍ ഒരുമ്പെട്ടു. കാറ്റ് കെട്ടുകള്‍ മുറുക്കുകയാണ്. കയ്യും ശരീരവും ഒരു വെറുങ്ങലിപ്പിന്റെ പിടിയിലായി. കാറ്റ് ഭ്രാന്തമായ ആവേശത്താല്‍ വീണ്ടും വരിഞ്ഞുമുറുക്കി മരവിക്കാനുള്ള മരുന്ന് കുത്തിവച്ചവനെപ്പോലെയാക്കി സണ്ണിയെ നിറുത്തി ഇളം സുഗന്ധം തീക്ഷ്ണമായി. ചുറ്റിനും കൊത്തുപണികള്‍ ചെയ്ത് തന്നെ ഒരു കരിങ്കല്‍പ്രതിമയാക്കുകയാണോ? സണ്ണി അതിശക്തമായി ശരീരം കുടഞ്ഞു പെട്ടെന്നു കാറിനുള്ളില്‍ കയറി. കാറ്റ് മുരണ്ടു നിന്നു. സണ്ണി ജനല്‍ച്ചില്ലുകള്‍ ഉടന്‍ പൊക്കി. കാറ്റ് അകന്നുപോയി.

സണ്ണി വാലറ്റു തുറന്ന് പഴയ ക്രെഡിറ്റ് കാര്‍ഡ് എടുത്തു. അഡിരോണ്ഡാക് മൌണ്ടന്‍സ്! തന്റെ പ്രിയപ്പെട്ട പര്‍വതനിരകളുടെ എഴുന്നു നില്‍ക്കുന്ന ചിത്രത്തില്‍ മെല്ലെ തഴുകി. കാര്‍ഡ് ഒരു നിമിഷം മാറോട് അടുപ്പിച്ചു. വീണ്ടും വാലറ്റില്‍ വയ്ക്കാതെ വിരല്‍സ്പര്‍‍ശത്താല്‍ ഗിരിനിരകളുടെ നിംന്നോന്നതങ്ങള്‍ അനുഭവിച്ചു.

കാറ് മെല്ലെ നീങ്ങി.
അപ്പോള്‍
അഡിരോണ്ഡാക് പര്‍വതനിരകളില്‍ ഇളം സുഗന്ധമുള്ള ഒരു കാറ്റ് മെല്ലെ വീശിയിറങ്ങി.

(അവസാനിച്ചു)

Monday, September 24, 2007

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്-5

അഞ്ച്

ഹാഫ് ഡോര്‍ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ കണ്ട പോലീസുദ്യോഗസ്ഥന്‍ സണ്ണിയ്ക്ക് വലിയ ഞെട്ടല്‍ സമ്മാനിച്ചു. ഇന്നലെ താന്‍ കഴുത്തിനു പിടിച്ച പളപള വസ്ത്രധാരി!അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍!പാലാക്കരുടെ ബുദ്ധിയൊന്നും തനിയ്ക്കു കിട്ടിയിട്ടീല്ല! അയാള്‍ ഇപ്പോഴും സൌമ്യനാണ്. “സണ്ണീ ഐ ന്യൂ യു വുഡ് കം” മലയാളം പോലത്തെ ഇംഗ്ലീഷ് വീണ്ടും. വീടാക്രമിച്ചതും വാഴകള്‍ നശിപ്പിച്ചതും ഇനി പറഞ്ഞിട്ടെന്തു കാര്യം? ഇയാളാ‍യിരിക്കും സൂത്രധാരന്‍. എന്നാലും ഔപചാരികത എന്നമട്ടില്‍ ചുരുക്കത്തില്‍ സംഭവം വിശദീകരിച്ചു. “ ഹോ ഇവിടെയെല്ലാം തമിഴന്മാരുടെ പ്രശ്നമാ സണ്ണീ. മിനിഞ്ഞാന്ന് രാമപുരത്തൂന്ന് രണ്ടെണ്ണെത്തിനെ പൊക്കിയതേ ഉള്ളു. എല്ലാത്തിനേം പിടിയ്ക്കുന്നുണ്ട്” അതേ, ഇന്നലെ ശുദ്ധമലയാളാത്തില്‍ പറഞ്ഞ വൃത്തികേടുകളൊക്കെ തമിഴന്മാരുടേതാണ്! തമിഴന്മാര്‍ വാഴ നശിപ്പിക്കുന്നതെന്തിനെന്ന ലളിതമായ ചോദ്യം ചോദിക്കാനുള്ള ബുദ്ധിയില്ലാത്ത വിഡ്ഢിയായി ഇയാള്‍ എന്നെ കരുതുന്നു. വാസ്തവത്തില്‍ സത്യം പുറത്തു പറയുന്നതില്‍ വിഡ്ഢിത്തമൊന്നുമില്ലാതിരുന്നത് അയാള്‍ക്കാണ്. “അല്ലെങ്കിലും നിനക്കെന്തിനാ ഈ വീട്? മലയാളം നേരേ ചൊവ്വേ പറയാനറിയാന്‍ മേലാത്ത നീ ഇവിടെ നിന്നു പെഴയ്ക്കാനൊന്നും പോകുന്നില്ലല്ലൊ”. മലയാളം സ്വച്ഛമായി സംസാരിക്കുന്നവരുടെ പ്രദേശമായി അയാള്‍ പാലായെ അടയാളപ്പെടുത്തി.

“ആനിയമ്മയ്ക്കും ഏതാണ്ടൊക്കെ അസുഖമല്ലേ.തന്നെ ഇങ്ങനെ താമസിക്കുന്നത് സേയ്ഫല്ലല്ലൊ” അതേ, ഒരു തമിഴന്റെ മാല പൊട്ടിയ്ക്കല്‍ ശ്രമത്തില്‍ അമ്മച്ചിയുടെ അവസാനം പോലീസ്ബുക്കില്‍ കുറിച്ചിടാന്‍ ഇയാള്‍ക്ക് പ്രയാസമൊന്നും കാണുകയില്ല. അയാള്‍ ഉപയോഗിച്ച ‘സേയ്ഫ്” എന്ന വാക്ക് സണ്ണിയുടെ നട്ടെല്ലില്‍ കത്തി താഴ്ത്തി നടുവേദന കൂര്‍പ്പിച്ചു. സണ്ണി പോകാന്‍ എഴുനേറ്റു. പെട്ടേന്ന് സെല്‍ ഫോണ്‍‍ ശബ്ദിച്ചു.
“സണ്ണീ നീ എന്തു ചെയ്യുകയാണവിടെ?” വാലറിയാണ്. “ബില്‍ ഇസ് നൊട് വെരി ഹാപ്പി. നീ രണ്ടാഴ്ച്ചയെന്നും പറഞ്ഞ് പോയിട്ട് ആഴ്ച മൂന്നായല്ലൊ? ഐ ക്യനോട് ഡീല്‍ വിത് ദ പ്രെഷര്‍. ഞാനയച്ച ഇ മെയിലൊന്നും നീ നോക്കി പോലുമില്ലേ?”

“വാലറീ യു ഡോണ്ട് ബിലീവ് വാട് ഈസ് ഹാപ്പെനിങ് ഹീര്‍. ഞാന്‍ ഉടനെ എത്തും” സണ്ണി തിടുക്കത്തില്‍ പുറത്തു കടന്നു. പോലീസുകാരന്‍ ചിരിച്ച് കാലുകള്‍ വിറപ്പിച്ച് ആഹ്ലാദം പൂണ്ടിരിന്നു.

ഒരു വക്കീലിനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞാലോ? പോലീസ് ശത്രുവായിടത്ത് വക്കീലെന്തു ചെയ്യാന്‍? ജേക്കബ് ചാലിത്തോട്ടം അമ്മച്ചിയുടെ സീനിയര്‍ ആയി പഠിച്ചതാണ്. വീട്ടില്‍ വന്ന് കണ്ടിട്ടുണ്ട്. മൂപ്പുകൂടിവരുന്ന വെയിലത്ത് സണ്ണി വെറുതേ നിന്നു. നഗരം തിരക്കിട്ട് അവനു ചുറ്റും പാഞ്ഞു. ലയണ്‍ കിങ് സിനിമയിലെ കാട്ടുപോത്തുകളുടെ സ്റ്റാമ്പീഡില്‍ പെട്ട സിംഹക്കുട്ടിയെ ഓര്‍ത്തു സണ്ണി. തനിയ്ക്ക് പരിചയമുള്ള ആളുകള്‍ എത്രപേരുണ്ടിവിടെ?. വക്കീലിന് എന്തെങ്കിലും പറയാനുണ്ടാവില്ലെ? പരിഷ്കാരം വന്നെന്നറിയിക്കുന്ന വക്കീലാഫീസില്‍ സണ്ണിയ്ക്ക് അത്ര സുരക്ഷിതത്വം തോന്നിയില്ല. “സണ്ണീ ഞാന്‍ വീട്ടിലേക്കു വരാനിരിക്കുകയായിരു‍ന്നു” വക്കീല്‍ പറഞ്ഞു. അങ്ങോട്ടുഒന്നും പറയുന്നതിനു മുന്‍പ് ഒരു കെട്ട് കടലാസുകള്‍ നിരത്തി. മുദ്രപ്പത്രങ്ങള്‍. കുനുകുനാ മലയാള‍ത്തില്‍ വാരിവലിച്ചെഴുതിയവ. അപ്പച്ചന്റെ ഒപ്പുണ്ട് പലതിലും. ഇതൊന്നും അപ്പച്ചന്റെ കയ്യൊപ്പല്ലല്ലൊ. ഈ കുരുക്ക് സഹജജ്ഞാനത്തിലൊന്നും ഒരിക്കലും വന്നുപെടാത്തത് തന്റെ ബന്ധുക്കളെ ഒട്ടും മനസ്സിലാക്കിയിട്ടില്ലാത്തതു കൊണ്ടാണല്ലൊ. അവര്‍ വല വളരെ നീട്ടി വിരിച്ചിരിക്കയാണ്. വീടു പണിയാന്‍ വേണ്ടി അപ്പച്ചന്‍ ഫിലിപ്പങ്കിളിന്റെ കയ്യില്‍ നിന്നും കടം വാങ്ങിച്ചിരിക്കുന്നു! വീട് ഈട് കൊടുത്തിരിക്കയാണ്.ചെറിയ തുകയൊന്നുമല്ല. ലക്ഷക്കണക്കിനാണ് കടം. അപ്പച്ചന്റെ ഒപ്പ് വളരെ വികൃതമായാണ് അനുകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. മഷി ഉണങ്ങിയിട്ടില്ലെന്ന മട്ട്. മഷിയും പേനയും വരയും തൊഴിലാക്കിയ തനിയ്ക്ക് ഇതു എളുപ്പം പിടികിട്ടുകയില്ലെന്ന് ഇവര്‍ കരുതിയല്ലൊ. അപ്പച്ചന്റെ ഒപ്പ് തനിയ്ക്കു പോലും അനുകരിക്കാന്‍ പ്രയാസമാണ്. ഒരു ഷൂസിനു മുകളില്‍ പൂവ് വച്ചതുപോലെ ചിത്രപ്പണിയിലാണ് പേര്‍ എഴുതുന്നത്. താഴെ പ്രത്യേക വിതാനത്തില്‍ കുത്തും വരകളും. സണ്ണിയുടെ ദേഹം വിറച്ചു. മുദ്രപ്പത്രങ്ങള്‍ വാരിയെടുത്തു. ബിജു പൊട്ടിത്തെറിച്ചു. “ആനിയമ്മ സമ്മാനിച്ച വാച്ചാ വക്കീലങ്കിള്‍ കയ്യേല്‍ കെട്ടിയിരിക്കുന്നെ. ജോസങ്കിള്‍‍ കൊണ്ടുവന്നു തന്ന ഷേഫര്‍ പേനാ കൊണ്ടാരിക്കും കള്ളയൊപ്പിട്ടത്” മുദ്രപ്പത്രങ്ങള്‍ ബിജു വലിച്ചു കീറാന്‍ ശ്രമിച്ചതു സണ്ണി തടഞ്ഞു.വീടു പണിക്കാലത്ത് താന്‍ പലതവണ ചോദിച്ചതാണ് ഡോളര്‍ അയയ്ക്കട്ടേ എന്ന്. “റോസ്‌ലി അങ്ങോട്ട് പടിയ്ക്കാന്‍ വരുകല്ലെ. അവളടെ ചെലവൊക്കെ നീ നോ‍ാക്കിക്കോ, ഇങ്ങോട്ടൊന്നും അയയ്ക്കണ്ട“ എന്ന് അപ്പച്ചനു വാശി.ആ അപ്പച്ചന്‍ ഫിലിപ്പങ്കിളിനോടു കടം വാങ്ങിച്ചത്രെ. വാതില്‍ക്കലെത്തിയപ്പോള്‍ സണ്ണി ഒന്നു തിരിഞ്ഞ് ജേക്കബ് ചാലിത്തോട്ടത്തെ തുറിച്ചു നോക്കി.അങ്ങേര്‍ കണ്ണിലെ‍ കുസൃതി മായ്ക്കാന്‍ വലിയ ശ്രമമൊന്നും നടത്തിയില്ല.

സെല്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു.വീണ്ടും ഫിലഡെല്ഫിയയില്‍ നിന്നാണ്. അടുത്ത അപാര്‍ട്മെന്റിലെ മോഹന്‍. ഒരാഴ്ച്ചയ്ക്കകം അപാര്മെന്റിന്റെ ലീസ് ഒപ്പിട്ട് പുതുക്കണം. “നീ നാട്ടില്‍ പോകുന്നതിനു മുന്‍പേ ചെയ്യേണ്ടതായിരുന്നു. എനിയ്ക്കൊന്നും ചെയ്യാന്‍ പറ്റുകയില്ല സണ്ണീ. ലീസു പുതുക്കുന്നില്ലെങ്കില്‍ അവര്‍ക്ക് പെയിന്റടിക്കണം.ഓഫീസില്‍ ഒരാഴ്ച്ചത്തെ അവധി നിനക്കുവേണ്ടി ചോദിച്ചിരിക്കയാണ്. നീ ഉടന്‍ എത്തുന്നില്ലെ? ഞാന്‍ ഇ മെയിലയച്ചതൊന്നും നോക്കിയില്ലെ?“ “ നീ വിചരിക്കുന്നതിലും വലിയ പ്രശ്നത്തിലാ മോഹന്‍ ഞാന്‍.ഒരാഴ്ച്ചയ്ക്കകം എല്ലാം ശരിയാകും. അടുത്ത ആഴ്ച തന്നെ ഏതായാലും എത്തും. ലീസിങ് ഓഫീസിലെക്കു ഞാന്‍ വിളിക്കാം.“. സത്യത്തില്‍ ലാപ് ടോപ് തുറന്നിട്ട് നാളുകളായി. ആദ്യമായാണ് ഇത്രയും ദിവസം ഇ മെയില്‍ ചെക്ക് ചെയ്യാതെ ഇരിക്കുന്നത്. ഇവിടെ കാര്യങ്ങളൊക്കെ ശരിയായി വരുന്നു എന്നു നുണ പറഞ്ഞതെന്തിനാണ്? ഇത്രമാത്രം കളിപ്പിക്കപ്പെടാന്‍ നിന്നുകൊടുത്ത പൊട്ടനാണെന്നു മോഹന്‍ ധരിക്കുമെന്നു വിചാരിച്ചിട്ടോ?

വീടിന്റെ അസ്തിത്വമാണോ ഒരു കെട്ട് പീറക്കടലാ‍സിലായി കയ്യിലിരിക്കുന്നത്? അല്ലല്ലൊ. അതീവമായ ആര്‍ത്തിയുടേയും നിന്ദയുടേയും കുടിലതയുടേയും പ്രത്യക്ഷമാണ്. സണ്ണി വീണ്ടും വെയിലത്തു നിന്നു. കാട്ടുപോത്തുകളുടെ കൂട്ടയോട്ടത്തില്‍ വീണ്ടും പകച്ചു. സൂര്യനാരായണയ്യരെ കണ്ടാലോ. ബിജുവും ഉത്സാഹിപ്പിച്ചു. അയ്യരങ്കിളിനെ മാത്രമേ ഇവിടെ പരിചയമുള്ളു. നേരേ ഇരുമ്പുകടയിലേക്ക്. ഇരുമ്പുസാധനങ്ങളുടെ കലമ്പലിനെ അതിജീവിക്കുന്ന അതി മധുരമായ കിലുക്കച്ചിരിയുമായി അയ്യരങ്കിള്‍ എതിരേറ്റു. അയ്യരങ്കിളിന്‍് ഒരു മാറ്റവുമില്ല.“സണ്ണിക്കൊച്ച് എന്നെയൊന്നും മറന്നില്ലല്ലൊ” അയ്യരങ്കിള്‍ വരുത്തിയ ചായ ജീവിതത്തില്‍ കുടിച്ചിട്ടുള്ള എറ്റവും നല്ലതെന്ന് സണ്ണി എളുപ്പം വിധിയെഴുതി. പോലീസ്-വക്കീല്‍ കഥയൊന്നും അയ്യരങ്കിളിനെ വിസ്മയിപ്പിക്കുന്നില്ല. സണ്ണി മുദ്രപ്പത്രങ്ങള്‍ വിറയലോടെ നിവര്‍ത്തി. വഴിയുണ്ടാക്കാം സണ്ണീ. അയ്യരങ്കിള്‍ ചുമലില്‍ കൈ വച്ച് ആശ്വസിപ്പിച്ചു. അപ്പച്ചന്‍ തുഴ പിടിപ്പിച്ചുണ്ടാക്കിയ തഴമ്പുകള്‍ മൃദുപഞ്ഞിക്കഷണമായി സ്വസ്ഥത ലേപനം ചെയ്തു. മകന്‍ സൂര്യ കുമാര്‍ കോട്ടയത്ത് പ്രാക്റ്റീസു ചെയ്യുന്നു. ജഡ്ജിമാരുടെ കണ്ണിലുണ്ണി.ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കന്‍. “സണ്ണീ ജോസിന്റെ ഒപ്പുകളുള്ള ഒന്നു രണ്ട് കടലാസെന്തെങ്കിലും തപ്പിയെടുത്തേക്കണം. സൂര്യന്‍ ഈയാഴ്ച്ച വരുന്നുണ്ട്.രണ്ടാമത്തെ കുഞ്ഞിന്റെ അന്നപ്രാശമാണ്. നിങ്ങളെല്ലാവരും വീട്ടില്‍ വരികയും വേണം.”

“ഞാന്‍ ഇവിടെയില്ലല്ലൊ അങ്കിള്‍? എനിയ്ക്കു ഉടനെ തിരിച്ചുപോകണം”

“വേണമെന്നില്ല. ജോസിന്റെ ഒപ്പു മതി. ബാക്കി സൂര്യന്‍ നോക്കിക്കോളും.വേണമെങ്കില്‍ കേസു കോട്ടയത്തേക്കു മാറ്റാം. ഇതു എളുപ്പം തള്ളിപ്പോകുന്ന കേസാണെന്നു അവര്‍ക്കറിയാം. സണ്ണിക്കൊച്ചിനെ പരിഭ്രമിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. വീട് ആര്‍ക്കെങ്കിലും വിറ്റുകളയുമോ എന്ന പേടിയുണ്ടവര്‍ക്ക്‌. നീ ഒത്തുതീര്‍പ്പിനു വരുമെന്ന കണക്കുകൂട്ടലായിരിക്കും അവര്‍ക്ക്.കള്ളയൊപ്പാണെന്നു തെളിഞ്ഞാല്‍ സീരിയസ്‍ കുറ്റമാണ്. മറുകേസു കൊടുക്കാം.”

മറുകേസോ? ഇവരുമായിട്ട് ആരു കളിക്കും?

“ധൈര്യമായിട്ടിരിക്ക് സണ്ണീ” വീണ്ടും തുഴ പിടിച്ച തഴമ്പിന്റെ തലോടല്‍. സണ്ണിയുടെ കണ്ണുകള്‍ ഇപ്പോള്‍ ശരിക്കും നനഞ്ഞു.

വീട്ടിലെത്തിയത് തീരെ അവശനായിട്ടാണ്. വീട് ഇളം വെയിലണിഞ്ഞ് നില്‍ക്കുന്നു. പുതിയ ഓടിന്റെ കടും കാവി നിറം ആകെ ഒരു ചെമ്പുപ്രഭ ചുറ്റിലും പരത്തുന്നു. ബെഡ് റൂമിന്റെ ചില്ലു പൊട്ടിയ സ്ഥാനങ്ങളില്‍ ദാമോദരന്‍ ചെട്ടിയാര്‍ പലക തറയ്ക്കുന്നു. വാഴകളെല്ലാം ബിനീഷ് പശുവിനു കൊടുക്കാന്‍ വാരിക്കൂട്ടിയിട്ടുണ്ട്. മുറ്റത്തിട്ട പുതുമണല്‍ ഉണങ്ങി ഇപ്പോള്‍ വറുത്തിട്ട കടല മാതിരിയുണ്ട്. കുറേ നേരം നോക്കിനിന്നതിനു ശേഷമാണ് അകത്തേയ്ക്കു കയറിയത്. പൂമുഖത്തുണ്ടായിരുന്ന ഉണ്ണിയേശു-കന്യാമറിയം പടം ചില്ലില്‍ നിന്നും സാവധാനം അഴിച്ചെടുക്കുകയാണ് റോസ്‌ലി. സണ്ണിയുടെ ചോദ്യഭാവം അവളില്‍ ചെന്നു. നേരേ കണ്ണുകളില്‍ നോക്കി അവള്‍ പറഞ്ഞു “ഇത് ഏതു സൂട് കേസിലാ വയ്ക്കാന്‍ പറ്റുന്നതെന്നു നോക്കാനാ.” പിന്നെ കുനിഞ്ഞു നോക്കി ബാക്കിയും.

“അമ്മച്ചി വരുകാ സണ്ണിച്ചായന്റെ കൂടെ“.

സണ്ണി നിലത്ത് ഭിത്തിയും ചാരി ഇരുന്നു.

(തുടരും)

Thursday, September 20, 2007

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്-4

നാല്

കുരുവിള സാറിന് ഡോക്ടരെ കാണാന്‍ പോകാന്‍ സഹായം വേണം. ബിജു കാറുമായി വന്നു.അമ്മച്ചിയുടെ ആദ്യഗുരുനാഥന് സ്റ്റാര്‍ വാര്‍സിലെ യോഡയുടെ സ്വത്വമുണ്ടെന്ന് സണ്ണിക്കു തോന്നാറുണ്ട്. തൊണ്ണൂ‍ൂ കഴിഞ്ഞിട്ടും ചില്ലറ അസുഖങ്ങളേ ഉള്ളു. ഒരിക്കല്‍ അമ്മച്ചി നാലായിരം രൂപ കയ്യില്‍ വച്ചു കൊടുത്തപ്പോള്‍ “ഇത്രയും തുക ആദ്യമായിട്ടാ ഒരുമിച്ച് കയ്യിലിരിക്കുന്നേ ആനീ” എന്നു പറഞ്ഞ് കരയാന്‍ തുടങ്ങിയപ്പോഴാന്ണ്‍ സണ്ണിയ്ക്ക് നാട്ടിലെ സാമ്പത്തികശാസ്ത്രത്തിന്റെ ചില കാര്യങ്ങള്‍ പിടികിട്ടിയത്. മസാമാസം ഡോക്ടറെ കാണാന്‍ അമ്മച്ചി ഏര്‍പ്പാടാക്കിയതാണ്. ഒന്നും മിണ്ടാതിരിക്കുന്ന തന്റെ മട്ടു കണ്ടപ്പോള്‍ സാര്‍ വാചാലനായി. ഓരോ തവണ കാണുമ്പോഴും സാറിന്റെ നിരാശകള്‍ കെട്ടഴിഞ്ഞു ചിതറി വീഴും. അറുപതുകളിലേയും എഴുപതുകളിലേയും കേരളമല്ല ഇന്ന്, മലയാളി ഏറെ മാറിപ്പോയിരിക്കുന്നു ഇതൊക്കെയായിരിക്കും ഈ നിരാശാനുറുങു വ്യാകുലതകള്‍. പവര്‍ ഗെയിമിന്റെ ഭാഗമായി ജനാധിപത്യം തകര്ന്നത്,ജാതിയും മതവും ഇതോടൊപ്പം നില്ക്കുന്നത് ആല്കഹോളിസത്തേക്കാള്‍‍ അഡിക്ഷന്‍ അധികാര മോഹവും ശക്തിപ്രകടനവും നിയന്ത്രണവാഞ്ച്ഛയുമായത് - ഇതൊക്കെ വൃദ്ധമെങ്കിലും ദൃഢമായ ശബ്ദത്തില്‍ ഒരു റിടയേര്‍ഡ് അദ്ധ്യാപകന്റെ അനുശാസന സ്വഭാവമില്ലാതെ വാര്‍ന്നു വീഴുന്നത് സണ്ണി കേട്ടിരിക്കാറാണ് പതിവ്. നാടുവിടുന്നവന്‍ കാലത്തെ നാട്ടില്‍ തളച്ചിട്ടുപോകാന്‍ വൃഥാശ്രമം നടത്തും. നാട്ടില്‍ കുറ്റിയില്‍ കെട്ടിയ പശുക്കുട്ടി പോലെ അത് ഒരേസ്ഥലത്തു ചുറ്റിത്തിരിയുമെന്ന് അവന്‍ വിശ്വസിക്കും. മറുനാട്ടിലിരുന്ന് ആപേക്ഷികസിദ്ധാന്തക്കാരനെപ്പോലെ ഇവിടെ മാത്രം സമയം മാറിയിട്ടില്ലെന്നു വിശ്വസിക്കാന്‍ ശ്രമിക്കും. പക്ഷെ തിരിച്ചു വരുമ്പോള്‍ വേര്‍പാടു കാലത്ത് അവന്‍ നട്ടിട്ടു പോയ ചെടി പൂത്തോ കായ്ച്ചോ കാണുകയില്ല. സാറിന്റെ ശിഥിലചിന്തകള്‍ പലവഴിക്കൊഴുകി. ഇത്തവണ സണ്ണിയുടെ മൌഢ്യത്തിന്റെ കാരണം സാറിന്‍് നാന്നായറിയാം. ഡോക്ടറെ കണ്ടിട്ടു മടങ്ങുമ്പോള്‍ വഴിയില്‍ കണ്ട കൂറ്റന്‍ പരസ്യപ്പലകകള്‍‍ നോക്കാന്‍ സണ്ണിയോട് പറഞ്ഞു. മാലപ്പാട്ട് ജ്യൂവലേര്‍സ്. സുവലക്ഷ്മി സില്‍ക്സ്. അതോടൊപ്പം ചക്കുളത്തു കാവു ദേന്വീ ക്ഷേത്രത്തിന്റേയും മാനം മുട്ടുന്ന ബില്‍ ബോര്‍ഡ്. അതിനെയൊക്കെ പൊക്കി നിറുത്തുന്ന കാലുകളിലേക്ക് നോക്ക്യേ സണ്ണീ. സണ്ണിയ്ക്ക് മനസ്സിലായില്ല. നീ കാണുന്നില്ലെ ഫിലിപ്പിനേയും ജെയ്മോനേയും ജൊബിയേയും ഒക്കെ? ഇതൊക്കെ പൊക്കി നിറുത്തേണ്ടവര്‍ക്ക് കടുത്ത ഭാരമാണ്, അതു മനസ്സിനെ വെറളി പിടിപ്പിച്ചവരാണിവര്‍. ഇതു മാത്രമോ, ഇതുപോലെ എത്ര ഭാരങ്ങളാണ് ഇവര്‍ താങ്ങിപ്പിടിക്കേണ്ടിയിരിക്കുന്നത്. ഇരുളിനെ മൂടി വെളിച്ചമാണെന്ന മായാബോധം ഉണ്ടാക്കുന്നത് അദ്ധ്വാനം പിടിച്ച പണിയാണ്. വെളിച്ചത്തെ മറയ്ക്കുന്നതിനേക്കാളും ശ്രമമേറിയത്. അതു ചെയ്യുന്നവര്‍ക്ക് സ്വസ്ഥതയില്ല. ഈ വിഭ്രാന്തിയില്‍ പെട്ടവരെയാണ് നീ കാണുന്നത്. സാറിന്റെ വാക്കുകള്‍ ഏതോ വിദൂരതയില്‍ നിന്നും വരുന്നെന്ന പോലെ. അവരോടൊക്കെ നേരിടാന്‍ നീയാരാ? ആനിയാരാ? കുരുവിള സാറുമായി സംസാരിച്ചിരുന്ന് വൈകിയാണ് സണ്ണി വീട്ടിലെത്തിയത്.

വീട്ടിലെത്തിയപ്പോള്‍ തന്നെ കുരുവിള സാറിന്റെ വാക്കുകള്‍ പ്രവചനസ്വഭാവമുള്ളവയായിരുന്നെന്ന് സണ്ണി പെട്ടെന്നു തിരിച്ചറിഞ്ഞു. അമ്മച്ചി തന്നെയും കാത്ത് മുറ്റത്തു തന്നെ. അമ്മച്ചിയുടെ മുഖഭാവം സണ്ണിയ്ക്ക് അരുതാത്തതു നടന്നതിന്റെ ദൃക്‌വിവരണമായി ഒരു വിറയല്‍ സമ്മാനിച്ചു. റോസ്‌ലി പരീക്ഷ കഴിഞ്ഞ് ബാംഗ്ലൂരില്‍ നിന്നും വരുന്ന വഴി പാലായില്‍ നിന്നും ഓട്ടോ പിടിയ്ക്കാന്‍ കുരിശുപള്ളിക്കവലയില്‍ നില്‍ക്കുകയായ്രുന്നു. രണ്ടു പേര്‍ മോടോര്‍ ബൈക്കില്‍ വട്ടം ചുറ്റി, ഒരുത്തന്‍ ചൂഡീദാറിന്റെ ദുപ്പട്ടയില്‍ പിടിച്ചു വലിച്ചു. നികൃഷ്ടമുഖര്‍ വിളിച്ചു പറഞ്ഞു “ നീ അധികം നാള് ഇവിടെ വെലസുകേല.നിന്റെ ചേട്ടനെക്കണ്ട് ഞങ്ങളങ്ങു പേടിയ്ക്കുമെന്നു വിചാരിച്ചോടീ“. പിന്നെയൊക്കെ അവള്‍ക്ക് മനസ്സിലാക്കാത്ത എന്തോ വൃത്തികേടുകളാണ് കേട്ടത്. ആഫ്രിക്കയിലെ പല പട്ടണങ്ങളിലും കണ്ടിട്ടുള്ള പൂവാലന്മാര്‍ക്കും ഇത്ര നിന്ദ തൂര്‍ന്നതോ നീചമോ മുഖങ്ങളില്ല. ഈ ക്രൌര്യം അതുകൊണ്ടു അവളെ തികച്ചും പേടിപ്പെടുത്തി. കരഞ്ഞു നിലവിളിച്ചാണ് അവളെത്തിയിരിക്കുന്നത്.

സണ്ണി പെട്ടെന്ന് കാറില്‍ ചാടിക്കയറി. അമ്മച്ചി പുറകില്‍ നിന്ന് വിളിച്ചതൊന്നും അവന്‍ കേട്ടില്ല. സണ്ണിയുടെ ഭാവമാറ്റം ബിജുവിനെ തെല്ല് പേടിപ്പിച്ചു. നേരേ ഫിലിപ്പിന്റെ വീട്ടില്‍. റോസ്‌ലി പറഞ്ഞ അടയാളങ്ങളുള്ള ബൈക്ക് രണ്ടെണ്ണം വീട്ട് മുറ്റത്തുണ്ട്. സണ്ണിയുടെ കാലുകളില്‍ കാറ്റുപിടിച്ചിരുന്നു. നേരെ മുറിയ്ക്കകത്ത് കയറി. ചില്ലു ഗ്ലാസുകല്‍ നിരത്തിയ കോഫി ടേബിളിനു ചുറ്റും പരിചിതവും അപരിചിതവുമായ മുഖങ്ങള്‍. നികൃഷ്ടവും കപടവും നൃശംസവും ഏതോ ട്രിക്കു ചെയ്യാന്‍ വെമ്പുന്നതുമായ നോ‍ട്ടങ്ങള്‍‍ വന്നു തറയ്ക്കുന്നത് തടയാന്‍ വര്‍ദ്ധിച്ച ക്രോധത്തിന്റെ പുറം ചട്ട സണ്ണി അറിയാതെ തന്നെ മേല്‍ വന്നു വീണു. ഏതോ വികൃത പരിഷ്കാരമെന്ന പോലെ പളപള വസ്ത്രം ധരിച്ച ഒരാള്‍ സൌഹൃദം ഭാവിച്ചു. “ഹല്ലോ സണ്ണീ, കം ഓണ്‍, ഡു യു ലൈക് റ്റു ഹാവ് അ ഡ്രിങ്ക്”.സണ്ണി നേരെ ചെന്ന് അയാളുടെ നെഞ്ചിനു നേരെ ഷറ്ടിനു കുത്തിപ്പിടിച്ചു. രണ്ടു മൂനു ബട്ടണുകള്‍ പൊട്ടി താഴെ ചാടി. സണ്ണി അലറി. ഹു ദ ഹെല്‍ ആര്‍ യു? ഹൂ ദ ഹെല്‍ ആര്‍ യൂ? സണ്ണി പിടുത്തം മുറുക്കി. ഒരുത്തന്‍ സണ്ണിയെ പുറകോട്ട് തള്ളി. ഭിത്തിയില്‍ ചെന്നു മുട്ടിയ സണ്ണി അതേ ഊക്കില്‍ മുന്‍പോട്ടു വന്ന് കോഫി ടേബിള്‍ ചില്ലുഗ്ലാസുകള്‍ സഹിതം ഒറ്റച്ചവിട്ടിന്‍ മറിച്ചു. ആഫ്രിക്കന്‍ മണ്ണില്‍നിന്നും സ്വരുക്കൂടിയ വന്യമായ ക്രോധാവേശം സണ്ണിയുടെ ഉടലാകെ തീയാളി. കണ്ണില്‍ നിറഞ്ഞ കാടത്തം അവരെ സംഭീതരാക്കി. യു ഡോണ്ട് ക്നോ മി! യൂ ഡോണ്ട് നോ മീ, യൂ ബാസ്റ്റാര്‍ഡ്സ് ഐ വില്‍ കില്‍ യു യൂ ബാസ്റ്റാര്‍ഡ്സ് സണ്ണി ജ്വലിച്ചു. ഇതു പ്രതീക്ഷിക്കാത്ത അവര്‍ കസേരയില്‍ നിന്നു മാറി. സണ്ണി കസേരകള്‍ ചവിട്ടി മറിച്ചു. ബിജു വന്നു പിടിച്ചു. സണ്ണിച്ചായാ ,വന്നെ. വന്നെ സണ്ണിച്ചായാ.കിതയ്ക്കുന്ന സണ്ണി ബിജുവിനെയും തള്ളി മാറ്റി. പുറത്തെയ്ക്ക് ഓടി ചെടിച്ചട്ടികള്‍ തൊഴിച്ചെറിഞ്ഞു. രണ്ടു ബൈക്കും തൊഴിച്ചിട്ടു. ബിജു പ്രയാസപ്പെട്ട് കാറിലേക്ക് തള്ളിക്കൊണ്ടുപോയി. കിതപ്പു മാറാത്ത സണ്ണി സീറ്റിനിട്ട് വീണ്ടും വീണ്ടും ഇടിച്ചു. സണ്ണിച്ചായാ വേണ്ടെന്നേ, വേണ്ടെന്നേ സണ്ണിച്ചായാ. ബിജു കരയാനായി.

രാവേറെച്ചെന്നിട്ടും ഉറക്കം വരാതെ സണ്ണി ബെഡ്രൂമിന്റെ ജനലില്‍ ക്കൂടി വീടിനും മീനച്ചിലാറിനുമിടയില്‍ അപ്പച്ചന്‍ പരിപാലിച്ചിരുന്ന വാഴക്കൂട്ടങള്‍ നോക്കി നിന്നു. വൈകുന്നേരത്തെ സംഭവം നിയന്ത്രണം വിട്ടുപോയ വേവലാതി നീറ്റലായി അവശേഷിച്ചു. ആരോടും കയര്‍ക്കാത്ത അപ്പച്ചന്റേയും അമ്മച്ചിയുടേയും മകന്‍. അപ്പച്ചന്റെ വാഴകളോട് ക്ഷമ ചോദിക്കട്ടെ? അതു മതിയോ? വാഴകള്‍ ഒന്ന് ഉല്ലസിച്ച് നിന്നു. ഒകിടിപുപയിലും അപ്പച്ചനും അമ്മച്ചിയും വീടിനു പുറകില്‍ വാഴകൃഷിയില്‍ വ്യാപൃതരായിരുന്നു. നട്ടതൊക്കെ പൊലിച്ചു. മിച്ചം വരാറുള്ള പഴം സ്കൂളില്‍ കൊണ്ടെ പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്. താനും സൈക്കിളില്‍ കുലകല്‍ വച്ച് സ്കൂളിലെത്തിക്കാന്‍ തയാറായിട്ടൂണ്ട്. നൈജീരിയന്‍ മണ്ണ് അപ്പച്ചനും അമ്മച്ചിയും തൊടാന്‍ കാത്തിരുന്നെന്നപോലെയാണ് നട്ടതിനെയൊക്കെ വളര്‍ത്തിപ്പൊക്കിയത്. കുരുവിള സാറിന്റെ കഥകള്‍ സണ്ണീ ഓര്‍ത്തെടുത്തു. ചരിത്രവും സമൂഹശാസ്ത്രവും സൈക്കോളജിയുമൊക്കെ കഥ മട്ടിലാണ് സാറ് പറഞ്ഞു ഫലിപ്പിക്കുന്നത്. തിരുവിതാംകൂര്‍ ക്രിസ്ത്യാനികള്‍ക്കു വേണ്ടി എവിടെയും മണ്ണ് കാത്തിരിക്കും. അവരുടെ ക്രോമൊസൊമുകളില്‍ മണ്ണുമായി ബന്ധപ്പെടുത്തുന്ന ജീനുകള്‍ സുഷുപ്തിയിലാഴ്ന്നു കിടപ്പുണ്ട്.കോശങ്ങളില്‍ സൂക്ഷ്മ കുമിളകളില്‍ സസ്യഹോര്‍മോണുകള്‍ നിറച്ചിട്ടുണ്ടായിരിക്കണം. സാറിന്റെ ഭാവന തമാശയാകുന്നു. മണ്ണുമായി സ്പര്‍ശിക്കുമ്പോള്‍ ഇവ പൊട്ടി വിരല്‍ത്തുമ്പിലൂടെ ഊര്‍ന്ന് വ്യാപരിക്കും. ഒരു നിശ്ചിത ഡാര്‍വീനിയന്‍‍ ചിന്താപദ്ധതിഭാഗമെന്നപോലെ ഈ ക്രൊമസോമുകളിലെ ജീനുകള്‍ പ്രവാസികളില്‍ മാത്രം ഉണരുന്നതായി മാറിയോ? കൃഷിയൊക്കെ തമിഴനു വിട്ടുകൊടുത്തശേഷം ഈ അതിജീവന ജീനുകള്‍ ഇവിടെ എന്നെന്നേയ്ക്കുമായി അടഞ്ഞുതുടങ്ങിയോ? കുരുവിള സാറിന്റെ ഇന്നത്തെ ചിന്താവിഷയം സണ്ണി വീണ്ടും ഓര്‍ത്തു.ഊഷ്മളബന്ധങ്ങളെ വിട്ടുപോവുമ്പോഴുള്ള വ്യഥ അതു പതിന്മടങ്ങുവളര്‍ന്നു വലുതായിട്ട് മടങ്ങിയെത്തുമ്പോള്‍ ഉണങ്ങിപ്പോയ ഒരു നദിയില്‍ കുളിക്കാനിറങ്ങുന്നതുപോലെയാകുന്നല്ലൊ. ഈ മണ്ണിന്റെ ചൂരും ചൂടുമേറ്റു ഉറങ്ങാന്‍ വേണ്ടി തിരിച്ചെത്തുമ്പോള്‍ പുല്ലിട്ടു മൂടിയ കിണര്‍ മാത്രം കാണും സണ്ണീ. വിട്ടുപോകുമ്പോള്‍ നട്ടിട്ടു പോകുന്ന നാമ്പ് അങ്ങു ദൂരെ മനസ്സില്‍ വെള്ളം കോരിയും തടമെടുത്തും വളര്‍ത്തുമ്പോള്‍ യഥര്‍ത്ഥത്തില്‍ അത് കപ്പത്തണ്ടു പോലെ ഒടിഞ്ഞുപോകുന്ന ചെടിയായി മാത്രം വളരുന്നതെന്തെ. നിന്റെ അപ്പച്ചനും അമ്മച്ചിയും ചോദിക്കുന്ന ചോദ്യങ്ങളാ സണ്ണീ. ഒരിക്കല്‍ അറുത്തുപോയ വേരുകള്‍ തേടിയെത്തുമ്പോള്‍ അതില്‍ ഒരു നാമ്പെങ്ങാനും പൊട്ടിയേക്കും എന്ന് ആശിക്കുന്നത് കര്‍ഷകമനസ്സു മാത്രമല്ലല്ലൊ.സണ്ണീ നിനക്കു മനസ്സിലാകുന്നുണ്ടോ?

പുറകില്‍ ആരോ നീങ്ങുന്നതുപോലെ. സണ്ണി തിരി‍ഞ്ഞു. അപ്പച്ചന്‍! ദേ വെളുത്ത ബനിയനുമിട്ട് ചിരിച്ചോണ്ട് ജനല്‍ച്ചില്ലുകള്‍ തുടച്ച് തിളക്കുന്നു. “ ഇതൊക്കെ തൂത്തും തൊടച്ചും ഇടാമ്മേലേ സണ്ണീ? നിന്റെ തന്നെ കൃതിയല്ലെ?” പെട്ടെന്നു രൂപം മാഞ്ഞു. സണ്ണി തെങ്ങോലത്തലപ്പ് ഡിസൈന്‍ ഒന്ന് ആകപ്പാടെ നോക്കി. ഗ്രാഫിക്സില്‍ അത്ര ഗംഭീര ഡിസൈന്‍ ഒന്നുമല്ല. ലാളിത്യം കൊണ്ടുള്ള മൂര്‍ചയുണ്ട്, സത്യം. അപ്പച്ചന് ഇഷ്ടപ്പെട്ടെങ്കില്‍ അത്ര മാത്രം. പുറത്തുനിന്നും വെളിച്ചം അടിച്ചാല്‍ ഒരു ഭംഗിയൊക്കെ വരും. പെട്ടെന്ന് താഴെ ഒരു ആരവം കേട്ടു. കൂക്കുവിളിയും. ജനല്‍ തുറന്നു നോക്കി. ഒരു കല്ല് ചീറിപ്പാഞ്ഞ് സണ്ണിയെ തൊട്ടമട്ടില്‍ അകത്തു വന്നു വീണു. വാട് ദി ഹെല്‍ ആര്‍ യു ഡൂയിങ്? സ്റ്റോപ് ഇറ്റ്! സണ്ണി ഒച്ചവച്ചു. കൂക്കുവിളിയുടെ തീവ്രത കൂടി, തെറിവിളിയുടെതും. ഒരു കല്ല് ആദ്യത്തെ ജനല്‍ച്ചില്ലു പൊട്ടിച്ചുകൊണ്ടാണ് അകത്തേക്കു വീണത്. ദൈവമേ! അപ്പച്ചന്‍ ഇപ്പോള്‍ തഴുകിയിട്ടു പോയതേ ഉള്ളു ഈ ചില്ലുകള്‍! വാട് ദ ഹെല്‍ ആര്‍ യു ഡൂയിങ്? സണ്ണി അലറി. സ്റ്റോപ് ഇറ്റ് യു ബാസ്റ്റാര്‍ഡ്സ്! മുഴുത്ത തെറികളാണ്‍ മറുപടിയെന്ന് സണ്ണിയ്ക്ക് ഏകദേശം മനസ്സിലായി. സണ്‍‍ ഓഫ് എ ബിച് സ്റ്റോപ് ഇറ്റ്! സണ്ണിയ്ക്ക് അറിയാവുന്നതൊക്കെ പറഞ്ഞു. താഴെ നിന്നും വീണ്ടും ആക്രോശം “മലയാളത്തില്‍ പറയെട പട്ടിപ്പൊല.......മോനേ”. “നിന്റെ കോപ്പിലെ ഇങ്ലീഷ് കേട്ട പേടിക്കുവോടാ ഞങ്ങള്? ചോണയൊണ്ടെങ്കി മലയാളത്തില്‍ പറയെടാ പൂ......മോനേ” സണ്ണി ഒരുനിമിഷം തരിച്ചു. മലയാളമോ? നൈജീരിയയിലെ വനാന്തര്‍ഭാഗത്തു വരെ ഇരയിമ്മന്‍ തമ്പിയേയും വൈലോപ്പള്ളിയേയും അലിയിച്ചിറക്കിയ ആനിയമ്മയുടെ വീട്ടില്‍ നിന്നും ഇവര്‍ക്ക് എന്തു മലയാളമാണ് കേള്‍ക്കേണ്ടത്? വയലാറും ഒ.. എന്‍. വിയും കൂടു കെട്ടിയ നെഞ്ചല്ലെ ഈവീട്? ഇവര്‍ പറയുന്നതാണോ മലയാളം? ഇപ്പോള്‍ ഇവര്‍ പറയുന്നത് അമ്മച്ചിയെപ്പറ്റിയാണ് അവരുടെ സ്ത്രീ എന്നും അമ്മയ്രെന്നും ഉള്ള ഭാവത്തെ ക്കുറിച്ചുള പച്ചത്തെറികള്‍. കുറെ അപ്പച്ചനെപ്പറ്റിയുമാണ്. ഇത്തരം വാക്കുകള്‍ മലയാളത്തില്‍ ഉണ്ടെങ്കില്‍ അപ്പച്ചനും അമ്മച്ചിയും എന്തേ പറഞ്ഞു തരാത്തത്? അല്ലെങ്കില്‍ അവര്‍ക്ക് ഇതൊക്കെ അറിയുകില്ലെന്നാണോ?

അതിവികൃതമായ മലയാളവാക്കുകള്‍ വമിച്ച കൊടും വിഷം അവിടെങ്ങും വ്യാപിച്ചു. ഉരുള്‍പൊട്ടലിലെ മലവെള്ളം പോലെ പൊങ്ങി വീടിനെ പതുക്കെ ആഴ്ത്തി. ഒരു കപ്പല്‍ പോലെ വീട്‌ ആടിയുലഞ്ഞു. കണ്ണുപൊട്ടിപ്പോയ ചീവീടുകള്‍‍ കരഞ്ഞ് നിലവിളിച്ചു. തല്‍കാലാന്ധ്യത്തില്‍ അരണകള്‍ മാളത്തിന്റെ കോണുകളില്‍ ശ്വാസം മുട്ടി. അണലിയും മൂര്‍ഖനും വെള്ളിക്കെട്ടനും തങ്ങള്‍ക്ക് വിഷമില്ലെന്നറിഞ്ഞ് ലജ്ജിച്ച് കൂടുതല്‍ ചുരുണ്ടുകൂടി വളയങ്ങളില്‍ തലയൊളിപ്പിച്ചു. ളാലം പള്ളിയിലെ ഗ്രോടോയ്ക്കു താഴെ ഉണ്ണിയേശുവിനെ കയ്യിലേന്തിയ കന്യാമറിയം വിഷമേറ്റ് നീലിച്ച മാര്‍ബിള്‍പ്രതിമ മാത്രമായല്ലൊ എന്നോര്‍ത്ത് വിഷാദം പൂണ്ടു. ചെമ്പുപാളിശ്രീകോവിലിനു താഴെ ദേവന്റെ പഞ്ചലോഹവിഗ്രഹം പെട്ടെന്നു നീല ക്ലാവു പിടിച്ചതുപോലെയായി. രാവിലെ അഭിഷേകം ചെയ്യുമ്പോള്‍ വിഷനിര്‍മാര്‍ജ്ജനം നടക്കുമെന്ന് ദേവന്‍ ആശിച്ചു പ്രാര്‍ത്ഥിച്ചു. എന്തു പുണ്യാഹമാണാവശ്യമെന്ന് അറിയാതെ വശം കെട്ടു.

കല്ലേറ് ശക്തി പ്രാപിക്കുകയാണ്. അമ്മച്ചിയും റോസ്‌ലിയും ഓടിയെത്തി. താഴേയ്ക്കു ഓടിയിറങ്ങാന്‍ ശ്രമിച്ച സണ്ണിയെ ബലമായി തടഞ്ഞു. അടുത്ത ജനല്‍ച്ചില്ല തകര്‍ന്ന് പകുതി ചില്ലുകള്‍ ബെഡ്രൂമിനകത്താണ് വീണത്. രണ്ട്..., മൂന്നു....നാലു്.. ഓരോ ചില്ലുകളും തകര്‍ന്ന് നിലത്തു ചിതറുന്നു. നിരാശയും സങ്കടവും ഭ്രാന്തായി സണ്ണിയെക്കൊണ്ട് ചാപല്യം ചെയ്യിച്ചു. പെട്ടെന്ന് നിലത്തിരുന്ന് ചില്ലുകള്‍ കൂട്ടി വച്ച് വിച്ഛേദിക്കപ്പെട്ട ഡിസൈന്‍ തിരിച്ചുണ്ടാക്കാന്‍ ശ്രമിച്ചു. കടും പച്ച തെങ്ങോലത്തലപ്പന്റെ കഷണങ്ങള്‍ നാട്ടു വെളിച്ചത്തില്‍ മങ്ങിയ ഊതനിറം ഉള്‍ക്കൊണ്ട് വിളറിക്കിടന്നു. നൂറു നൂറായി പിച്ചിച്ചീന്തപ്പെട്ട ഇലപ്രകൃതികള്‍ വിരൂപത പോയിട്ട് സ്വരൂപം പോലുമില്ലാതെ കമിഴ്ന്നും മലര്‍ന്നും കരഞ്ഞു കിടന്നു. അനാഥത്വം പൂണ്ട ചില്‍പൊട്ടുകള്‍ സണ്ണി വാരിയെടുത്തു. താഴെ മറ്റെന്തെക്കെയോ ബഹളങ്ങള്‍. കൂക്കുവിളികള്‍, തെറികള്‍. കൈമുറിഞ്ഞത് വകാവയ്ക്കാതെ സണ്ണി വീണ്ടും ചില്ലുകള്‍ വാരി. അമ്മച്ചിക്കും റോസ്‌ലിക്കും പ്രതിരോധിക്കാന്‍ പറ്റിയില്ല. സണ്ണിയെ കെട്ടിപ്പിടിച്ച് കരയാനല്ലാതെ ഒന്നും തോന്നിയില്ല. ചോരയൊഴുകുന്ന വിരലുകള്‍ അമ്മച്ചി അമര്‍ത്തിപ്പിടിച്ചു.

രാവിലെ കണ്ടതും ദുരന്തഭീകരം.വാഴകള്‍ മുഴുവനും വെട്ടി നശിപ്പിച്ചിരിക്കയാണ്. പലതും ചവിട്ടി മെതിച്ചിട്ടുണ്ട് . വാഴക്കന്നുകള്‍ ഇങ്ങിനി വളരാതെവണ്ണം അട പരത്തിയിരിക്കുന്നു. ഒന്നിനു മേല്‍ ഒന്നായി ചാഞ്ഞ്കിടക്കുന്ന വാഴകള്‍ ഒരു യുദ്ധക്കളത്തിലെ മൃതശരീരങ്ങളായി‍ വിറങ്ങലിച്ചു. കയറാന്‍ ഇടമില്ലാതെ അണ്ണാന്മാര്‍ കുന്തിച്ചിരുന്നു.ഓടിപ്പറന്നു നടന്നിരുന്ന കാറ്റ് അരികിലുള്ള ചെമ്പരത്തിയോളം വന്ന് നിശ്ചലത കൈക്കൊണ്ടു.അമ്മച്ചി അങ്ങോട്ട് നോക്കുന്നതേ ഇല്ല. ബിജു വന്നു. പോലീസിനെ അറിയിക്കുക തന്നെ. സണ്ണിയുടെ ദയനീയ രൂപം ബിജുവിനെ സങ്കടപ്പെടുത്തി.ഫ്രാന്‍സിലും ഇംഗ്ലണ്ടിലും വിദ്യാഭ്യാസം നേടിയ, ഫിലാഡെഫിയയിലെ പ്രശസ്ത പരസ്യക്കമ്പനിയില്‍ ഉന്നതസ്ഥാനമുള്ള, സായിപ്പിന്‍് വിസ്മയാവഹമായ ആശയങ്ങള്‍ കാഴ്ച്ചവച്ച് അതിജീവനത്തിന്റെ നിര്‍വചനമാകുന്ന ചെറുപ്പക്കാരന്‍ ഇവിടെ ഇങ്ങനെ ദയനീയരൂപമായതിലെ യുക്തി ബിജുവിനു തെല്ലും പിടികിട്ടിയില്ല.പോലീസ് സ്റ്റേഷനില്‍ ഏമാനെ കാത്തിരുന്നപ്പോള്‍ സണ്ണിയെ ഇനിയൊന്നും ശരിയാകാന്‍ പോകുന്നില്ലെന്ന തോന്നല്‍ പിടിത്തം കൂടി. ഹാഫ് ഡോര്‍ തുറന്ന് അകത്തു പ്രവേശിച്ചപ്പോള്‍ കണ്ട പോലീസുദ്യോഗസ്ഥന്‍ സണ്ണിയ്ക്ക് വലിയ ഞെട്ടല്‍ സമ്മാനിച്ചു.അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍!

Monday, September 10, 2007

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്-3

മൂന്ന്

ഒരു സ്വപ്നാടകക്കാരനെപ്പോലെയാണ് സണ്ണി അപ്പച്ചന്റെ പ്രിയ ബെഡ്റൂമിലേക്കു പ്രവേശിച്ചത്. ജനല്‍ച്ചില്ലകള്‍ തെളിനിലാവില്‍ തന്റെ അരുമ തെങൊലത്തലപ്പ് ഡിസൈന്‍ ഉജ്വലമാക്കിയെന്ന തോന്നല്‍ തെല്ല് അഹ്ലാദത്തിനു വകനല്‍കി.ഇതുപോലെ ഒരു നിലാവു രാത്രിയിലാണ് മീനച്ചിലാറും അപ്പച്ചനും ഒരേ തരംഗദൈര്‍ഖ്യം പ്രഖ്യാപിച്ച്രു ഒരു മാസ്മരിക വിനിമയത്തിനു തുനിഞ്ഞത് താന്‍ നോക്കിനിന്നതെന്ന് സണ്ണി ഓര്‍മ്മിച്ചെടുത്തു. രണ്ടു കൊല്ലം മുന്‍പു അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ അപ്പച്ചനു നല്ല പനി. പണി തീരാത്ത വീട്ടില്‍ തന്നെ കിടന്നുറങ്ങണമെന്ന വാശി അമ്മച്ചിയ്ക്ക് നീരസമുണ്ടാക്കി. കുറുക്കു കാവലായി താഴെ ഇരുണ്ട മാര്‍ബിളിട്ട പൂമുഖത്തറയില്‍ അദൃശ്യനായി കിടന്നു. അപ്പച്ചന്‍ ബെഡ്രൂമില്‍ ഒരു കയറുകട്ടിലില്‍ രാത്രി മുഴുവന്‍, പനി വകവയ്ക്കാതെ. താന്‍ ചുക്കുകാപ്പിയുമായി മുകളിലെത്തിയപ്പോള്‍ അപ്പച്ചന്‍ നിലാവ് നോക്കി നില്‍ക്കുകയാണെന്നാണ് ധരിച്ചത്. കൈകള്‍ കെട്ടി ജനലിനടുത്ത് പ്രതിമ പോലെ നില്‍ക്കുകയാണ്.താന്‍ എന്തോ പറയാന്‍ ഭാവിച്ചപ്പോല്‍ രൂക്ഷമായി ഒന്നു തിരിഞ്ഞു നോക്കി ശല്യപ്പെടുത്താതെ എന്ന താക്കീതു മട്ടില്‍. പെട്ടെന്ന് സണ്ണിയ്ക്ക് അദ്ഭുതദൃശ്യം വെളിവായി. നിലാവ് മീനച്ചിലാറിന്റെ ഉപരിതലത്തില്‍ വെള്ളിയുരുക്കി ഒഴിച്ചിരിക്കുന്നു. അതു വാഴത്തലപ്പിലും അപ്പച്ചന്റെ പാറിനില്‍ക്കുന്ന തലമുടിയിലും പരിധിരേഖ വരച്ചിരിക്കുന്നു. പക്ഷെ വിസ്മയമായി സണ്ണിയ്ക്ക് തോന്നിയത് മീനച്ചിലാറ് ഒഴുകുന്നില്ല! അങ്ങനെ നില്‍ക്കുകയാണ്. വീടിനു നേരെ ഒഴുകിവന്ന് വളവുതിരിഞ്ഞൊഴുകുന്നതിനു പകരം അവിടെ നിശ്ചലയായിരിക്കുകയാണ്. ഇതു വെറും ഭ്രമകല്‍പ്പിതമാണോ? ചെറിയ അലയിളക്കങ്ങളാണൊ വെള്ളിഗോളങ്ങള്‍ ഓടിനടക്കുന്നതുപോലെര്‍ തോന്നിപ്പിക്കുന്നത്? അനേകം വെള്ളി ലേസര്‍ ശലാകകള്‍ വീശിയുയര്‍ന്ന് വെടിക്കെട്ടു സമയത്തെ പോലെ അവിടമെല്ലാം പ്രഭാപൂരമാക്കിയിരിക്കുന്നു. മീനച്ചിലാറ് നിന്ന് സംസാരിക്കുകയാണ്. എത്ര നാളായി കണ്ടിട്ട്! ഹാ ഹാ ഇതൊരു റൊമാന്റിക് മൂഡാണല്ലൊ അപ്പച്ചാ എന്നു സണ്ണി പറയാന്‍ തുടങ്ങിയതിനെ പെട്ടെന്നു വീശിക്കയറിയ കാറ്റ് തടയിട്ടു. ഇളം സുഗന്ധവും പേറിവന്ന കാറ്റ്. ഇതേ പൂഞ്ഞാറിലെ കാറ്റ് മണവുമായെത്തിയല്ലൊ എന്നു തമാശു പറയാനൊരുമ്പെടവേ നിശ്ചയമായും‍ ആ സുഗന്ധം അലയടിച്ചു അവിടെ. അപ്രതീക്ഷിതമായ ഈ സത്യസന്നിവേശം സണ്ണിയെ ചുക്കുകാപ്പി വച്ചിട്ട് പോകാന്‍ പ്രേരിപ്പിച്ചു. അപ്പച്ചന്റെ പനി അന്നു രാത്രി തന്നെ വിട്ടുമാറിയതിന്റെ പൊരുള്‍ സണ്ണിയ്ക്കു പിടികിട്ടി.

രാവിലെ തന്നെ റോസ്‌ലി വിളിച്ചു. അവളുടെ ഏതൊ പുസ്തകം മറന്നു വച്ചോ എന്നു സംശയം. ഇത്തരം കാര്യങ്ങളില്‍ സ്വല്‍പ്പം പരിഭ്രമക്കാരിയായ അവള്‍ക്ക് ഉടനെ തന്നെ തീര്‍പ്പാക്കണം അപ്പച്ചന്റെ അലമാരയില്‍ ഉണ്ടോ എന്ന്. സദാ അടഞ്ഞുകിടക്കുന്ന അപ്പച്ചന്റെ ലൈബ്രറി മുറിയുടെ വാതില്‍ സണ്ണി തുറന്നു. അപ്പച്ചന്റെ വീടു സങ്കല്‍പ്പത്തിന്റെ മുദ്രാഖ്യസങ്കേതം. സണ്ണി ഡിസൈന്‍ ചെയ്ത ജനല്‍ക്കറ്ടനുകളും സോഫാവിരികളും കൃത്യമായ സംവിധാനചാരുതയില്‍ പ്രതീക്ഷാഭരമായ അന്തരീക്ഷം സൃഷ്ടിച്ചു.ഋജുരേഖയില്‍ ഒരു കേന്ദ്രബിന്ദുവില്‍ സന്ധിയ്ക്കുന്നെന്നു തോന്നിയ്ക്കും വിധമാണ് സണ്ണി അതിലെ പച്ചത്തലപ്പ് ചിത്രപ്പണികള്‍ ചെയ്തത്.വാതില്‍ തുറക്കുമ്പോള്‍ത്തന്നെ സ്വാഗതം ചെയ്യപ്പെടുന്ന തോന്നലുളവാക്കാനെന്ന പോലെ.അപ്പച്ചന്റെ പാരായണസ്വസ്ഥത ഉള്ളടക്കാന്‍ വെമുന്ന ഈ പരിസരം ജെയ്ബുവിന്റെയും ജോബിമോന്റേയും മനസ്സില്‍ വിദേശമദ്യക്കുപ്പികള്‍ക്കു ഉചിത പശ്ചാത്തലവിശെഷം മാത്ര്മാണല്ലൊ, അവരുടെ ആകര്‍ഷണം ഇത് വിരുന്നു നല്‍കാനും ആഭാസസംഭാഷണങ്ങള്‍ ജ്വലിപ്പിക്കാനുമുള്ള സാധ്യതാകേന്ദ്രമായി മാറുന്നതിലാണല്ലൊ, ചിന്ത വ്ഴി വിട്ടു. ചില്ലലമാരയില്‍ വായനക്കാരനെ കാത്തുനില്‍ക്കുന്ന അക്ഷരജാലം. അപ്പച്ചന്‍ അറിഞ്ഞ അറിവും അറിയാനുള്ള അറിവും. വായനയുടെ ആഘോഷത്തിന്‍് ഒരു ദിവസം പോലും ഇല്ലാതെ പോയ ഈ നിശബ്ദവാചാടോപങ്ങള്‍ തനിയ്ക്ക് ഒരു പൊരുളുമല്ലാതെ പോയല്ലൊ. മലയാളം കഷ്ടിച്ച് വായിക്കാനറ്യാവുന്ന ഒരാളാണ് ഈ ചില്ലുകള്‍ വളരെ നാളായിക്കഴിഞ്ഞ് ആദ്യമായി തുറക്കുന്നതെന്ന സത്യം സണ്ണിയെ ജാള്യതപ്പെടുത്തി. റോസ്‌ലിയുടെ ബുക് പുറത്തു കോഫീടേബിളില്‍ ത്തന്നെ കണ്ടിരുന്നുവെങ്കിലും സണ്ണി വെറുതെ അലമാരിയിലെ പുസ്തകങ്ങളെ താലൊലിച്ചുകൊണ്ടു നിന്നു. പെട്ടെന്നാണ് ഒരു ചെറിയ പഴയ പുസ്തകം താഴെ വീണത്.പഴയ കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയായി മാറി സണ്ണി ഒരു നിമിഷം അതിനെ നോക്കി നിന്നു. തന്റെ കലാപാടവം ആദ്യമായി തിരിച്ചറിയപ്പെട്ട ചിത്രം പുറം ചട്ട അലങ്കരിച്ചിരുന്നു. അമ്മച്ചിയുടെ പ്രിയ കവിത വൈലോപ്പള്ളിയുടെ മാമ്പഴം. പലേ തവണ തുറന്നും അടച്ചും വായിച്ചും മടക്കിയും കവറ് പേജു പോയപ്പോള്‍ താന്‍ തന്നെ വരച്ചുണ്ടാക്കിയ മുഖചിത്രം‍. ഒരു എട്ടു വയസ്സുകാരന്റെ കൌതുകവും ഉത്സാഹവും പേറി നിന്ന ആ ചിത്രത്തില്‍ “മാമ്പഴം” എന്ന് അനുകരിച്ച് വലിയ അക്ഷരത്തില്‍ വരച്ചിരുന്നു. കഥാരസസൂചനയായി ഒരു കുഴിമാടവും വളയിട്ട കൈകള്‍ മാമ്പഴം വയ്ക്കുന്നതുമായ ചിത്രം അമ്മച്ചിയെ ആഹ്ലാദിപ്പിച്ചു.വൈലോപ്പള്ളി എന്നു വരച്ചു വച്ചു എന്നു വേണം പറയാന്‍. ഇപ്പോഴും അക്ഷരങ്ങള്‍ തനിയ്ക്ക് അത്ര പിടുത്തമില്ല. ചിത്രകലയായിരിക്കണം തന്റെ പരിശീലനവും തൊഴിലും എന്ന് അപ്പച്ചനും അന്മ്മച്ചിയും അന്നേ തീരുമാനിച്ചു കാണണം. തന്റെ ആദ്യകലാസൃഷ്ടി ലാമിനേറ്റ് ചെയ്ത് അപ്പച്ചന്‍ സൂക്ഷിച്ചിരിക്കുന്നു. അടര്‍ന്നുപോകുന്ന താളുകള്‍ സണ്ണി മെല്ലെ തുറന്നു.

ചുരുക്കം ചില ആലസ്യ സന്ധ്യാവേളകളിലാണ് അമ്മച്ച് ഈ കവിത വായിക്കാറ്. പകുതി തുറന്ന വാതിലൂടെ അമ്മച്ചിയുടെ എണ്ണമയമുള്ള കനിവു വഴിഞ്ഞൊഴുകുന്ന മുഖവും കുഞ്ഞു ടേബിള്‍ ലാമ്പില്‍ നിന്നുള്ള വെളിച്ചം വെട്ടിത്തിളക്കം നല്‍കുന്ന ചുവന്ന കല്ല് കമ്മലും സണ്ണി വെറുതെ നോക്കിപ്പോകുമ്പോള്‍ അപ്പച്ചന്‍ അടുത്തുള്ള കട്ടിലില്‍ സീലിങ്ങില്‍ കണ്ണും നട്ട് വെറുതേ കിടക്കുന്നതു കാണാം. സ്വല്‍പ്പം അനുനാസിക ശബ്ദത്തില്‍ അമ്മച്ചി “അങ്കണത്തൈമാവില്‍ നിന്നാദ്യത്തെപ്പഴം വീഴ്കെ അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍”എന്നു പലവട്ടം പല്ലവിയെന്ന മട്ടില്‍ പാടിയിട്ടാണ് ബാക്കി കവിതയിലേക്കു പ്രവേശിക്കുക.ഒകിടിപുപ എന്ന നൈജീരിയന്‍ സ്ഥലത്താണെന്ന സത്യത്തെ മറികടക്കുന്ന സമയം.ഉണ്ണികള്‍ വിരിഞ്ഞ പൂ ഒടിച്ചുകളഞ്ഞ കുട്ടിയും തുംഗമാം വേനല്‍ച്ചൂടില്‍ കത്തിയ വയലുകളും വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങള്‍‍ ദീര്‍ഘദര്‍ശനം ചെയ്യുന്ന മാജിക്കുമൊക്കെ രാത്രിയുടെ ഘനീഭാവപരിസരത്ത് നിറഞ്ഞുതുളുമ്പും. ഒരുമാതിരി റൊമാന്റിക് മൂഡാണല്ലൊ ഇവര് ‍സൃഷ്ടിക്കുന്നതെന്നോര്‍ത്ത് സണ്ണിയ്ക്കു ചിരി വന്നിട്ടുങ്കിലും ഈ കവിതയുടെ കഥ കേട്ടു കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു ദാരുണ ദുരന്ത കഥ എങ്ങനെ ഇത്തരം അനുഭൂതി സൃഷ്ടിക്കലിനു പിന്തുണയേകും എന്നോര്‍ത്ത് അദ്ഭുതപ്പെട്ടത്.പഴയ കടലാസിന്റെ ഈര്‍പ്പം കലര്‍ന്ന ഗന്ധം സണ്ണിയ്ക്ക് നേരിയ ഒരു ലഹരി സമ്മാനിച്ച പോലെയായി. അപ്പച്ചന്‍ അടിവരയിട്ട ചില വാക്കുകള്‍ തപ്പിത്തടഞ്ഞു വായിച്ചു.

വരിക കണ്ണാല്‍ക്കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ
തരസാ നുകര്‍ന്നാലും......നൈവേദ്യം നീ.
താന്‍ ഇത് ഇന്ന്, ഇന്നേദിവസം വായിക്കുമെന്ന് അപ്പച്ചന്‍ നീട്ടിയിട്ട ചിന്തയല്ലേ ഈ അടിവരകള്‍?

അമ്മച്ചി ഏറ്റവും വികാരാധീനയാകുന്ന താരാട്ട് പഴക്കം കൊണ്ട് സണ്ണിയ്ക്ക് തമാശയായി തോന്നാറുണ്ട്. തന്നെ പാടിയുറക്കി വര്‍ഷങ്ങള്‍ കഴിഞ്ഞ് റോസ്‌ലി ഉണ്ടായപ്പോശ്ഴും ഇതേ പാട്ട് നൂറാവര്‍ത്തിക്കപ്പെട്ടു. “ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ” നല്ല ഈണത്തില്‍ അമ്മച്ചി പാടും. “പൂവില്‍ നിറഞ്ഞ മധുവോ പരിപൂര്‍ണേന്ദു തന്റെ നിലാവോ” തൊട്ടിലില്‍ ആടുന്ന റോസ്‌ലി സ്വതവേ ഉള്ള ഉണ്ടക്കണ്ണുകള്‍ ഒന്നു കൂടി വികസിപ്പിച്ച് കേട്ടു കേട്ടില്ല എന്ന മട്ടില്‍ മച്ചില്‍ നോക്കി ക്കിടക്കും. അമ്മച്ചിക്കു സ്വയം വികാരാധീനയാകുനുള്ള പോംവഴിയാണിതെന്നു ചിലപ്പോള്‍ തോന്നും.”ഈശ്വരന്‍ തന്ന നിധിയോ’ എന്ന ഭാഗമെത്തുമ്പോല്‍ അമ്മച്ചിയുടെ കണ്ണുകള്‍ നിറയും സ്വരം ഇടറും. സ്വതവേ അസുഖക്കാരിയായ റോസ്‌ലിയെ ദൈവസമര്‍പ്പണത്തിനു വിധേയയാക്കുന്ന അനുഷ്ഠാനം പോലെയാണിത്. തന്റെ വിശ്വാസപ്രമാണങ്ങള്‍ക്കനുസരിക്കുന്ന വരികളായതുകൊണ്ടുമായിരിക്കും അമ്മച്ചിക്കീ അതിവികാരാധീനം, സണ്ണി കരുതി. ഒകിടിപുപയിലെ കാട്ടുപൊന്തപ്പടര്‍പ്പിലേക്കും ഇല‍ക്കൂട്ടങ്ങളിലേക്കും വന്യമായ രാത്രിയിലേക്കും ഈ പാട്ട് മെല്ലെ അലിഞ്ഞിറങ്ങും.ശുദ്ധമലയാളത്തിന്റെ ചില്ലുകിലുക്കങ്ങള്‍ കാറ്റില്‍ പ്രകമ്പനമുണ്ടാക്കി ആ തരംഗങ്ങള്‍ നെടുനീളെ സഞ്ചിരിക്കും. അപ്പച്ചന്‍ സിഗററ്റു വലിച്ച് കണ്ണടച്ചിരിക്കും ധ്യാനത്തിലെന്നപോലെ.

തന്നേയും പാട്ടുപഠിപ്പിച്ചേ അടങ്ങൂ എന്ന അപ്പച്ചന്റെ വാശി ചെറിയ ഒരു ദുരന്തത്തില്‍ കലാശിച്ചതു സണ്ണിയ്ക്കിന്നും വികൃതിവിനോദം പോലെയേ തോന്നുന്നുള്ളു. മക്കളെക്കൊണ്ട് മലയാളം പാട്ട് പാടിപ്പിച്ച് അഭിമാനിക്കുക എന്ന കീഴ്വഴക്കത്തില്‍ അപ്പച്ചന്‍ പെട്ടു. ഒരു പഴയ നാടകഗാനവുമായി അപ്പച്ചനും സണ്ണിയും മല്ലിട്ടു. അമ്മചി തടയിട്ട് തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പച്ചന്‍ വിട്ടു കൊടുത്തില്ല. ‘പൂവനങ്ങള്‍ക്കറിയാമോ ഒരു പൂവിന്‍ വേദനാ” എന്നൊക്കെ ഒരു മാതിരി ഒപ്പിച്ചെടുത്തു. പക്ഷെ പിന്നെ വന്ന “ഴ” ഒക്കെ സണ്ണിയെ സ്വല്‍പ്പം കുഴക്കി. റയും റ്റയും രയുമൊക്കെ കൂടുതല്‍ പതിസന്ധിയിലേക്ക് വലിച്ചിഴച്ചു. ആകെ നെര്‍വസ്. “ഓടക്കുഴലിന്നെന്തറിയാം ഊതും കരളിന്‍ തേങ്ങലുകള്‍” എത്രയായാലും ശരിയാകുന്നില്ല. എന്തും വരട്ടെ യെന്നു കല്‍പ്പിച്ച് ഒരു സുഹൃല്‍സദസ്സില്‍ അപ്പച്ചന്‍ തന്റെ ഓമനപ്പുത്രന്റെ അസാമന്യ മലയാളപാട്ട് പാടല്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. പകുതിയാകുന്നതിനു മുന്‍പ് അക്ഷരങ്ങള്‍ വഴിമാറി, വാക്കുകള്‍ അകന്നു പോയി, സണ്ണി ഒരു പൊട്ടിക്കരച്ചിലില്‍ എല്ലാം അര്‍പ്പിച്ചു. അന്ധാളിച്ചുപോയ അപ്പച്ചന്‍ അതില്‍പ്പിന്നെ തന്നെ മലയാളം പാട്ടു പ്രാവീണ്യ പ്രദര്‍ശനത്തിനു ഇരയാക്കിയിട്ടില്ല. പിന്നീട് ഇത്തരം സന്ദര്‍ഭങ്ങള്‍ സണ്ണി ധാരളം കണ്ടിട്ട് ചിരിച്ച് പോയിട്ടുണ്ട്. പാടേണ്ട ഭാരം അനിവാര്യമായി ഏറ്റെടുക്കേണ്ടിവരുന്ന പ്രവാസപ്പിറവികളോട് അനുകമ്പ മാത്രം.

അരികുകള്‍ നഷ്ടപ്പെട്ടു തുടങ്ങിയ മാമ്പഴം പുസ്തകം സവധാനം അടയ്ക്കാന്‍ ശ്രമിക്കെ അതോടൊപ്പം ഒട്ടിനിന്നൊരു കടലാസുകഷണം താഴെ വീണു. അതിമനോഹരമായി പ്രിന്റ് ചെയ്ത ഫ്ലൈയര്‍. അഡിരോന്‍ഡാക് മൌണ്ടന്‍സ്.രണ്ടുകൊല്ലം മുന്‍പത്തെ അപ്പച്ചന്റേയും അമ്മച്ചിയുടേയും അമേരിക്കന്‍ യാത്രയുടെ ഓര്‍മ്മശേഷിപ്പ്. അപ്പച്ചന്‍ തന്റെ തരളസ്മൃതികള്‍ ഒന്നിച്ചു വച്ചിരിക്കയാണ്. അഡിരോണ്ഡാക്. ന്യുയോര്‍ക്കില്‍ ഏറ്റവും വടക്കായി കിടക്കുന്ന അതിമനോഹരമായ പര്‍വ്വതനിരകള്‍! പണ്ട് വിന്റര്‍ ഒളിമ്പിക്സ് നടന്ന ലേയ്ക്ക് പ്ലാസിഡ് കാണാന്‍ അപ്പച്ചനു താല്‍പ്പര്യ്മുണ്ടെന്നു പറഞ്ഞപ്പോള്‍ അവിടെ നിന്നും തിരിച്ച് അഡിരോണ്ഡാക് പര്‍വതനിരകളില്‍കൂടി തിരിച്ചു വരാമെന്നു കരുതി.അമേരിക്കയുടെ വ്യത്യസ്ഥമായ ഭൂപ്രകൃതിയും യുഗാതീതചരിത്രം പണിതുയര്‍ത്തിയ പര്‍വതവിസ്മയങ്ങളും കാണിയ്ക്കുകയായിരുന്നു ഉദ്ദേശം. പൊക്കമുള്ള കെട്ടിടങ്ങള്‍ മാത്രം അമേരിക്കന്‍ കാഴ്ച്ചക്കാരെ വിഴുങ്ങുന്ന സ്വഭാവം സണ്ണിയ്ക്ക് പണ്ടെ പിടിയ്ക്കാറില്ല.സണ്ണി പലപ്പോഴും ഫോട്ടോ എടുക്കാന്‍ വേണ്ടി വരാറുള്ളതിനാല്‍ സ്ഥലപരിചയ്മുണ്ട്. പണ്ടു കിട്ടിയ ഒരു ക്രെഡിറ്റ് കാര്‍ഡില്‍ അഡിരോണ്ഡാകിന്റെ ചിത്രം എഴുന്നു നില്‍ക്കുന്ന രീതിയില്‍ ആലേഖനം ചെയ്ത്തത് കാലാവധി കഴിഞ്ഞിട്ടൂം സണ്ണി വാലറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്. കമ്പ്യൂടര്‍ മോനിടറിന്റെ സ്ക്രീന്‍ സേവറും ഈ പര്‍വതഭംഗി തന്നെ. പെന്‍സില്‍വേനിയ സംസ്ഥാനത്തിന്റെ വടക്കുള്ള അഞ്ചു വിരലുകള്‍ നിവര്‍ത്തിയ പോലുള്ള ഫിന്ഗര്‍ ലേയ്ക്സ് ചുറ്റിയാണ് പോയത്. യുഗങ്ങല്‍ക്കു മുന്‍പ് അതിഗംഭീരങ്ങളായ സ്ഫോടനങ്ങളും ഭൂമികുലുക്കങ്ങളും സമ്മാനിച്ചിട്ട സ്മൃതിസഞ്ചയങ്ങളാണ്‍ ഈ പ്രദേശം. അപ്പലാച്ചിയന്‍ പര്‍വതനിരകള്‍ വടക്കോട്ട് നീണ്ട് ചിതറിത്തെറിക്കുന്ന ഭൂവിഭാഗം. എന്നാല്‍ അതിലും പഴക്കമുള്ള പാറക്കൂട്ടങ്ങള്‍. ലേയ്ക്ക് പ്ലാസിഡ് പേരു സൂചിപ്പിക്കുനതു പോലെ ശാന്തയും നിശ്ചലയ്മായി പ്രത്യക്ഷപ്പെട്ടു. ഇത്ര ആഴമുള്ള വേറേ ജലാശയങ്ങള്‍ കാണാന്‍ പ്രയാസം. ഇതിന്റെ ആഴത്തില്‍ പതിച്ച ജൈവ വസ്തുക്കള്‍ അഴുകാതെ എത്രനാള്‍ വേണമെങ്കിലും കിടക്കുമത്രെ. കാരണം അഴുക്കാനുള്ള ബാക്റ്റീരിയകള്‍ ഈ ആഴത്തിലും തണുപ്പിലും ഇല്ലത്രെ. വര്‍ഷങ്ങള്‍ക്കു മുന്‍പു മുക്കിത്താഴ്ത്തിയ ഒരാളുടെ മൃതദേഹം പൊക്കിയെടുത്തപ്പോള്‍ അത് ഇന്നലെ മരിച്ച ഒരാ‍ളുടെ പോലെ ആയിരുന്നെന്ന് ടൂറ് ഗൈഡ് പറഞ്ഞു.

അഡിരോന്‍ഡാ‍ക് മലനിരകള്‍ക്കുള്ള ശോഭ പ്രസരിപ്പിന്റേയും നിഗൂഢതയുടേയുമാണ്.നീലനിറം പ്രകൃതി ഇത്രയേറെ എവിടെയെങ്കിലും കോരിയൊഴിച്ചിട്ടൂണ്ടോ എന്നു സംശയം. അപ്പച്ചനും അമ്മച്ചിയും ഒരിക്കലും വിശ്വസിക്കാത്ത കാഴ്ച്ചകള്‍. ഉഷ്ണമേഖലാപ്രദേശം കണ്ടു പരിചയിച്ച കണ്ണുകള്‍ക്ക് ഈ വിഭിന്നഭംഗി പരിചയപ്പെടാന്‍ തെല്ലു സമയമെടുക്കും. കോണിഫെറസ് മരങ്ങള്‍ വരച്ച വൃത്തങ്ങല്‍ക്കുള്ളില്‍ ഉയരുന്ന ഭീമാകാരങ്ങളായ പാറക്കെട്ടുകള്‍. പര്‍വതമുകളില്‍ ഒളിച്ചു കിടക്കുന്ന തടാകങ്ങള്‍. കവിതയില്‍ മാത്രം ദര്‍ശിച്ചിട്ടുള്ള ലില്ലി പൂത്ത താഴ്വരകള്‍. ഹെറോണ്‍ മത്സ്യങ്ങള്‍ ഓടിക്കളിക്കുന്ന, പ്രകൃതി വരഞ്ഞിട്ട കിഴുക്കാന്തൂക്കു കിടങ്ങുകളുടെ അഗാധതകളിലെ നീര്‍ച്ചാലുകള്‍, വൈകുന്നേരമാകുമ്പോള്‍ പര്‍പ്പിള്‍ നിറം വാരിയണിയുന്ന പര്‍വതശിഖികള്‍. ഇവിടുത്തെ ക്യാറ്റ്സ്കില്‍ മൌണ്ടന്‍സ് രഹസ്യമാന്ത്രികത സൂക്ഷിക്കുന്നു. അജ്ഞാതരും ആഭിചാരപരിവേഷമുള്ളവരുമായ കുറിയ മനുഷ്യര്‍ നല്‍കിയ പാനീയം കുടിച്ച് ഇരുപതു കൊല്ലം ഉറങ്ങിപ്പോയ റിപ് വാന്‍ വിങ്കിളിന്റെ കഥ ഈ ക്യാറ്റ്സ്കില്‍ കുന്നിന്‍ നിരകളില്‍ നിര്‍ല്ലീനമായിരിക്കുന്നു. ആപ്പിള്‍ വീണു നിറഞ്ഞ നിരത്തുകളിലൂടെ കാറോടിയ്ക്കുമ്പോള്‍ ചതഞ്ഞരയുന്നത് ഭക്ഷണസാധനമാണല്ലൊ എന്ന പേടി വേണ്ട എന്ന് അപ്പച്ചന്‍ തന്റെ പുതു സാമ്പത്തിക വീക്ഷണം അമ്മച്ചിയെ തെര്യപ്പെടുത്തി സ്വയം ആശ്വസിച്ചു.അത്രകണ്ട് അനുഭവിപ്പിച്ച നവസൌന്ദര്യ ദര്‍ശനം അപ്പച്ചനെ പലയിടത്തും ഇറങ്ങി ഫോടോ എടുക്കാന്‍ പ്രേരിപ്പിച്ചു.ഒരു തടാകത്തിന്റെ പേര്‍ മേഘത്തിന്റെ കണ്ണുനീര്‍ത്തുള്ളി- Tear of the Clouds- എന്നു കേട്ടതോടെ ‘ആരേയും ഭാവഗായകനാക്കും ആത്മസൌന്ദര്യമാണു നീ’ എന്ന പാട്ട് പലതവണ മൂളിത്തുടങ്ങി. നീലനിറത്തിന്റെ തന്നെ പലഷേഡുകളും മലകള്‍ വാരിയണിയുന്നതും പരന്ന പ്രദേശത്ത് പെട്ടെന്നുയരുന്ന പാറമലകളും എല്ലാം ഭൂപ്രകൃതിയുടെ പുതിയ ലാവണ്യശാസ്ത്രം അപ്പച്ചനില്‍ ബോധിച്ചത് വീണ്ടും ഉറപ്പിച്ചെടുക്കാന്‍ കണ്ടോ ആനിമ്മേ കന്ണ്ടോ ആനിമ്മെ എന്നു അമ്മച്ചിയെ വിളിച്ച് തീരുമാനമുണ്ടാക്കി.

വൈകുന്നേരം മലയിടുക്കില്‍ക്കൂടെയുള്ള കാറോടിക്കല്‍ ബുദ്ധിമുട്ടുള്ളതായി. കോടമഞ്ഞ് ഇറങ്ങിവന്നതിനാല്‍ ബീം ലൈറ്റ് ഇട്ടിട്ടും ഒന്നും കാണാന്‍ വയ്യ. വിന്‍ഡ്ഷീല്‍ഡില്‍ ഈര്‍പ്പം ഒരു നേരിയ പടലം സൃഷ്ടിച്ചതിനാല്‍ സണ്ണി ചില്ലു ജനല്‍ താഴ്ത്തി. പെട്ടെന്ന് അത്യാവേശത്തോടെ ഒരു കാറ്റ് കാറിനുള്ളീലേക്ക് അടിച്ചു കയറി. ഒരു ചുഴിസൃഷ്ടിച്ച് തങ്ങി നിന്നു. സണ്ണി പെട്ടെന്നു അനുഭവിച്ച പുതുമ സത്യം തന്നെയെന്നുറപ്പിക്കാന്‍ വിളിച്ചു പറഞ്ഞു. ഇതേ അപ്പച്ചാ പാലാ‍യിലെ മണം. പൂഞ്ഞാറില്‍ നിന്നുള്ള കാറ്റിന്റെ മണം! അതേ മണം തന്നെ! ഇതെന്തു മറിമായം? “പോടാ അവിടുന്നു’ അപ്പച്ചന്‍ ചിരിച്ചിട്ട് പെട്ടെന്നു മിണ്ടാതെയായി. “പിന്നെ ഇവിടെ കാപ്പിയും കുരുമുളകും ഏലവുമെല്ലാം തഴച്ചു വളരുക്യല്ലെ” അമ്മച്ചിയ്ക്കു ദേഷ്യം. “നീ നേരെ നോക്കി കാറോടിയ്ക്ക്”. സുഗന്ധവുമായി കയറിയ കാറ്റ് ഒരു നിമിഷത്തിനകം പുറത്തു കടന്ന് മഞ്ഞിന്‍ പാളികളില്‍ ലയിച്ചു. രാത്രി ന്യൂയോര്‍ക്ക്-പെന്‍സില് വേനിയ അതിര്‍ത്തിയില്‍ ഒരു മോട്ടലില്‍ തന്നെ തങ്ങി. അപ്പച്ചന്‍ വഴിയില്‍ ശേഖരിച്ച ഫ്ലയറുകള്‍ വായിച്ച് കൊണ്ടിരുന്നു. കണ്ണടച്ച് കുറച്ച് നേരം ഇരുന്ന ശേഷം ഒരിടത്തും നോക്കാതെ അപ്പച്ചന്‍ പറഞ്ഞു. ‘നീ പറഞ്ഞതു ശരിയാ. അവിടെ പൂഞ്ഞാറില്‍ നിന്നുള്ള കാറ്റിന്റെ മണമൊണ്ടാരുന്നു‘. എന്നിട്ട് നേരെ നോക്കതെ പെട്ടെന്നു മാറിക്കളഞ്ഞു.സണ്ണി മനസ്സില്‍ പറഞ്ഞു. സത്യമായും. സത്യമായും.

ആ ഫ്ലയറാണ് അപ്പച്ചന്‍ നൈജീരിയയില്‍ തുന്നിക്കെട്ടി, അവിടെ പാടിയ, മാമ്പഴം എന്ന പുസ്തകത്തോടൊപ്പം വച്ചിരിക്കുന്നത്. ഗൃഹാതുരത്വം മൂന്നു ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിപ്പിച്ച് ഒരു ഓര്‍മ്മക്കെട്ടിലാക്കി സൂക്ഷിക്കുന്ന തന്ത്രം. സണ്ണിയുടെ ആന്തരിക സൂക്ഷ്മപ്രപഞ്ചത്തില്‍ ഒരു കുഞ്ഞുനക്ഷത്രത്തിരി വെളിച്ചം കണ്ടു.‍ പൊടുന്നനവേ ചില തോന്നലുകള്‍ നുരച്ചുപൊന്തി.വിരലുകള്‍ ചില നിശ്ചിതചലനങ്ങള്‍‍ക്കു വിധേയമായി.പുസ്തകത്തിന്റെ പുറം ചട്ടയില്‍ ഇങ്ങനെ ഇംഗ്ലീഷില്‍ എഴുതി:

ഏത് അഗാധതയിലാണ് ബാക്റ്റീരിയ അഴുക്കാത്ത ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടുന്നത്? അതിലേക്ക് എന്നെ മുക്കിത്താഴ്ത്തുക.
ഏത് ശീതളിമയാണ് ഓര്‍മ്മകളെ കേടാകാതെ സൂക്ഷിക്കുന്നത്? ആ കൊടും തണുപ്പ് എന്നില്‍ വ്യാപിപ്പിക്കുക.
ഏത് മന്ത്രജലമാണ് പിന്നൊരിക്കല്‍ ഉണരാനായി ഓര്‍മ്മകളെ ഉറക്കിക്കിടത്തുന്നത്? ആ മോഹപാനീയം എനിക്കു നല്‍കുക.

പുസ്തകവും ഫ്ലയറും പ്ലാസ്റ്റിക് കവറില്‍ ഭദ്രമാക്കിയശേഷം സൂക്ഷ്മതയോടെ നെടുങ്കന്‍ പുസ്തകങ്ങള്‍ക്കിടയില്‍ പഴയസ്ഥാനതു തന്നെ വച്ചു.

Saturday, September 8, 2007

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്-2

രണ്ട്

നെടുമ്പാശ്ശേരിയില്‍ ബിജു കാറുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. വെറുതെ ചിരിക്കാന്‍ ശ്രമിക്കന്നതുപോലെ തോന്നിപ്പിച്ച അവന്റെ സ്വതേ ഊര്‍ജ്ജസ്വലമുഖം മ്ലാനമായിരിക്കുമെന്ന് സണ്ണി പ്രതീക്ഷിച്ചിരുന്നു. അവന്റെ കല്യാണക്കാര്യവും കാറു സ്വന്തമാക്കാനുള്ള പ്ലാനുകളെപ്പറ്റിയുള്ള അന്വേഷണങ്ങളുമൊക്കെ മുന്നില്‍ എടുത്തിട്ട ഔപചാരികതയാണെന്നു ബോധ്യപ്പെട്ടതിനാല്‍ തൃപ്പൂണിത്തുറ എത്തിയപ്പോഴേ സണ്ണിച്ചായനെന്തികിലും കഴിക്കേണ്ടെ എന്ന ചോദ്യം ബിജുവില്‍ നിന്നും പുറത്തു വന്നത്. റോസ്‌ലി പകുതിയാക്കിയ അമ്മച്ചിയുടെ കുളിമുറി സംഭവം ബിജു മുഴുവനാക്കിയത് തെല്ലു ദേഷ്യത്തോടെയാണ്. ഉച്ചയോടടുത്ത് അമ്മച്ചി കുളിമുറിയില്‍ കയറിയപ്പോള്‍ ആരോ പുറത്തുനിന്നും കുറ്റിയിട്ടു കളഞ്ഞു. റബര്‍പ്പാല്‍ ഉറയ്ക്കാനായി ആസിഡെടുക്കാന്‍ വന്ന ശാന്തയാണ് അമ്മച്ചിയുടെ ബഹളം കേട്ടു വന്ന് കതകു തുറന്നത്. “പേടിപ്പിക്കാനാ സണ്ണിച്ചായാ , പേടിപ്പിച്ച് ഒഴിപ്പിക്കാനാ”. പക്ഷേ അപ്പച്ചന്റെ സന്തതസഹചാരി കുറുക്കുവിന്റെ ദാരുണകഥ സണ്ണിയ്ക്ക് യാത്ര സമ്മാനിച്ച ചെറിയ നടുവേദനയില്‍ ഇടിമിന്നല്‍ പായിച്ച് വേദന നട്ടെല്ലില്‍ ഉടനീളം വ്യാപിപ്പിച്ചു ഒരു കനല്‍ദണ്ഡായി മാറി. ആനിക്കാട്ടേ ബ്രീഡിങ് കേന്ദ്രത്തില്‍ നിന്നും വീടുപണി തുടങ്ങിയപ്പോള്‍ അപ്പച്ചന്‍ കൊണ്ടുവന്ന കുറുക്കു ഒരു അത്സേഷ്യന്റെ സ്വഭാവം കാണിക്കാതെ തടിപ്പലകള്‍ക്കിടെയിലും മണല്‍ക്കൂമ്പാരങ്ങല്‍ള്‍ക്കു ചുറ്റിലും ഓടി നടന്നും അപ്പച്ചന്‍ ആറ്റിലിറങ്ങുമ്പോള്‍ കൂടെച്ചാടി രസിച്ചും വീട്ടില്‍ ഇല്ലാത്ത കുഞ്ഞിന്റെ സ്ഥാനം എറ്റെടുത്തിരുന്നു. രണ്ടുദിവസം മുന്‍പ്‌ രാത്രിയില്‍ ഗേറ്റിനു പുറത്ത് എന്തോ തരികിടപ്പരിപാടി മണത്തറിഞ്ഞ കുറുക്കു കുരച്ചു ചാടിയതും വീടിനു പുറകിലെ വാഴകള്‍ക്കിടയ്ക്ക് എന്തൊ ആളനക്കം കണ്ട് ബഹളം വച്ച് ഓടിനടന്നതും മാത്രമേ ആനിയമ്മയ്ക്കറിയൂ. രാവിലെ അവര്‍ കരഞ്ഞു കൊണ്ട് ബിജു വിനെ ഫോണ്‍ വിളിച്ചു. കുറുക്കു ഇതേ അനക്കമില്ലാണ്ട് കെടുക്കുന്നു ബിജു. “ഞാന്‍ ഓടി വെറ്റിനറിയുടെ അടുത്ത് കൊണ്ടു പോയതാ സണ്ണിച്ചായാ. താമസിച്ചു പോയാരുന്നു. അവര്‍ കൊന്നതാ സണ്ണീച്ചായാ അവര്‍ കൊന്നതാ“. ബിജു ചെറുതായി വിതുമ്പി.

അപ്പച്ചന്റെ മൂത്ത ചേട്ടന്‍ ഫിലിപ്പങ്കിളും തെയ്യാമ്മ ആന്റിയും അവരുടെ മക്കളും സ്വന്തം പ്രാരാബ്ധചരിത്രത്തിലെ ചവിട്ടുനാടകവേഷക്കാരാണെന്ന് അപ്പച്ചനും അമ്മച്ചിയും പണ്ടേ മനക്കുറിപ്പെഴുതിയിരുന്നു. നൈജീരിയയുടെ പ്രാന്തപ്രദേശത്തെ ഒകിടിപുപ സ്കൂളില്‍ ‍മാസാവസാനം എണ്ണിക്കിട്ടുന്ന നോട്ടുകള്‍ രൂപാന്തരം പ്രാപിച്ച് റബര്‍ ഷീറ്റുകളായി ഫിലിപ്പങ്കിളിന്റെ വീട്ടിനു ചുറ്റിനും വെയില്‍ കാഞ്ഞിട്ടുണ്ട്.ആനിയമ്മ ആഫ്രിക്കന്‍ കുട്ടികളോട് ഒച്ചയെടുത്ത് വൈകുന്നേരം ഉണങ്ങിവരണ്ട തൊണ്ട ഒരു ഗ്ലാസ് തണുത്ത വെള്ളം കൊണ്ട് നനയ്ക്കാന്‍ ശ്രമിക്കുമ്പോള് വേദന വാസ്തവത്തില്‍ ഇറങ്ങാതെ ഇങ്ങ് ഓടി വന്ന് തെയ്യാമ്മയുടെ കവിണിയില്‍ സ്വര്‍ണ്ണനൂലുകള്‍ പാകി ആ പളപളപ്പ് പള്ളിയിലെ ഞായറാഴ്ചക്കൂട്ടങ്ങളില്‍ തെളിവിനെക്കാളും ഞെളിവ് പ്രദാനം ചെയ്തിരുന്നു.അപ്പച്ചന്റെ പെട്ടിയിലെ നാണയക്കിലുക്കങ്ങള്‍ ഇലെക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങളായി ശബ്ദമാറ്റം നടത്തി. ഔദാര്യം ഉണാങ്ങി മെലിഞ്ഞിരുന്ന ജെയ്മോനും ജോബിയും ആവാഹിച്ചെടുത്ത് ലളിതമാസ്മരിക വിദ്യയാല്‍ ദുര്‍മ്മേദസ്സായി ദേഹത്ത് വളര്‍ത്തി വിട്ടു. അവരുടെയെല്ലാം മസ്തിഷ്ക്കങ്ങളിലെ മടക്കുകളില്‍ ഇതേ തുട്ടുകള്‍ വേരെടുത്ത് അഹന്തയുടെ കൂണുകളായി മുളച്ചു നിന്നു. അപ്പച്ചന്റെ വിയര്‍പ്പു അവര്‍ക്കു തീറെഴുതിക്കിട്ടിയ ജലശേഖരമെന്ന് കരുതി ധാര്‍ഷ്ട്യം നട്ടു നനച്ചു. അലസതയെ മിടുക്കു കൊണ്ടു നേരിടാമെന്ന പാഠം പഠിക്കാന്‍ അല്ലെങ്കില്‍ മണ്ടന്മാരായ ഇവര്‍ക്ക് ഒരു ഫ്ലാഷ് നേരം മാത്രം മതിയായിരുന്നു. അപ്പചന്റെ വീടുപണി ഇവരുടെ സ്വപ്നസൌധനിര്‍മ്മാണമായി നോക്കിക്കണ്ടതും ഇതേ യുക്തി കൊണ്ടു തന്നെ.

അമ്മച്ചി സ്യൂട് കേസെടുത്തു വച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. പരീക്ഷയായതു കാരണം റോസ്‌ലി തിരിച്ച് ബാംഗ്ലൂരിനു പൊയ്ക്കഴിഞ്ഞു. സങ്കടം കലര്‍ന്ന ദേഷ്യമാണോ അമ്മച്ചിയുടെ മുഖത്ത് എന്ന് സണ്ണിയ്ക്കു വായിച്ചെടുക്കാനും കഴിഞ്ഞില്ല.തന്റെ വരവു കൊണ്ട് എന്തു സാധിച്ചെടുക്കാമെന്ന് രണ്ടു പേര്‍ക്കും നിശ്ചയമില്ലായിരുന്നു എന്നകാര്യം തെളിഞ്ഞു നിന്നു.പക്ഷെ കുറുക്കു ഇല്ല എന്നത് ഒരു മഹാസത്യമായി അവരുടെ സംഭാഷണത്തില്‍ പ്രത്യക്ഷപ്പെടാതെ പ്രത്യക്ഷപ്പെട്ടു. സണ്ണി വൈകുന്നേരം തന്നെ ഫിലഡെല്ഫിയയിലെ ട്രാവല്‍ ഏജെന്റിനെ വിളിച്ച് തന്റെ മടക്കയാത്രയില്‍ അമ്മച്ചിയ്ക്കും കൂടെ ഒരു സീറ്റ് റിസര്‍വ് ചെയ്യാന്‍ ആവശ്യപ്പെട്ടു.അമ്മച്ചി കേള്‍ക്കാതെ. സഹജമായ ഉള്‍പ്രേരണകൊണ്ട് പെട്ടെന്നെടുത്ത തീരുമാനം.

രാവിലെ മൂന്നുണിയോടു കൂടിത്തന്നെ ജെറ്റ് ലാഗ് കണ്ണുകളെ വരഞ്ഞു തുറപ്പിച്ചതിനാല്‍ സണ്ണി പൂമുഖത്തിനു മുകളിലുള്ള തുറന്ന ടെറസ്സില്‍ വെറുതെ ചെന്നിരുന്നു. നേരെ മുന്‍പില്‍ അധികം ദൂരെയല്ലാതെ ചെമ്പു പാളികള്‍ കൊണ്ടു പൊതിഞ്ഞ അമ്പലശ്രീകോവില്‍ പണ്ടു ശരിക്കും ദൃശ്യമായിരുന്നത് ഇപ്പോള്‍ വളര്‍ന്ന തെങ്ങോലത്തലപ്പാല്‍ സ്വല്‍പ്പം മറഞ്ഞിട്ടുണ്ട്. ചെമ്പ് താഴികക്കുടം ചെറുനിലാവില്‍ തെല്ലുതിളങ്ങുന്നതും നിശ്ചലതയില്‍ ബന്ധിക്കപ്പെട്ട പ്രകൃതിയും പുറകില്‍ മീനച്ചിലാറിന്റെ കുഞ്ഞുകിലുക്കുങ്ങളും പണ്ടായിരുന്നെങ്കില്‍ അത്യാഹ്ലാദം നിറയ്ക്കുമായിരുന്നല്ലൊ എന്ന് സണ്ണി വിഷാദിച്ചു. അമ്പലത്തില്‍ വൈകുന്നേരത്തെ ദീപാരാധന സമയത്ത് അമ്മച്ചി ഇവിടെ ഇരിക്കാറില്ല. ചുറ്റുപാടും‍ അതിവിശുദ്ധമായ കാരുണ്യകൃപകള്‍ വിള‍ഞ്ഞു വിലസിപ്പരക്കുന്ന‍ ആ സമയത്ത് ദൈവസ്ഥാനത്തിനു മുകളില്‍ നില്‍ക്കുന്നത് അത്ര ശരിയല്ലെന്ന് അമ്മച്ചി വിശ്വസിച്ചു. ദൈവസങ്കല്പത്തിലെ വൈവിധ്യത്തെക്കുറിച്ച് ആഫ്രിക്കയിലെ താമസം അമ്മച്ചിക്ക് ചില ധാരണകള്‍ നല്‍കിയതിനാല്‍ ആയിരിക്കുമിത്. വീടുപണി ഏതാണ്ട് മുഴുവനായപ്പോള്‍ അപ്പച്ചന്‍ ഇവിടെയിരുന്ന് ആ സമയം സിഗററ്റ് വലിച്ച് മാസിക വായിക്കുന്നതും അമ്മച്ചി കണ്ണുരുട്ടിയതിനാല്‍ താഴത്തെ വരാന്തയിലേക്കാക്കി. സണ്ണിയില്‍ തൂങ്ങിവന്ന നഷ്ടബോധം ഫിലഡെല്ഫിയയിലെ അപ്പാര്‍ട്മെന്റ് ബാല്‍ക്കണിയുമായി വൃഥാ താരതമ്യം ചെയ്ത് ‍ ആക്കം കൂട്ടപ്പെട്ടു.

അമ്മച്ചി കാപ്പിയുമായെത്തി. കോഫീടേബിളിലെ അദൃശ്യബിന്ദുവില്‍ നോക്കി ആലോചന പൂണ്ടു. രാത്രി അവിടെയുമിവിടെയും കരിങ്കര്‍ടനുകള്‍ തൂക്കി കനം ഭാവിച്ചു. “ ഞാന്‍ ഇവിടുന്ന്‌ എങ്ങോട്ടും പോകുന്നില്ല”.എങ്ങോട്ടും നോക്കാതെയുള്ള ആരോടെന്നില്ലാത്ത അമ്മച്ചിയുടെ ഈ പ്രഖ്യാപനം സണ്ണി നിസ്സംഗനായികേട്ടു. ട്രാവല്‍ ഏജെന്റിനെ വിളിച്ചത് അമ്മച്ചി അറിഞ്ഞുകാണാന്‍ വഴിയില്ലല്ലൊ. “ഇതെന്റ സ്ഥലമാ”. അമ്മച്ചിയുടെ സ്വരത്തിലെ‍ ഒരിക്കലും കാണാത്ത ദാര്‍ഢ്യം സണ്ണിയെ അദ്ഭുതപ്പെടുത്തി. “അല്ലെങ്കില്‍ ഈ സ്ഥലത്തിന്റെയാ ഞാന്”. അനുനയമോ അപേക്ഷാഭാവമോ മാത്രം സ്വരപ്പെടുത്താറുള്ള അമ്മച്ചിയ്ക്കെന്തു പറ്റി? മന‍സ്സു തീരെ തളര്‍ന്നോ? എങ്കില്‍ അദ്ഭുതമില്ല. സണ്ണി ഇരുട്ടീലേക്കു തന്നെ നോക്കി നിന്നു. പെട്ടെന്നു പുറകില്‍ നിന്നും കേട്ട ഒരു വാചകം സണ്ണിയെ നടുക്കിക്കളഞ്ഞു. “എന്നെ ആര്‍ക്കും അത്ര പെട്ടെന്നു ഇവിടെ നിന്നും പറഞ്ഞുവിടാന്‍ ഒക്കുകയില്ല”. ആരാണത് പറഞ്ഞത്? അമ്മച്ചിയുടെ ശബ്ദമല്ലായിരുന്നുവല്ലൊ. അപ്പച്ചന്റെ സ്വരമോ? അമ്മച്ചിയുടെ മുഖം പതിവിലും കനത്തിരുന്നതം ഇട്ടിരുന്ന നൈറ്റിയില പേസ്റ്റല്‍ കളര്‍ പൂക്കള്‍ ഒരു ഇന്‍ഫ്രാ റെഡ് വെളിച്ചപ്പാളിയില്‍ ഇരുണ്ട നിറമായതും ഒരു വിഭ്രാന്തിയെന്ന് കരുതാന്‍ സണ്ണിയ്ക്കു മനസ്സു വന്നില്ല. താനും പതറുകയാണോ? അപ്പച്ചന്റെ സ്വരം തന്നെയാണോ കേട്ടത്? കരുത്തോടെ കാര്യങ്ങള്‍ നേരിടാന്‍‍ നിയോഗിക്കപ്പെട്ട താനും അടിഞ്ഞുപോയോ? സണ്ണിയ്ക്കു ജാള്യതയാണ് തോന്നിയത്. അമ്മച്ചി വീണ്ടും സ്വസ്ഥരൂപം പൂണ്ടു. ഇതെന്റെ സ്ഥലമല്ലെ സണ്ണിമോനേ? നേര്‍ത്ത ശബ്ദം കലമ്പിച്ചു തുറന്നു. ശരിയാണ് ഈ സ്ഥലതിന്റെയാണ് അമ്മച്ചി. ഈ രണ്ടു പറമ്പുകളും വീടിനു മുന്‍പിലെ പ്ലാവും മറ്റെ പറമ്പിലെ ആഞ്ഞിലിയും തെങ്ങിന്‍ തൈകളും മീനചിലാറിന്റെ വളവുതിരിവുമെല്ലാം ഈ സ്ഥലത്തിന്റെ സ്വത്വനിര്‍മ്മിതിയില്‍ സഹഭാഗരാണ്. സ്ഥൂലവും സൂക്ഷ്മവുമായ അനേകായിരം കാര്യങ്ങളാണ് ഈ സ്ഥലത്തെ രൂപഭാവത്തിനു നിദാനം. മണ്ണിലുള്ള ബാക്റ്റീരിയയൊ അണുവോ വരെ ഇതിന്റെ അംശമായി പൂര്‍ണസ്വരൂപത്തോട് കടപ്പെട്ടിരിക്കുന്നു. ആനിയമ്മ അതിന്റെ ഒരു ഭാഗമാണ്. അല്ലെങ്കില്‍ ആനിയമ്മയുടെ ദൃശ്യവും അദൃശ്യവുമായ രൂപഭാവങ്ങള്‍ കൊണ്ടുകൂടിയാണ് ഈ ഈ നി:ശേഷതയും സമ്പൂര്‍ണ്ണതയും ഉരുത്തിരിഞ്ഞിരിക്കുന്നത്.അവരുടെ ചിന്താധാരകള്‍ കൊണ്ടു കൂടിയുമാണ് ഈ പ്രദേശസമഷ്ടിയുടെ അസ്തിത്വം പൂര്‍ത്തീകരിക്കുന്നത്. നൂറു നൂറു കട്ടകള്‍ കൊണ്ടു നിര്‍മ്മിച്ചെടുക്കുന്ന ലേഗൊ എന്ന കളിപ്പാട്ടം പോലെ. ചേതനവും അചേതനവും ആയ അനേകാംശങ്ങളാ‍ണ് ഈ സ്ഥലത്തെ അതായിട്ടു നിലകൊള്ളിയ്ക്കുന്നത്.അതില്‍ ഏതെങ്കിലും ഒന്ന് മാറ്റപ്പെട്ടാല്‍ എല്ലാം അടിഞ്ഞു വീഴും പിന്നെ നിര്‍മ്മിച്ചെടുത്താലും അത് പണ്ടത്തെ സ്വരൂപം ആയിരിക്കുകയില്ല. അതിന്റെ സകലത മാറിപ്പോയിരിക്കും. ഈ ജ്യോമിതീയസ്വരൂപത്തിലെ ഒരു ത്രിമാനക്കട്ടയായ അമ്മച്ചിയ്ക്ക് അതു മാറ്റപ്പെടാന്‍ മനസ്സില്ല.ഇതു നിലനിര്‍ത്താന്‍ അപ്പച്ചന്റെ ആത്മാവും ഇതിലെ കറങ്ങി നടക്കുകയാണോ? പ്രവാസജീവിതകാലത്തും ഈ സവിശേഷ മൈക്രോകോസം നിര്‍മ്മിച്ചെടുക്കാനും സന്തുലിതാവസ്ഥയുടെ പാരമ്യത്തില്‍ എത്തിച്ചേരാനും ഇവര്‍ പണിപ്പെടുകയായിരുന്നില്ലെ?

രാവിലെ തന്നെ ഫിലിപ്പങ്കിള്‍ വന്നു കയറി. സഞ്ചി പോലെ തൂങ്ങുന്ന പോക്കറ്റുകളുള്ള ഫാഷന്‍ നിക്കര്‍ സണ്ണി ഇടാത്തതിനെ ക്കുറിച്ച് ഇളിഭ്യത്തമാശ പറയാന്‍ ശ്രമിച്ചു. സ്യൂടുകേസില്‍ കുപ്പി വല്ലതുമുണ്ടോ എന്നു പാളി നോക്കി. അതിനിപ്പം നീ വരാന്‍ മാത്രം എന്നാ ഒണ്ടായി ഇവിടെ എന്ന് അറിവില്ലായ്മ നടിച്ചു.“അല്ലേലും ഒന്നുരണ്ടാഴ്ച്ച നീ ഇവിടെ വന്നു നിന്നതുകൊണ്ട് എന്നാ ആകാനാ” എന്ന് പേടിപ്പെടുത്താന്‍ ശ്രമിച്ചത് അമ്മച്ചി നേരിട്ടു. അമ്മച്ചി ഫിലിപ്പങ്കിളിനോട് ഇത്രയും ധൈര്യത്തോടെ സംസാരിക്കുന്നത് ആദ്യമായാണ്. റോസ്‌ലി യുടെ ചില കല്യാണാലോചനകള്‍ നടക്കുന്നു, കല്യാണം കഴിഞ്ഞ് അവളും പയ്യനും ഇവിടെത്തന്നെ താമസിച്ചേക്കും എന്ന ഭയങ്കര നുണ പറഞ്ഞു. അതിന്‍് അവള്‍ അമേരിക്കേലേക്ക് പടിയ്ക്കാന്‍ പോകുവല്ലെ? അതു വേണ്ടാന്ന് വെക്കണോ എന്നായി അങ്കിള്‍. ആനിയ്ക്കു കൂട്ടു വേണേല്‍ ജെയ്‌ബുവും ഡെയിസിമോളും ഇവിടെ വന്നു താമസിക്കുവല്ലൊ എന്ന സത്യമായ ഉദ്ദേശം യാതൊരു ഉളുപ്പുമില്ലാതെ പുറത്തെടുത്തു. “കുറുക്കു ചത്തത് അറിഞ്ഞില്ലെ”? അമ്മച്ചിയ്ക്ക് ദേഷ്യം വന്നു. “ ഓ അതു പിന്നെ പട്ടിയായാല്‍ മണത്തും നക്കീം ഒക്കെ നടക്കും. വല്ല വെഷോം നക്കിക്കാണും” അമ്മച്ചിയുടെ പ്രതിവചനം പിന്നെയും കടുത്തു. “അതേ ആ വെഷത്തിന്റെ ബാക്കി എവിടെയാണെന്നന്വേഷിച്ചോണ്ടിരിക്കുകാ. സണ്ണി അതിനാ വന്നത്”. ഫിലിപ്പങ്കിള്‍ ചുണ്ടിന്റെ കോണില്‍ ഓ പിന്നേ എന്ന പുച്ഛം തൂക്കി പടിയിറങ്ങി.

മീനച്ചിലാറിന് ഒരുമാതിരി കരിനീലത്തിന്റെ സാന്ദ്രതയുണ്ടല്ലൊ ഇന്ന് എന്ന് സണ്ണിയ്ക്കു തോന്നി. ഇങ്ങനെയൊക്കെയുള്ള ചിണുക്കത്തമാശകള്‍ ഈ നദിയ്ക്ക് പതിവാണ്. ചിലപ്പോള്‍ ഒരുമാതിരി എണ്ണമയമുള്ള ഉപരിതലമുണ്ടെന്നു തോന്നും. ചിലപ്പോള്‍ വെള്ളത്തിനു തന്നെ സ്ഫടികത്തിന്റെ കട്ടിയുണ്ടെന്നും മുകളില്‍ നില്‍ക്കാമെന്നും തോന്നും. പഴയ വള്ളം അനുസരണപൂര്‍വം കൂടെവരാന്‍ നില്‍ക്കുന്ന കുട്ടിയെപ്പോലെ ഒതുങ്ങിക്കിടപ്പുണ്ട്. ചിതലു കയറിയ സ്ഥലത്തൊക്കെ ടാറോ കരി ഓയിലോ പിടിപ്പിച്ചിരിക്കുന്നു. ആറ്റിലേക്കിറങ്ങുന്ന പടവുകളുടെ പുറത്ത് കിഴക്കായി അപ്പച്ചന്റെ മരണശേഷം സണ്ണി നാട്ടീയ കുരിശ് കൂടുതല്‍ മണ്ണടിഞ്ഞു പുല്ലു കിളിര്‍ത്ത തടത്തില്‍ പ്രസന്നതയോടെ എഴുന്നത് സണ്ണി നോക്കി നിന്നു. വീടുപണികഴിഞ്ഞ് മിച്ചം വന്ന രണ്ടു പട്ടികക്കഷണം കൊണ്ട് പെട്ടെന്നുണ്ടാക്കിയെടുത്ത കുരിശ് മനസ്സു വിങ്ങിയ് ഒരു നിമിഷത്തില്‍ സണ്ണി സ്ഥാപിച്ചതാണ്. അമ്മച്ചി ഒച്ചയെടുത്തു. മണ്ണില്‍ നാട്ടപ്പെട്ട കുരിശ് പിഴുതെടുക്കാനോ കൊണ്ടു നടക്കാനോ പാടുള്ളതല്ല. നാട്ടുമ്പോള്‍ ഇതറിഞ്ഞിരിക്കണം. “നാടകക്കാരു കൊണ്ടു നടക്കുന്നതു പോലെയല്ല കുരിശിനെ കരുതേണ്ടത്. ആറ്റിന്റെ ഈണ്ടിയേല്‍ കുരിശു നാട്ടാന്‍ ആരുപറഞ്ഞു? ഇതെന്നാ സണ്ണീ നീ ചെയ്തത്?” അമ്മച്ചിയ്ക്ക് പേടിയും സങ്കടവും. ആറ്റിന്റെ ഓരത്തു തന്നെയാരിക്കണം അപ്പച്ചന്റെ ഓര്‍മ്മ എന്ന് സണ്ണി. “മോനേ പാലാ വലിയപള്ളിയിലാ അപ്പച്ചനെ അടക്കിയിരിക്കുന്നത്. പള്ളി ആറ്റിന്‍ കരയില്‍ തന്നെയാണല്ലൊ“. ശരിയാണ് പാല‍ാ വലിയപള്ളി മീനച്ചിലാറ്റിന്‍ കരയിലാണ്. സാധാരണ പള്ളികളൊന്നും ആറ്റിന്‍ കരയില്‍ സ്ഥാപിക്കാറില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍ ആകാശത്തോടു സന്ധിക്കാനെന്നവണ്ണമാണ് പള്ളികളുടെ വാസ്തുദര്‍ശനം. പാലാ വലിയപള്ളിയ്ക്ക് ആറ്റിലേക്ക് ഇറക്കികെട്ടിയ നീളന്‍ കല്‍പ്പടവുകളുമുണ്ട്. മീനച്ചിലാറ് ഒഴുകിപ്പോയപ്പോള്‍ പാലക്കയത്തിങ്കല്‍ ഒന്നു വട്ടം ചുറ്റിയപ്പോള്‍ വച്ചു മറന്ന കളിപ്പാട്ടമാണോ പള്ളിയായി മാറിയത്?

സണ്ണി നട്ട കുരിശ് സ്വന്തം ഇടം പ്രഖ്യാപിച്ച് ധൈര്യമായി വെയിലണിഞ്ഞ് നിവര്‍ന്നു നിന്നു. ചുറ്റിനും ചേമ്പിലകള്‍ നൃത്തം ചെയ്തും വെള്ളത്തുള്ളികള്‍ പാറിച്ചും തമാശുണ്ടാക്കി. ആത്മാവിന്റെ അലച്ചിലില്‍ ഉയിരിന്റെ ഊളിയിടലില്‍ തെല്ലു വിശ്രമമണയ്ക്കുന്ന സ്വരൂപമാണ് കുരിശ്. സണ്ണി മനസ്സിലാക്കിയിട്ടുള്ള കുരിശിന്റെ ഈ അര്‍ത്ഥതലം ഒട്ടു വേറെയാണ്. സിമിത്തേരിയിലെ കുരിശിന്റെ സാംഗത്യവഴികളൊ ദര്‍ശനപ്പൊരുളോ അല്ല ഇങ്ങനെ നാട്ടപ്പെടുന്ന കുരിശിന്‍്. അമ്മച്ചിയ്ക്കിതു മനസ്സിലായിക്കാണുമോ? അമേരിക്കയില്‍ മരണം സംഭവിച്ച സ്ഥലങ്ങളില്‍ നാട്ടപ്പെടുന്ന കുരിശുകള്‍ സണ്ണിയില്‍ പ്രത്യേക കൌതുകമുണര്‍ത്തിയിട്ടുണ്ട്. ഹൈവേയുടെ അരികിലോ നാല്‍ക്കവലയുടെ കോണിലോ അപകടത്തില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കെന്ന നിലയിലാണ് ഇവ പ്രത്യക്ഷപ്പെടുക. മരണത്തിന്റെ വാര്‍ഷികദിനങ്ങളിലാണ് ബന്ധുക്കാര്‍ കുരിശും പൂക്കളും വയ്ക്കുക. മതവിശ്വാസത്തിന് അതീതമായി ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ആത്മസന്നിവേശമായി ഇവ തെളിഞ്ഞു വിളങ്ങും. പലപ്പോഴും അമേരിക്കന്‍ കുട്ടീകളുടെ കൂടെ മൃതപ്പെട്ട ഹിന്ദു കുട്ടികളുടെ പേരിലും ഈ കുരിശുകള്‍ പ്രത്യക്ഷപ്പെടും. “കൃഷ്ണകാന്ത് ദ്വിവേദി” വിഷ്ണുപ്രകാശ് അഗ്നിഹോത്രി” എന്നൊക്കെ പേരണിഞ്ഞ കുരിശുകള്‍ സണ്ണിയെ വിസ്മയത്തിലാക്കിയിട്ടുണ്ട്. നിശ്ചിത ഇടവേളയില്‍ ചാക്രികരീതിയില്‍ അലഞ്ഞെത്തുന്ന ആത്മാവിനു കൂടണയാനുള്ള ചില്ലകള്‍ മാത്രമാണോ ഈ കുരിശിന്‍ കൈകള്‍? “ഇതാ ഞങ്ങ ള്‍ ഇവിടെയുണ്ട്” എന്ന പ്രഖ്യാപനം മരണത്തെക്കാളും ജീവന്റെ ഉത്സാഹത്വരയല്ലെ വിളിച്ചോതുന്നത്? ഇവ മണ്ണില്‍ നിന്നും പൊന്തിവന്ന് പുറം ലോകത്തെ നോ‍ക്കിക്കാണുന്നതുപോലെ തോന്നുന്നത് തനിക്കു മാത്രമോ?

അതിരാവിലെ കണ്ട അമ്മച്ചിയുടെ ഭാവമാറ്റം സണ്ണിയെ കൂടുതല്‍ വ്യാകുലനാക്കി.