Sunday, December 23, 2007

ചിക്കന്‍ പൊതി- ക്രിസ്ത് മസിനു പുതിയ പലഹാരം

ക്രിസത് മസിനു പുതിയ സ്നാക് ഉണ്ടാക്കുക. ആഘോഷം വ്യത്യസ്തമാക്കുക.

ചിക്കന്‍ ബ്രെസ്റ്റ് 2-3 ഇഞ്ച് വീതിയും നീളവുമുള്ള കനം കുറഞ്ഞ കഷണങ്ങളാക്കി മുറിച്ചെടുക്കുക. മടക്കിയ wax paper നു ഇടയ്ക്കു വച്ച് ഒരു ചുറ്റിക കൊണ്ടോ മറ്റൊ മെല്ലെ ഇടിച്ച് ചിക്കന്‍ സ്ട്രിപ്സ് പരത്തുക. ഇതില്‍ സ്റ്റഫിങ് (പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ്, ഉള്ളി, പച്ചമുളക്,ഇഞ്ചി എന്നിവ മസാലപ്പൊടിയോടൊപ്പം വഴറ്റിയത്,ബദാമിന്റേയോ കശുവണ്ടിയുടേയോ ധാരാളം കഷണങ്ങള്‍ സഹിതം)വച്ച് ചുരുട്ടിയെടുത്ത് കോണ്‍ പൊടി(corn flour)യില്‍ മുക്കുക. വശങ്ങള്‍ അമര്‍ത്തി യോജിപ്പിക്കുക. ചുരുട്ട് അഴിഞ്ഞുവരുന്നുണ്ടെങ്കില്‍ ഈര്‍ക്കിലിയോ ടൂത് പിക്കോ നെടുകെ കയറ്റി വയ്ക്കുക. രണ്ടു കപ്പ് മൈദയും കാല്‍ക്കപ്പ് അരിപ്പൊടിയും രണ്ടു സ്പൂണ്‍ മുളകുപൊടിയും ഉപ്പും ഒന്നിച്ച് അധികം അയയാതെ കലക്കിയതില്‍ സ്റ്റഫ് ചെയ്ത ചിക്കന്‍ മുക്കി തിളച്ച എണ്ണയില്‍ വറത്തെടുക്കുക. സോയാ‍ സോസ് സ്വാദ് ഇഷ്ടമാണെങ്കില്‍ മൈദ കലക്കുമ്പോള്‍ അതും ചേര്‍ക്കാം.

(wax paper നു പകരം വാട്ടിയ വാഴയില ഉപയോഗിക്കാം)

Merry Christmas!

Wednesday, December 19, 2007

കേള്‍വിയുടെ കാഴ്ച-കാര്‍ത്തികവിളക്കോ?



തൃക്കാര്‍ത്തികയ്ക്ക് കത്തിച്ചു വച്ച മണ്‍ചെരാതുകളോ? ദീപാവലി വിളക്കുകളോ?
അല്ല. നമ്മുടെ ചെവിയിലെ നാലുനിര സൂക്ഷ്മശ്രവണകോശങ്ങളുടെ ഫോടോ ആണ്. പച്ചനിറത്തില്‍ തിരി പോലെ കാണുന്നത് tubulin‍ തന്തുക്കള്‍. അതിനു താഴെ പരന്ന 'റ' പോലെ ചുവപ്പില്‍ തെളിഞ്ഞുകാണുന്നത് കുഞ്ഞു സിലിയ(അതിസൂക്ഷ്മ നാരുകള്‍)കളുടെ വൃന്ദം. മുകളില്‍ നിന്നും ആദ്യത്തെ മൂന്നു നിര സെല്ലുകള്‍ ശബ്ദതരംഗങ്ങളെ ഒരു ലേസര്‍ ആമ്പ്ലിഫയര്‍ പോലെ വിപുലീകരിക്കും (cochlear amplification). താഴത്തെ നിര കോശങ്ങള്‍ വൈദ്യുത തരംഗമാക്കിയ ശബ്ദത്തെ ഞരമ്പ് (nerve) വഴി മസ്തിഷ്കത്തിലെത്തിയ്ക്കും. നമ്മള്‍ ശബ്ദം കേള്‍ക്കും. മില്ലിസെക്കന്‍ഡ് കൊണ്ടു നടക്കുന്ന കാര്യം. Confocal Microscopy ഉപയോഗിച്ച് എന്റെ സഹപ്രവര്‍ത്തകന്‍ വിശ്വാസ് പരേഖ് എടുത്ത ചിത്രം.


കൂടുതല്‍ വിവരങ്ങള്‍ ഉടന്‍.

Friday, November 30, 2007

ശിവനടനം--ഏറ്റുമാനൂര്‍ അമ്പലത്തിലെ ഭിത്തിച്ചിത്രം


ദ്രാവിഡ ചിത്രകലയ്ക്ക് ഉത്തമോദാഹരണമായി വാഴ്ത്തപ്പെട്ടതാണ് ഏറ്റുമാനൂര്‍ അമ്പലത്തിന്റെ പടിഞ്ഞാറേ   ഗോപുരത്തിന്റെ  തെക്കേ  ഭിത്തിയില്‍ ഉള്ള മോഹന നടനം ചെയ്യുന്ന ശിവപ്പെരുമാളിന്റെ ചിത്രം. കേരളീയ ചിത്രകലാപാരമ്പര്യത്തിന്റെ ഗുണസാരവും നൃത്തകലയുടെ അകപ്പൊരുളും ഒരേസമയം വെളിവാക്കുന്ന അതുല്യ ചിത്രവുമാണിത്. സാംസ്കാരിക ചരിത്രവും ഭക്തി-കലാ അനുഭൂതികളുടെ സ്വരൂക്കൂട്ടിയ സമഷ്ടിയുമാണ് പ്രദോഷമൂര്‍ത്തി വ്യഞ്ജിപ്പിക്കുന്നത്.

1913ലാണ്‍ ആനന്ദ കൂമാരസ്വാമി (Ananda Coomaraswamy) ലോകത്തിന്‍് ഈ ചിത്രത്തെ പരിചയപ്പെടുത്തിക്കൊടുത്തത്. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ ഭിത്തികളില്‍ നിറം മങ്ങി ഒതുങ്ങിക്കഴിഞ്ഞിരുന്ന ചിത്രങ്ങള്‍ക്ക് മിച്ചം വന്ന ചന്ദനവും വിളക്കില്‍ നിന്നും തൂത്തെടുത്ത കരിയും‍ തുടയ്ക്കാനൊരു പ്രതലം എന്നതില്‍ ക്കവിഞ്ഞ് ശരാശരി മലയാളി ഒരു സാംഗത്യവും കല്‍പ്പിച്ചു കൊടുത്തിരുന്നില്ല. ഈ അപൂര്‍വ്വ കലാപൊരുളുകള് കഥകളിയുടെ ആവിര്‍ഭാവകാലത്ത് വേഷങ്ങള്‍ക്ക് ആഭരണവും കിരീട ഭൂഷകള്‍ക്കും മാതൃകയായിരുന്നു എന്ന് വിസ്ന്മരിക്കാവുന്നതല്ല. കഥകളിയുടെ മേക് അപ്/ആടയാഭരണവൃത്തിയ്ക്കും കഥാപാത്രങ്ങളുടെ മുഖത്തിനു ഉചിത ചായപ്പകര്‍പ്പുകള്‍ നല്‍കാനും ഈ ചിത്രങ്ങള്‍ ഉപകരിച്ചിരുന്നു. പുരാണ കഥാപാത്രങ്ങളെക്കുറിച്ച് ധാരണ നല്‍കുന്ന മാതൃകകളല്ലെങ്കിലും പെര്‍ഫൊമിങ് ആര്‍ട്സിന് വര്‍ണ്ണസ്വരൂപവും അഭൌമ കാഴ്ചപ്രതീതിയും‍ നല്‍കുന്ന പ്രോടോ റ്റൈപുകളായിരുന്നു ഈ ഭിത്തി ച്ചിത്രങ്ങള്‍. കളമെഴുത്തിന്റെ നിറക്കൂട്ടു ക്രമത്തോട് ചേര്‍ന്നു നില്‍ക്കുന്ന കേരളത്തിന്റെതു മാത്രമായ പുരാണങ്ങളുടെ ദര്‍ശന വിധി. അതിലപ്പുറം കേരളത്തിന്റെ വിശിഷ്ടചിത്രകലാപാരമ്പര്യ്ത്തിന്റേയും ഭാരതത്തിലെ ഭിത്തിച്ചിത്രങ്ങളില്‍ രണ്ടാം സ്ഥനം നേടുന്നതുമായ ഈ നിദര്‍ശനങ്ങളുടെ സാംഗത്യവും പൊരുളും വെളിവാക്കാന്‍ കേരളത്തിനും ഇന്‍ഡ്യയ്ക്കും പുറത്തുനിന്നുള്ള കലാവിചക്ഷണര്‍ വേണ്ടിവന്നു എന്നതില്‍ പുതുമയൊന്നുമില്ല. മുപ്പതുകളിലെയും നാല്‍പ്പതുകളിലേയും നവോത്ഥാനത്തിന്റെ ഭാഗമായി കലകള്‍ക്ക് പൊതുവേ ഉണ്ടായ ഉണര്‍ച്ച തനതു ചിത്രകലകളെക്കുറിച്ച് ബോധമുളവാക്കാന്‍ ഭാരതീയര്‍ക്ക് അവസരമൊരുക്കിയതിന്റെ പരിണിതഫലം പ്രതിമ-വാസ്തു-ചിത്രങ്ങളെക്കുറിച്ച് പഠനങ്ങള്‍ക്ക് വഴിതെളിച്ചു. എന്നാല്‍ അതിനും മുന്‍പേ വിഗ്രഹലക്ഷണശാസ്ത്ര (iconography) ത്തില്‍‍ വിദഗ്‌ധനായ ഗോപാല്‍ റാവുവിനെ തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷണിച്ചു വരുത്തി ക്ഷേത്രങ്ങളേയും പ്രതിമകളേയും ഭക്തിപ്രബോധത്തില്‍ നിന്നും വേര്‍പെടുത്തി വസ്തുനിഷ്ഠമായി പഠിയ്ക്കാന്‍ അവസരമൊരുക്കി ഇന്നോളം കണ്ടതില്‍ വച്ച് ഏറ്റവും ബ്രഹുത്തും വിപുലവുമായ ക്രോഡീകരണം നടത്താന്‍ കഴിഞ്ഞത് വിസ്മരിക്കാവുന്നതല്ല.

ഏറ്റുമാനൂര്‍ അമ്പലത്തിലെ ഭിത്തിച്ചിത്രങ്ങള്‍ വൈവിധ്യമുള്ളവയാണ്. പ്രദോഷമൂര്‍ത്തിയുടൊപ്പം തന്നെ നേര്‍ വിപരീത പ്രത്യക്ഷമുള്ള അഘോരമൂര്‍ത്തിയുടെ ചിത്രം തൊട്ടടുത്ത്. വടക്കെ ഭിത്തിയില്‍ ബ്രഹുത്തായ അനന്തശയനം. പുറത്തെ ഭിത്തിയില്‍ ഗോപികാ വസ്ത്രാപഹരണം, ശാസ്താവിന്റെ നായാട്ട് എന്നീ ചിത്രങ്ങള്‍. ശ്രീകോവിലിനു ചുറ്റും രാമായണദൃശ്യങ്ങള്‍ ദാരുശില്‍പ്പങ്ങളായി. ശിവപ്രതിഷ്ഠയുള്ള അമ്പലം വിഷ്ണുവിന്റേയും കൃഷ്ണന്റെയും ശ്രീരാമന്റേയും ചിത്ര-പ്രതിമകളാല്‍ ഒരു ആര്‍ടു ഗാലറിയായി മാറുന്നു. ഭക്തിയെ വെല്ലുന്ന കലാപ്രകടനം. ഇതില്‍ ശിവനടന/പ്രദോഷമൂര്‍ത്തി വേറിട്ടു നില്‍ക്കുന്നു, കേരളീയ മ്യൂറല്‍ വ്യവസ്ഥയില്‍ നിന്നും പ്രത്യേകതകളോടെ നിലയുറപ്പിച്ചുകൊണ്ട്.

എട്ടോ ഒന്‍പതോ നൂറ്റാണ്ടിലെ ഭിത്തിപെയിന്റിങ്ങുകള്‍ തിരുനന്ദിക്കരെ കാണുന്നത് അജന്താ ശൈലിയുടെ പിന്തുടര്‍ച്ചയായാണ്. അതിനുശേഷം ഏഴോളം നൂറ്റാണ്ടുകള്‍ കേരള ഭിത്തിച്ചിത്ര ചരിത്രത്തിലെ ഇരുളടഞ്ഞ കാലമായി നിലകൊള്ളുന്നു. (കാന്തളൂര്‍,പിഷാരിക്കാവ് ക്ഷേത്രങ്ങളിലെ ചിത്രങ്ങള്‍ ഈ കാലഘട്ടത്തിലെ ആണെന്നു ഒരു അഭിപ്രായമുണ്ട്). തിരുനന്ദിക്കരെ നിന്നു തുടങ്ങിയ അജ്ഞാതപ്രയാണം അജന്താ ശൈലിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഹോയ്സാലപദ്ധതിയുമായി ഇണങ്ങി ചാലൂക്യ രീതി സ്വാംശീകരിച്ചാണ് ആയിരത്തിഅഞ്ഞൂറിലെ ശൈലിയില്‍ ഏറ്റുമാനൂര്‍ എത്തിച്ചേര്‍ന്നത്.പിന്നീട് കേരളത്തിലാകമാനം വ്യാപനം തുടര്‍ന്ന് അടുത്ത നൂറ്റാണ്ടില്‍ മട്ടാഞ്ചേരിയിലും പദ്മനാഭപുരം കൊട്ടാരത്തിലുമൊക്കെ ഭിത്തികള്‍ നേരിയ വരകളിലും കാവിച്ചുവപ്പ്-പച്ച വര്‍ണങ്ങളിലും തുടിച്ചു നിന്നു. മലയാള ശൈലി ഇപ്രകാരം ഇവിടെ വളര്‍ന്നു വിലസി. ഏറ്റുമാനൂരിലെ പ്രദോഷനടനമൂര്‍ത്തിയാകട്ടെ നിരവധി സൂക്ഷ്മാംശങ്ങള്‍‍ നിബന്ധിച്ച, വെല്ലുവിളികള്‍ ധാരാളം എറ്റെടുത്ത കലാവിദ്യയാകയാല്‍ ചിത്രകല ആത്മാംശമാക്കിയ അതുല്യ ചിത്രകാരന്മാര്‍‍ സജീവമായി ഇവിടെ സ്വസാധനയില്‍ വ്യാപൃതരായിരുന്നു എന്ന് അനുമനിക്കാം. ആനന്ദനടമിടും പാദമാ‍യ പൊന്നമ്പലവാണന്റെ വരവര്‍ണ്ണപ്രത്യക്ഷം ചിത്രകലയുടെ മാത്രമല്ല കേരളത്തിലെ പെര്‍ഫൊര്‍മിങ് ആര്‍ട്സിന്റേയും താന്ത്രികദര്‍ശനത്തിന്റേയും അവബോധവുമായി കെട്ടുപിണഞ്ഞും കിടക്കുന്നു.

12 അടി നീളം 8 അടി വീതി പാനലിലാണ് നടനം ചെയ്യുന്ന ശിവനും ചുറ്റിനും വാദ്യവൃന്ദം ചമയ്ക്കുന്ന ദേവീദേവന്മാരും മുനികളും മറ്റും സങ്കലിച്ച ചിത്രസ്വരൂപം വിടരുന്നത്. പ്രദോഷത്തിലെ ഈ ദേവീദേവസങ്കരലീല ഒരു ധ്യാനശ്ലോകത്തിന്റെ ആഖ്യാനമാണ്. അതിനാല്‍ പ്രദോഷമൂര്‍ത്തി. ഇടം കാല്‍ മുയാലകന്‍ എന്ന അപസ്മാരമൂര്‍ത്തിയുടെ മേല്‍ ഉറപ്പിച്ച് വലം കാല്‍ പൊക്കി മുഖം ഒരു വശത്തെയ്ക്കു ചെരിച്ച് ഇടംകണ്ണാല്‍ നോട്ടം എറിയുന്ന ഈ മോഹന നടനത്തിനു മിഴാവ് കൊട്ടുന്നത് സാക്ഷാല്‍ വിഷ്ണുതന്നെ. ഇലത്താളം ബ്രഹ്മാവും വീണ സരസ്വതിയും ഓടക്കുഴല് ദേവേന്ദ്രനും. ഇവര്‍ വാദ്യവൃന്ദം ചമയ്ക്കുമ്പോള്‍ പാട്ടുപാടുന്നത് ലക്ഷ്മീദേവിയാണ്. പ്രദോഷസ്തോത്രം അനുസരിച്ചാണ് ആനന്ദനടനം .എല്ലാവരും ശിവന്റെ മുഖത്തു തന്നെ കണ്ണുറപ്പിച്ചിരിക്കുന്നു. ശിവന് ‍എട്ടും എട്ടും പതിനാറു കയ്യുകള്‍. മഴു, തുടി, സര്‍പ്പം, അങ്കുശം, അഗ്നി, ചന്ദ്രക്കല,ത്രിശൂലം, രുദ്രാക്ഷമാല എന്നിവയെല്ലാം വലം കയ്കളിലും മാന്‍, വനമാല, പാശം,പൂജാമണി, വീണ, വട്ടക, ഇഷ്ടി എന്ന താളവാദ്യോപകരണം, നന്ദിധ്വജം എന്നിവ ഇടംകയ്കളിലും ഏന്തുന്നതായി ചിത്രീകരിച്ചിരിക്കുന്നത് തികച്ചും പൂര്‍ണതയ്ക്കു വേണ്ടിയാണ്. ഇരുവശങ്ങളിലേക്കും വിടരുന്ന ചിറകുവിരിച്ച ചിത്രശലഭത്തെ ദ്യോതിപ്പിക്കുന്നു എന്നാണ് കലാവിചക്ഷണയായ സ്റ്റെല്ല ക്രേമ്രിഷിന്റെ നിരീക്ഷണം: ".... gigantic butterfly caught in a stained glass window. It is an emblem encircled by the expance of its halo, singled out from celestial assembly". വൃത്താകൃതിയുലുള്ള പ്രഭാവലയത്തിനകത്തു കൃത്യമായി ‘നൃത്യതി നൃത്യതി‘ആടുന്ന സാംബശിവനും ചവിട്ടി നില്‍ക്കുന്ന മുയാലകനും സര്‍പ്പവും നിബന്ധിച്ചിരിക്കുന്നു. ശിരസ്സില്‍ നിന്നും പാറിച്ചിതറുന്ന ജട ചിത്രത്തിനു പൂര്ണ്ണനിറവു നല്‍കുന്നു. ജടയില്‍ സര്‍പ്പങ്ങളും പൂക്കളും ഇടകലരുന്നു. ഒരു ആമ്ഫിതിയേറ്ററില്‍ ഇരുന്നു നടുക്കുള്ള കലാപ്രകടനദൃശ്യം കാണുന്നപോലെയാണ് ദേവീദേവന്മാരെയും മറ്റും വിന്യസിച്ചിരിക്കുന്നത്. സനക, സനന്ദന സനത്കുമാരമാര്‍ തൊഴുകയ്യുമായി ദൂരെ മുകളില്‍. ശിവ വാഹനമായ നന്ദിയും മയിലേറിയ സുബ്രഹ്മണ്യനും മൂഷികഗണപതിയും ശില്‍പ്പശാസ്ത്രക്കണക്കു പ്രകാരം ചെറിയ രൂപങ്ങള്‍. വലിയ നിര പ്രേക്ഷകര്‍ നിറഞ്ഞ ഒരു സദസ്സാണ് ഇങ്ങനെ തിരുനടനത്തിനു സാക്ഷിയാകുന്നത്.

ഭിത്തിച്ചിത്രങ്ങളില്‍ പൊടുന്നനവെയാണ് നടനമാടുന്ന ശിവപ്പെരുമാള്‍‍ ഈവണ്ണം പ്രത്യക്ഷപ്പെടുന്നത്. പൂര്‍ണ്ണരൂപത്തിലുള്ള സൂക്ഷ്മാംശം എറെ നിറയുന്ന മറ്റൊരു നടേശ്വര ഭിത്തിച്ചിത്രം ഈ കാലഘട്ടത്തിലോ അതിനു ശേഷമോ തെക്കേ ഇന്‍ഡ്യയിലോ ഭാരതത്തില്‍ എവിടെയുമോ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനാലായിരിക്കനം ദ്രവീഡിയന്‍ ചിത്രകലയുടെ ഉത്തമ നിദര്‍ശനം എന്ന് ഈ ചിത്രത്തെ ആനന്ദ് കൂമാരസ്വാമി നിര്‍വചിച്ചത്. പതിനാറു കയ്യുകളോടെ അപസ്മാരരൂപത്തിനുമേല്‍ നൃത്തം ചെയ്യുന്ന ശില്‍പ്പങ്ങള്‍ നേരത്തെ ക്ഷേത്രഭിത്തികളിലും മറ്റു ശില്പശൃംഖലകളിലും കാണാവുന്നതാണ്. പക്ഷെ ഇവയില്‍ നിന്നും വിഭിന്നമായി നിലവിലുള്ള പല സങ്കേതങ്ങളേയും വ്യാകരണങ്ങളേയും നവീകരിച്ചോ വെല്ലുവിളിച്ചോ ധിക്കരിച്ചോ ആണ് ഏറ്റുമാനൂരില്‍ ഈ അപൂര്‍വ ചിത്രം അജ്ഞാതനായ ചിത്രകാരന്‍ മെനഞ്ഞെടുത്തിരിക്കുന്നത്. കല്പ്രതിമകളും ഓട്/വെങ്കല പ്രതിമകളും ശൈവസിദ്ധാന്തമായ അംശുഭേദാ‍ഗമവും ശില്പ്പശാസ്ത്രസംഹിതകളുമനുസരിച്ചാണ് നിര്‍മ്മിക്കപ്പെടാറ്. നാട്യശാസ്ത്രത്തിലെ 108 കരണങ്ങളെ ആസ്പദമാക്കിയും ശൈവസിദ്ധാന്തത്തിലെ കരണാഗമപ്രകാരവും ആണ് ഈ നൃത്തപ്രതിമകള്‍ സ്വരൂപം പ്രാപിക്കുന്നത്. ‍പ്രദോഷമൂര്‍ത്തിയ്ക്ക് പ്രോടോറ്റൈപ് ആയി ഈ കല്‍/ലോഹപ്രതിമകള്‍ ഉണ്ടായിക്കാണുമെങ്കിലും ത്രിമാനതലത്തില്‍ നിന്നും ഏകപ്രതലത്തിലേക്കുള്ള പകര്‍പ്പെഴുത്ത് ദുഷ്കരമാകും. ഈ വെല്ലുവിളിയെ ആണ് ചിത്രകാരന്‍ ഗംഭീരമായി നേരിട്ടിരിക്കുന്നത്.

ശിവ ഐകണോഗ്രാഫിയില്‍ മൂര്‍ത്തികള്‍ അഞ്ചാണ്. സംഹാരമൂര്‍ത്തി, അനുഗ്രഹമൂര്‍ത്തി, നൃത്തമൂര്‍ത്തി, ദക്ഷിണാമൂര്‍ത്തി, കങ്കാളമൂര്‍ത്തി എന്നിവയ്ക്കെല്ലാം ആഗമങ്ങള്‍ നിശ്ചിതനിര്‍ദ്ദേശങ്ങള്‍ ചമച്ചിട്ടുണ്ട്. വളരെ പ്രചാരം സിദ്ധിച്ച ഓട്/വെങ്കല നടരാജ പ്രതിമകള്‍ ചില പൊതുസ്വഭാവം പേറുന്നവയാണ്. നൃത്തമൂര്‍ത്തി വിഭാഗത്തില്‍പ്പെടുന്ന ഇവ മിക്കവാറും “ഭുജംഗത്രാസം” എന്ന നാട്യശാസ്ത്ര കരണമാണ്. ഇടതുകാല്‍ പൊക്കി ഇടതുകൈ ദേഹത്തെ മുറിച്ച് വലതുഭാഗത്തു വച്ചു വല‍തുകൈ അഭയമുദ്രയില്‍ അതിനുമേല്‍ പിടിച്ച് പാമ്പിന്മേല്‍ ചവിട്ടിയാലുള്ള പ്രതികരണം പോലെ നിലയെടുക്കുന്ന പ്രതിമകള്‍ ഭാരതമൊട്ടുക്കും കാണപ്പെടുന്നവയും ശിവനര്‍ത്തനത്തിന്റെ നിര്‍വചനം എന്നു തോന്നിപ്പിക്കുന്നവയുമാണ്.എന്നാല്‍ നൃത്തമൂര്‍ത്തിയുടെ കല്പ്രതിമകള്‍ ഈ ലോഹപ്രതിമകളേക്കാള്‍ വളരെ വൈവിധ്യമാര്‍ന്നവയാണ്. നാട്യശാസ്ത്ര നിബന്ധിയായും ശൈവരുടെ അംശുഭേദാഗമസംബന്ധിയായും നിശ്ചിത അനുശാസനങ്ങള്‍ കൊത്തുപണികള്‍ ചെയ്തതാണ് ഈ നടനമൂര്‍ത്തികള്‍ കല്ലില്‍ വിടര്‍ന്നു വരുന്നത്. കാലുകളുടെയും കയ്യുകളുടെയും വിന്യാസങ്ങള്‍, കയ്യിലേന്തുന്ന ഉപകരണങ്ങളുടെ തെരഞ്ഞെടുപ്പും നിഷ്കര്‍ഷകളും, ആഭരണങ്ങളുടെ വിനിയോഗം, കൈമുദ്രകളുടെ വിനിയോഗത്തിലുള്ള നിഷ്കര്‍ഷ, മുഖഭാവം, ശരീരത്തിന്റെ നിറം, എന്നുവേണ്ട സൂക്ഷ്മമായ കാര്യങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നതിലൂടെയാണ് നൃത്തമൂര്‍ത്തിയുടെയും മറ്റു മൂര്‍ത്തികളുടെയും സ്വരൂപം പ്രകടമാക്കുന്നത്. ശില്‍പ്പരത്നം എന്ന സംഹിത ഇതിലെ ആധികാരിക ഗ്രന്ഥമാണെങ്കിലും ചിത്രങ്ങളെക്കുറിച്ച് അവസാനത്തെ അദ്ധ്യായത്തില്‍ ചെറിയ ഒരു പരാമര്‍ശമേ ഉള്ളു. സ്വാഭാവികമായും പ്രദോഷമൂര്‍ത്തി വരച്ച ചിത്രകാരന് ഭിത്തിച്ചിത്രങ്ങളെക്കുറിച്ച് ഉള്ള പരിജ്ഞാനം മാത്രമല്ല ഉണ്ടായിരുന്നത്. ശില്പകലയിലും നൃത്തത്തിലും വൈപുണ്യം നേടിയ ജീനിയസ് ആണ് ഇതിന്റെ രചനയ്ക്കു പിന്നില്‍.

പ്രദോഷശ്ലോകത്തെ ആധാരമാക്കിയ വന്‍ ചിത്രമാണെന്നു നേരത്തെ സൂചിപ്പിച്ചു. എല്ലാ ദേവതകളും ഓറ്കെസ്ട്രേഷന്‍ നല്‍കുന്ന ആനന്ദനടനം സ്വയമേ ആഘോഷിക്കേണ്ട അവസരം തന്നെ നാട്യമൂര്‍ത്തിയ്ക്ക്. സ്വന്തം നൃത്തത്തില്‍ ലയിച്ചുവിളങ്ങുന്ന നൃത്തലോലുപനെത്തന്നെയാണ് കാവിച്ചുവപ്പിലും ഇളം പച്ചയിലും കുളുര്‍ന്നു നില്‍ക്കുന്നതായി കാണുന്നത്. വാഗ്ദേവി ധൃതവല്ലകി എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ ദര്‍ശനരൂപം. അകത്തുനിന്നും പുറത്തെക്കു വിടര്‍ന്നു വികസിക്കുന്നുവെന്നു തോന്നിക്കുന്നു കൈകളുടെ വിന്യാസങ്ങള്‍. ആഗമനിയമപ്രകാരം തൂവെണ്മ നിറമാണ് ശിവന്. രജോഗുണമുള്ളവര്‍ക്കാണ് പച്ചനിറം. കനം (volume)തോന്നിപ്പിക്കാന്‍ കേരളീയ ഭിത്തിച്ചിത്രസങ്കേതത്തില്‍ വല്ലപ്പോഴും ഉപയോഗിക്കുന്ന കറുപ്പുനിറം പ്രഭാവലയത്തിനു ചുറ്റുമുണ്ട്. ചുറ്റുമുള്ള ദേവീദേവന്മാര്‍ പല വര്‍ണക്കൂട്ടുകളിലാണ് വിലസിവിരിയുന്നത്. ഇതിനെപ്പറ്റി എം. ജി. ശശിഭൂഷന്‍ ഇപ്രകാരം നിരീക്ഷിക്കുന്നു:
“ ...ശിവന്റെ ഉടലിനു ചന്ദ്രന്റെ വെണ്മയാണ്. ശൈവതത്വമനുസരിച്ച് ശിവന്‍ സാത്വികമൂര്‍ത്തിയാണ്. സത്വഗുണത്തിന്റെ പ്രതീകമാണ് ശുഭ്രവര്‍ണം. പ്രകൃതിയുടെ സംഹാരഭാവത്തെ പ്രതിനിധീകരിക്കുന്ന ദേവനാണ് ശിവനെങ്കിലും തമോശക്തികൊണ്ടല്ല ജ്ഞാനശക്തികൊണ്ടാണ് ശിവന്റെ ജ്വലനം.രജോഗുണപ്രധാനമായ ക്രിയാശക്തിയെ ഉപാധിയാക്കിക്കൊണ്ടിരിക്കുന്ന ബ്രഹ്മാവിനും സരസ്വതിയ്ക്കും ഗണപതിയ്ക്കും അരുണവര്‍ണമാണ്. സാത്വികമൂര്‍ത്തികളായി ചിത്രീകരിക്കേണ്ടി വരുമ്പോള്‍ ബ്രഹ്മാവിനും സരസ്വതിയ്ക്കും വെള്ളനിറവും കൊടുക്കാറുണ്ട്. സ്ഥിതികാരകനായ മഹാവിഷ്ണുവിനു തമോഗുണ ലക്ഷണമായ ശ്യാമവര്‍ണമാണ്. നീലിമ കലര്‍ന്ന കറുപ്പിലും ഹരിതനീലത്തിലും മഹാവിഷ്ണുവിനെ ചിത്രീകരിക്കാറുണ്ട്. വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്റെ സംഭാവനയായ കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളില്‍ കാണുന്ന വര്‍ണപരമായ ഈ പ്രതീകാല്‍മകത്വത്തെ ശൈവഭക്തിപ്രസ്ഥാനത്തിന്റെ പ്രചാകരന്മാര്‍ അംഗീകരിച്ചില്ല. ശുഭ്രവര്‍ണം തമോഗുണത്തിന്റെ പ്രതീകമാണെന്നും ശ്യാമം താത്വികത്തെ ദ്യോതിപ്പിക്കുന്നുവെന്നുമുള്ള വൈഷ്ണവസിദ്ധാന്തം ഇതിനു തെളിവാണ്. ശൈവവൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളിലും സമന്വയം നടന്ന ശങ്കരാചാര്യരുടെ കാലത്തിനു ശേഷം വര്‍ണ്ണങ്ങളുടെ പ്രതീകാത്മകതയെ ചൊല്ലിയുള്ള വ്യാഖ്യാനഭേദങ്ങള് ‍നിലനിന്നു എങ്കിലും കേരളത്തില്‍ അതെച്ചൊല്ലി ഭക്തന്മാര്‍ വഴക്കടിച്ചിരുന്നില്ല.” നിറം സ്വരൂപത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ‍്. ഉദാഹരണത്തിന്‍് പാശുപതമൂര്‍ത്തിയുടെ കണ്ണും ശരീരവും ചുവപ്പുനിറത്തിലാക്കിയാല്‍ രൌദ്രപാശുപതമൂര്‍ത്തിയായി മാറും. ശില്‍പ്പരത്നപ്രകാരവും ഭിത്തിച്ചിത്രത്തില്‍ ശിവന് വെളുപ്പുനിറമാണ് നിഷ്കര്‍ഷ. ശൈവരുടെ കരണാഗമപ്രകാരവും നൃത്യമൂര്‍ത്തിയ്ക്ക് ശുഭ്രവര്‍ണ്ണമാണ്. ജ്ഞാനത്തിന്റെ നിറം ശുഭ്രമാണ്. ജ്ഞാനമൂര്‍ത്തിയായ ശ്വേതാരണ്യേശ്വരന്‍ തന്നെ ശിവന്‍.

പ്രകൃതിയുടേയും ജ്ഞാനത്തിന്റേയും സങ്കലനനൃത്തമാണ് ശിവനടനം. പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളുടെയും പ്രതിരൂപം, പ്രകൃതിതാളങ്ങളുടെ സംയോഗത്തോടൊപ്പം വിശാലമായ അംബരത്തെ ചിത് ലേക്കു പ്രവേശിപ്പിച്ച് ചുരുക്കിയെടുക്കുന്ന വിദ്യ.ആനന്ദ കുമരസ്വാമി ഇപ്രകാരം: “.....dancing sends through inert matter pulsating waves of awakening sound, and lo! matter also dances appearing as a glory round about him. Dancing, He sustains its manifold phenomena. In the fulness of time, still dancing he destroys all forms and names by fire and gives new rest. This is poetry: but none the less, the truest science". സത്യവും പ്രേമവും വിളങ്ങിച്ചേരുന്നു, ബാഹ്യരൂപവും ആന്തരികചൈതന്യവും ഉരുകിയൊന്നിക്കുന്നു, സ്ഥൂലവും സൂക്ഷ്മവുമായ ഭംഗിപ്രഭാവങ്ങള്‍ സംഗമിക്കുന്നു. ശിവനര്‍ത്തനപ്രത്യക്ഷം വിപുലവും ഗാഢവുമാണ്.

നടനമൂര്‍ത്തിയെ ചിത്രീകരിക്കുമ്പോള്‍ ചിത്രകാരനോ ശില്പ്പിക്കോ മുകളില്‍ പറഞ്ഞ അംശങ്ങളുടെ പ്രത്യക്ഷീകരണം വലിയ വെല്ലുവിളിയാണ്. ഏറ്റുമാനൂരെ ചിത്രകാരന്‍ ഈ വെല്ലുവിളിയെ സധൈര്യമാണ് നേരിട്ടിരിക്കുന്നത്. ചിത്രത്തിലെ ആനന്ദമൂര്‍ച്ഛ പ്രേക്ഷകനിലേക്കു പരന്നൊഴുകുമെന്ന് മുന്‍ ധാരണയുമുണ്ടെന്നു തോന്നുന്നു. ഭാരതീയ ഭിത്തിച്ചിത്ര വിചക്ഷണന്‍ കൃഷ്ണ ചൈതന്യ നിരീക്ഷിക്കുന്നു:...the deity appears serene in its poise and the countenance of the stern god is relaxed and gracious in its ecstacy of the dance. ശൃംഗാരവും കരുണവും ലേശം രൌദ്രവും ഒന്നിച്ചു വിളങ്ങുന്ന മുഖഭാവമാണ് ചിത്രകാരന്‍ വരച്ചെടുത്തിരിക്കുന്നത്. നേരിയതെങ്കിലും ദൃഢമായ രേഖകളില്‍ക്കൂടി. നേരിയ ഷേഡിങ് (ചെറിയ കുത്തുകള്‍ കൊണ്ടു മാത്രമാണ് ഭിത്തിച്ചിത്രങ്ങളിലെ ഷേഡിങ്, ബ്രഷ് കൊണ്ടുള്ള ചലനങ്ങളില്ല) ചുണ്ടുകള്‍‍ക്കു ചുറ്റും കൊടുത്തുകൊണ്ട് പുഞ്ചിരിക്ക് അലൌകികഭംഗി വരുത്തിയിരിക്കുന്നു. കണ്ണുകള്‍ ഭിത്തിച്ചിത്രങ്ങളിലെ തരംതിരിക്കലായ അഞ്ചുതരത്തില്‍ (വില്ല്,ശംഖ്, മീന്‍ പള്ള, ആമ്പല്‍ ഇതള്‍, താമരയിതള്‍) പെടുത്താന്‍ പ്രയാസമാണ്. ഇത്രയും വിടര്‍ന്ന ഭാവതീവ്രമായ കണ്ണുകള്‍ ഇതിനു മുന്‍പോ ഇതിനു ശേഷമോ കേരളീയ ഭിത്തിച്ചിത്രങ്ങളില്‍ പ്രകടമല്ല. വിസ്മയം പ്രകടിപ്പിക്കന്ന ഭാവത്തിനു മാത്രം വിടര്‍ന്നു വൃത്താകൃതി വരുന്ന കണ്ണുകള്‍ പില്‍ക്കാലത്തെ ചിത്രങ്ങളില്‍ കാണാം. നടനത്തിനു സാക്ഷ്യം വഹിക്കുന്ന എല്ലാ ദേവീദേവന്മാരുടെയും കണ്ണുകള്‍ ഒരേ ബിന്ദുവില്‍ സന്ധിക്കുന്ന തരത്തിലാണ് നോട്ടങ്ങള്‍ വിക്ഷേപിച്ചിരിക്കുന്നത്. കൈകാലുകള്‍ മാംസളവും ലോലവുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്, നടരാജ ലോഹവിഗ്രഹത്തില്‍ നിന്നും വിഭിന്നമായി. മുഖത്തെ വശ്യസൌന്ദര്യഭാവം ചിത്രലുടനീളം പ്രസരിക്കുന്നുതിനാല്‍ ഏകാഗ്രത കൈവരുന്നു. ഇടതുകാല്‍ മുയാലകനെ ചവിട്ടിനില്‍ക്കുന്നതായിട്ടല്ല ചിത്രീകരണം, മുയാലകശരീരത്തിന്റെ മുന്‍പിലായി ശൂന്യതയില്‍ പാറിനില്‍ക്കുന്ന പ്രതീതിയാണ്. കൈകളിലെ ശൂലവും ധ്വജവും അങ്കുശവും മുറുക്കമില്ലാതെ മൃദുവായാണ് പിടിച്ചിരിക്കുന്നെന്നതിനാല്‍ വിധ്വംസനത്തിന്റെ ലാഞ്ഛന പോലുമില്ല. പതിനാറു കയ്യുകളിലേയും വിരലുകള്‍ നൃത്തമുദ്രാനിബന്ധിതമായി ലാവണ്യം തൂകുന്ന പൂവിതളുകള്‍ പോലെ തന്നെ. വിരലുകള്‍ക്ക് അതിശയോക്തി കലര്‍ന്ന നീളമില്ല, പില്‍ക്കാലത്തെ ശൈലി പോലെ.ആദ്യവലതുകൈ ഗജഹസ്തമുദ്രപേറുന്ന ഇടതുകൈക്കു മുകളില്‍ വരുത്താതെ , കൈമുട്ടിന്റെ കോണ്‍ ഒഴിവാക്കി വര്‍ത്തുളസ്വഭാവം വരുത്താനെന്ന പോലെ താഴെയാക്കിയിരുക്കുന്നു. താണ്ഡവത്തെക്കാളും ലാസ്യത്തെ ധ്വനിപ്പിക്കുന്ന അംഗവിക്ഷേപങ്ങള്‍. അഭയമുദ്ര ഒഴിവാക്കി സംദംശമുദ്രയാണ് വലതുകൈക്കു്. ഈ മുദ്രയ്ക്കു ഭംഗം വരാതെ തന്നെ അക്ഷമാല പിടിച്ചിരിക്കുന്നു. മോഹനനടനത്തില്‍ സ്വയം മറക്കുന്ന പ്രപഞ്ചനടേശ്വരന്‍‍ ഭക്തന് അഭയം നല്‍കുന്ന കാര്യം മറന്നെന്ന പോലെ. പില്‍ക്കാലത്തുവന്ന ഭിത്തിച്ചിത്രങ്ങള്‍ മാതിരി ഇടതൂര്‍ന്ന ആഭരണജാലം കാണന്നില്ല, അവ വര്‍ജ്ജിച്ചിരിക്കയാണ്. ഇതുമൂലം ഏകാഗ്രത കൈവന്നിരിക്കുന്നത് കുറച്ചൊന്നുമല്ല.

ശില്പരത്നം നിഷ്കര്‍ഷിക്കുന്നതു പോലെ നൃത്തമൂര്‍ത്തിക്ക് വലയമായി പ്രഭാമണ്ഡലം ഈ ചിത്രത്തിലും ഉണ്ട്. (ശില്‍പ്പരത്നം പതിനാറാം നൂറ്റാണ്ടില്‍തന്നെ എഴുതപ്പെട്ടതാണ്. ഈ ചിത്രം ആദ്യം വരയ്ക്കപ്പെട്ടെങ്കില്‍ ശില്‍പ്പശാസ്ത്രസംബന്ധിയായ മറ്റു ശാസ്ത്രഗ്രന്ഥങ്ങള്‍ അവലംബമാക്കിക്കാണണം, ചേന്നാസു നമ്പൂതിരിയുടെ പ്രസിദ്ധമായ തന്ത്രസമുച്ചയം പോലെ).നടരാജപ്രതിമകളില്‍ പ്രഭാമണ്ഡലത്തില്‍ നിന്നും സാധാരണ അഗ്നിജ്വാലകളാണ് ഉയരുന്നത്.പ്രസ്തുത ചിത്രത്തിലെ മാതിരി പരിപൂര്‍ണ വൃത്തം അതും സൂര്യചിഹ്നങ്ങല്‍ നിബന്ധിച്ച പ്രഭാമണ്ഡലം അപൂര്‍വമായെ കാണപ്പെടുന്നുള്ളു. ശിലാപ്രതിമകളില്‍ ചുറ്റിക്കെട്ടിയ പൂവല്ലിയാണ് സാധാരണ. ഇരുപത്തിരണ്ട് ചെറുസൂര്യന്മാരാണ് ഭ്രമണപഥത്തെ സൂചിപ്പിക്കുന്ന ഈ വലയത്തില്‍ വിളയാടുന്നത്. ഈ വലയം നര്‍ത്തകന്‍് സ്വന്തം സ്പേസ് നേടിക്കൊടുത്തിരിക്കുകയുമാണ്. ആടിയുലഞ്ഞു പടരുന്ന ജട നിബന്ധനകളില്ലാതെ അനന്തതയില്‍ ലയിക്കുന്നതിന്റെ ലക്ഷണമായായിരിക്കണം അപരിമേയസൂചകമായ ഈ വലയം. മുഖത്തിനു പിന്നിലെ ഒരു ബിന്ദുവില്‍ നിന്നും വ്യാപിക്കുന്നപോലെയാണ് ജടയുടെ നിയോജനം. കാവിച്ചുവപ്പിലുള്ള ജട പാറുന്നത് കുളിര്‍മ്മയേകുന്ന ഇളം പച്ചനിറത്തിന്റെ പരിപ്രേക്ഷ്യത്തിലാണ്. വലയത്തോടടുക്കുമ്പോള്‍ ഈ പച്ചനിറം സാന്ദ്രമാവുന്നു.ജടയുടെ ഓരോ ഇഴകളിലും പുഷ്പങ്ങളും സര്‍പ്പങ്ങളും ഇടകലര്‍ന്ന് വിളയാടുന്നു. കപര്‍ദ്ദം എന്ന ഈ ചെന്ചിടയില്‍ താമരയും ചെമ്പകവും മറ്റനേകം പൂവുകളും മത്സരിച്ച് ഇടം തേടുകയാണ്. താഴേക്ക് നിപതിച്ച ജടാതന്തുക്കളില്‍ സര്‍പ്പങ്ങള്‍ മുകളിലേക്ക് ഇഴഞ്ഞു കയറുന്നു‍.മഹാദേവന്റെ ഇടത് പാര്‍ശ്വവര്‍ത്തിയായ ഭൃംഗി നൃത്തം ചെയ്താണ് ജടയ്ക്കു മുന്‍പില്‍ വിളങ്ങുന്നത്. അനേകം ഇഴകളുള്ള ഒരു ബിന്ദുവില്‍ നിന്നും വിടര്‍ന്നു വികസിക്കുന്ന ജട ചിത്രത്തിന് ജലപാതത്തിനു ശേഷം കുതിച്ചൊഴുകിപ്രസരിക്കുന്ന സരിണിയുടെ അനുഭവഭേദ്യം സമ്മാനിക്കുന്നു.

ചഞ്ചലം ചഞ്ചലം
കേരളത്തിലെ ഇരുപത്തെട്ടു ക്ഷേത്രങ്ങളില്‍ നൃത്തമൂര്‍ത്തി ചിത്രങ്ങളുണ്ട്. അവയിലൊന്നും കാണാത്തതാണ് ഈ ചിത്രം സൂചിപ്പിക്കുന്ന ചഞ്ചലത. നൃത്തത്തിന്റെ ചടുലത മാത്രമല്ലാതെ ഭ്രമണത്തിന്റെ സൂചകങ്ങള്‍ പ്രപഞ്ചത്തിന്റെ ചാക്രികതയെ വരെ ഉള്‍ക്കൊണ്ടുണര്‍ത്താന്‍ പോന്നതാണ്. കൈകള്‍ ഓരൊന്നും പുറത്തേയ്ക്കു വീശിനില്‍ക്കുന്ന പ്രതീതിയും കൈകളിലെ സാമഗ്രോപകരണങ്ങളുടെ ചലനാത്മകതയും ഈ ശീഘ്രസംചരണത്തെ ദ്യോതിപ്പിക്കുന്നു. വലതുകയ്യിലെ ഉടുക്ക് അതിന്റെ ചരടിലെ പിടിയില്‍നിന്നും വേര്‍പെടുമെന്ന രീതിയിലാണ് പറന്നു നില്‍ക്കുന്നത്.ശൂലവും ഇടതുകയ്യിലെ പൂജാമണിയും ഇതുപോലെ പുറത്തേയ്ക്കു പാറുകയാണ്. കഞ്ചുകത്തിന്റെ അഗ്രങ്ങളും അരമണിയിലെ ഞാത്തും നൃത്തത്തിനു ചേരുമ്പടി ഇളകുന്നുണ്ട്. വനമാലയുടെ താഴത്തെ അഗ്രവും തിരശ്ചീനമായിരിക്കയാണ്. നൃത്തത്തില്‍ ഒരു ചുറ്റല്‍ കഴിഞ്ഞെത്തുന്ന നിലപാടിനു തുല്യമായാണ് ഇവയൊക്കെ ദ്യോതിപ്പിച്ചിരിപ്പിക്കുന്നത്. വേഗതയുടെ ഏറ്റവും ഉദാത്തത ജടയുടെ ചിത്രീകരണത്തിലാണ്.നാലുപാടും കുതിച്ചൊഴുകുന്ന നദിയുടെ വേഗത. താഴേക്കു നിപതിച്ച ജടയുടെ ആക്കശക്തിയെ പ്രതിബന്ധിക്കാനായി സര്‍പ്പങ്ങള്‍‍ ജടാവള്ളികളില്‍ ചുറ്റിപ്പിടിച്ച് ‍ മുകളിലേക്കു വലിഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ട്. തിരശ്ചീനമായ ജടയിലെ പാമ്പുകള്‍ നിശ്ചലങ്ങളാണു താനും.ഒരു വിശറി വിടര്‍ന്നു വരുന്ന പ്രതീതിയുളവാക്കുന്ന വലതുകയ്യുകള്‍. ഒരു കയ്യുടെ ത ന്നെ ചലനം ഒരു time-lapse filming ലാക്കിയതുമായി താരതമ്യപ്പെടുത്താം. പ്രഭാവലയത്തിലെ സൂര്യചിത്രങ്ങള്‍ നിശ്ചലങ്ങളല്ല. കണ്ണുകളാകപ്പാടെ ഇവയില്‍ ഓടിച്ചുകൊണ്ടിരുന്നാല്‍ പ്രഭാവലയം കറങ്ങുന്നുണ്ടെന്ന ദൃഷ്ടിഭ്രമം (optical illusion) സാധ്യമാകുന്നു.

നൃത്തം
കാന്തമൃദുലസ്മേരമധുമയലഹരി ഒഴുകി നിറഞ്ഞുതുളുമ്പുന്നത് നര്‍ത്തകന്റെ ഉടലില്‍‍ മാത്രമല്ല ചിത്രത്തിലാകെയാണ്. ലളിതമോഹനമാണ്, താണ്ഡവമല്ല. ചഞ്ചലിത പാദവും മുദ്രാങ്കിത ഹസ്തങ്ങളും ഒട്ടൊന്നു വലത്തോട്ട് ചാഞ്ഞ സ്വര്‍ണ്ണകളേബരത്തിനു സമീകരണം ചമച്ചു ഇടത്തേയ്ക്ക് എറിയുന്ന ശൃംഗാരക്കണ്ണുമായി ലാസവിലാസിതനായ നടേശ്വരന്‍ സ്വയം അറിയുകയാണ്,പ്രകടമനോഭാവം നമ്മെയും ക്ഷണിയ്ക്കുകയാണ്. വലതുകാലുയര്‍ത്തി ഇടതുകയ് വലത്തോട്ട് ദേഹത്തിനു നെടുകെ വച്ച് വലതുകയ് ഇടതുകയ്ക്കു മുകളിലാക്കി നില ചെയ്യുന്ന താലസംസ്ഫോടിതം എന്ന കരണത്തെയാണ് ചിത്രം പ്രത്യക്ഷമാക്കുന്നത്. പക്ഷേ നാട്യശാസ്ത്രത്തിലെ താലസംസ്ഫോടിതത്തിനു പകരം അഭിനവഗുപ്തന്റെ നാട്യവേദവിവൃതിയിലെ വിവരണമാണ് ചിത്രകാരന്‍ മാതൃകയാക്കിയിരിക്കുന്നത്. ഇതിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നാട്യശാസ്ത്രത്തിലെ കരണങ്ങളും അതേപേരിലുള്ള അംശുഭേദാഗമത്തിലെ 108 കരണങ്ങളും തമ്മിലുള്ള വ്യത്യാസവും ചിത്രകാരന്‍ കണക്കിലെടുത്തിയ്ട്ടുണ്ടാവണം. നടരാജമൂര്‍ത്തിയുടെ ലോഹപ്രതിമകളെ പാടേ അവഗണിച്ച് ആറാം നൂറ്റാണ്ടു മുതല്‍ കാണപ്പെട്ടു തുടങ്ങിയ കല്പ്രതിമകളാണ് ഈ പോസിന് ആധാരം. എല്ലോറയിലെ താലസംസ്ഫോടിത പ്രതിമയുമായി ചില്ലറ സാമ്യങ്ങള്‍ കാണാനുണ്ട്. എന്നാല്‍ വലതുകാല്‍മുട്ട് ആവതും മുകളിലേക്കാ‍ക്കുന്ന ഊര്‍ധ്വജാനു പോസ് ഒഴിവാക്കി കാല്‍ മുട്ടിനു വര്‍ത്തുളത നല്‍കുന്ന വശത്തേയ്ക്കു നീട്ടുന്ന നിലപാടുകൊണ്ട് ലാസ്യഭംഗി കൂടുതല്‍ അണയ്ക്കാന്‍ സാധ്യമാകുന്നു. ഗജഹസ്തമുദ്രയുള്ള ഇടതുകയ്യില്‍ മുദ്രാസ്വരൂപത്തില്‍ മാറ്റം വരുത്താതെയാണ് ഇഷ്ടി എന്ന വാദ്യോപകരണം പിടിച്ചിരിക്കുന്നത്.രണ്ടു കാലുകളും മാംസളവും അതിനാല്‍ വളവ് ഭംഗിയാര്‍ന്നതുമാണ്. വിടര്‍ന്ന അരക്കെട്ടും കുറുകിയ ദേഹപ്രകൃതിയും ത്രിഭംഗി എന്ന (മൂന്നു വളവുള്ള ദേഹം, ഒഡിസ്സി നൃത്തത്തിലെ പോലെ) നിലയെ കൂടുതല്‍ വ്യക്തമാക്കുന്നു. മറ്റു ശിവനടനച്ചിത്രങ്ങളിലൊന്നും ഈ ത്രിഭംഗിയുടെ വശ്യത ഇത്രയ്ക്കു വെളിവാകുന്നില്ല. (ഉദാ; വലിപ്പത്തില്‍ താരതമ്യമുള്ള തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തിലെ ചിത്രം). വര്‍ത്തുളമായ രേഖകളാണ് കയ്യുകളെ നൃത്തമുദ്രാങ്കിതമാക്കുന്നത്, സൌമ്യത ഏറ്റുന്നവിധത്തില്‍. ഏന്തുന്ന ഓരോ ഉപകരണങ്ങളും പലവിധം മുദ്രകള്‍ വിന്യസിക്കുന്ന കയ്യുകളില്‍‍ക്കൂടിയാണ്. നാട്യശാസ്ത്രത്തേക്കാള്‍‍ ഹസ്തലക്ഷണദീപികയെ അവലംബിച്ചാണ് വിരലുകളുടെ വിന്യാസം;മുദ്രാഖ്യവും മുകുരവും ധാരളമായിട്ടുണ്ട്. സംദംശമുദ്രയുമായി സാമ്യമുള്ള മുകുരമുദ്ര പേറുന്ന വലതുകൈ കുറുകെ വച്ച ഇടതുകയ്ക്കു താഴെയാക്കിയതാണ് പ്രധാനമായും ചിത്രകാരന്‍ എടുത്തെ സ്വാതന്ത്ര്യം. താലസംസ്ഫോടിത കരണത്തിലെ അഭയ മുദ്ര വര്‍ജ്ജിച്ചിരിക്കുന്നു. ഇതുമൂലം കൈമുട്ടിന്റെ കോണ്‍ ഒഴിവാക്കപ്പെടുകയും ചിത്രത്തിനു ഒരു അയവ് കൈവരുകയും ചെയ്യുന്നുണ്ട്. എതിര്‍ദിശയിലുള്ള ഇടതും വലതും കയ്യുകള്‍ ഇണകളാക്കി പ്രത്യേക അടവുകളെ ദ്യോതിപ്പിക്കുന്നുണ്ട്. വശത്തേയ്ക്കുയര്ത്തിയ പൂവേന്തുന്ന ഇടതു കയ്ക്കു നേരെ എതിര്‍ദിശയില്‍ വലത് കൈ അലപദ്മ മുദ്രപോലെ പിടിച്ചിരിക്കുന്നത് നാട്ടടവു പോലെ തോന്നിയ്ക്കുന്നു. ഉയര്‍ത്തിയ വലതുകാല്‍പ്പാദം അധോമുഖമായിട്ടല്ല തിരശ്ചീനമായാണ്, നിലത്തു ചവിട്ടാനുള്ള തുടക്കം പോലെ. അതിവേഗം തുടരുന്ന നൃത്തത്തിലെ ഒരു ഭ്രമണം കഴിഞ്ഞ് തിരി‍ച്ച് എത്തിയ നില സൂചിപ്പിക്കുന്നു, തിരശ്ചീനമായി പാറുന്ന വനമാലയും പാറിപ്പടരുന്ന ജടയും. മുയാലകന്റെ രണ്ടു കയ്യുകളും കേരളനൃത്തങ്ങളില്‍ കണ്ടു വരുന്ന, വിപരീത ദിശയില്‍ ഇടതു കൈ മുകളിലും വലതുകൈ താഴെയുമായി മുഷ്ടിമുദ്ര പിടിച്ചുള്ള നില പ്രദ്യോതിപ്പിക്കുന്നു. സ്വല്‍പ്പം ഉയര്‍ന്ന രംഗമണ്ഡപത്തിലോ മറ്റൊ നടക്കുന്ന നൃത്തം എന്ന പ്രതീതി ഉളവാക്കാന്‍ അല്‍പ്പം താഴെ നിന്നു കാണുന്ന ശരീരത്തെയാണ് വരച്ചിരിക്കുന്നത്.കാഴ്ച്ചക്കാരനെ ഇതിന്റെ പ്രൌഢപ്രഭാവത്തിലേക്കു ആകര്‍ഷിച്ചു നയിച്ച് ഒരു തിയേറ്റര്‍ അനുഭൂതിയാണ് ഉളവാകുന്നത്. കേരളത്തിലെ ഭിത്തിച്ചിത്രങ്ങള്‍ പലതും തിയേറ്റര്‍ സ്വഭാവം പുലര്‍ത്തുന്നുണ്ടെന്നുള്ളത് സുവിദിതമാണ്. അതിന്റെ മുന്നോടി ഈ ചിത്രമാകാന്‍ സാധ്യതയുണ്ട്.

ആയിരത്തി അഞ്ഞൂറുകളിലെ കേരളഭിത്തിച്ചിത്രങ്ങള്‍ പല ശൈലികളുടേയും സങ്കരോല്‍പ്പന്നമാണ്. ശൈലികളുടെ സമ്മിളിതസംയോഗമാണ് ഈ ശിവനടനവും. വടക്കും തെക്കുമുള്ള ശൈലികളുടെ പരിണാമോല്‍പ്പന്നമാണിത്.ചാലൂക്യശൈലിയുടെ വ്യക്തമായ സ്വാധീനം കാണാം, പ്രത്യേകിച്ചു രേഖകള്‍ ഭാവവ്യഞ്ജനങ്ങളാകുന്ന പ്രക്രിയയില്‍. ഹോയ്സാലയിലെ ചിത്രങ്ങളില്‍ നിന്നുമാണ് കേരളത്തിലെ ഭിത്തിച്ചിത്രങ്ങള്‍ ഇടതൂര്‍ന്ന ആഭരണങ്ങളുടെ വിനിയോഗം സ്വായത്തമാക്കിയത്. പക്ഷെ പ്രസ്തുത ചിത്രത്തില്‍ മാറത്തുള്ള ആഭരണജാലം ഒഴിവാക്കിയിരിക്കുന്നു. മുന്‍ ചൊന്നതുപോലെ ഒന്‍പതാം നൂറ്റാണ്ടു മുതല്‍ പ്രചാരത്തിലായ ഓട്/വെങ്കല നടരാജപ്രതിമകള്‍ ഈ ചിത്രത്തെ ഒട്ടും സ്വാധീനിച്ചിട്ടില്ല. അല്ലെങ്കിലും അവ്യക്തമായ കാരണങ്ങളാല്‍ ലോഹ നടരാജപ്രതിമകള്‍ (കോട്ടപ്പടിയിലേതൊഴിച്ച്) കേരളത്തില്‍ പ്രചാരം നേടിയിട്ടില്ല. ചിത്രങ്ങളേക്കാള്‍ നിരവധി കല്പ്രതിമകളില്‍ നിന്നും സ്വാംശീകരിച്ച അംശങ്ങളുടെ ആകെത്തുകയാണ് ഈ മോഹനനടനമൂര്‍ത്തി. താലസംസ്ഫോടിതം കരണത്തില്‍ ഏറ്റുമാനൂര്‍ അമ്പലത്തില്‍ തന്നെ ശ്രീകോവിലിനു ചുറ്റുമുള്ള ദാരുശില്‍പ്പങ്ങളില്‍ ഒരെണ്ണം ഏകദേശം ഈ ചിത്രത്തോട് സാമ്യമുള്ളതാണ്, വലതുകയ്യിന്റെ സ്ഥാനം ഒഴിച്ചാല്‍. വൃത്താകൃതിയിലുള്ള പ്രഭാവലയത്തിലാണ് ഈ ശില്‍പ്പവും നിബന്ധിച്ചിരിക്കുന്നതെങ്കിലും മുയാലകന്‍ വൃത്തത്തിനു പുറത്താണ്. നന്ദിധ്വജവും ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍ ഈ ഭിത്തിച്ചിത്രത്തിനു സ്വാധീനം നല്‍കിയത് കൂടുതലും ചെങ്ങന്നൂര്‍ അമ്പലത്തിലെ സോപാനപ്പടിയിലുള്ള അപൂര്‍വ ശില്‍പ്പമായിരുന്നിരിക്കണം. കേരളത്തില്‍ വിരളമായ, അതിസൂക്ഷ്മതയോടെ വിരചിക്കപ്പെട്ട ഒരു ശിവനടനപ്രതിമയാണ് ചെങ്ങന്നൂരിലെ ഈ അര്‍ധ്ശില്‍പ്പം (bas relief). പട്ടടയ്ക്കലെ മുഴുപ്രതിമയുമായി ഏറെ സാമ്യമുണ്ട് ഇതിനു. പതിനാറു കയ്യുകള്‍, നീണ്ടുയര്‍ന്ന നന്ദിധ്വജം, നീണ്ട ശൂലം, കയ്യുകളിലെ സാമഗ്രികളുടെ വിന്യാസം, ചടുലതാസൂചന ഇങ്ങനെയൊക്കെ ചെങ്ങന്നൂര്‍ കല്‍ശില്‍പ്പം പ്രദോഷമൂര്‍ത്തിക്കു പ്രോടോറ്റൈപ് ആയിരുന്നിരിക്കണം. പക്ഷെ ചെങ്ങന്നൂരിലെ bas relief ല്‍ വലതുകൈ അഭയമുദ്രയാണ്, മുഖത്തിനു നേരേ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു, ശൂലവും നന്ദിധ്വജവും ഒരു ത്രികോണത്തിന്റെ ഭാഗം പോലെ വിന്യസിച്ചിരിക്കുന്നു, വൃത്തത്തില്‍ നിബന്ധിച്ചിരിക്കാന്‍ വേണ്ടിയുള്ള അടുക്കക്കെട്ട് ഉള്‍ക്കൊള്ളിച്ചിട്ടില്ല ഇതൊക്കെ ഈ കല്പ്രതിമയെ വ്യത്യസ്ഥമാക്കുന്നു. കൂടാതെ ഏറ്റുമാനൂരെ ദാരുശില്‍പ്പവും ചെങ്ങന്നൂരെ കല്‍ശില്‍പ്പവും ലളിതവും സൌമ്യവും സമ്മോഹനവുമായ നൃത്തത്തെയല്ല വ്യംഗ്യപ്പെടുത്തുന്നുത്; ധിറുതി പിടിച്ച നൃത്താവേഗത്തേയും ആവേശത്തേയുമാണ്. ചെങ്ങന്നൂര്‍ ശില്‍പ്പത്തിനു വിധ്വംസനത്തിന്റെ ലാഞ്ഛനയുമുണ്ട്. പട്ടടയ്ക്കലെ മുഴുശില്‍പ്പവുമായി ഏറെ സാമ്യമുണ്ട് പ്രദോഷമൂര്‍ത്തിക്ക്. നീണ്ടുയര്‍ന്ന നന്ദിധ്വജത്തിന്റെ നിയോജനം ഏതാണ്ട് ഒരേ പോലെയാണ്.കാഞ്ചീപുരത്തെ മുക്തേശ്വരക്ഷേത്രശില്‍പ്പവുമായും ഈ നടനമൂര്‍ത്തിയ്ക്ക് സാമ്യമുണ്ട്. പതിനാറു കയ്യുകളുള്ള സാമ്യമുള്ള ശില്‍പ്പം തെങ്കാശിയിലും കാണുന്നുണ്ട്. ഈ ശില്പങ്ങളെ മാതൃകകളായി സങ്കല്‍പ്പിച്ചിട്ട് നൃത്തമുദ്രയില്‍ ലയിപ്പിക്കപ്പെട്ട പരിപൂര്‍ണമായ ചിത്രം എങ്ങനെ വരച്ചെടുക്കാം എന്നായിരിക്കണം ചിത്രകാരന്‍ ആലോചിച്ചിരുന്നത്. നാട്യശാസ്ത്രത്തിലോ നാട്യവേദവിവൃതിയിലോ അംശുഭേദാഗമത്തിലോ ഈ ശിവനടനസാകല്യം ഇത്രയും ഉജ്ജ്വലമായി പ്രത്യക്ഷപ്പെടുന്നില്ല.

കൂടിയാട്ടമൊഴിച്ച് ഈ ചിത്രം രചിച്ച കാലത്ത് (1500 കളില്‍) കേരളത്തില്‍ എന്തെങ്കിലും നാട്യ-നൃത്ത വിശേഷങ്ങള്‍ ഉണ്ടായിരുന്നോ എന്നതിന‍ തെളിവുകളൊന്നുമില്ല. ചുരുങ്ങിയ തോതിലെങ്കിലും നൃത്തപ്രധാനമായ കൃഷ്ണനാട്ടം ചില അമ്പലങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. അഷ്ടപദിയാട്ടം എന്ന ഒരു നൃത്തവിശേഷം ലുപ്തപ്രചാരമായി പോയിട്ടുണ്ട്. മോഹിനിയാട്ടത്തിന്റെ പ്രാഗ് രൂ‍പം പോലുള്ള നൃത്തങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. കഥകളി ഉണ്ടായി വരുന്നതേ ഉള്ളു. ആയിരത്തി അഞ്ഞൂറുകളില്‍ ഇത്രയും വിടര്‍ന്നു വികസിച്ച നൃത്തം കേരളത്തിലെ പുരുഷന്മാര്‍ ചെയ്തിരിക്കാന്‍ അങ്ങനെ സാധ്യതയില്ല. ചിലപ്പതികാരത്തില്‍ സാങ്കേതികപുരോഗതിയാര്‍ജ്ജിച്ച നൃത്തത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ചിത്രത്തെ സ്ഥലകാലങ്ങളില്‍ ബന്ധിച്ചിടാനെന്നപോലെ വലതു വശത്ത് വിഷ്ണു കൊട്ടുന്നത് അന്ന് നിലവിലുണ്ടായിരുന്ന കൂടിയാട്ടത്തിനുപയൊഗിച്ചിരുന്ന വലിപ്പമേറിയ മിഴാവാണ്. അതും തനതു രീതിയില്‍ തടി അഴികള്‍‍ കൊണ്ടുണ്ടാക്കിയ ഫ്രൈയിമനകത്തു വച്ച മിഴാവ്. കാലഭ്രമം (anachronism) എന്ന രസികത്തം ഇതില്‍ വിളയാടുന്നുണ്ട്.എങ്കിലും യഥാതഥത്വം കൊണ്ടുവരാനുള്ള ചങ്കൂറ്റമാണ് ഇതിനു പിന്നില്‍ തെളിയുന്നത്. ഭാരതത്തിലുടെനീളം മറ്റു ശിവപ്രതിമകളില്‍ ഈസ്ഥാനത്തു കാണാറുള്ള ചെറിയ കുടം, മൃദംഗം, നാട്ടി നിറുത്തിയ മദ്ദളാകൃതിയിലുള്ള വാദ്യോപകരണം ഇവയൊക്കെ മറന്നിട്ടാണ് ചിത്രകാരന്‍ തനതുകാലത്തെ മിഴാവു പ്രതിഷ്ഠിച്ച് അന്നത്തെ കേരളത്തിലെ രംഗമണ്ഡപത്തില്‍ ശിവനടനം ചൊല്ലിയാടിക്കുന്നത്. ഇങ്ങനെ ഒരേ സമയം കാലത്തിലൂടെ മുന്‍പോട്ടും പുറകോട്ടും ഓടിയിരിക്കുകയാണ് ദീര്‍ഘദര്‍ശിയായ ഈ ജീനിയസ് കലകാരന്‍.

സമീകരണം (balancing)
ഭിത്തിച്ചിത്രങ്ങളില്‍ സാധാരണ കാണാത്തതാണ് സമീകരണം എന്ന സങ്കേതം. വൃത്താകൃതിയില്‍ നിബന്ധിച്ച ഈചിത്രത്തില്‍ മധ്യത്തില്‍ നിന്നും രണ്ടു വശത്തേയ്ക്കു പാറിവിടരുന്നതു പോലെയാണ് ചിത്രത്തിന്റെ ആകെ സ്വരൂപം. ഈ പാര്‍ശ്വവികാസത്തിനു സമീകരണം നല്‍കാന്‍‍ നേരേ ലംബമായി ഒരു വര വര്‍ച്ചപോലെയാണ് നന്ദിധ്വജത്തിന്റെ സ്ഥാനനിയോജനം. അസാമാന്യമായ നീളവുമുണ്ട് നന്ദിധ്വജത്തിനു. രണ്ടു ഇടതുകൈകള്‍ തുടങ്ങുന്ന തോള്‍‍ഭാഗത്തിന്റെ അഭംഗി മറയ്ക്കാനും നന്ദിധ്വജം ഇടയാകുന്നു. ഈ നേര്‍വരയ്ക്കു സമീകരണം പോലെയാണ് വലതുവശത്ത് അണ്ഡാകൃതിയില്‍‍ സര്‍പ്പത്തിന്റെ ഫണം വരച്ചിരിക്കുന്നത്.ഈ സര്‍പ്പഫണിയാകട്ടെ മുയാലകന്റെ തലയ്ക്കു സമാനവലിപ്പത്തിലുമാണ്. മുയാലകന്റേയും സര്‍പ്പത്തിന്റേയും അനുപാതം നിയമങ്ങളെയൊക്കെ തെറ്റിച്ചുകൊണ്ടാണ് നിജപ്പെടുത്തിയ്രിക്കുന്നത്, ആഗമങ്ങളിലെ അനുപാതത്തിനേക്കാള്‍‍ വലുതാണ്.ഒരു ഡയഗണല്‍ രേഖയും നിബന്ധിക്കേണ്ടത് ആവശ്യമെന്ന മട്ടിലാണ് ഉയര്‍ത്തിയ ഇടതുകയ്യിലെ വനമാല കയ്കള്‍ക്കിടയിലൂടെ ദേഹത്തിനു പുറകിലൂടെ വന്ന് വലതുകാല്‍ മേലെ കൂടി ചുറ്റി പുറത്തുവന്ന് തിരശ്ചീനമായി വിന്യസിക്കുന്നതായി നിശ്ചിതപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ പുറകോട്ടും മുന്‍പോട്ടും സഞ്ചരിക്കുന്ന ഒരു വസ്തുവിനെ ചിത്രീകരിച്ച് ആഴം തോന്നിപ്പിക്കാനുള്ള ഒരു സംരംഭം ഭിത്തിച്ചിത്രങ്ങളില്‍ ആദ്യമായാണ് പ്രകടമാകുന്നത്. മറ്റു ശിവനടനച്ചിത്രങ്ങളില്‍ (ഉദാ: മലപ്പുറം ജില്ലയിലെ ആലത്തിയൂര്‍ അമ്പലത്തിലെ പ്രദോഷമൂര്‍ത്തിച്ചിത്രം) വനമാല പുറകില്‍ മറഞ്ഞ് തിരിച്ച് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നില്ല. ചുറ്റിമറഞ്ഞു വീണ്ടും തെളിയുന്ന ഈ വനമാലചിത്രീകരണത്തിനു വേറൊരു പ്രത്യേകതയുമുണ്ട്. ചിത്രത്തിന്‍് ത്രിമാനകത നല്‍കുകയെന്ന, ഭിത്തിച്ചിത്രങ്ങളില്‍ അതിനു മുന്‍പോ പിന്നീടൊ കാണപ്പെടാത്ത ടെക്നിക്. മുകളിലേക്കുയര്‍ത്തിയ കയ്യുകള്‍ക്ക് നേര്‍ വിപരീതമായാണ് താഴേക്ക് പ്രസരിക്കുന്ന ജട. ഇങ്ങനെ വൃത്താകൃതിച്ചിത്രത്തില്‍ ലംബമായും തിരശ്ചീനമായും ഡയഗണല്‍ ആയും ഉള്ള നിജപ്പെടുത്തല്‍ കൂടാതെ മേലേയ്ക്കും താഴേയ്ക്കും വിപരീതം മെനഞ്ഞ് സങ്കീര്‍ണ്ണമാകുന്നുണ്ടെങ്കിലും ഇത് പ്രകടമാകാതെ ലളിതസുകുമാരപ്രഭാവമാണ് ചിത്രം വിളംബരം ചെയ്യുന്നത്.

കാഴ്ച്ചയ്ക്കുള്ളില്‍
ശില്‍പ്പം, വാസ്തു എന്നിവയൊക്കെ മനുഷ്യരൂപത്തിന്റെ ജ്യോമിതീയവിഘടനത്തിന്റെ വ്യാപ്തീകരണമാണ്. ശില്‍പ്പങ്ങളും ചിത്രങ്ങളും ആധാരമാക്കുന്ന ശില്പ്പരത്നവും ശില്‍പ്പപ്രകാശവും നൃത്തരൂപത്തെ ഒരു വൃത്തത്തില്‍ നിബന്ധിക്കുന്നതായാണ് സങ്കല്‍പ്പിക്കാറ്. സമചതുരത്തില്‍‍ ഉള്‍ക്കൊള്ളുന്ന വൃത്തത്തില് ‍നിലകൊള്ളുന്ന ചക്രപുരുഷന്‍ പലവിധ നടാംബര യന്ത്ര രൂപങ്ങളായി പ്രത്യക്ഷീഭവിക്കുന്നു. ഇതിലെ ഓരൊ ഖണ്ഡത്തിലും അനുപാതയോജ്യമായി ശരീരഭാഗങ്ങള്‍ നിശ്ചിതപ്പെടുത്തി സന്തുലനം ചെയ്യുന്നു. ചതുരത്തിന്റെ കോണോടു കോണായോ വൃത്തത്തിന്റെ വ്യാസങ്ങളായോ ഖണ്ഡിയ്ക്കുന്ന രേഖകള്‍ സന്ധിയ്ക്കുന്നത് നാഭി (പുക്കിള്‍) യിലാണ്.നടരാജപ്രതിമകളും മറ്റു കല്പ്രതിമകളും ഈ നിയമങ്ങള്‍ അനുശാസിക്കപ്പെടുന്നു. നടരാജപ്രതിമകളില്‍ അഗ്നിയും ഉടുക്കുമേന്തുന്ന രണ്ടു കയ്യുകളുടെ അഗ്രങ്ങള്‍ തമ്മിലും കാല്‍പ്പാദത്തിലേക്കും വരകളെ വരച്ചാല്‍ ഒരു സമപാര്‍ശ്വത്രികോണം കിട്ടണം. ലോഹപ്രതിമകളിലും കല്പ്രതിമകളിലും വൃത്തവലയമുണ്ടെങ്കില്‍ അതിന്റെ കേന്ദ്രബിന്ദു നാഭി (പുക്കിള്‍) ആയിരിക്കും. ഏറ്റുമാനൂര്‍ ചിത്രത്തിലും കയ്കളുടേയും കാലിന്റേയും അഗ്രങ്ങള്‍ ബന്ധിപ്പിച്ച് ത്രികോണം വരയ്ക്കുകയോ കയ്കാലുകളുടെ പരിധി വഴി വൃത്തം വരയ്ക്കുകയോ ചെയ്താല്‍ മധ്യഗതമാകുന്ന ബിന്ദു പുക്കിള്‍ തന്നെ. പക്ഷേ പ്രഭാമണ്ഡലത്തിന്റെ മധ്യബിന്ദുവിന്‍് മാറ്റം സംഭവിച്ചിരിക്കുന്നു: നാഭിയല്ല, മൂലാധാരമോ ലിംഗസ്ഥാനമോ ആ‍ണ് ഈ കേന്ദ്രബിന്ദു.വൃത്തത്തില്‍ ശിവരൂപം സ്വല്‍പ്പം മുകളിലായാലെ ഈ കേന്ദ്രബിന്ദു ലിംഗസ്ഥാനമാകുകയുള്ളു. മുയാലകന്റെ രൂപം വലുതാക്കി ശിവന്‍ അതിലും ഉയര്‍ന്നു നില്‍ക്കുന്നതായി വരച്ചാണ് ഇത് സാധിച്ചിരിക്കുന്നത്. പ്രഭാവലയതിന്റെ എല്ലാ റേഡിയസും ഈ ബിന്ദുവില്‍ സന്ധിക്കുന്നു. വൃത്താകൃതിയില്‍ ഉള്‍പ്പെടുത്തിയ ശിവനടനപ്രതിമകള്‍ ( ഹാലേബിഡ് ക്ഷേത്രം,ഭുവനേശ്വര്‍ വൈതല്‍ ക്ഷേത്രം, ശിശിരേശ്വരക്ഷേത്രം,ഉദയേശ്വരക്ഷേത്രം, ഉദയ്പുര്‍,ഗ്വാളിയര്‍ മ്യൂസിയം,മധുകേശ്വരക്ഷെത്രം,മുഖലിംഗം)ഒന്നിലും ഇങ്ങനെ ലിംഗസ്ഥാനമല്ല കേന്ദ്രബിന്ദു, പുക്കിളാണ്. ഈ ശിവനടന ചിത്രത്തില്‍ മൂലാധാരക്ഷേത്രസ്ഥിതമായിരിക്കുന്നു‍ ഈ ബിന്ദു. കുണ്ഡലീനി എന്ന ശക്തിയുടെ ഇരിപ്പിടം കേന്ദ്രബിന്ദുവാക്കി ശക്തിയേയും ചിത്രത്തില്‍ ഒളിച്ച് ആവാഹിക്കാണുള്ള ഒരു തന്ത്രമായി ഇതിനെ കണക്കാക്കാവുന്നതണ്. താന്ത്രിക കലയുടെ നാട്ടില്‍ ഇങ്ങനെയൊരു ഉള്‍ക്കൊള്ളല്‍ അദ്ഭുതമല്ല. അങ്ങനെ നൃത്തരൂപമായ ചക്രപുരുഷ/നടാംബര യന്ത്ര രൂപത്തിനുമേല്‍ സൂപര്‍ ഇമ്പോസ് ചെയ്തിരിക്കുകയാണ് മൂലാധര ചക്രം. ഊര്‍ജ്ജത്തിന്റേയും ചലനത്തിന്റേയും ആവാഹനകേന്ദ്രമായ ബിന്ദു നൃത്തത്തിനു രണ്ടും പ്രദാനം ചെയ്യുന്നു. പ്രത്യക്ഷത്തേക്കാള്‍ നിഗൂഢത കൈവരുത്താനുള്ള അസാമാന്യ ട്രിക്കാണിത്. ശ്രദ്ധേയമായ മറ്റൊരു വസ്തുത പലേ ശില്‍പ്പങ്ങളിലും നടനം ചെയ്യുന്ന ശിവന് ഉദ്ധതമായ ലിംഗവും കാണപ്പെടും എന്നതാണ്. (വൈഠല്‍ ദുവല്‍ ക്ഷേത്രം ഭുവനേശ്വര്‍, മുക്തേശ്വരക്ഷേത്രം ഭുവനേശ്വര്‍,പട്ടടയ്ക്കല്‍ മധുകേശ്വര ക്ഷേത്രം മുഖലിംഗം എന്നിവിടങ്ങളിലെ മൂര്‍ത്തികള്‍). നടനമൂര്‍ത്തിയേയും ലിംഗമൂര്‍ത്തിയേയും ഒന്നിപ്പിക്കുന്ന വിശേഷം. ലിംഗസ്ഥാനം കേന്ദ്രബിന്ദുവാക്കികൊണ്ട് ഇത് അപ്രകടവും ഗുപ്തവും ആയി സൂചിപ്പിക്കുവാന്‍ ഉള്ള ഒരു പ്രേരണ ചിത്രകാരന് ഉണ്ടായിരുന്നോ എന്നും സംശയിക്കാം.

നാഭി കേന്ദ്രമായ, കൈകാലുകളുടെ അഗ്രങ്ങള്‍ യോജിപ്പിച്ചാല്‍ ഉണ്ടാകുന്ന ത്രികോണവും അതിന്റെ മദ്ധ്യഗതമായ ബിന്ദുവും ലിംഗ/മൂലാധാരസ്ഥാനത്തുനിന്നും പുറത്തെയ്കും ഈ ബിന്ദുവിലേയ്ക്ക് അകത്തേയ്ക്കും വികിരണം ചെയ്യുന്ന ഊര്‍ജ്ജവും ചലനങ്ങളും അദൃശ്യ രേഖകളും ചിത്രത്തിന് വ്യത്യസ്ത്മായ ജ്യോമിതീയ ഘടന നല്‍കുന്നു. ഈ അനുപാതക്കണക്കുകള്‍ ഛന്ദോബദ്ധമാണ്. ഈ ഛന്ദസ് ചിത്രത്തിന് അതിന്റേതായ താളസ്വരൂപം നല്‍കുന്നു.പുക്കിള്‍ മദ്ധ്യഗതമായ ബിന്ദുവും മൂലാധാരസ്ഥിതമായ ബിന്ദുവും രണ്ടു വലയങ്ങളുടെ താളകേന്ദ്രമാകുമ്പോള്‍ രണ്ടു വ്യത്യസ്ഥ താളക്കണക്കുകള്‍ ഉളവാകുന്നു. തുടിച്ചു നിക്കുന്ന ഈ താളമാണ് ശിവനടനത്തിന്റെ പൊരുള്‍,ചിത്രത്തിന്റെ കാതല്‍.

ചിത്രത്തിന്റെ പല സൂക്ഷ്മതകളേയും പരിഗണിച്ചാല്‍ (വരകളുടെ ദൃഢതയും വര്‍ത്തുളതയും, കൈവിരലുകളുടേയും മുഖത്തിന്റേയും ആകൃതി നിര്‍ണയിക്കുന്ന ഘടകങ്ങള്‍, കഴുത്തിലെ മടക്കുകള്‍ ഇല്ലായ്മ, നിറങ്ങളുടെ പ്രവരണം)ഏറ്റുമാനൂര്‍ ചിത്രങ്ങളില്‍ അഘോരമൂര്‍ത്തിയുടെ ചിത്രത്തിനേ ശിവനടന ചിത്രവുമായി സാമ്യമുള്ളു. പ്രശസ്ത മ്യൂറല്‍ പെയ്ന്റര്‍ ആയ അനില്‍ വി. സി. (വിജ്ഞാനകലാവേദി, ആറന്മുള) യുടെ അഭിപ്രായത്തില്‍ ഈ രണ്ടു ചിത്രങ്ങളും ഒരു പക്ഷേ അനന്തശയനവും മാത്രമേ ഒരു ചിത്രകാരന്റെ കരവിരുത് ആകാന്‍ സാധ്യതയുള്ളു. മറ്റു ഭിത്തിച്ചിത്രങ്ങളില്‍ പിന്നീടു വന്ന ചിത്രങ്ങളുടെ ശൈലി‍ തെളിഞ്ഞുകാണാം. പിന്തുടര്‍ച്ചയില്ലാതെ പോയ ഒരു ശൈലി ഇതില്‍ പ്രകടമാണ്. മട്ടാഞ്ചേരി ചിത്രങ്ങളിലും പദ്മനാഭപുരം ചിത്രങ്ങളിലും മുഖത്തിനു നീളം കൂടുതലാണ്. മുഖഭംഗിയുടെ കാര്യത്തിലും പുറകോട്ട്. മറ്റു ശിവനടനച്ചിത്രങ്ങള്‍ (വടക്കുന്നാഥ ക്ഷേത്രത്തിലേതുള്‍പ്പെടെ) ഈ ചിത്രത്തിന്റെ അനുകരണമാകാന്‍ സാധ്യതയുണ്ട്. മിക്കതിലും പ്രഭാവലയമുണ്ട്. ചിലതില്‍ ഇതിനു പകരം വൃത്താകൃതിയില്‍ വാലു വിഴുങ്ങുന്ന വാസുകിയാണ്.ചുറ്റിനുമുള്ള രൂപങ്ങള്‍ പദ്മനാഭപുരം ചിത്രങ്ങള്‍ പോലെ തിര‍ക്കു കൂട്ടുന്നില്ല, ഫിലിഗ്രി പോലെ തോരണങ്ങള്‍ ധാരാളമില്ല. ഒരു രൂപത്തിനു പോലും പാര്‍ശ്വമുഖം (profile) കൊടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അനന്യസാധാരനമായ ഒരു കാഴ്ച ഉപരിലേഖനം ചെയ്തിരിക്കുന്നു, ഈ ചിത്രത്തില്‍. ശിവനടനം കാണുന്നവരുടെ കൂട്ടത്തില്‍ ശിവന്‍ തന്നെയുമുണ്ട്! നാട്യമൂര്‍ത്തി വിശേഷങ്ങളില്ലാത്ത സര്‍പ്പധാരിയായ ശിവന്‍. ഭിത്തിച്ചിത്രസങ്കേതത്തില്‍ മുകളില്‍ ചെറുതായി വരയ്ക്കപ്പെടുന്ന രൂപങ്ങള്‍ സമഗ്രതയിലെ പ്രാധാന്യത്തേയും പ്രധാനരൂപത്തില്‍ നിന്നുള്ള ദൂരത്തേയുമാണ് സൂചിപ്പിക്കാറ്. അങ്ങനെയാണെങ്കില്‍ നൃത്തം കാണുന്ന ശിവന്‍ സ്വല്‍പ്പം ദൂരെ മറഞ്ഞിരുന്നു സ്വന്തം alter ego അല്ലെങ്കില്‍ തന്നിലെ തന്നെ നര്‍ത്തകനെ ദൂരെ നിന്നും കണ്ടു രസിക്കുകയാണ്. അല്ലെങ്കില്‍ അതിപടുവായ ഒരു നര്‍ത്തകനില്‍ തന്റെ സര്‍ഗ്ഗവിശേഷം സന്നിവേശിപ്പിച്ചിരിക്കുകയാണ്. അഭയമുദ്ര ഒഴിവാക്കി‍ ഭക്തരുമായുള്ള സംവേദനം നിര്‍വ്വീര്യ്‌വുമാക്കിയിരിക്കുന്നത് ഇതിനാലായിരിക്കണം. നര്‍ത്തനം പ്രാമുഖ്യമേറി ഭക്തിയെ വെല്ലുന്ന അസാമാന്യപ്രകരണം. ഒന്നായ നിന്നെ രണ്ടെന്നു കാണുന്ന ഭാവന എഴുത്തച്ഛന്‍ എഴുതാന്‍ പോകുന്നതേ ഉള്ളു ഈ ചിത്രം വരയ്ക്കപ്പെടുമ്പോള്‍. തൊട്ടടുത്തുള്ള കിടങ്ങൂരോ തിരുനക്കരയോ കൂത്തമ്പലത്തില്‍ ഒരു നര്‍ത്തകന്‍ മിഴാവിനൊപ്പിച്ച് ചടുലനൃത്തം ചെയ്യുന്നത് വിഭാവനം ചെയ്യുന്ന ചിത്രകാരനെ തെളിഞ്ഞുകാണുകയാണ് നമ്മളിപ്പോള്‍. പുരുഷന്മാരുടെ ചടുലനൃത്തമായ കഥകളി ഉരുത്തിരിഞ്ഞു വരാനുള്ള അടിത്തറപ്പണികല്‍ നടന്നുവരുന്ന കാലവുമാണ് ചിത്രം വരയ്ക്കപ്പെടുമ്പോള്‍. ഉന്നിദ്രഭക്തിയില്‍ നിന്നും കലയെ വേര്‍പെടുത്തിക്കാണുന്ന ഉല്‍കൃഷ്ട സര്‍ഗ്ഗവിശേഷം ഈ ചിത്രത്തില്‍ തെളിയുന്നു.തൊട്ടടുത്തു തന്നെ തരളനൃത്തകന്റെ നേര്‍ വിപരീതമായ അഘോരമൂര്‍ത്തിയെ വരച്ചുകൊണ്ടും ഇക്കാര്യം വ്യക്തമാക്കുകയാണ് ഈ കലാകാരന്‍. കിടങ്ങൂരമ്പലത്തില്‍ കുളിച്ചു തൊഴുതു നടക്കുന്ന ഒരു നമ്പ്യാര്‍ ഈ ചിത്രത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് അപൂര്‍വവും നിരവധിയുമായ താളങ്ങളെ ഉള്‍ക്കൊള്ളിച്ച് പുതിയ നൃത്തവിശേഷം കോറിയോഗ്രാഫ് ചെയ്യാന്‍ പോകുകയാണെന്ന മുന്‍ കാഴ്ച ഈ ചിത്രകാരന് ഉണ്ടായിരുന്നോ?

കേരളത്തില്‍ മാറ്റങ്ങളുടെ കാലമാണ് ആയിരത്തി അഞ്ഞൂറുകള്‍. പൂന്താനവും മേല്‍പ്പത്തൂരും ഭക്തിയും സാഹിത്യവും വിപ്ലവാത്മകമാക്കുമ്പോള്‍ എഴുത്തച്ഛന്‍ ഭാഷയും അക്ഷരങ്ങളും കൂടി ഇതില്‍ സംയോഗിപ്പിക്കാന്‍ പ്ലാനിടുന്ന കാലം. പോര്‍ച്ചുഗീസുകാര്‍ പ്രിന്റിങ് പ്രെസ് സ്ഥാപിച്ച് വായനയുടെ ലോകം മാറ്റിയതു കൂടാതെ അവരുടെ പടക്കോപ്പുകളും യുദ്ധതന്ത്രങ്ങളും നാട്ടുകാരെ അലട്ടിയിരുന്ന കാലം. ഈ അതിക്രമങ്ങളും സാമ്പത്തികത്തകര്‍ച്ചയും വിഷമിപ്പിച്ചിരുന്ന നാട്ടുകാര്‍ ദൈവകാരുണ്യം വിലസുന്ന ലോകം സ്വപ്നം കണ്ട് ഭക്തി പോംവഴിയാക്കി. വിഷ്ണുഭക്തിയുടെ അതുല്യപ്രഭാവവും മന്ത്രമുഗ്ദ്ധാവേശവും പടര്‍ന്നു പിടിയ്ക്കുമ്പോഴാണ് ഏറ്റുമാനൂരില്‍ ശിവസായൂജ്യം കലയില്‍ വിടര്‍ത്താന്‍ ചിത്രകാരന്‍ ശ്രമിക്കുന്നത്. ചവിട്ടി മെതിക്കപ്പെടുന്ന മുയാലകന്റെ അനുപാതത്തില്‍ കവിഞ്ഞുള്ള വലിപ്പം ചില സ്വാതന്ത്ര്യങ്ങള്‍ വഴി പോലെ എടുത്ത് പ്രഖ്യാപനമാക്കുകയായിരുന്നുവോ? രണ്ടേ രണ്ടു ചിത്രങ്ങള്‍, അല്ലെങ്കില്‍ മൂന്ന്, ലോകത്തിനു പ്രദാനം ചെയ്തിട്ട് അറിവില്‍‍ ഗതതര്‍ഷനും കലയില്‍ ദുരാധര്‍ഷനുമായ‍ ഈ ചിത്രകാരന്‍ ചരിത്രത്തിന്റെ ഇരുളിലേക്ക് നടന്നകന്നു, വിസ്മയം മാത്രം വിട്ടുംവച്ചിട്ട്.

Reference:
1. എം. ജി. ശശിഭൂഷണ്‍. കേരളത്തിലെ ചുവര്‍ ചിത്രങ്ങള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്, തിരുവന്തപുരം, 1994.
2. T. A. Gopinatha Rao. Elements of Hindu Iconography. Law Printing House, Madras, 1916
3. Anne-Marie Gaston. Siva in Dance, Myth and Iconography. Oxford University Press, 1982
4. Stella Kramisch The Arts and Crafts of Kerala. PaiCo Publishing House, 1970
5. ഗുരു ഗോപിനാഥ്. നടന കൈരളി Published by author, 1970
6. Krishna Chaitanya. A History of Indian Painting. The Mural Tradition. Abhivav Publications, New Delhi, 1976.
7. Kapila Vatsayan (Ed). Kala Thatva Kosa vol II. Concepts of Space and Time. Indira Gandhi National Center for the Arts, New Delhi, 1992.
8. C. Sivaramamurti. Nataraja in Art, Thought and Literature New Delhi 1975

Monday, November 19, 2007

തിരക്കഥയിലെ തിരുത്ത്

വീട് ആകപ്പാടെ പരിശോധിച്ച് തൃപ്തിയാകാന്‍ സംവിധായകന്‍ രാവിലെ തന്നെ ആ വീട്ടിലെത്തി. പുതിയ സിനിമയുടെ പ്രധാനപ്പെട്ട സീനുകളാണ് അന്ന് ചിത്രീകരിക്കേണ്ടിയിരിക്കുന്നത്.രണ്ടു ദിവസം മുന്‍പുതന്നെ വീടു സന്ദര്‍ശിച്ചതാണ്, പ്രൊഡക്ഷന്‍ അസിസ്റ്റന്റിനോടൊപ്പം. ഷൂടിങ്ങ് തുടങ്ങിക്കഴിഞ്ഞശേഷം മുടക്കുന്നത് തനിയ്ക്കൊട്ടും ഇഷ്ടമല്ലെന്നുള്ളത് യൂണിറ്റില്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. എങ്കിലും വിട്ടുപോയ എന്തെങ്കിലും നിശ്ചിതപ്പെടുത്താന്‍ തീരുമാനിച്ചാണ് രാവിലെ തന്നെ എത്തിയത്. ലൊക്കേഷനില്‍ വച്ചു സ്ക്രിപ്റ്റ് എഴുതുന്നതുപോട്ടെ സ്ക്രിപ്റ്റില്‍ മാറ്റം വരുത്താന്‍ പോലും സമ്മതിക്കാറില്ല താനെന്നു എല്ലാവര്‍ക്കുമറിയാമെന്നത് തെല്ല് അഹങ്കാരത്തോടെ ഓര്‍ത്തു.

വേലക്കാരിയാണെന്നു തോന്നുന്നു വാതില്‍ തുറന്നത്. അകം കൃത്യമായി വൃത്തിയാക്കി മോടി പിടിപ്പിച്ചിട്ടുണ്ട്. കലാസംവിധായകന് ഫ്രെയ്മിന്റെ വ്യാപ്തി അനുസരിച്ച് ചില്ലറ മാറ്റങ്ങള്‍ വരുത്താനുള്ളതേ ഉള്ളു. പ്രശസ്തനും സാംസ്കാരിക പ്രമുഖനുമായ വക്കീലിന്റെ വീട് ഇത്രയും ആര്‍ഭാടത്തോടെ കണ്ടില്ലെങ്കിലേ അദ്ഭുതമുള്ളു. അദ്ദേഹം പടികളിറങ്ങി വന്ന് കുശലമന്വേഷിച്ചു. സ്വര്‍ണരുദ്രാക്ഷത്തിന്റെ തിളക്കം പുഞ്ചിരിയിലും. പ്രൌഢിയും കുലീനത്വവും നിറഞ്ഞു കവിയുന്നു. വേറാരും വീട്ടീല്‍ വരികയില്ലെന്നും ഷൂട്ടിങിന് ഒരു ശല്യവുമുണ്ടാകില്ലെന്നും തെര്യപ്പെടുത്തി. അന്നത്തെ സീനിലുള്ള അച്ഛന്‍ കഥാപാത്രത്തെപ്പോലെ തന്നെയാണല്ലോ ഈ സ്വരൂപം എന്നൊരു തമാശച്ചിന്ത സംവിധായകനില്‍ ഊറിക്കൂടി. സമകാലികപ്രശ്നങ്ങളെ അതേപടി കൈകാര്യം ചെയ്യുന്ന കഥയില്‍ കേരളത്തിലെ സാമൂഹ്യപ്രശ്നങ്ങള്‍ ആഴത്തില്‍ നിരീക്ഷിക്കാറുള്ള കഥ-തിരക്കഥകൃത്ത് തന്റെ വൈദഗ്ദ്ധ്യം‍ ധാരാളം നിറച്ചിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍ കഥയ്ക്ക് കാതലായ സാംഗത്യമുണര്‍ത്തുന്നു. വഴിവിട്ട വാത്സല്യവും ഉത്തരവാദിത്ത ബോധമില്ലായ്ന്മയും ചെറുപ്പത്തലമുറയെ യാഥാര്ത്‍ഥ്യങ്ങളില്‍ നിന്നും ഓടിമാറാന്‍ പ്രേരിപ്പികുന്നു. കൊഞ്ചിച്ചു വഷളാക്കപെട്ട പെണ്‍കുട്ടികള്‍. അവരുടെ ചെറുവാശികള്‍ക്ക് വഴിപ്പെടുന്ന അമ്മമാര്‍.ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാളസിനിമകള്‍ അധികമില്ലെന്നോര്‍ത്ത് സംവിധായകനില്‍ സംതൃപ്തിയുടെ ഉള്‍ച്ചിരി കിലുങ്ങി. അന്നു രാവിലെ എടുക്കേണ്ട ഷോട്ടുകള്‍ നിര്‍ണ്ണയപ്പെടുത്താന്‍ സ്ക്രിപ്റ്റ് എടുത്ത് പൂമുഖത്തെത്തി. വിവാഹമോചനം നേടുന്ന പെണ്‍കുട്ടിയെ ജീവിതയാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി അനുനയിപ്പിക്കുന്ന സീനാണ് അന്നെടുക്കേണ്ടത്.പൂമുഖത്ത് രാവിലെ വീശുന്ന വെയില്‍ തന്നെ ഉപയോഗിക്കാം, സാധാരണത്തത്തിനു വേണ്ടി. പുലരിയുടെ ദൃശ്യങ്ങള്‍ അനുകൂലസാഹചര്യത്തിന് മാറ്റുകൂട്ടാന്‍ ഉപയോഗിക്കാം. പൂമുഖത്തെ പടികള്‍ കയറി പെണ്‍കുട്ടീ വരുന്ന ഷോട്ടു മാത്രം മതി പുറത്ത്. പിന്നീട് അകത്ത് അച്ഛനും മകളും സോഫയിലിരുന്നുള്ള സംഭാഷണരംഗങ്ങള്‍. ആദ്യം ഫ്ലാറ്റ് ടോണില്‍ വെളിച്ചം വിനിയോഗിച്ച്, പെണ്‍കുട്ടിയുടെ മുഖം പ്രസന്നമാകുന്ന അവസാന‍ഭാഗങ്ങളില്‍ മാത്രം മതി കൂടുതല്‍ വെളിച്ചമുള്ള ലൈറ്റുകള്‍. ഒരേ ഒരു സിനിമയുടെ അനുഭവം മാത്രമേ ഉള്ളുവെങ്കിലും നായികനടി കഴിവുള്ളവളാണ്. ദൈന്യതയും സന്തോഷവും കൃത്യമായി മുഖത്തണിയാന്‍ പ്രയസമില്ല അവള്‍ക്ക്. അച്ഛന്റെ റോള്‍ പ്രഗല്‍ഭനായ സ്ഥിരം അച്ഛന്‍ വേഷക്കാരന്‍ തന്നെ. അദ്ദേഹം ചെറിയ ഡയലോഗ് ബിറ്റുമാത്രം പറഞ്ഞാല്‍ ‍മതി അത് അതേപടി പ്രേക്ഷകനില്‍ ചെന്നു തറയ്ക്കും. സംഭാഷണങ്ങള്‍ എല്ലാം ഉറക്കെത്തന്നെ ഷൂട് ചെയ്യുമ്പോള്‍ത്തന്നെ ഉച്ചരിക്കും സ്വാഭാവികതയ്ക്കു വേണ്ടി. ഡബ്ബിങ്ങ് സമയത്ത് അഡജസ്റ്റ് ചെയ്യാം എന്ന വാശിയൊന്നുമില്ല. മകളെ നിശിതമായി നേരിടുന്ന ഭാഗം ഉജ്വലമായിരിക്കും സംശയമില്ല.ചെറിയ പിണക്കങ്ങളളും പെണ്‍കൊഞ്ചല്‍ വാശിയും വിവാഹമോചനത്തിലൊന്നും എത്തിക്കേണ്ടതില്ലെന്ന ന്യായം തിരക്കഥാകൃത്ത് ഒന്നാന്തരമായ യുക്തിയിലാണ് മെനഞ്ഞെടുത്തിരിക്കുന്നത്.

പുറത്ത് ജെനെറേറ്ററുമായി ബസ് എത്തിയതും കേബിളുകള്‍ നീട്ടുന്നതും ഒന്ന് ശ്രദ്ധിച്ചശേഷം സംവിധായകന്‍ അകത്തേയ്ക്കു പോയി. അച്ഛനും മകള്‍ക്കുമുള്ള സോഫാകളുടെ അടുപ്പം കൃത്യമല്ലെ എന്നു ഒന്നുകൂടി ശ്രദ്ധിച്ചു. പെട്ടെന്നാണ് ഓടിവന്ന് ഒരു പെണ്‍കുട്ടി അവിടെ നിലയുറപ്പിച്ചത്. ദൈന്യതയും രോഷവും ഒരേപോലെ മുഖത്തെ ദോഷിപ്പിച്ചിട്ടുണ്ട്. ഒന്നു ചുറ്റും നോക്കിയശേഷം വേലക്കാരിയോട് ചോദിച്ചു” എന്താണിവിടെ?”
“കുഞ്ഞ് അറിഞ്ഞില്ലേ? സിനിമാ ഷൂട്ടിങ്ങാ, മൂന്നു ദിവസത്തെയ്യ്ക്ക്”
“അച്ഛന്‍ എവിടെ?”
“അടുക്കളയില്‍ ഉണ്ടല്ലൊ“.
അവള്‍ അതീവ ദേഷ്യത്തോടെ ഓടി അടുക്കളയില്‍ എത്തിയത് സംവിധായകന്‍ ശ്രദ്ധിച്ചു.
അച്ഛന്‍ അവളോട് ചൊദിച്ച വാചകം കേട്ട് സംവിധായകന്‍ ഞെട്ടി.
“ നീ അതിനു തന്നെ തീരുമാനിച്ചു അല്ലേ?’
സ്ക്രിപ്റ്റിലെ ആദ്യത്തെ ഡയലോഗ്!

“ഞാന്‍ തീരുമാ‍നിച്ചെന്നോ? അച്ഛന്റെ പണ്ടത്തെ ചെയ്തികളുടെ ബാക്കി”

അസാധാരനമായ വൈരാഗ്യസ്വഭാവം വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. വേണ്ടതിലും കൂടുതല്‍ ഒച്ചയിലുമാണ് അവള്‍ ഇതു പറഞ്ഞ്ത്. കുഴപ്പമാകുമോ ദൈവമേ, സംവിധായകന്‍ ഓര്‍ത്തു. വീട്ടുകാര്‍ വഴക്കുണ്ടാക്കിയാല്‍ ഷൂട്ടിങ്ങിനെ ബാധിയ്ക്കും. പക്ഷെ തന്റെ സ്ക്രിപ്റ്റ് ഇവിടെ യഥാതഥമായി പുനര്‍ജ്ജനിക്കുകയാണോ എന്ന സന്ദേഹത്താല്‍ സംവിധായകന്‍ സംഭാഷണം ശ്രദ്ധിച്ചു.

“എന്നേക്കാളും വിശ്വാസം ആ സൈക്കിയാട്രിസ്റ്റിനെ അല്ലേ നിനക്ക്? അയാള്‍ കുടുംബം കലക്കുന്ന ദ്രോഹിയാണല്ലൊ.”

“അയാള്‍ അല്ല. പ്രായം ചെന്ന സ്ത്രീയാണ്. അച്ഛന്‍ സ്വാധീനിക്കുന്ന ഡോക്ടര്‍മാരുടെ സ്ഥലമായതുകൊണ്ട് മറ്റൊരു ഡോക്ടറെയാണ് കണ്ടത്. ഈയിടെ ജെര്‍മ്മിനിയില്‍ നിന്നും റിടയര്‍ ചെയ്തു വന്ന ഒരു പാവം തോന്നിപ്പിക്കുന്ന സ്ത്രീയാണ് ആ സൈക്കിയാട്രിസ്റ്റ്. ജെര്‍മ്മിനിയില്‍ കേട്ടിട്ടുള്ള ക്രൂരതകളേക്കാള്‍ ഞെട്ടിച്ചു എന്റെ കാര്യം”

“അപ്പോള്‍ എല്ലാം നീ പറഞ്ഞോ?“

“പറഞ്ഞെന്നു മാത്രമല്ല. രവിയെ ബോധ്യപ്പെടുത്തി, എന്റെ കാര്യം രക്ഷയില്ലെന്ന്. ഡിവോഴ്സ് പേപ്പെഴ്സ് ഞാന്‍ തന്നെ ഒപ്പിട്ട് രവിയ്ക്ക് കൊടുത്തപ്പോള്‍ പതിവു പോലെ കണ്ണു നനയിച്ച് പുറത്തേയ്ക്കു നോക്കി. ആദ്യം അടുത്തു കിട്ടുന്ന ആണിനോട് ഞാന്‍ പക പോക്കുന്നതാണ് എന്ന് സൈക്കിയാട്രിസ്റ്റ്‍ കട്ടായമായി പറഞ്ഞു. ഇനിയും ഞാന്‍ രവിയെ ഉപദ്രവിക്കാന്‍ തയാറല്ല.“

“എന്താണ് നീ പറഞ്ഞ്ഞു വരുനനത്? അതൊക്കെ നിന്നെ ഡിസിപ്ലിന്‍ ചെയ്യാന്‍ ചെയതതല്ലെ?”

“അതേ. അറിയാം. മൂന്നു വയസ്സില്‍ എന്തോ കുസൃതി കാണിച്ചതിന്‍ തുടയില്‍ പേനയുടെ നിബ് കുത്തിക്കേറ്റിയതിന്റെ ചെറിയ ഓര്‍മ്മയെ ഉള്ളു. ഡാന്‍സ് പ്രാക്റ്റീസ് ചെയ്യാത്തതിന് അലമാരിയില്‍ പൂട്ടിയിട്ടത് ചെറിയ ശിക്ഷ. അടിച്ച് ബോധം കെടുത്തുമ്പോള്‍ പിടിച്ച് മാറ്റാന്‍ വരുന്ന അമ്മയെ തൊഴിയ്ക്കുന്നത് എന്റെ സ്ഥിരം കാഴ്ച്ചയായി.ബാത്രൂമില്‍ തള്ളിയിട്ട് തലപൊട്ടിയത് വെറും അപകടമാണെന്ന് സ്കൂളില്‍ പറയാന്‍ പഠിച്ച നുണകളിലൊന്ന്. പേടി , പേടി മാത്രം കൊണ്ട്. മാര്‍ക്കു കുറഞ്ഞതുകൊണ്ട് വിരലുകള്‍ കതകിനിടയില്‍ വച്ചു ഞെരിക്കുന്നത് പത്തു വയസ്സുകാരിയെ മര്യാദ പഠിപ്പിക്കാനുള്ള എളുപ്പവഴി.പ്രശസ്ത വക്കീലിന്റെ മകള്‍, കുട്ടനാട്ടിലെ പ്രസിധ്ധ തറവാട്ടിലെ ഒരു സുന്ദരിയുടെ പുത്രി നഖത്തിനടിയില്‍ കയറ്റിയ സൂചിയുമായി പ്രാണവേദനയോടെ ഓടിയതും ഒക്കെ മേനോന്‍ ആന്റ് ജോണ്‍സണ്‍ ഗ്രൂപ്പിലെ പ്രമുഖ വക്കീലിന്റെ ഡിസിപ്ലിന്‍ നിയമാവലിപ്രകാരമായിരുന്നുവല്ലൊ.“

“പതുക്കെ . ആ സിനിമാക്കാരു കേള്‍ക്കും”

“ഇല്ല ആരും കേള്‍ക്കുകയില്ല. ഈ വീട്ടില്‍ ഞാന്‍ വിളിച്ചുകൂകിക്കരഞ്ഞതൊന്നും ആരും കേട്ടിട്ടില്ല. ഭയങ്കര വേദനയോടെ ഓടി നടന്നതൊന്നും ആരും കണ്ടിട്ടുമില്ല. അടുക്കള്യുടെ കോണില്‍ നിന്ന് ഏതു വേദനയാണ് ഇനിയെന്ന് ആലോചിക്കാന്‍ പോലും സമയം കിട്ടതെ കണ്ണിറുക്കിയടച്ച് വിറങ്ങലിക്കുമ്പോള്‍ ചുട്ടുപഴുത്ത സ്പൂണ്‍ തുടയില്‍ കരിഞ്ഞു കയറുന്നത് ആരാണ് കണ്ടിട്ടുള്ളത്?“

“മോളേ ഞാന്‍ എല്ലാ മാസവും ഗുരുവയൂര്‍ പോയി പാപപരിഹാരത്തിന് തൊഴുന്നുണ്ട്.”

“അറിയാം. രവിയോട് എനിക്ക് ഇതൊന്നും പറഞ്ഞാല്‍ പോര. കല്യാണത്തിനു ശേഷം രണ്ടാം ദിവസം തന്നെ ഞാന്‍ രവിയെ ഉപദ്രവിച്ചു തുടങ്ങി. ആണിനോടുള്ള പക പോക്കല്‍. എന്തിനു, വെറുതേ ഫാനിന്റെ സ്പീഡ് സ്വല്‍പ്പം കുറച്ചത് സഹിക്കാതെ ചാടി കയ്യേല്‍ പിടിച്ച് അട്ടഹസിച്ചു. അതൊരു തുടക്കം മാത്രം. കഴിഞ്ഞ രണ്ടു കൊല്ലത്തിനകം എന്തെല്ലാം ഭേദ്യങ്ങള്‍ ഞാന്‍ സഹിപ്പിച്ചു! എന്താണ്‍ രവീ എന്നെ തിരിച്ചു തല്ലാത്തത് എന്നു ചോദിച്ചാല്‍ മനസ്സു ശരിയല്ലാത്തവരെ ഉപദ്രവിക്കുന്നത് ശരിയല്ലെന്നാണ് പറയാറ്. പാട്ടൂം വയലിനും വീണയുമൊക്കെയായി നടന്ന പാലക്കാടന്‍ പയ്യന്റെ വിധി! സൈക്കിയാട്രിസ്റ്റിനെ കാണാമെന്നു ഞാന്‍ തന്നെ സജസ്റ്റ് ചെയ്തു. അത്ര എളുപ്പം മാറുന്ന പ്രതികാരമോഹല്ലെന്ന് ഡോക്ടര്‍. രവിയോട് രക്ഷപെട്ടോളാന്‍ പറഞ്ഞത് ഞാന്‍ തന്നെ. 'innocent divorcee' എന്നൊക്കെയുള്ള വിവാഹപ്പരസ്യം അടുത്തകൊല്ലം ഇടുന്നത് തല്‍ക്കാലം രവിയ്ക്ക് ദുര്യോഗമാണെങ്കിലും ഈ രണ്ടു കൊല്ലം ആ പാവത്തിന് മറക്കാന്‍ പറ്റിയേക്കും. പക്ഷേ എന്റെ കാര്യം...’

“നീ എന്തു ചെയ്യാന്‍ പോകുന്നു?”

“ഞാനോ? എന്തു ചെയ്യാനെന്നോ? കാണണോ?“

അവളുടെ കണ്ണിലെ തീക്കനല്‍ സംവിധായകന്‍ വ്യക്തമായി കണ്ടു. അവള്‍ ഒരു സ്റ്റൂളില്‍ ചാടിക്കയറി. ഫ്രിഡ്ജിനു വശത്തായി മുകളില്‍ ചെരിച്ചുറപ്പിച്ച വലിയ ഗുരുവായൂരപ്പന്‍ ചിത്രത്തിനു പുറകില്‍ ഭ്രാന്തമായ ആവേശത്തോടെ പരതി.കിട്ടിയ ഒരു വലിയ ചൂരല്‍ വടിയുമായി സ്റ്റൂളില്‍ നിന്നും ചാടിയിറങ്ങി. ചൂരല്‍ അച്ഛന്റെ നേരെ ആഞ്ഞു വീശി. അയാള്‍ അടുക്കളയുടെ കോണില്‍ പേടിച്ചൊതുങ്ങി. അവള്‍ ചൂരല്‍ അയാളുടെ മുഖത്തോടടുപ്പിച്ച് ആസകലം വിറച്ചു.

“ഇത് ഇവിടെത്തന്നെ ഉണ്ടാകുമെന്ന് എനിയ്ക്കറിയാമായിരുന്നു. വരഞ്ഞുപൊട്ടിയ തൊലിയുടെ മണം ഇപ്പോഴും ഇതിന്മേലുണ്ട്.അതൊന്നു മണത്തുനോക്കണം!. മണം കിട്ടുന്നുണ്ടോ? ഡിസിപ്ലിനിങ്ങിന്റെ മണം കിട്ടുന്നുണ്ടൊ വക്കീലേ?’

അവളുടെ ഭാവപ്പകര്‍ച്ചയില്‍ അന്ധാളിച്ച അയാള്‍ പകച്ചു നിന്നു. അവള്‍ പെട്ടെന്ന് സ്വര്‍ണരുദ്രാക്ഷമാലയില്‍ പിടുത്തമിട്ടു. വികൃതമായ ചിരി അയാളെ ഭയപ്പെടുത്തി.
“ഇത്, ഇതെനിക്കു വേണം.”
ഒറ്റ വലിക്കു മാല പൊട്ടിച്ചെടുത്തു.വടി അയാളുടെ മേല്‍ വലിച്ചെറിഞ്ഞ് കിതപ്പോടെ മാറി. പെട്ടേന്ന് തിര്ഞ്ഞ്നിന്ന് വിളിച്ചു പറഞ്ഞു ‘ അല്ലെങ്കില്‍ വേണ്ട”.

മാല അയാളുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു. അയാളുടെ നെഞ്ചില്‍ തട്ടി മാല നിലത്തെ മാര്‍ബിള്‍ത്തറയില്‍ വീണ് ഒരു വികൃതാക്ഷരം പോലെ കിടന്നു.

ഉറക്കെ കരഞ്ഞുകൊണ്ട് അവള്‍ പുറത്തേയ്ക്ക് ഓടി മറഞ്ഞു.

സംവിധായകന്‍ പെട്ടെന്ന് പുറത്തെത്തി. വന്നു കയറിയ പ്രൊഡക്ഷന്‍ അസിസ്റ്റന്റിനോട് പറഞ്ഞു. “ഇന്ന് ഷൂട്ടിങ് ഇല്ല. പെട്ടെന്ന് എല്ലാവരോടും വിളിച്ച് പറയൂ.” പ്രൊഡക്ഷന്‍ അസിസ്റ്റന്റ് വെപ്രാളത്തോടെ സെല്‍ ഫോണില്‍ നമ്പരുകള്‍ പരതി.സ്ക്രിപ്റ്റ് കടലാസുകള്‍ മടക്കി ബാഗില്‍ വയ്ക്കുന്ന സംവിധായകനെ അദ്ഭുതത്തോടെ നോക്കി.

സംവിധായകന്‍ തിരക്കഥാകൃത്തിനെ വിളിച്ചു.
‘ഞാന്‍ ഉടനെ അങ്ങോട്ടു വരികയാണ്. പേനയും കടലാസും റെഡിയാക്കി ഇരിക്കുക“.

Sunday, November 4, 2007

സുഗാത്രിണി

സുഗാത്രിണിയുടെ ശരീരവും അവളും തമ്മില്‍ എന്നും വഴക്കാണ്. സുഗാത്രിണി രാവിലെ ജോലിയ്ക്കു പോകാനൊരുങ്ങുമ്പോള്‍ ശരീരം ഒരു തലവേദനയുമായെത്തും. ജോലിയിലാണെങ്കില്‍ ചിലപ്പോള്‍ കഠിനമായ പുറം വേദന വരുത്തും. “ശരീരമേ നിന്നെയങ്ങനെ വെളയാന്‍ വിടുന്നില്ല” എന്നു പറഞ്ഞ് വേദനസംഹാരികള്‍ കഴിയ്ക്കും. ശരീരം കുറച്ചു നേരത്തേയ്ക്കു അടങ്ങിയൊതുങ്ങി ഇരിക്കും.

ഒരു ദിവസം ശരീരം സ്വല്‍പ്പം വലിയ ഒരു സൂത്രപ്പണി ചെയ്തു. സുഗാത്രിണിയുടെ നട്ടെല്ലിലെ ഒരു ഡിസ്ക് സ്വല്‍പ്പം ഇളക്കി. സുഗാത്രിണിയുണ്ടോ വെറുതേ വിടുന്നു? ഒന്നാന്തരം ഡോക്ടറെ കണ്ട് സ്കാനിങ്ങ് ചെയ്യിച്ചു. സര്‍ജറി നിശ്ചയിച്ചു. പക്ഷേ സര്‍ജറിയ്ക്കു ശേഷം സുഗാത്രിണിയ്ക്ക് കൂടുതല്‍ പ്രശ്നം . നേരേ നടക്കാന്‍ പറ്റുന്നില്ല. വടിയും കുത്തി ഒരു വയസ്സി മാതിരി. ശരീരം കളിയാക്കി.” എന്നോട് കളിയ്ക്കരുതെന്ന് ഞാന്‍ അന്നേരേ പറഞ്ഞതാ“. വേറേ ഡോക്ടറെ കണ്ടു അവള്‍. ആദ്യത്തെ ഡോക്ടര്‍ക്ക് ചെറിയ ഒരു തെറ്റു പറ്റിയതാണ്. സ്കാനിങ് റിപോര്‍ട്ട് നോക്കിയതില്‍ സ്വല്‍പ്പം പിശകു പറ്റിയതിനാല്‍ സര്‍ജറി ചെയ്തപ്പോള്‍ നീങ്ങിപ്പോയി. വാസ്തവത്തില്‍ ഇതു ശരീരം ചെയ്ത പണി ആയിരുന്നു. സ്കാനിങ് സമയത് ശരീരം ആരുമറിയാതെ ഡിസ്ക് ഭാഗം സ്വല്‍പ്പം വശത്തേയ്ക്കു മാറ്റി. ഫിലിം റിസള്‍ട് അതുകൊണ്ട് തെറ്റാണ് കാണിച്ചത്. രണ്ടാം ഡോക്റ്റര്‍ പിന്നെയും സര്‍ജറി ചെയ്തു.

“ശരീരമേ നിനക്കെന്താണ് എന്നോടിത്ര ദേഷ്യം?“ സുഗാത്രിണി ചോദിച്ചു.

“ഞങ്ങള്‍ക്ക് മിക്ക പേര്‍ക്കും ഞങ്ങളെ കൊണ്ടു നടക്കുന്നവരെ ഇഷ്ടമല്ല. ഞങ്ങളോട് ഒട്ടൂം ദയ കാണിക്കാത്ത വേറൊരു ജന്തുവിമില്ല, മനുഷ്യരെപ്പോലെ.”

“ഞാന്‍ എന്താണ്‍ നിന്നോട് ചെയ്തത്? കൊല്ലങ്ങള്‍ക്കു മുന്‍പേ ഞാന്‍ നിന്നെ എത്ര കെട്ടിയെഴുന്നെള്ളിച്ചുകൊണ്ടു നടന്നിരുന്നു? അതില്‍ നീ മതിമറന്നിരുന്നല്ലൊ. ഈയിടെയല്ലേ പച്ചസ്സില്‍ക്കുസാരിയുടെ പളപളപ്പില്‍ നീ കുറേ വിളങ്ങിയത്? പച്ച നെക് ലേയ്സും പച്ചക്കമ്മലും ഇട്ട് കൂടുതല്‍ സുന്ദരിയാക്കാന്‍ നീ തന്നെയല്ലെ എന്നെ പ്രേരിപ്പിച്ചത്? എത്രെയെത്ര പാര്‍ടികളിലും കല്യാണാഘോഷങ്ങളിലും നിന്നെ പ്രദര്‍ശിപ്പിക്കാതെ പ്രദര്‍ശിപ്പിച്ചു? ഇതൊന്നും പോരേ?”

“നിന്റെ അല്ല നമ്മളുടെ ഭര്‍ത്താവിനു ഇപ്പോള്‍ എന്നെ വേണ്ട, നിന്നെ മാത്രം മതി. ഇതൊരു ചെറിയ കാരണം മാത്രമാണ് കേട്ടോ. അസൂയയല്ല. എനിയ്ക്ക് ചില ശക്തി പ്രദര്‍ശിപ്പിക്കാന്‍ തോന്നുകയാണ് ഇപ്പോള്‍. നിന്നോട് പൊരുതി ജയിക്കാനുള്ള തോനലും കൂടുതലാണ്. എന്താണോ.”

‘എനിയ്ക്കു മനസ്സിലായി. നമ്മുടെ ഭര്‍ത്താവിനെ ഞാന്‍ അറിയുന്നപോലെ........അല്ലെങ്കില്‍ വിട്ടുകള. എന്നോട് ജയിക്കാമെന്നു കരുതുന്നുണ്ടോ നീ? എന്റെ അമ്മയുടെ കാര്യം ഓര്‍ക്കുന്നില്ലെ? തൊണ്ണൂറ്റിരണ്ടമത്തെ വയസ്സിലും അമ്മാവന്മ്മാരെയൊക്കെ പേടിപ്പിച്ചു നിറുത്തിയിരുന്നല്ലൊ അവര്‍. “

“പോടീ അവിടുന്ന്. ഇങ്ങനെ പോയാല്‍ പ്രതികാഗ്നി കൊണ്ട് കാവേരിപൂമ്പട്ടണം ദഹിപ്പിച്ച കണ്ണകി എന്നൊക്കെ പഴം പുരാണോം കൊണ്ടു വരും നീ. നിനക്ക് ഈയിടെ അഹങ്കാരം കുറെ കൂടുതലാണ്”

അന്നു രാത്രി സുഗാത്രിണിയുടെ വലത്തെ കയ്യിലെ ഒരു പ്രധാന ടെണ്ഡണ്‍ ശരീരം വലിച്ചു പൊട്ടിച്ചു. രാവിലെ സുഗാത്രിണിയ്ക്ക് കയ്യനക്കാന്‍ മേല. ജോലിയ്ക്കു പോകാനും. ഡോക്ടറെ കണ്ടു. രണ്ടാഴ്ച്ചകം സര്‍ജറി. ആശുപത്രിക്കിടക്കയില്‍ വച്ച് ശരീരം പറഞ്ഞു:

“എന്നോട് കളിയ്ക്കരുതെന്ന് പറഞ്ഞതാ. നിന്റെ ജോലി പോകും താമസിയാതെ”

“എനിയ്ക്കു രണ്ടു മാസത്തെ വര്‍ക്കേഴ്സ് കോമ്പന്‍സേഷന്‍ കിട്ടും. എന്റെ പെര്‍ഫോമന്‍സില്‍ തൃപ്തിയുള്ള ബോസിന് ഇതൊന്നും പ്രശ്നമല്ല്. നീണ്ട വെക്കെഷന്‍ ഒന്നും ഞാന്‍ എടുക്കിന്നുല്ല. അടുത്തയാഴ്ച ഞാന്‍ ജോലിയില്‍ കയറുകയാണ്. എന്റെ മാനേജീരിയല്‍ കഴിവുകള്‍ മതി ബോസ്സിന്. നീ പൊട്ടിച്ച വലതു കയ്യ് തല്‍ക്കാലം ആവശ്യമില്ല”

ശരീരത്തിനു ദേഷ്യം വന്നു. കാലിലുണ്ടായിരുന്ന മുറിവില്‍ അനവധി ബാക്റ്റീരിയകളെ കയറ്റി വിട്ടു. അവയെ പെറ്റു പെരു‍കിപ്പിച്ചു. സുഗാത്രിണി ആന്റിബയോടിക്സ് കഴിച്ചു. അപ്പോള്‍ ശരീരം ആന്റിബയോടിക്സ് റെസിസ്റ്റന്‍സ് ഉള്ള ബാക്റ്റീരിയകളെ കൊണ്ടു വന്നു. സുഗാത്രിണി മന:ശക്തിയാല്‍ ഇമ്മ്യൂണിറ്റി കൂടുതലാക്കി, ബാക്റ്റീരിയകള്‍ തോറ്റു പിന്മാറി. ശരീരം പാങ്ക്രിയാസിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചു. സുഗാത്രിണി ഡയബെറ്റിക്സ് ഗുളികകഴിച്ച് ഇന്‍സുലിന്‍ സന്തുലനം ച്യ്തു.

“എടീ ശരീരമേ, പൊട്ടിപ്പെണ്ണേ, ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് നിനക്കൊരു ചുക്കും അറിയാന്‍ മേലല്ലൊ. നീ അധികം കളിയ്ക്കരുത്. പാങ്ക്രിയസു വരെ മാറ്റിവയ്ക്കല്‍ ഉടനടി നടന്നേയ്ക്കും. ഇപ്പോള്‍ തന്നെ ഇന്‍സുലിന്‍
‍പുറപ്പെടുവിക്കുന്ന ബീറ്റാ സെല്ലുകള്‍ നിക്ഷേപിക്കുന്ന തന്ത്രം ഫലിക്കുന്നുണ്ട്. കിഡ്നി കേടാക്കുന്ന നിന്റെ വിദ്യയൊന്നും ഇപ്പോള്‍ ഫലിക്കുകയില്ല. വേറെ കിഡ്നി എടുത്തു വയ്ക്കും. ഡയാലിസിസ് എന്ന വിദ്യ പണ്ടേ ഉണ്ട്. നീ എല്ലുപൊട്ടിച്ചാല്‍ സ്റ്റീല്‍ വച്ച് പിടിപ്പിക്കും. ഭ്രൂണത്തിന്റെ ജെനെറ്റിക് സ്വാഭാവം മാറ്റി പുതിയ ശരീരങ്ങള്‍‍ ഉണ്ടാക്കും. നിനക്ക് അത്ര കളിക്കാന്‍ പറ്റുകയില്ല പണ്ടത്തെപ്പോലെ. പിന്നെ സ്റ്റീഫന്‍ ഹോവ്ക്കിന്‍സിനെ പ്പറ്റി കേട്ടിട്ടില്ലെ നീ”

“അയ്യോ അയാളെപ്പറ്റി പറയാതെ. ഞങ്ങടെ ഇടയിലെ കരിങ്കാലിയാ അയാളുടെ ശരീരം. അങ്ങേരുടെ മനസ്സിനെ ഭരിക്കാന്‍ പറ്റാതെ വിട്ടു കളഞ്ഞ ദ്രോഹി. ചിലപ്പോള്‍ ദയ തോന്നി വിട്ടുകളഞ്ഞതാണെന്നു കരുതി ആശ്വസിക്കും ഞങ്ങള്‍. വോക്കല്‍ കോര്‍ഡു വരെ മരവിപ്പിച്ചിട്ടും....”

“അതൊക്കെ നിന്റെ പരാജയകഥകള്‍ക്ക് മുന്നോടിയാകുന്നില്ലെ?ഞാന്‍ അങ്ങനെ വിട്ടികൊടുക്കുന്ന പ്രകൃതക്കാരിയല്ലെന്നു ഇനിയും നിനക്ക് അറിയാന്‍ മേലേ?”

“ നീ നിന്റെ അല്ല നമ്മുടെ ഭര്‍ത്താവിന്റെ സഹായധൈര്യത്തില്‍ ഓരോന്നു പുലമ്പുകയാണ്. എന്റെ ഭംഗി കുറയുന്തോറും അദ്ദേഹം മാറിക്കൊണ്ടിരിക്കുകയല്ലെ?”

“എടീ ഭൂലോകവിഡ്ഢീ,നീ നട്ടെല്ലു പൊട്ടിച്ച് നമ്മള്‍ രണ്ടു മാസം കിടപ്പിലായിരുന്നപ്പോള്‍ നാലു നേരം കഞ്ഞി വച്ച് കോരിത്തന്നത് നിന്നോടു മത്രമുള്ള സ്നേഹമായിരുന്നെന്ന് നീ വിചാരിച്ചോ? എന്നെ പണ്ടു മുതലെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്നുണ്ടെന്ന് നിനക്കിനിയും പറഞ്ഞു തരണോ? പ്ലാസിറ്റ്ക് സര്‍ജറി ചെയ്ത് നിന്നെ നന്നാക്കണോ? മേയ്ക്കപ് കൂട്ടണോ? ഇതൊക്കെ ഞാന്‍ ചെയ്യുമെന്ന് വിചാരിക്കാതെ. നീ എന്നോടുള്ള വാശിക്ക് ഇത്രയൊക്കെ ചെയ്തിട്ടും നമ്മുടെ മോള്‍ മിടുക്കിയായി മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ വരെ എത്തിയത് അദ്ദേഹത്തിന്റെ സ്നേഹം എന്ന ശക്തി ഒന്നു കൊണ്ടു മാത്രമാണ്. ഞാനൊരുത്തിയുടെ ധൈര്യവും.”

“ നിന്നെ പരീക്ഷിക്കാന്‍ ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് രക്ഷപെടാനൊന്നും നോക്കുന്നില്ല. എന്നെ അവഗണിക്കുന്നെന്നു തോന്നിയിട്ടാണൊ ഞാനിതു ചെയ്യുന്നതെന്നും അറിയില്ല. എന്നാലും ‘ശരീരമാദ്യം ഖലു ധര്‍മ്മ സാധനം“ എന്നു കേട്ടിട്ടില്ലേ?

“അമ്പടീ നീ സംസ്കൃതോം പറഞ്ഞു തുടങ്ങിയോ? സംസ്കൃതം പാടിനടന്ന ചിലര്‍ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു ‍ പോയിട്ടുണ്ടെന്നു കേട്ടിട്ടാണോ? അഴുക്കു വസ്ത്രം മാറി പുതിയ വസ്ത്രമുടുക്കുന്നതു പോലെ ശരീരത്തെ മാറി മാറി ഞങ്ങള്‍ സ്വീകരിക്കും. അല്ലെങ്കില്‍ ഒരു ജന്മം കഴിഞ്ഞ്, ക്രിസ്ത്യാനികളുടെ മാതിരി, മണ്ണില്‍ നിന്നു വന്നു, മണ്ണൊടു ചേരും. ഇതൊക്കെ അറിഞ്ഞിരിക്കുന്നതാ നല്ലത്. പിന്നെ നിനക്കൊരു പ്രധാന ന്യൂനതയുണ്ട്. സ്വപ്നം കാണാന്‍ പറ്റാതെ വരുന്നത്. നീ വെറുതെ ന്യൂറൊണുകള്‍ തമ്മില്‍ സന്ധിപ്പിക്കുന്നതേ ഉള്ളു. സ്വപ്നം കാണു‍ന്നത് ഞാന്‍ മാത്രമാണ്.”

“ഹ ഹ ഹ. ആരുടെ ശരീരത്തില്‍ കയറിക്കൂടാനാ‍ാ പ്ലാന്‍ അടുത്ത ജന്മത്തില്‍? എന്നേക്കാളും സുന്ദരിയുടെ മേലോ?”

“എടീ ഒരു മണ്ണിരയായി ജനിച്ചാലും എനിക്കു സന്തോഷമാണ്. ഡ്രൈവ് വേയില്‍ കാറെടുക്കുമ്പോള്‍ ചതഞ്ഞരഞ്ഞു ചത്തു പോകുന്ന മണ്ണിര. അനായാസേന മരണം. കര്‍ഷകരുടെ ബന്ധു എന്ന പേരും ഉണ്ട്. ഒരു സിംഹമായാലോ? ഹിമക്കരടി? പവിഴപ്പുറ്റ്? എന്റെ പോസ്സിബിലിറ്റികള്‍ അങ്ങനെ നീണ്ടും പരന്നും കിടക്കുന്നു.”

പിറ്റേന്ന് പാര്‍ക്കിങ് ലോടില്‍ വച്ച് സുഗാത്രിണി കാറ് പുറകോട്ട് എടുക്കുമ്പോള്‍ തലച്ചോറിന്റെ ചില ഭാഗം ശരീരം മന്ദീഭവിപ്പിച്ചു. കാറ് മറ്റൊരു കാറുമായി ഇടിച്ചതുപോലും സുഗാത്രിണി അറിഞ്ഞില്ല. ഇനി ഡ്രൈവ് ചെയ്യുന്നില്ലെന്നു അവള്‍ തീരുമാനിച്ചു. ബസ്സില്‍ ജോലിക്കു പോകാം . അല്ലെങ്കില്‍ ഭര്‍ത്താവ് കൊണ്ടെ വിടും. ഇവളെ തോല്‍പ്പിക്കാന്‍ പറ്റുന്നില്ലല്ലോ- ശരീരം വിചാരി‍ച്ചു. സുഗാത്രിണി വീടിനു പുറകില്‍ ചീരയും പടവലവും പച്ചമുളകും കൃഷി ചെയ്യാന്‍ ഭര്‍ത്താവിനെ സഹായിച്ചു. മകള്‍ വിനോദിനി വരുമ്പോള്‍ പതിവിന്‍ പടി അവള്‍ക്കിഷ്ടമുള്ള കൂട്ടാന്‍ വയ്ക്കുകയും വസ്ത്രങ്ങള്‍ അലക്കി തേച്ച് മടക്കിക്കൊടുക്കുകയും ഒരുമിച്ച് സിനിമാ കാണാന്‍ പോകുകയും ചെയ്തു.

ശരീരം പറ്റുന്ന പണികളൊക്കെ നോക്കി. രക്ഷയില്ല.

ഒരുദിവസം സുഗാത്രിണി ശരീരത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇത്രയും പ്രശ്നമുണ്ടാക്കിയ ഇവളെ എന്തിനു വച്ചോണ്ടിരിക്കണം? മുറിയില്‍ നിന്നും പുറത്തു കടക്കുന്ന സുഗാത്രിണിയോട് ശരീരം വിളിച്ചു ചോദിച്ചു. “അയ്യോ എന്നെ ഇങ്ങനെ ഇവിടെ ഇട്ടേച്ചു പോകുകയാണോ?”

“പിന്നെയല്ലാതെ? ഞാന്‍ ഈ വാതിലിനു കുറ്റി പോലും ഇടുന്നില്ല. ഞാനില്ലാതെ നീ ഇവിടുന്നു എണീറ്റു പോകുക പോലും ഇല്ല.”

“അയ്യോ എന്നെ തനിച്ച് വിടരുതേ’ ശരീരം കരയാന്‍ ശ്രമിച്ചു. പക്ഷെ കരച്ചില്‍ പുറത്തു വന്നില്ല.

“എടീ ശരീരമേ നീ അവിടെ കെട. ദേഹി ദേഹം വെടിഞ്ഞു എന്നൊക്കെ ഞങ്ങള്‍ ഇതിനു പറയുമെങ്കിലും മലയാളത്തില്‍ വളരെ നികൃഷ്ടമായ വാക്കാണ് നിനക്ക് ഉപയോഗിക്കുന്നത്. ശവം. നീയൊരു ശവം മാത്രമാണ് ഇപ്പോള്‍. നിന്നെ എന്തു ചെയ്യാന്‍പോകുകയാണെന്നും നീ അറിയുക. നിന്നെ കത്തിച്ചു കളയാന്‍ പോകുകാ. അത്ര തന്നെ. ഇപ്പോള്‍ കയറി വരുന്ന ബാക്റ്റീരിയകള്‍ അല്ലെങ്കില്‍ നിന്റെ മേല്‍ വിഭജിച്ച് ഇവിടെയൊക്കെ വൃത്തികേടാക്കും. അതിനു മുന്‍പു കത്തിയ്ക്കണം.

“അയ്യോ കത്തിയ്ക്കുകയോ? എന്നെ കത്തിയ്ക്കാനാണോ ഇത്രയും നാള്‍ കൊണ്ടു നടന്നത്? എന്നെ കത്തിയ്ക്കരുതേ നമ്മക്കിനിയും ഒരുമിച്ച് കഴിയാം”

“നിന്നെക്കൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടോ? എന്നോടുള്ള വാശിക്ക് ന്നീ നിന്നെത്തന്നെ നശിപ്പിച്ചില്ലെ? നിന്റെ കിഡ്നി ആര്‍ക്കെങ്കിലും കൊടുക്കാന്‍ പറ്റുന്നതാണോ? കണ്ണു ദാനം ചെയ്യാന്‍ പറ്റുമൊ? റെറ്റിന നീ ബലഹീനമാക്കിയില്ലെ? ഹൃദയത്തിന്റെ വാല്‍വുകളും ക്ഷീണിപ്പിച്ചില്ലെ? നിന്നെക്കൊണ്ട് മണ്ണിനും ചുണ്ണാമ്പിനും കൊള്ളുകയില്ലതാക്കിയത് നീ തന്നെയാണ്. നീ കത്തി ചാമ്പലാക്. ഐ ഡോണ്ട് കെയര്‍ എ ബിറ്റ്“

ഇത്രയും പറഞ്ഞ് സുഗാത്രിണി താഴെ മാസിക വായിച്ചു കൊണ്ടിരുന്ന വിനോദിനിയുടെ അടുത്തെത്തി. “ ഞാന്‍ ഇനി നിന്നോടൊപ്പമാണ് താമസം”. വിനോദിനി ആദ്യം വാവിട്ടു നിലവിളീച്ചെങ്കിലും പിന്നെ സത്യം മനസ്സിലാക്കി സ്വസ്ഥചിത്തയായി.


ശവം ദഹിപ്പിക്കാന്‍ നേരത്ത് വിനോദിനി അചഞ്ചലയായിരുന്നു. എന്തൊരു ധൈര്യം! നാട്ടുകാര്‍ ഓര്‍ത്തു. ശവമൊക്കെ ധാരാളം കീറി മുറിക്കുന്ന ഡോക്ടരല്ലെ അതുകൊണ്ടാണ്, ചിലര്‍ പറഞ്ഞു.

Thursday, October 18, 2007

ചെമ്പരത്തി നടുന്നവര്‍

വീടു വാങ്ങിച്ച് കയറിത്താമസിക്കുന്നതിനു മുന്‍പു തന്നെ അയാള്‍ തീരുമാനിച്ചിരുന്നു. മുന്‍പില്‍ ധാരാളം ചെമ്പരത്തികള്‍ വച്ചു പിടിപ്പിക്കണം. ബാള്‍ടിമോറില്‍ എങ്ങനെയാ ചെമ്പരത്തി വളരുന്നത്, തണുപ്പുകാലത്ത് മഞ്ഞുവീഴുമ്പോള്‍ എല്ലാം ചത്തുപോകുകയില്ലെ എന്നു ഭാര്യക്കു സംശയം. തണുപ്പ് അതിജീവിക്കാന്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത ചെമ്പരത്തികള്‍ മെയില്‍ ഓര്‍ഡര്‍ ചെയ്യാം. തണുപ്പുകാലത്ത് അവ വാടിപ്പോകുമെങ്കിലും പിന്നെ മാര്‍ച്ചു മാസത്തില്‍ വേരില്‍ നിന്നും പൊട്ടി മുളയ്ക്കും. പിന്നെ മൂന്നാലു മാസത്തേയ്ക്കേ ഈ പൂക്കാലം ഉള്ളുവെങ്കിലും അതു ധാരാളം മതി. പല തരത്തിലുള്ള പൂക്കള്‍ ഉള്ള ചെമ്പരത്തികള്‍ കിട്ടും. ചുവപ്പിന്റെ പല ഷേഡുകളില്‍ ഉള്ളത്, റോസ് നിറത്തിലുള്ളവ. അങ്ങിനെ. ചിലവയ്ക്ക് “വണ്‍ ഫുടര്‍’ എന്നാണ് പറയുക. പൂവിന്‍് ഒരടി വ്യാസം കാണും. അത്ര വലുതാണ്. ചെമ്പരത്തിക്കമ്പുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ട് വീടിനു മുന്‍പില്‍ കുറേ സ്ഥലം പുല്ലു മാറ്റി കിളച്ച് ഇഷ്ടികകള്‍ കൊണ്ട് അതിരു തിരിച്ചിട്ടു അയാള്‍.


നാട്ടില്‍ വീടിനു ചുറ്റും ചെമ്പരത്തിയാണ്. അച്ഛനും താനും കൂടെ വച്ചു പിടിപ്പിച്ചവ. പലതരം ചെമ്പരത്തികള്‍ കൊണ്ടു വന്ന് നടുകയായിരുന്നു അച്ഛന്റെ വിനോദം. വീടിനു ചുറ്റും കാടുപോലെയായപ്പോള്‍ അമ്മ സ്വല്‍പ്പം എതിര്‍ത്തു. പക്ഷെ അച്ഛന്‍ മണ്മറഞ്ഞതിനുശേഷം അമ്മ തന്നെ അവയെയെല്ലാം പരിപാലിച്ചു തുടങ്ങി. നാട്ടില്‍ ചെല്ലുമ്പോള്‍ ഓരോ ചെമ്പരത്തിയുടെയും മുന്‍പില്‍ നിന്നു താന്‍ നേരം കളയുന്നത് അമ്മ നനഞ്ഞ കണ്ണുകളോടെ നോക്കും. കുട്ടിക്കാലത്തെ അച്ഛനുമായുള്ള സംവേദനം പ്രധാനമായും ചെമ്പരത്തി നടീല്‍ പ്രക്രിയയില്‍ക്കൂടിയായിരുന്നു. കുഴികള്‍ കുത്തിക്കഴിഞ്ഞ് തന്നെ വിളിക്കും. കമ്പു നടുക്കു പിടിച്ചു കൊണ്ടിരിക്കുന്നത് താനാണ്. അച്ഛന്‍ ചുറ്റും മണ്ണിട്ടു കുഴി നികത്തും. മണ്ണ് അടിച്ചുറപ്പിക്കും. ആദ്യത്തെ കൂമ്പുകള്‍ വരുന്ന വരെ അച്ഛനു വേവലാതിയാണ്. കൂമ്പുകള്‍ വന്നാല്‍ ആരുടെ കൈപ്പുണ്യമാണെന്നൊരു വിവാദം ഉണ്ടാകാറുണ്ട്.

ചെമ്പരത്തി തഴച്ചു വളരുന്ന കാലിഫോര്‍ണിയയിലും തെക്കന്‍ സംസ്ഥാനങ്ങളിലും വീടുകള്‍ക്കു ഒരു മലയാളി ഛായയുണ്ടെന്നത് അയാളെ സന്തോഷിപ്പിച്ചിരുന്നു. പുതിയ വീടിനു മുന്‍പില്‍ ചെമ്പരത്തി എന്ന ഐഡിയ വന്നപ്പോഴെ ഭാര്യ ചിരിച്ചു. വീടു വാങ്ങിയതു തന്നെ ഇതിനല്ലെ എന്നായി അവള്‍. ബാക് യാര്‍ഡില്‍ അവള്‍ക്ക് പാവലിനും പടവലത്തിനും വെണ്ടയ്ക്കും സ്ഥലമുള്ളതുകൊണ്ട് നിങ്ങള്‍ ചെത്തിയോ മന്ദാരമോ കുറുമൊഴിയോ വളര്‍ത്ത്, പൂവ് ഞാന്‍ ചൂടിക്കോളാം എന്ന തമാശ നിലപാടെടുത്തു.


വേരുകള്‍ വളര്‍ന്ന ചെമ്പരത്തിക്കമ്പുകളുടെ പെട്ടി പോസ്റ്റ്മാന്‍ കൊണ്ടു വന്നത് വൈകിയിട്ടാണ്. അയാ‍ള്‍ എട്ടോളം കുഴികള്‍ കുഴിച്ചു. ഇന്നു തന്നെ എല്ലാം നടാന്‍ പറ്റുമൊ? സന്ധ്യയായല്ലൊ. രണ്ടെണ്ണം കുഴിയില്‍ വച്ചു മണ്ണു മൂടിയപ്പോള്‍ തന്നെ നേരം വൈകി. അപ്പോഴാണ് മോന്‍ ഓടിവന്നത്.
ഡാഡ്, ക്യാന്‍ ഐ ഹെല്പ്? അച്ഛാ ഞാന്‍ ചെയ്യാം. എന്നെക്കൂടെ കൂട്ട് അച്ഛാ. പ്ലീസ്. ഞാന്‍ മണ്ണു കോരിയിടാം അച്ഛാ.

മോന്‍ ഈ കമ്പു പിടിച്ചേ, ഞാന്‍ മണ്ണുകോരിയിടാം.

വേണ്ട, എനിയ്ക്ക് മണ്ണു കോരിയിടണം.

പോടാ. നിനക്കു ചെയ്യാവുന്ന പണിയൊന്നുമല്ലിത്. അകത്തു പോ.

മണ്ണു കോരിയിടുന്ന പണി എന്റേതാ എന്നു പറഞ്ഞ് അവന്‍ കരഞ്ഞു.‍ അകത്തേയ്ക്ക് ഓടി. രാത്രിയില്‍ സ്വല്‍പ്പം തേങ്ങിയാണ് ഉറങ്ങിയത്. ഭാര്യ പറഞ്ഞു.

ഈ ചെറിയ കാര്യത്തിന് എന്തിന് ഇത്രയും വാശി?

രാവിലെ അയാള്‍ ഉണര്ന്ന‍പ്പോള്‍ത്തന്നെ അവന്‍ ഉണര്‍ന്ന് റ്റി. വി. കാണുന്നുണ്ടായിരുന്നു. മോനെ വാരിയെടുത്ത് വെളിയിലെത്തി. ചെമ്പരത്തിക്കമ്പു അയാള്‍ കുഴിയില്‍ വച്ചു. മോന്റെ കയ്യില്‍ മണ്‍കോരി കൊടുത്തു. അവന്‍ സന്തോഷത്തൊടെ മണ്ണു കോരി കുഴി നിറച്ചു. പരിചയസമ്പന്നനെപ്പോലെ മണ്‍കോരിയുടെ മറുവശം കൊണ്ട് നിറഞ്ഞ മണ്ണ് അടിച്ചുറപ്പിച്ചു.

അയാള്‍ മോന്റെ മുഖത്ത് നോക്കിയും നോക്കാതെയും ക്ഷമാപണസ്വരത്തില്‍ പറഞ്ഞു:

ഇന്നലെ.... ഞാന്‍ അറിഞ്ഞില്ല.

Monday, October 15, 2007

സ്പൈസ് ബാള്‍സ് അഥവാ മസാല ഗോള

ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കും പറ്റിയ ഒരു കറിയാണ് സ്പൈസ് ബാള്‍സ് അഥവാ മസാല ഗോള. ആരോഗ്യപരമായോ അല്ലാതെയോ കാരണങ്ങളാല്‍ ബീഫ് ഒഴിവാക്കണമെന്നുള്ളവര്‍ക്ക് ഈ ഹൈ പ്രോടീന്‍ കറി തുല്യ സ്വാദും തൃപ്തിയും നല്‍കും.

‘രുചി‘യുടെ ന്യൂട്രെലാ (Ruchi's Nutrela High Protein Soya Chunks) ഒരു പായ്കറ്റ് മൂന്നു മണിക്കൂറെങ്കിലും ധാരാളം വെള്ളത്തില്‍ കുതിര്‍ക്കുക. രണ്ടു വലിയ സവാള, വലിയ കഷണം ഇഞ്ചി, എട്ട് അല്ലി‍ വെളുത്തുള്ളി എന്നിവ അരിഞ്ഞത് എണ്ണയില്‍ മൂപ്പിയ്ക്കുക. രണ്ടു സ്പൂണ്‍ മുളകു പൊടി, രണ്ടു സ്പൂണ്‍ മല്ലിപ്പൊടി, രണ്ടു സ്പൂണ്‍‍ ഇറച്ചിക്കൂട്ട് (വാങ്ങിയ്ക്കുന്ന ഇറച്ചി മസാല മതി) ഇവ ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ ഇളക്കുക. കുതിര്‍ത്ത ന്യൂട്രെലാ കഷണങള്‍ വാരിയിട്ട് ഇളക്കുക. പായ്ക്കറ്റില്‍ പറയുന്നതുപോലെ വെള്ളം പിഴിഞ്ഞു കളയേണ്ട. പാകത്തിന്‍് ഉപ്പും നാലു കപ്പ് വെള്ളവും ചേര്‍ത്ത് പാത്രം ആവി പോകാത്തവിധം അടച്ച് ചെറുതീയില്‍ വേവിക്കുക. വെള്ളം വറ്റിയാല്‍ ചൂടു വെള്ളം മാത്രമേ ഒഴിക്കാവൂ. ഒരു വലിയ തക്കാളി നേര്‍മ്മയായി അരച്ചത് ചേര്‍ത്ത് വീണ്ടും വേവിക്കുക. വെന്ത് വെള്ളം വറ്റിക്കഴിഞ്ഞാല്‍ ഒരു സ്പൂണ്‍ ഗരം മസാല ചേര്‍ത്ത് ഇളക്കുക. മല്ലിയിലയോ കറിവേപ്പിലയോ സ്വാദ് വേണ്ട പ്രകാരം ചേര്‍ത്തിളക്കി തീ അണയ്ക്കാം.

കുറിപ്പ്: ചുവടു കട്ടിയുള്ള പരന്നപാത്രമാണ് ഇതിനു വേണ്ടത്. കൃത്യമായി അടയുന്ന അടപ്പുള്ളത്. കുഴിയന്‍ പാത്രത്തിലാണെങ്കില്‍ മുകളിലുള്ള ഭാഗം വേകാതെ വരും, പല തവണ മൂടി തുറന്ന് ഇളക്കേണ്ടി വരും. ആവി നഷ്ടപ്പെടും. വാങ്ങുതിനു മുന്‍പ് സവാള അരിഞ്ഞു വറത്തത് ചേര്‍ത്താല്‍ സ്വാദു കൂടും. തേങ്ങാക്കൊത്ത് ഇടുന്നതും പരീക്ഷിക്കാം.

Thursday, October 11, 2007

നൂഡിത്സ് ദുരന്തം-സീക്വല്‍

[ബെര്‍ളി തോമസിന്റെ 'നൂഡിത്സ് ദുരന്തം!!' എന്ന കഥയുടെ സീക്വല്‍ ആണിത്. ബെര്‍ളിയുടെ കഥ സിനിമയാക്കുന്നെന്നു കേട്ടു. സീക്വല്‍ ഉണ്ടാക്കുന്നെങ്കില്‍ എന്റെ കഥയും പരിഗണിച്ചോട്ടെ എന്നു കരുതി. ആ കഥ നടന്ന ശേഷം ഇരുപത് കൊല്ലം കഴിഞ്ഞ് ഈ കഥ.]

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.....എന്ന പ്രാര്‍ത്ഥനയുടെ അവസാനം അമ്മേന്‍ എന്നു പറയേണ്ടിടത്ത് നാലു വയസുകാരന്‍ വര്‍ക്കിച്ചന്‍ അപ്രതീക്ഷിതമായി പറഞ്ഞത് നൂഡിത്സ് എന്നായിരുന്നു.

അപ്പന്‍ സാബുവും അമ്മ സാലിയും ഞെട്ടി. ശെടാ, ഈ കൊച്ചിനിതെന്നാ പറ്റി?

ഇരുപതു കൊല്ലം! നീണ്ട ഇരുപതു കൊല്ലമാണ് ഈ ഞെട്ടല്‍ സാബുവും സാലിയും ഓരോ നിശ്വാസത്തിനു ശേഷവും ആവര്‍ത്തിക്കുന്നത്. പ്രാര്‍ത്ഥനാസമയത്ത് ഉച്ചരിച്ചതിനാല്‍ ഏതോ അരുളപ്പാടിന്റെ ചീള് മകന്റെ ആത്മാവില്‍ കയറിക്കൂടിയതാണോ എന്നു ഭക്തിനിര്‍ഭരമായിട്ട് വ്യാകുലപ്പെട്ടിട്ടുണ്ട് അവര്‍. വര്‍ക്കിച്ചന്റെ നൂഡിത്സ് പ്രശ്നവുമായി മല്ലിട്ടിരിക്കുന്നത് ഒരു ഇരുനൂറു കൊല്ലമെങ്കിലുമാണെന്നു അവനു വരെ തോന്നിത്തുടങ്ങിയിരുന്നു. ഇന്ന് അവന്‍ കലാണത്തിനു ശേഷം മണിയറയില്‍ പ്രവേശിക്കാന്‍ പോകുകയാണ്. ഇതാ ഇപ്പോഴും അവന് നൂഡിത്സ് വേണ്ടി വരും. അവന്റെ ഇത്തരം പ്രശ്നം അറിഞ്ഞു പുതുപ്പെണ്ണ് ഞെട്ടിത്തെറിക്കില്ലേ? ഓടിക്കളയുമോ? ഇനിയെങ്കിലും അവന്‍ ഒരു സാധാരണ ജീവിതം കൈവരുമോ? സാലി ഇത്തരം വ്യഥകളില്‍ മുഴുകി. സാബു കൊടുകയ്യും കുത്തി ഇരുന്നു.

നാലാം വയസ്സില്‍ സോഫി ഉണ്ടാക്കികൊടുത്ത നൂഡിത്സ് കഴിച്ചതോടെ ഇന്റെന്‍സീവ് കെയറില്‍ രണ്ടു ദിവസം കിടന്ന് വീട്ടില്‍ എത്തിയപ്പോള്‍ സാബുവും സാലിയും ആശ്വസിച്ചിരുന്നു. ഇനി അവന്‍ നൂഡിത്സിനു ചോദിക്കുകയില്ല. അത്തരമല്ലായിരുന്നോ ഛര്‍ദ്ദിയും വയറിളക്കവും? പക്ഷെ അവരെ ഞെട്ടിച്ചു കൊണ്ട് വീട്ടിലെത്തിയപ്പോള്‍ തന്നെ കഞ്ഞി മാറ്റിവച്ചിട്ട് നൂഡിത്സില്ലേ എന്നു്് തളര്‍ന്ന ശബ്ദത്തിലാണെങ്കിലും അവന്‍ ചോദിച്ചു. അതില്‍ ഒരു വാശിയും തെളിഞ്ഞു നിന്നിരുന്നു. വാസ്തവത്തില്‍ സാബുവും സാലിയുമാ‍ണ് തളര്‍ന്നു പോയത്.അന്നേദിവസം കഷ്ടിച്ച് കടന്നു കൂടിയെങ്കിലും പിറ്റേദിവസം അവന്‍ ആവശ്യം ക്ലിയറായി ഉണര്‍ത്തിച്ചു. എനിക്കു ഉച്ചക്ക് നൂഡിത്സു തന്നെ വേണം. അല്ലെങ്കില്‍ രാത്രിയില്‍ മതി. അവരുടെ ജീവിതം നൂഡിത്സ് നൂലാമാലയുമായി കെട്ട്ടുപിനയുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത് എന്ന് അപ്പോള്‍ ആരും അറിഞ്ഞില്ല. സോഫിയുടെ വീട്ടില്‍ കേറിച്ചെന്നു സാബു വഴക്കുണ്ടാക്കി, സോഫിയുടെ അനിയന്‍ ചെറുക്കനുമായി ഒരു ചെറിയ അടികലശലില്‍ എത്തിച്ചേരുകയും ചെയ്തതിനാലും ആ പ്രദെശത്ത് നൂഡിത്സ് പാചകവിദ്യയില്‍ നൈപുണ്യം നേടിയ ഏക വനിത മറിയ ആയിരുന്നതിനാലും സാലിയെ നൂഡിത്സ് ഉണ്ടാക്കാന്‍ പഠിപ്പിച്ചത് മറിയ തന്നെ. ഈ കച്ചിത്തുരുമ്പില്‍/നൂഡിത്സ് വല്ലിയില്‍ പിടിച്ചുകയറി മറിയ സാലിയുടെ ഹൃദയത്തിലും പിന്നെ സാജന്റെ മണവറയിലും പ്രവേശിച്ചത് ചരിത്രം മാത്രം. വീട്ടില്‍ നൂഡിത്സുണ്ടാക്കാന്‍ സ്ഥിരം ആളായി.

വര്‍ക്കിച്ചന്‍ ബാല്യം വിട്ട് കൌമാരം കഴിഞ്ഞ് യൌവനത്തിലെത്തിയിട്ടും നൂഡിത്സ് അവന്റെ ഭക്ഷണക്രമപാകത്തെ നിശ്ചിതപ്പെടുത്തി. പ്ലസ് റ്റു സമയത്ത് ഇതിനെന്തെങ്കിലും ചികിത്സ തേടണമോ എന്ന് ആലോചിക്കാന്‍ വര്‍ക്കിച്ചനും തയാറായി. രാത്രിയില്‍ എന്നും നൂഡിത്സു തന്നെ വേണം. കിടക്കുന്നതിനു മുന്‍പ് ഒരു ചെറിയ കുഴിയന്‍ പിഞ്ഞാണത്തില്‍ നൂഡിത്സ് കഴിച്ചാലേ ഉറക്കം വരികയുള്ളു. സാലി വാങ്ങിച്ചുകൊണ്ടു വരുന്ന വനിത സ്ഥിരമായി വായിച്ചിരുന്നത് സാബു ആയിരുന്നതു കൊണ്ട് ഇതു ഒരു വൈകല്യമോ വൈകൃതമോ എന്ന് അയാള്‍ക്കും അറിയേണ്ടതുണ്ടായിരുന്നു. സോഫി ചെയ്തു വച്ച വല്ല കൂടോത്രവുമാണോ എന്ന സംശയത്താല്‍ സാലി രഹസ്യമായി ചില മന്ത്രവാദികളെ കണ്ടു നോക്കി. അവരും കൂടോത്ര റ്റെക്സ്റ്റ് ബുക്കില്‍ നൂഡിത്സ് ചാപ്റ്റര്‍ കാണാത്തതിനാല്‍ കുഴങ്ങി. ഒഴിഞ്ഞു മാറി. മന:ശാസ്ത്രജ്ഞന്മാരെ കണ്ടു. നൂഡിത്സ് അഡിക്ഷന്‍ എന്ന് വൈദ്യ ലോകം കേട്ടിട്ടില്ല്. അറിയപ്പെടുന്ന ഒരു മന:ശാസ്ത്രജ്ഞനും പിന്നീട് വര്‍ക്കിച്ചന്റെ കേസ് എടുക്കുകുകയില്ല. അവരുടെ മീറ്റിങ്ങുകളില്‍ ഈ പ്രത്യേക അഡിക്ഷന്‍ അവതരിക്കപ്പെടുകയും ഒരുപാട് ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നതിനാല്‍ പുതിയ ഡോക്ടര്‍മാരുടെ ഓഫീസില്‍ പേര്‍ രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ അവര്‍ കയ്യൊഴിയും. കൊല്ലം 2027 ആണെങ്കിലും ഈ അഡിക്ഷന്‍ നിറുത്താനുള്ള മരുന്നൊന്നുമില്ല. മദ്യപാനികള്‍ക്കാണെങ്കില്‍ ഒരു മരുന്നു കഴിച്ചാല്‍ പിന്നെ മദ്യത്തിന്റെ മണം കേട്ടാല്‍ ഛര്‍ദ്ദിക്കുന്ന രീതി അന്നും നിലവിലുണ്ട്. പോലീസ് റെയ്ഡു നടന്നിട്ടും പൂട്ടപ്പെടാത്ത ധ്യാനകേന്ദ്രങ്ങള്‍ അന്നും ഉണ്ട്.രക്ഷയില്ല, നൂഡിത്സ് പ്രശ്നത്തിനു പറ്റിയ ധ്യാനശ്ലോകങ്ങളില്ല. ഇതിനൊക്കെ വെല്ലുവിളിയായി വര്‍ക്കിച്ചന്റെ ജീവിതം ഒരോ ദിവസവും നൂഡിത്സ് കഞ്ഞിയില്‍ മുങ്ങിപ്പൊങ്ങി.

കോളേജിലായപ്പോള്‍ വര്‍ക്കിച്ചന്‍് ഇതൊരു ശ്വാസം മുട്ടുന്ന രഹസ്യമായി വേദനകള്‍ മാത്രം സമ്മാനിച്ചു. നേരത്തെ തന്നെ അധികം കൂട്ടുകാരില്ലാത്തവന്‍ ക്യാമ്പസില്‍ ഒറ്റപ്പെട്ടവനായി വിധിവൈപരീത്യത്തെ പഴിച്ച് ദിനങ്ങള്‍ എണ്ണി നീക്കി. ഇതിനോടൊപ്പം മറ്റൊരു പ്രശ്നവും അവനെ ഒറ്റപ്പെടുത്തി, വര്‍ക്കിച്ചന്‍ സാക്ഷാള്‍ ചാാക്കോച്ചന്‍- കുഞ്ചാക്കോ ബോബന്‍-ഏ ക്കാളും പതിന്മടങ്ങു സുന്ദരനാണ്. ഇടതൂര്‍ന്ന ചുരുണ്ട തലമുടിയും വെട്ടിത്തിളങ്ങുന്ന കണ്ണുകളും പേലവ കവിള്‍ത്തടങ്ങളും കുഞ്‍ചാക്കോ ബോബനു പോലു നാണക്കേടുണ്ടാക്കും. ചുണ്ടുകളാണെങ്കിലോ അമ്മിഞ്ഞ കുടിയ്ക്കാന്‍ വേണ്ടി പോലും ആയാസപ്പെട്ടിട്ടുണ്ടോ എന്നു തോന്നിയ്ക്കുന്നവ. അതിനു കുഞ്ചാക്കോ ബോബന്‍ ഒരു പഴയകാല നടനല്ലെ ഇത് പൂര്‍വാധികം ഭംഗിയോടെയുള്ള അവതാരമോ എന്ന് നാട്ടുകാര് ശങ്കിച്ചു. ഇത്രയും സുന്ദരനെ തങ്ങളക്ക് വിധിച്ചിട്ടീല്ല എന്ന മുങ്കൂര്‍ വെളിപാടില്‍ പെണ്‍കുട്ടികള്‍ അവന്റെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും മാറി നടന്നു. ചില ആമ്പിള്ളേരുമായി അടുപ്പം കാണിയ്ക്കുന്ന മധ്യവയസ്ക ഹിസ്റ്ററി ടീച്ചറിന്റെ മുന്‍പില്‍ വര്‍ക്കിച്ചന്‍ പലതവണ സ്വയം പ്രത്യല്ക്ഷപ്പെടുത്തിയെങ്കിലും അവര്‍ പോലും അവനെ അവഗണിച്ചു. ഡെല്‍ഹിയിലേക്കു ടൂര്‍ പോയപ്പോള്‍ വര്‍ക്കിച്ചന്‍ വെപ്രാളത്തിലായി. രാത്രിയില്‍ എന്തു ചെയ്യും? മറിയ ഉപദേശിച്ചതിനാല്‍ കുറേ നൂഡിത്സ് പാക്കറ്റുകള്‍ കൈവശം കരുതി. രണ്ടു പേരോട് ഏകദേശം അടുപ്പമുണ്ടായിരുന്നതിനാല്‍ അവരോട് ഇക്കാര്യം തുറന്നു പറയേണ്ടി വന്നു. അവര്‍ മാറി നിന്ന് ആഞ്ഞു ചിരിച്ചു. പാവമല്ലെ എന്നു വച്ചു ചിരിയൊതുക്കി. ചൈനീസ് കടകളില്‍ പോകാന്‍ പറ്റാത്ത രാത്രികളില്‍ ‍ ഹോടലില്‍ നിന്നും ചൂടു വെള്ളം ചോദിക്കും അതില്‍ കുതിര്‍ത്ത നൂഡിത്സു കൊണ്ട് ടൂര്‍ ദിനങ്ങല്‍ കഴിച്ചുകൂട്ടി. തന്റെ പ്രശ്നം എത്ര ഗുരുതരമാണെന്ന ബോധ്യം ആ സുന്ദര മുഖത്തെ പലപ്പോഴും മ്ലാനമാക്കി.

ഒരുത്തന്‍് എന്തു പ്രശ്നമുണ്ടെങ്കിലും പെണ്ണുകെട്ടിയ്ക്കയാണു പ്രതിവിധി എന്ന നവമാര്‍ക്സിയന്‍ സിദ്ധാന്തം അന്നും നിലവിലുണ്ടായിരുന്നു. വര്‍ക്കിച്ചന് ഒരു പെണ്ണിനെ മാത്രം കിട്ടിയാല്‍ മതി, സ്ത്രീധനം വേണ്ട. സ്ത്രീധനം ആരും വാങ്ങുകയില്ലെന്ന് ഇരുപതു കൊല്ലം മുന്‍പു മലയാളം ബ്ലോഗ് വായിച്ച് എല്ലാ മലയാളികളും തീരുമാനിച്ചിരുന്നു. ബ്ലോഗ് വായനയിലൂടെ സമൂഹപുരോഗതി എന്ന തീമില്‍ പ്രബന്ധമെഴുതി യു. ജി. സി. ഗ്രാന്റ് മേടിക്കുക പലരുടേയും പതിവായിരുന്നു. പിന്നീട് മലയാളം ബ്ലോഗിങ് നിന്നു പോയതിനാല്‍ സ്ത്രീധനസമ്പ്രദായം പതുക്കെ സമൂഹത്തെ ദുഷിപ്പിക്കാന്‍ തുടങ്ങിയോ എന്നു സംശയം. കാരണം മലയാളം ബ്ലോഗിങ് എന്നു വച്ചാല്‍ ഒരു വാചകമെഴുതി അതിലെ വാക്കുകള്‍ ഏതെങ്കിലും വെബ് സൈറ്റുമായോ വിക്കിപീഡിയയിലേക്കോ ലിങ്ക് കൊടുക്കുക എന്ന രീതി നിലവില്‍ വന്നിരുന്നു. അങ്ങനെ ലിങ്ക് കൊടുക്കുക മാത്രമായതിനാല്‍ ആര്‍ക്കും ഒന്നും എഴുതേണ്ടി വന്നില്ല. അങ്ങനെ അതിശക്തമായ സമൂഹപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു മാധ്യമം ഇല്ലാതെ പഴയ അനാചാരങ്ങളായ ബ്രാഹ്മണ്യം, വേശ്യാസംസ്കൃതി ഇവയൊക്കെ വീണ്ടും കേരളത്തില്‍ വേരോടാന്‍ തുടങ്ങിയിരുന്നു.അല്ലെങ്കിലും വര്‍ക്കിച്ചന്റെ വീട്ടില്‍ ഒരു പഴയ (അനാചാരമായ) സ്വത്ത് ഇട്ടു മൂടുക എന്ന അനുഷ്ഠാന ക്രമവും നില്വിലുണ്ടായിരുന്നു. അപ്പന്‍ സാബുവിന്റെ കൂടെ സഹ്യപര്‍വതത്തിന്റെ ഭാഗങ്ങള് ‍ക്രയവിക്രയം ചെയ്ത് സ്വത്തു സമ്പാ‍ാദിക്കുന്ന പഴയ പൈതൃകവിശേഷം വര്‍ക്കിച്ചനും പിന്‍തുടര്‍ന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ബിസിനസ്സില്‍ ആക്റ്റീവല്ലാത്ത, വകയില്‍ ഒരു അങ്കിളായ സേബി മുനീ മാത്യു എന്നൊരാള്‍ ഉപദേഷ്ഠാവായി ഉണ്ടായിരിന്നു. എന്തിനേറെ പറയുന്നു, വര്‍ക്കിച്ചന്‍ പേണ്ണു കാണല്‍ മുഖാമുഖത്തിനു തയ്യറെടുത്തു.

ആദ്യത്തെ പെണ്ണുകാണല്‍ വലിയ പ്രശ്നങ്ങളില്ലാതെ കടന്നു കൂടി. പെണ്ണിനെ ഇഷ്ടപ്പെട്ടു. പക്ഷെ മൂന്നാം ദിവസം ദല്ലാള്‍ അടുത്ത പെണ്ണുകാണലിനു ദിവസവും നിശ്ചയിച്ചാണ് എത്തിയത്. ഡെല്‍ഹി ടൂര്‍ രഹസ്യം അറിയവുന്ന മറ്റേ കൂടൂകാരന്‍ പറ്റിച്ച പണി. അവന്‍് ഈ പെണ്ണില്‍ ഒരു കണ്ണുണ്ടായിരുന്നു. പെണ്‍ വീട്ടുകാരോട് ചെറുക്കന്‍് ചില പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചു. അടുത്ത രണ്ട് ആലോചനയും മുടങ്ങിയത് മന:ശാസ്ത്രജ്ഞന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീവിമോചക ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ് “ദി വര്‍ക്കിച്ചന്‍-നൂഡിത്സ് സിന്‍ഡ്രോം” എന്ന റിസേര്‍ച്ച് പേപ്പര്‍ വായിച്ചിരുന്നതിന്നാല്‍ രണ്ടു പെണ്‍ വീട്ടുകാരേയും വിളിച്ച് അറിയിച്ചതിനാലാണ്. ചായയും ബിസ്കറ്റും കഴിഞ്ഞ് കാറില്‍ ഓടിച്ചെന്നിരുന്നു് എന്തോ വാരിവലിച്ച് അകത്താക്കുന്നത് ചില അലവലാതി പിള്ളേര്‍ കണ്ട് റിപ്പോറ്ട് ചെയ്യുകയും ചെയ്തിരുന്നു.വര്‍ക്കിച്ചന്‍ നെര്‍വസ് ആയി. നെര്‍വസ് ആകുമ്പോള്‍ അന്നു രാത്രി കൂടുതല്‍ നൂഡിത്സും ആവശ്യമായി വരും. തന്റെ മുറിയില്‍ പലപ്പോഴായി ഒട്ടിച്ചു വച്ചിരുന്ന നൂഡിത്സ് പടങ്ങള്‍ രോഷത്തോടെ കീറിക്കളഞ്ഞു. കുഴിയന്‍ പിഞ്ഞാണങ്ങള്‍ പൊട്ടിച്ചു. പക്ഷെ ഒരു നിശ്ചയദാര്‍ഢ്യത്തിന്റെ എന്‍ഡോസല്ഫാന്‍ പ്രയൊഗത്തിനും വഴിപ്പെടാതെ നൂഡിത്സ് കീടങ്ങള്‍ ‍ മസ്തിഷ്കത്തില്‍ല്‍ ആഴ്ന്നു പുളച്ചു. അല്ലെങ്കില്‍ കടും പിടുത്തത്തിന്റെ ഉണക്കില്‍ കരിയാതെ നൂഡിത്സ് വള്ളികള്‍ ബോധാബോധ മനസ്സില്‍ വേരുകളാഴ്ത്തി സ്ഥിരതാമസമാക്കിയിരുന്നു.

നിന്നുപോയിരുന്ന ഇ മെയില്‍ പ്രവാഹത്തെ വീണ്ടൂം തുറന്നു വിടാനെന്നവണ്ണം പുതിയ ഒരു പ്രൊപോസല്‍ വന്നത് വര്‍ക്കിച്ചന്‍ വിട്ടുകളഞ്ഞിരുന്നു. പക്ഷെ അവര്‍ ദല്ലാള്‍ (ഇക്കൂട്ടര്‍ എക്സ്റ്റിന്റ് സ്പീഷീസായി ഡിക്ലയര്‍ ചെയ്യപ്പെട്ടിട്ട് അധികം നാളായില്ല)വശം ‍ ഫോടോ കൊടുത്തു വിട്ടു. തന്റെ കാര്യം നാട്ടില്‍ പാട്ടായിട്ടും (നിരവധി റിയാലിറ്റി ഷോകള്‍ മൂലം ഒരു വീട്ടില്‍ മൂന്നോ നാലോ പാട്ടുകാര്‍ ഉണ്ടായിരുന്നു)ഇനിയും ഒരു പെണ്ണ് ഇതിനൊരുമ്പെടുകയോ? സാലിയില്‍ തെല്ല് ആശകളുടെ നാമ്പ് പൊട്ടി മുളച്ചു.അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും മാത്രമല്ല നൂഡിത്സ് പ്രേമികള്‍ക്കും അത്താണിയാകാന്‍ തമ്പുരാന്‍ കര്‍ത്താവ് തീരുമാനിച്ചു കാണണം. വര്‍ക്കിച്ചന്‍ പീഡനക്കേസില്‍ പിടിയ്ക്കപ്പെട്ടവന്‍ കോടതയിലെത്തുന്ന മുഖഭാവത്തോടെ പെണ്ണൂകാണലിന്‍് പോയി. അദ്ഭുതം. ഫോടൊയില്‍ കണ്ടതിലും വളരെ സുന്ദരിയാണ് പെണ്ണ്. പഴയ ഹിന്ദി ഗ്ലാമര്‍ താരം മധുബാലയുടെ തനിയാണ് സില്‍ വിയ. ചിരിക്കാതിരിക്കുമ്പോഴും ചുണ്ടുകള്‍ ഒരു വശത്തേയ്ക്കു ചെറുതായി വലിഞ്ഞ് പകുതിപ്പുഞ്ചിരിയുടെ പ്രതീതി വരുത്തി പണ്ട് ദേവാനന്ദിനേയും ദിലീപ്കുമാറിനേയും ഒരുമിച്ച് വീഴ്ത്തിയ അതേ വശ്യഭാവം.സഹ്യപര്‍വതക്കഷണങ്ങള്‍ മറിച്ചു വിറ്റിട്ടല്ലെങ്കിലും ഇട്ടു മൂടാന്‍ സ്വത്ത് അവര്‍ക്കുമുണ്ട്. പെണ്ണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പി. എഛ്. ഡി തീര്‍ക്കാനിരിക്കുകയാണ്. സബ്ജക്റ്റിന്റെ പേര്‍ സാബു ചോദിച്ചത് അബദ്ധമായി. അവര്‍ക്കു പിടികിട്ടാത്ത എന്തൊ ആണ്‍. ‘’സൊഷ്യോളൊജി’ എന്നപോലൊരു വാക്ക് ഇടയ്ക്കു വന്നതുമാത്രം പിടികിട്ടി. ഇത്രയും സുന്ദരിയെ ആര്‍് പി. എഛ് ഡിയ്ക്കയച്ചു എന്ന് സാബുവിന്‍ ഒരു സങ്കടം. കല്യാണം ഉടനെ നടത്താം. തീസിസിന്റെ അവസാനത്തെ ചാപ്റ്റര്‍ എഴുതാന്‍ ബാക്കിയേ ഉള്ളു. അതിനു വേണ്ട പരീക്ക്ഷണനിരീക്ഷണങ്ങള്‍ ഉടന്‍ തീരും.സാലി നേര്‍ന്ന നേര്‍ച്ചകള്‍ പാലിക്കാന്‍ ഒരുജീവിതകാലമെങ്കിലും വേണ്ടി വരും. സാരമില്ല. അരുവിത്തുറ വല്യച്ചന്‍ ക്ഷമിച്ചോളും.

ഭംഗിയായി അലങ്കരിച്ച മണിയറയില്‍‍ വര്‍ക്കിച്ചന്‍ ഇരുന്നത് അതീവ നെര്‍വസ് ആയിട്ടാണ്. അവള്‍ പാലുമായി എത്തുമോ? അമ്മച്ചി നേരത്തെ തന്നിരുന്ന നൂഡിത്സ് രഹസ്യമായി ബെഡ്ഡിന്റെ താഴെ വച്ചിട്ടുണ്ട്.ഒന്നും അറിഞ്ഞിട്ടില്ലെ ഇവള്‍? അമ്മച്ചിയെ ഒന്നുകൂടെ വിളിച്ചാലോ? വേണ്ട. അമ്മച്ചിയെ വളരെ വെപ്രാളത്തിലായി കണ്ടതാണ്. സില്‍ വിയ വന്ന് അടുത്തിരുന്നു. വര്‍ക്കിച്ചന്‍ എതിരെയുള കണ്ണാടിയില്‍ രണ്ടു പേരേയും ഒരുമിച്ചു കണ്ടു. ദൈവമേ. ഇത്ര്യും സുന്ദരിയെ വഞ്ചിയ്ക്കുകയാണോ? നൂഡിത്സ് കഴിക്കേണ്ട സമയം കഴിഞ്ഞുപോകുകയാണ്.അവള്‍ ബാത്രൂമില്‍ പോകുന്ന തക്കം നോക്കിയാലോ? “ബാത് റൂമില്‍ പോകണോ? അതാ അവിടെയാണ്”. തന്ത്രം ഫലിച്ചില്ല. “വേണ്ട” സില് വിയ മൊഴിഞ്ഞു. പുതുസ്വര്‍ണത്തിന്റെ തിളക്കം പേറുന്ന വളക്കയ്യുകള്‍ അവള്‍ തന്നെ വര്‍ക്കിച്ചന്റെ കയ്യില്‍ വച്ചു. തന്റെ നെര്‍വസ്നെസ് അവള്‍ തെറ്റിദ്ധരിക്കുകയാണോ? എല്ലാ പയ്യന്മാരും ചെയ്യുന്നത് വാരിക്കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുക്കയല്ലേ?പക്ഷെ അതീവ വശ്യതയോടെ അവ്ന്റെ ചെവിയില്‍ അവള്‍ മൊഴിഞ്ഞത് ഒരു ഞെട്ടല്‍ ദേഹമാസകലം വ്യാപിപ്പിച്ചു.

“നൂഡിത്സു വേണ്ടേ?”
വിശ്വസിക്കാന്‍ പറ്റാതെ വര്‍ക്കിച്ചന്‍ അവളെ തുറിച്ചു നോക്കി.

“ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്”
ഹെന്ത്? ഇവള്‍കെല്ലാം അറിയാമോ? അറിഞ്ഞുകൊണ്ടു തന്നെ....?

വര്‍ക്കിച്ചന് അധികം ആ‍ാലോചിക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പുതന്നെ അവള്‍ കൊണ്ടു വന്നിരുന്ന സ്യൂട് കേസ് തുറന്നു. കല്യാണസാരിയും നെറ്റും പൂക്കളും ശ്രദ്ധാപൂര്‍വം മാറ്റിവച്ചു.ആഭരണപ്പെട്ടികളില്‍ ഒരെണ്ണം, ചെറിയത്, ചുവന്ന വെല്‍ വെറ്റില്‍ തീര്‍ത്ത ഒന്ന് പുറത്തെടുത്തു. അവനോട് ചേര്‍ന്നിരുന്ന് ഒരു പൂവ് ഇതള്‍ വിടര്‍ത്തുന്നതുപോലെ അത് തുറന്നു.അതീവഹൃദ്യമായ നൂഡീത്സ് ഗന്ധം വര്‍ക്കിച്ചനെ മോഹാലസ്യത്തോളമെത്തിച്ചു. സ്വര്‍ണതന്തുക്കള്‍ ഒരു വിദഗ്ദ്ധ തട്ടാന്‍ പണിതെടുത്ത പവിത്രക്കെട്ടുകള്‍ പോലെ കെട്ടുപിണഞ്ഞു കിടന്നിരുന്നു. അതിന്റെ എണ്ണത്തിളക്കം സീലിങ്ങില്‍ നേരിയ വളഞ്ഞ റ്റ്യൂബ് ലൈറ്റുകള്‍ പ്രകാശിപ്പിച്ചു. വര്‍ക്കിച്ചന്റെ തിളങ്ങുന്ന്ന കവിളിലും. ചിത്രപ്പണികളില്‍ തീര്‍ത്ത ഒരു സ്വര്‍ണസ്പൂണില്‍ നൂഡിത്സ് കോരി അവാള്‍ വര്‍ക്കിച്ചന്റെ നാവില്‍ തന്നെ വച്ചു കൊടുത്തു. അജീനോമോടോയുടെയും സോയാസോസിന്റേയും കിറു ക്രുത്യ അളവ് അവന്റെ രസനയെ ത്രസിപ്പിച്ചു. നാലേ നാലു സ്പൂണ്‍. മായാമോഹച്ചെപ്പില്‍ അത്രേയുള്ളു. വര്‍ക്കിച്ചന്‍ അവളെ ദയനീയമായ അപേക്ഷാഭാവത്തില്‍ നോക്കി.


“ഇനീം വേണോ? തരാമല്ലൊ”

ക്യൂടക്സ് നഖങ്ങള്‍ ഫണികളാക്കിയ വിരലുകള്‍ ലൈറ്റ് ഓഫ് ചെയ്തു.
വര്‍ക്കിച്ചന്‍ ഇന്നേവരെ കഴിക്കാത്ത നൂഡിത്സ് അനുഭവം പഞ്ചേന്ദ്രിയങ്ങളിലും നിറഞ്ഞു കവിഞ്ഞു. ആയിരം നൂഡിത്സ് തന്തുക്കള്‍ ദേഹമാസ്കല്‍ം പുളഞ്ഞു നീങ്ങി.നാക്കിനോ അന്നനളത്തിനോ അറിയാത്ത നൂഡിത്സ് സ്വാദ് ഓരൊ രൊമകൂപത്തിന്റേയും പോള തുറന്ന് ധമനികളില് കിനിഞ്ഞ് രക്തചംക്രമണത്തിന്റെ ഭാഗമായി. പൂക്കുറ്റി പോലെ പൊങ്ങിയുര്‍ന്നത് ജഠരാഗ്നിയല്ല,കുണ്ഡലീനിയില്‍ നിന്നും അത്യൂര്‍ജ്ജത്തോടെ പത്തിയുയര്‍ത്തി പൊങ്ങിയുയര്‍ന്ന നൂഡിത്സ് സമം നാഗസ്വരൂപങ്ങളാണ്. ഈ കട്ടിനൂഡില്‍ വെന്തലിഞ്ഞ് ഇന്ദ്രിയങ്ങള്‍ക്കും അതീതമായിട്ടുള്ള ചോദനാവിശേഷമായി വര്‍ക്കിച്ചന് വൈദ്യുതിപ്രവാഹമേല്‍പ്പിച്ചു. ലക്ഷം ലക്ഷം നൂഡില്‍ ഇഴകള്‍ അതിമൃദുവായി അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി.തിളച്ചുമറിയുന്ന നൂഡില്‍ സൂപിന്റെ ഉപരിതലത്തിലേക്ക് കുമിളകള്‍ മത്സരിച്ച് ഉയര്‍ന്ന് പൊട്ടി. ഒരു തന്തുവും ശേഷിക്കാത്ത നേരം വര്‍ക്കിച്ചന്‍ സുഖസുഷുപ്തിയില്‍ ലയിച്ചു.

രാവിലെ തന്നെ സില് വിയ എഴുനേറ്റു വന്ന് അടുക്കളയില്‍ സുന്ദരമുഖം പ്രകാശിപ്പിച്ചു. സാലി പേടിയോടെ നോക്കി നിന്നു. ദേഷ്യത്തിന്റേയോ നിരാശയയുടേയോ ലാന്‍ച്ഛ്ന പോലുമില്ല ആ മുഖത്ത്. പതിവ് മധുബാല ചിരി. സാബുവിന്‍് മനസ്സു നൊന്തു. ഇവളെ ഇങ്ങനെ പറ്റിക്കനമായിരുന്നൊ? സാലിയുടെ അടുത്തു ചെന്നു ചുണ്ടുവലിവുള്ള മനോജ്ഞച്ചിരിയോടെ ചോദിച്ചു.

“നൂഡിത്സില്ലെ അമ്മച്ചി?”

സാലി ഞെട്ടി. ഇവള്‍ക്കും അതേ അസുഖമാണ്. ചക്കിക്കൊത്ത ചങ്കരന്‍! ഈനാം ചാത്തിയ്ക്കു കൂട്ടു മരപ്പട്ടി! ഇതാണ്‍ ഇവള്‍ ഈ കല്യാണത്തിനു സമ്മതിച്ചത്. എന്നാലും ഒന്നും അറിഞ്ഞില്ലെന്ന നാട്യത്തില്‍ സാലി പറഞ്ഞു. “അതിന്‍് അപ്പവും സ്റ്റ്യൂം മേശപ്പുറത്ത് വച്ഛിട്ടുണ്ടല്ലൊ മോളേ.പുഴുങ്ങിയ ഏത്തപ്പഴോം. രാവിലെ അതു പോരേ?“

“എനിയ്ക്കല്ലമ്മച്ചി. വര്‍ക്കിച്ചായനാ”

അപ്പോള്‍ അവന്‍ എല്ലാം പറഞ്ഞു! ഇവള്‍ അങ്ങ് സമ്മതിച്ചോ?
ഒളിച്ചുവച്ചിരുന്ന കുഴിയന്‍ പിഞ്ഞാണം നൂഡിത്സ് സാലി പുറത്തെടുത്തു. വര്‍ക്കിച്ചന്‍ പല്ലുതേച്ച് മേശയ്ക്കരികില്‍ പതിവിന്‍പടി ഇരുന്നു. ഈയിടെയായി ഒരു കട്ടങ്കാപ്പിയും നൂഡിത്സുമാണ് രാവിലെ പതിവ്. സാലി നല്‍കിയ നൂഡിത്സ് പാത്രം സില് വിയ അവന്റെ മുഖത്തിനു താഴെ വച്ചു. മധുബാലച്ചിരിയോടെ മൂടി തുറന്നു.

മണം അടിച്ചതും വര്‍ക്കിച്ചന്‍ സിങ്കിനടുത്തേക്ക് ഓടിയതും ഒന്നിച്ചായിരുന്നു. ആഞ്ഞു ഛര്‍ദിക്കാന്‍ ശ്രമിച്ച വര്‍ക്കിച്ചന്റെ ഓരോ ഓക്കാന്വും അതി ശക്തമായിരുന്നു. വെറും വയറ്റില്‍ വന്ന ഓക്കാനത്തിന്റെ വേദനയില്‍ വര്‍ക്കിച്ചന്‍ പുളഞ്ഞു. സാലി താങ്ങിപ്പിടിച്ച് സോഫയില്‍ കിടത്തി. കിതയ്ക്കുന്ന വര്‍ക്കിച്ചന്‍ വിയര്‍ത്തു കുളിച്ചു. സാലി വീശിക്കൊടുത്തു. കിതപ്പിനിടയില്‍ വര്‍ക്കിച്ചന്‍ വിക്കി വിക്കി പറഞ്ഞു “നൂഡിത്സ്....ഇനി.... ഹ്വേണ്ട.. അമ്മച്ചീ നൂഡിത്സ് എടുത്തു കളഞ്ഞേരേ....”

സില്‍ വിയയുടെ സെല്‍ ഫോണ്‍ ശബ്ദിച്ചു. അവള്‍ ഓടി ബെഡ് റൂമില്‍ച്ചെന്ന് കതകടച്ചു. ഒരു സ്ത്രീ ശബ്ദം.
“ എല്ലാം നമ്മള്‍ പ്ലാന്‍ ചെയ്ത പോലെ നടന്നു, അല്ലേ?’

സില്‍ വിയ ചെറുശബ്ദത്തില്‍ പ്രതിവചിച്ചു:
“ അതേ. പ്ലാന്‍ ചെയ്ത പോലെ തന്നെ. സംഗതികള്‍ എല്ലാം എളുപ്പമായിരുന്നു.“

“ഇനിയത്തെ കാര്യങ്ങള്‍ അതിലും എളുപ്പം ആയിരിക്കും”-സ്ത്രീ ശബ്ദം.

“യേസ്!’

ആ സ്ത്രീ ശബ്ദം എളുപ്പം മനസ്സിലാക്കുന്ന ഒരാള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നു. സാജന്‍. പക്ഷെ സാജന്‍ അപ്പോള്‍ കേള്‍ക്കാത്ത ആ ശബ്ദത്തിന്റെ ഉടമ ആ വീട്ടില്‍ ശക്തമായ സാന്നിധ്യമായത് അയാള്‍ അറിഞ്ഞില്ല. അവരുടെ പൊട്ടിച്ചിരി അവിടെ മുഴങ്ങിയത് ആരും കേട്ടില്ല. വീട്ടില്‍ അനാവശ്യമായി ഘനീഭവിച്ച ആ ശബ്ദപ്പൊരുള്‍-

സോഫി.

സെല്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു. സില്‍ വിയയുടെ പ്രൊഫെസര്‍. അദ്ദേഹത്തിനും അറിയാന്‍ തിടുക്കമുണ്ട്. അവള്‍ അത്യാഹ്ലാദത്തോടെ സംസാരിച്ചു. എല്ലാ പരീക്ഷണ നിരീക്ഷണങ്ങളും പൂര്‍ത്തിയായിരിക്കുന്നു.

സില്‍ വിയ ലാപ് ടോപ് എടുത്ത് തീസിസിന്റെ അവസാനത്തെ ചാപ്റ്റര്‍ ടൈപ് ചെയ്തു തുടങ്ങി.

Monday, October 8, 2007

ഹാരി പോടര്‍-വായനയുടെ പ്രതിരോധം

ഹാരി പോടര്‍ പുസ്തകശൃംഖലയിലെ അവസാന പുസ്തകവും പുറത്തിറങ്ങി എകദേശം രണ്ടു മാസങ്ങള്‍ക്കു മുന്‍പ്. കുട്ടീകള്‍ മറ്റു ഹാരി പോട്ടര്‍ പുസ്തകങ്ങളെയെന്ന പോലെ ഇതിനേയും ആഹ്ലാദപുരസ്സരം സ്വീകരിച്ചു. ഏഴുകൊല്ലത്തോളം വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച അദ്ഭുത എഴുത്ത് അത്യന്തികമായി നന്മ ജയിക്കുകയും തിന്മ തോല്‍ക്കുകയും ചെയ്യുന്ന അന്ത്യ്ത്തോടെ കുട്ടീകളുടെ കയ്യിലിരുന്ന് ഉറങ്ങി, ഇനിയൊരു ഹാരി പോട്ടര്‍ ബുക് വരികയില്ലെന്നവര്‍ കുണ്ഠിതപ്പെടുന്നു.

ഈ നൂറ്റാന്ണ്ടിലെ വിസ്മയമാണ് ഹാ‍രി പോട്ടര്‍ കഥകള്‍‍ക്കു കുട്ടികള്‍ നല്‍കിയ സ്വീകരണം. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് കുട്ടികള്‍ ഉത്സവമായി കൊണ്ടാടുക മാത്രമല്ല അര്‍ദ്ധരാത്രിയില്‍ അത് പ്രസിദ്ധീകരിക്കുന്ന പുണ്യമുഹുര്‍ത്തത്തിനു മണിക്കൂറുകളോളം മഞ്ഞത്തും മഴയത്തും കാത്തുനില്‍ക്കുക,അവസാനത്തെ കോപ്പിയെങ്കിലും കയ്യില്‍ കിട്ടിയാല്‍ അതൊരു ഉത്സവമായി കൊണ്ടാടുക, ഇത് ലോകമെമ്പാടും നടക്കുന്ന പ്രതിഭാസമാകുക ഇതൊന്നും സാമൂഹ്യശാസ്ത്രജ്ഞരുടേയോ ചൈല്‍ഡ് സൈക്കോളൊജിസ്റ്റുകളുടേയോ ഒരു പ്രവചനത്തിലും പെട്ടവയല്ലായിരുന്നു. പൊടുന്നനവെ കുട്ടികള്‍ സ്വന്തം വഴി തേടിയത് അവര്‍ പോലും അറിയാതെ നടന്ന ഒരു മാന്ത്രിക പ്രയോഗമായി നില കൊള്ളുന്നു. ഹാരി പോട്ടര്‍ കഥ പൊലെ തന്നെ.

കഥനത്തിലെ പുതുമ മാത്രമല്ല ഈ കഥാസരിത്സാഗരത്തിന്റെ വശ്യത. ഇന്നു നടക്കുന്ന പോലെയാണ് കഥ പറഞ്ഞ് പോകുന്നത്. പെട്ടെന്ന് യുഗാതീത കാലത്തിലേക്കോ സ്ഥല കാലപ്രത്യേകതകളില്ലാത്ത ഒരു സ്പേസിലേക്കോ കഥ മാറിപ്പോകുന്നു. മധ്യകാല യൂറൊപ്യന്‍ സംസ്കാരത്തെ തൊട്ടു പോകുന്നെന്നു തോന്നിപ്പിക്കുമ്പോള്‍‍ തന്നെ മിത്തോളോജിയിലേക്ക് പറന്നു പോകുന്നു. വളരെ സിംബോളിക് ആയിട്ടാണ് ഇക്കാര്യം പ്രത്യക്ഷപ്പെട്രുന്നത്. ലണ്ടന്‍ റെയില്‍ വേ സ്റ്റേഷനില്‍ ഒന്‍പതും പത്തും പ്ലാറ്റ്ഫോമിനിടയില്‍ ഒന്‍പതേമുക്കാല്‍ എന്ന അദൃശ്യ പ്ലാറ്റ്ഫൊമില്‍ നിന്നാണ് ഹാരിയ്ക്കും കൂട്ടുകാര്‍ക്കും അവരുടെ മാന്ത്രിക സ്കൂളിലേക്ക് പോകേണ്ടത്. ആധുനിക ലോകത്തു തന്നെ സമാന്തരമായ ഒരു ലോകത്തിലേക്കാണ് കഥാപാത്രങ്ങല്‍ മാറിക്കേറുന്നത്. കഥയിലെ ഭാവനാലോകത്തേയ്ക്കും വായിക്കുന്ന കുട്ടികള്‍ എളുപ്പം പ്രവേശിക്കുന്നു.ഷേക്സ്പിയറും മില്‍ടണും കാഫ്കയും,ഭാരതീയ പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥാപാത്രങ്ങളും വിശ്വാസങ്ങളും എല്ലാം സ്വാധീനിച്ചിട്ടുള്ള അദ്ഭുതലോകമാണ് കഥാകാരി സൃഷ്ടിക്കുന്നത്. സംസാരിക്കുന്ന പാമ്പും അണിയുന്ന തലയുടെ സ്വഭാവം കണ്ടു പിടിക്കുന്ന്ന തൊപ്പിയും ഓടിക്കളിക്കുന്ന ആയിരക്കണക്കിന്‍് താക്കോലുകളില്‍ ഒന്നു മാത്രം ശരി താക്കോലാകുന്നതും ടോയിലറ്റില്‍ കരഞ്ഞുവിളിച്ചു കൂടിയിരിക്കുന്ന സ്ത്ര്രീയുടെ ആത്മാവും മുറിവുണക്കാന്‍ ശക്തിയുള്ള കണ്ണീരും വായിക്കുമ്പോള്‍ മാത്രം തെളിഞ്ഞുവരുന്ന അക്ഷരമുള്ള പുസ്തകവും ഡയറി എഴുതുമ്പോള്‍ മഷിയിലും അക്ഷരങ്ങളില്‍ക്കൂടെയും ശരീരരൂപം കൈക്കൊള്ളുന്ന ദുഷ്ടാത്മാവും താനെ നീങ്ങുന്ന ചതുരംഗക്കരുക്കളും ഇങ്ങനെ അനന്യസാധാരണമായ മായക്കാഴചകള്‍ കുട്ടീകളെ മാത്രമല്ല വലിയവരേയും പ്രലോഭിപ്പിക്കും. ഭയങ്കര ദുഷ്ടന്റെ ആ‍ാത്മാവ് കൊണ്ടു നടക്കുന്ന ശാന്തനായ സ്കൂള്‍ മാഷും യജമാനന്റെ വിഡ്ഢിത്തത്താല്‍ സ്വാതന്ത്ര്യം നേടുന്ന അടിമജീവിയും മറ്റും സാമൂഹ്യപ്രതിഭാസങ്ങളുടെ നേരെയുള്ള പരിഹാസച്ചിരിയും കൂടിയാണ്.

നിലവിലുള്ള ബാലസാഹിത്യകൃതികളേയും കാര്‍ടൂണ്‍ പരമ്പരകളേയും എന്തിന്‍് ടെലിവിഷന്‍ പടച്ചു വിട്ട കഥാപാത്രങ്ങളേയും കഥാപരിസരങ്ങളേയും നിരാ‍ാകരിച്ചുകൊണ്ടാണ് ഹാരി പോട്ടര്‍ മനം കവര്‍ന്നത്. പുസ്തകത്തിന്റെ കെട്ടും മട്ടും മുന്‍ വിധികളെ എല്ലാം തകര്‍ത്തു. എഴുനൂറില്‍പ്പരം പേജുകള്‍ വരുന്നവയാണ് ഓരോന്നും. ഇത്രയും വലിയ പുസ്തകം കുട്ടികള്‍ വായിക്കുമോ? ചെറിയ പ്രിന്റ്. ചിത്രങ്ങള്‍ വളരെ ലളിതവും എന്നാല്‍ നിശിതവും . കാര്‍ടൂണ്‍ ഛായയേ ഇല്ല. കഥാകാരി തന്നെ വരച്ചത്.എടുത്താല്‍ പൊങ്ങാത്ത പുസ്തകവുമായി പത്തുവയസ്സുകാര്‍ നടക്കുന്നത് അമ്പരപ്പ് മാത്രമല്ല വെല്ലുവിളിയാണ് മുതിര്‍ന്നവരില്‍ ഉണര്‍ത്തിയത്. കമ്പ്യൂടര്‍ ഗെയിമില്‍ നിന്നും റ്റി. വി. ഷോകളില്‍ നിന്നും കുഞ്ഞുങ്ങള്‍ വിട്ടു നിന്നു. പ്ലാ‍സ്റ്റിക് കളിപ്പാട്ടങ്ങള്‍ വേണ്ട പിറന്നാളിന്‍്, വായിക്കാന്‍ പുസ്തകം മതി സമ്മാനമായിട്ട് എന്നു കേണത് യാഥാസ്ഥികരെ മാത്രമല്ല ഞെട്ടിച്ചത്. പുസ്തകങ്ങള്‍ അന്യോന്യം കൈമാറി അവര്‍ വായനയുടെ ലോകം പങ്കു വച്ചു. നെടുങ്കന്‍ പുസ്തകത്തെ കെട്ടീപ്പിടിച്ച് കിടന്നുറങ്ങി.വായിക്കാന്‍ അറിയാത്ത കുട്ടീകള്‍ ചേച്ചിയുടേയോ ചേട്ടന്റേയോ സഹായം തേടി.പിക്നിക്കിനു പോകുമ്പോള്‍ കട്ടിപ്പുസ്തകവും ബാഗിലിട്ട് മാതപിതക്കളെ ചിന്താക്കുഴപ്പത്തിലാക്കി.അക്ഷരങ്ങളുടെയും വായനയുടേയും ലോകത്തേക്ക് കുട്ടി മാറിപ്പോയത് ചിലരെയെങ്കിലും കുണ്ഠിതപ്പെടുത്തി. ഡിസ്നി കാര്‍ട്ടൂണ്‍ പതിവിന്‍ പടി പ്ലാസ്റ്റിക് കഥാപാത്രങ്ങള്‍ വിപണിയില്‍ ഇറങ്ങിയത് കുട്ടികല്‍ അത്ര ശ്രദ്ധിച്ചില്ല. അവരുടെ ഭാവനയില്‍ മെനഞ്ഞെടുത്ത സ്വരൂപങ്ങള്‍ക്ക് വികൃതപ്ലാസ്റ്റിക് രൂപം നല്‍കുന്നത് അവര്‍ നിരാകരിക്കുകയായിരുന്നു.നിജപ്പെട്ടു വന്ന ഒരു സാമൂഹ്യസ്ഥിതിയെ കുട്ടീകള്‍ തകര്‍ത്തെറിഞ്ഞത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

അതീവ ഹൃദയദ്രവീകരണശക്തിയുള്ള ആഖ്യാനരീതി കുട്ടിമനസ്സിനെ ത്രസിപ്പില്‍ നിറുത്തി വീണ്ടും വീണ്ടും വായിക്കാനും അടുത്ത പുസ്തകം വരുന്നത് ഉത്സാഹത്തോടെ പ്രതീക്ഷിക്കാനും പ്രേരിപ്പിക്കുകയാണ് ഉണ്ടായത്. വോള്‍ഡര്‍മോട് എന്ന അതിഭീകരന്റെ ചെയ്തികള്‍ മുതിര്‍ന്നവരെപ്പോലും പേടിപ്പിക്കാന്‍ പോന്നരീതിയിലാണ് വര്‍ണ്ണിച്ചിരിക്കുന്നത്‍. ആറാമത്തെ പുസ്തകത്തില്‍ ഡംബിള്‍ഡോറിന്റെ മരണത്തെ വിവരിക്കുന്നത് വായിക്കുമ്പോള്‍ കുട്ടീകള്‍ വാവിട്ടു കരഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും ഫോണ്‍ വിളിച്ച് കൂട്ടുകാരും കരഞ്ഞോ എന്നെ തീര്‍പ്പു വരുത്തി.ഇതെന്തു ബാലസാഹിത്യം? ബാലസാഹിത്യമാണെന്നാരു പറഞ്ഞു? ഇതു സാഹിത്യം തന്നെയാണോ? ഇതു ഞങ്ങളുടെ അനുഭൂതിയുടെ ആകത്തുകയാണ്. ഇതു ഞങ്ങളുടെ ഭാവനയുടെ പറക്കലാണ്. ഇതിനെ എന്തു പേര്‍ പറഞ്ഞു വിളിക്കുന്നെന്നത് ഞങ്ങളുടെ പ്രശ്നമല്ല. ലോകമെമ്പാടുമുള്ള കുട്ടികള്‍ വിളിച്ചു പറഞ്ഞു. മുന്‍ വിധികള്‍ മാറി മറിഞ്ഞു. ചില കഥാസന്ദര്‍ഭങ്ങള്‍ കുട്ടീകളില്‍ വ്യാകുലതയും ചിന്താക്കുഴപ്പങ്ങളുമുണ്ടാക്കുമെന്ന് മന:ശാസ്ത്രഞ്ഞര്‍ വിളിച്ചു പറഞ്ഞത് കുട്ടികള്‍ തെല്ലും ശ്രദ്ധിച്ചില്ല. പുസ്തകവും വായന്നയും ഇന്നും സജീവമാണെന്നു കുട്ടികളാണ് വിളിച്ചുപറഞ്ഞ് തെളിയിച്ചതെന്നത് ഇതൊക്കെ കഴിഞ്ഞുപോയെന്ന് വീമ്പിളക്കിയവരെ ലജ്ജിപ്പിച്ചു. പല എഴുത്തുകാരും അസൂയ മുഴുത്ത് ഹാരി ശൃംഖലയെ അപലപിച്ചും കളിയാക്കിയും എതിര്‍നിലപാടെടുത്തത് വിലപ്പോവാതെ നില്‍ക്കുന്നു. ഏറ്റവും നിരാശരായത് ബാലസാഹിത്യമെഴുത്തുകാരാണ്. എറ്റവും വൈക്ലബ്യത്തില്‍ വീണവരും.


വാ‍ാസ്തവത്തില്‍ ആര്‍ക്കും വ്യത്യസ്ഥ അനുഭൂതി നല്‍കുന്ന കഥയാണ് ജെ. കെ. റൌളിങ് എന്ന ജൊആന്‍ റൌളിങ്ങ് വിടര്‍ത്തുന്നത്. പെണ്ണിന്റെ പേരിലെഴുതിയാല്‍ വായനക്കാരുണ്ടാവില്ലെന്ന പ്രസാധകരുടെ നിര്‍ബ്ബന്ധത്താലാണ് ഒരു പുരുഷനാമം സ്വീകരിച്ചത്. കുട്ടികള്‍ക്കു “വേണ്ടി” എഴുതപ്പെട്ടവയല്ല ഒരു പുസ്തകവും എന്ന് ആദ്യവായനയില്‍ തന്നെ മനസ്സിലാക്കം. ലോകമെമ്പാടുമുള്ള ‘ബാലസാഹിത്യകാരന്മാര്‍‘ ദശാബ്ദങ്ങളായി മെനക്കെട്ടുകയായിരുന്നു കുട്ടികളെ കമ്പ്യൂടറ്റ് ഗെയിമില്‍ നിന്നും റ്റെലിവിഷനില്‍ നിന്നും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളില്‍ നിന്നും ശ്രദ്ധ തിരിപ്പിക്കാന്‍. ആദ്യത്തെ ഒരൊറ്റ പുസ്തകം കൊണ്ടു തന്നെ ശ്രീമതി റൌളിങ് ഇത് സാധിച്ചെടുത്തു.ഇന്‍ഡ്യയില്‍ ഇപ്പോഴും ഇത് ബാലസാഹിത്യത്തില്‍ പെടുത്തി അകല‍ത്തില്‍ നിറുത്തപ്പെട്ടിരിക്കയാണ്. ഭാരതീയ ബാലസാഹിത്യശാഖ എന്തു കൊണ്ടു പച്ച പിടിക്കുന്നില്ലെന്ന് ഇതോടെ അവര്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. മാര്‍കെറ്റിങ് തന്ത്രങ്ങളില്ലാത്തതാണോ പുസ്തകത്തിന്റെ കെട്ടും മട്ടും അനുയോജ്യമല്ലാത്തതിനാലാണോ എന്നൊക്കെ ബാലിശമായ ചിന്താഗതിയില്‍ തളയ്ക്കപ്പെട്ടിരിക്കയാണ് ഈ വ്യാകുലതകള്‍.മോഹാലസ്യപ്പെടുത്തുന്ന മാന്ത്രികതയാണ് ഹാരിപോട്ടര്‍ പാരായണയോഗ്യമാക്കുന്നത് എന്ന സത്യം തിരിച്ചറിയപ്പെടുന്നില്ല. ഇന്നു നടക്കുന്ന കഥയില്‍ അവിശ്വസനീയമായ മാജിക്കുകള്‍ എത്തിച്ചേരുന്നത് കുട്ടികളെ മാത്രമല്ല മന്ത്രമുഗ്ദ്ധരാക്കുന്നത്. പറക്കുന്ന കാറുകളും പോസ്റ്റല്‍ സര്‍വീസിനു സമാന്തരമായി എഴുത്തു കൊണ്ടു വരുന്ന മൂങ്ങയുമൊക്കെ വിക്രമാദിത്യന്‍ കഥകളില്‍ നിന്നും അമര്‍ ചിത്രകഥകളില്‍ നിന്നുമൊക്കെ വ്യത്യസ്ഥമയി തുലോം തനിമയേറുന്നതും കാലാനുസൃതവുമാണ്. അവഗണിക്കപ്പെറ്റുന്ന ബാല്യം, സ്നേഹം എന്ന ശക്തി കൊണ്ട് തിന്മയെ നേരിടാമെന്ന പാഠം, വാത്സല്യത്തിന്റെ ചാലകശക്തി ഇതൊക്കെ കുട്ടികളെ മോഹിപ്പിക്കുന്നവയാണ്. ജീവിതത്തിന്റേയും മരണത്തിന്റേയും വിധിയുടെയും സമസ്യകളാണ് കുട്ടികളെ വശീകരിക്കുന്ന തരത്തില്‍, ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ഈ പുസ്തകത്തിന്റെ താളുകള്‍ വിടര്‍ത്തി വിരിയിക്കുന്നത്. ആയുധങ്ങള്‍ കൊണ്ടുള്ള പയറ്റിനേക്കാള്‍ മാന്ത്രികതയും കൂര്‍മ്മ ബുദ്ധിയും ട്രിക്കുകളുമാണ് അതിജീവനത്തിനു വേണ്ടിയൊരുക്കപ്പെടുന്ന കരുക്കള്‍. എഴുത്തും വായനയും ഭാവനയും ഉദ്ദീപിപ്പിക്കുന്ന അപരിമേയമായ ശക്തി കുട്ടികളായ തങ്ങളില്‍ക്കൂടി പ്രത്യക്ഷമാക്കപ്പെടുന്നത് കാണുന്നില്ലേ എന്ന് ഒരു വെല്ലുവിളിയെന്നപോലെ അവര്‍ ചോദിക്കുകയാണ്. വായിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍ എന്ന പ്രൌഢപ്രസ്താവന വരും കാലത്തു പ്രയോഗിക്കാനുള്ള തയാറെടുപ്പ്.

Sunday, September 30, 2007

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്-6

ആറ്
റോസ്‌‌ലി സ്വല്‍പ്പം തേങ്ങലില്‍ക്കൂടിയാണ് പറഞ്ഞൊപ്പിച്ചത്. അയ്യരങ്കിള്‍ വിളിച്ച് അമ്മച്ചിയുമായി സംസാരിച്ചു ഇന്ന്. സണ്ണിച്ചായന്‍ പോലീസിനെ കണ്ടതും വക്കീലിന്റെ ഓഫീസില്‍ നടന്ന കാര്യങ്ങളുമൊക്കെ. അമ്മചി ഒന്നു പൊട്ടിക്കരഞ്ഞു. പെട്ടെന്ന് കരച്ചില്‍ നിറുത്തി ദേഷ്യത്തോടെ സൂട് കേസുകള്‍ വലിച്ച് താഴത്തിട്ടു. ഏതാണ്ടൊക്കെ വാരി വലിച്ച് അകത്താക്കാന്‍ ശ്രമിച്ചു. ഒന്നും മനസ്സിലാകാതെ താനും കരഞ്ഞു തുടങ്ങിയപ്പോള്‍ അമ്മച്ചി പെട്ടെന്ന് ശാന്തയായി. പൂമുഖത്തുനിന്നും കയറുന്ന മുറിയിലെ വലിയ യേശുവിന്റെ ചിത്രത്തിന്റെ മുന്‍പില്‍ കുറേ നേരം ഇരുന്നു.ആറ്റിറമ്പില്‍ സണ്ണിച്ചായന്‍ നാട്ടിയ കുരിശ് ഒന്നു പോയി നോക്കിക്കൊണ്ട് സ്വല്പനേരം നിന്നു. ബാംഗ്ലൂരുള്ള എളേമ്മയെ വിളിച്ച് ‘റോസ്‌ലിയേടെ കാര്യം നോക്യോണേ” എന്നും പറഞ്ഞ് വീണ്ടും കരഞ്ഞു. പിന്നെ ലാഘവത്തോടെ ദാമോദരന്‍ ചെട്ട്യാരോട് കാര്യമാത്രപ്രസക്തമായി ഓരോ കാര്യങ്ങള്‍ പറഞ്ഞു. അല്ലെങ്കിലും ഞാനെന്തിനാ തന്നെ ഇവിടെ കഴിയുന്നെ. മൂന്നു മാസം കഴിഞ്ഞാല്‍ല്‍ റോസ്‌ ലീം അങ്ങോട്ടു പോകുകല്ലെ. സണ്ണിയേടെയാണങ്കില്‍ മനസ്സു വല്ലാണ്ട് വെഷമിച്ചിരിക്കുകാ. അവനെ തന്നെ തിരിച്ചു വിടുന്നതെന്തിനാ. അങ്ങനെ സ്വയം തീരുമാനങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ചു എന്ന തോന്നലുണ്ടാക്കിയിരിക്കുകയാണ്.

സണ്ണി പലതവണ അമ്മച്ചിയുടെ മുന്‍പില്‍ വന്നു നിന്നിട്ടും അത്ര കാര്യമാക്കതെ അമ്മച്ചി നീങ്ങി. ശാന്തയെ വിളിച്ച് തുണിയൊക്കെ അലക്കിക്കെ, ചമ്മന്തിപ്പൊടി ഉണ്ടാക്കാന്‍ ഉണങ്ങിയ തേങ്ങ കൊണ്ടു വരണെ, അരിയുണ്ട ഉണ്ടാക്കാന്‍ വലിയ മിക്സി കേടല്ലെ എങ്ങനെ വറുത്ത ഉണക്കലരി പൊടിച്ചെടുക്കും എന്നൊക്കെ ഇല്ലാത്ത വേവലാതി ഉണ്ടെന്നു നടിയ്ക്കാന്‍ ശ്രമിച്ചു.താന്‍ തനിയെ തിരിച്ചു പോകുന്നതില്‍ അമ്മച്ചിയ്ക്ക് തീര്‍ച്ചയായും കുണ്ഠിതം കാണും.ദാമോദരന്‍ ചെട്ടിയാരോട് പറഞ്ഞതൊക്കെ അമ്മച്ചിയുടെ സത്യമായ തോന്നലുകളാണോ? രണ്ടാഴ്ച്ച മുന്‍പത്തെ അമ്മച്ചിയല്ല ഇപ്പോള്‍. അപ്പച്ചന്റെ ചില്ലിട്ട ഫോടൊ പെട്ടിയില്‍ വച്ചതോടെ കാര്യങ്ങള്‍ക്ക് തീരുമാനമായോ?

ഉറക്കമില്ലാത്ത രാത്രികളില്‍ മീനച്ചിലാറിന്റെ ഓളക്കിലുക്കങ്ങള്‍‍ മാത്രം ശ്രവിച്ച് സണ്ണി കിടന്നു. കാട്ടുപോത്തുകളുടെ നിലയ്ക്കാത്ത കൂട്ടയോട്ടങ്ങള്‍ അനവരതം സണ്ണിയ്ക്കു ചുറ്റിനും തിമിര്‍ത്തു.നിലത്തു പറ്റെ കിടന്ന് ആയിരം കുളമ്പുശബ്ദങ്ങള്‍ ചങ്കിടിപ്പോടെ ശ്രവിച്ചു.സ്വാസ്ഥ്യത്തിന്റെ ചില്ലുകള്‍ പലതവണ പൊട്ടീച്ചിതറി. അമ്മച്ചിയ്ക്ക് ഈ ദൃഢത എവിടെ നിന്നു കിട്ടി? തന്നോട് കേസിന്റെ കാര്യങ്ങള്‍ ഒന്നും സംസാരിച്ചില്ലല്ലൊ. അയ്യരങ്കിള്‍ വിശ്വാസത നല്‍കിയതാണോ? അപ്പച്ചന്റെ ഒപ്പുകളുള്ള രേഖകള്‍ സൂര്യന്റെ കയ്യില്‍ കൊടുത്തിട്ടുണ്ട്. പെട്ടെന്ന് തള്ളിപ്പോകുന്ന കേസാണ്. റോസ്‌ലിയെക്കുറിച്ച് വേവലാതി ഇല്ല. മൂന്നുമാസം ബാംഗ്ലൂരില്‍ എളേമ്മയുടെ കൂടെ താമസിച്ച് പിന്നെ കാന്‍സാസിലെത്തും. പക്ഷെ അമ്മച്ചി ഫിലഡെല്ഫിയയ്ക്കു വരികയാണെങ്കില്‍ എന്തൊക്കെയാണ് ഇവിടെ വിടുന്നത്?


പടവിലിരുന്ന് സണ്ണി ആറ്റിലേക്ക് നിര്‍ന്നിമേഷം നോക്കിയിരുന്നു. മീനച്ചിലാറ് സ്ഫടികജലം ചെറുമീനുകള്‍ക്ക് വിഭജിച്ച് കളിയ്ക്കാന്‍ കൊടുത്തിരിക്കുന്നു. ചെറുവള്ളം ഓരച്ചുഴിയില്‍ എങ്ങോട്ട് എന്ന് മാതിരി പമ്മുന്നുണ്ട്.വെയില്‍ ഔദാര്യം കാട്ടി നദിപ്രതലത്തില്‍‍ ഷാഡോ പ്ലേ നടത്തുന്നു. സണ്ണി കാലുകള്‍നീട്ടി മീങ്കുഞ്ഞുങ്ങള്‍ക്ക് കൊത്തിക്കളിക്കാന്‍ കൊടുത്തു.താനും റോസ്‌ലിയും കൂടെ പണ്ട് തോര്‍ത്തു വലപോലെ വച്ച് പിടിയ്ക്കാന്‍ ശ്രമിച്ചപ്പൊല്‍ തങ്ങളെ കളിയാക്കി എളുപ്പം വഴുതിപ്പോയ മീനുകളുടെ കുഞ്ഞുങ്ങളും അവയുടെ കുഞ്ഞുങ്ങളുമാണിവ. മീനച്ചിലാറ് എത്ര ഒഴുകിയാലും ഇവയെല്ലാം ഇതേ നിശ്ചിതബിന്ദുവില്‍ കളിച്ചും നീന്തിയും നില്‍ക്കും. ഒഴുക്കിനെതിരെ നീന്തേണ്ട, ഒഴുക്ക് ഇവരെ കടന്നു പോകും വെറുതെ. മീന്‍ കുഞ്ഞുങ്ങളേ ഇനി അടുത്ത തവണ ഞാന്‍ വരുമ്പോഴും എന്നെ കാണാന്‍ വരണെ. ഞങ്ങല്‍ എങ്ങോ‍ട്ടും പോകുന്നവരല്ല. അവര്‍ കൂട്ടത്തോടെ പ്രതിവചിച്ചു. ചിലവ മുകളില്‍ വന്നു ഉണ്ടക്കണ്ണുകള്‍ മിഴിപ്പിച്ചു. എന്നിട്ട് ചോദിച്ചു. നീ ഇവിടെയിരുന്ന് എന്തിനാ കരയുന്നത്? കണ്ണീര്‍ ഇവിടെ വീഴ്ത്തരുത്. ഞങ്ങള്‍ ശുദ്ധജല മത്സ്യങ്ങളല്ലെ. കണ്ണീരിന്റെ ഉപ്പുരസം ഈ വെള്ളത്തില്‍ കലരുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല. മീന്‍ കുഞ്ഞുങ്ങളേ ഞാന്‍ ഇന്ന് വൈകുന്നേരം പോകുകയാണ് . നിങ്ങള്‍ എന്നെ അനുഗ്രഹിക്കുമോ? സണ്ണി തലകുനിച്ചിരുന്നു.

പെട്ടെന്ന് അപ്പച്ചന്‍ അരികില്‍ വന്നു. തൂവെള്ള ഷര്‍ടും അതിലും വെളുത്ത മുണ്ടും. തലമുടി എണ്ണതേച്ച് ചീകിപ്പരത്തി വച്ചിട്ടുണ്ട്. ബലിഷ്ഠമായ കയ്യ് തോളത്തു വച്ചു. അനുശാസനയുടേയും സംരക്ഷണയുടെയും സങ്കലനം. എട്ടുവസ്സുകാരന്‍ സണ്ണി മുഖം കുനിച്ചു ചെറു നാണച്ചിരിയോടെ ഇരുന്നു.

“പാടിയ്ക്കേ മോനേ”
ചെറുശബ്ദത്തില്‍ അക്ഷരങ്ങളും വാക്കുകളും തിടം വച്ചു വന്നു.

“പൂവനങ്ങള്‍ക്കറിയാമോ- ഒരു
പൂവിന്‍ വേദനാ?- ഒരു
പൂവിന്‍ വേദന?”

“ഊം. ഇന്നി ബാക്കി പാട്”

“ഓടക്കുഴലിന്നെന്തറിയാം
പാടും കരളിന്‍ തേങ്ങലുകള്‍?”

“ഇനി മുഴുവനും ഒന്നിച്ച് പാട്. ഒറക്കെ”

സണ്ണി ഉറക്കെ പാടി.

“പൂവനങ്ങള്‍ക്കറിയാമോ ഒരു
പൂവിന്‍ വേദന? ഒരു
പൂവിന്‍ വേദന?
ഓടക്കുഴലിന്നെന്തറിയാം
പാടും കരളിന്‍ തേങ്ങലുകള്‍?”

ഇല്ലിക്കൂട്ടങ്ങളും കൈതക്കാടുകളും നാണം കെട്ടു നിന്നു. മരോട്ടിമരങ്ങള്‍ കായ്കളില്‍ എണ്ണകിനിയിക്കാന്‍ മിനക്കെടുന്ന കൃത്യം സ്വല്‍പ്പനേരം വേണ്ടെന്നു വച്ചു.ഇടറിപ്പോയ ഗാനവീചി ആറ്റിനക്കരെ ചെന്നു പ്രതിധ്വനിക്കാതെ നിന്നു കളഞ്ഞു. ഒരു കീറ് മേഘം താഴെയിട്ട നിഴലിനോടൊപ്പം അപ്പച്ചന്‍ മാഞ്ഞുപോയി.
സണ്ണി കുനിഞ്ഞിരുന്നു കരഞ്ഞു.ഒകിടിപുപ അറിയാത്ത വേദന. ഫിലഡെല്‍ഫിയ അറിയാത്ത വേദന. എല്ലാംകൂടെ ഒരുമിച്ച് വന്നല്ലൊ ദൈവമേ.
എന്തിനാ എന്തിനാ അപ്പച്ചാ ഈ പാട്ടു തന്നെ എന്നെ പടിപ്പിച്ചത്?

വെയില്‍ കനത്ത് ആറ്റിറമ്പിലെ ഇലകള്‍ക്ക് വാടിയ പച്ചനിറം വന്നതും മരംകൊത്തികള്‍ തളര്‍ന്ന് ഉറക്കം തൂങ്ങിയതും സണ്ണി ശ്രദ്ധിച്ചില്ല. ഫിലഡെല്ഫിയയിലെ ഒരു അപ്പാര്‍ട്മെന്റിലെ കിടക്കയില്‍ ചുളിഞ്ഞ കിടക്കവിരിയുടെ വടിവോടൊപ്പമാകുന്നത് നാളയോ മറ്റന്നാളൊ എന്ന തോന്നല്‍ തെല്ലു പോലും ഉണ്ടായില്ല. വെസ്റ്റ്വില്‍ ഗ്രോവില്‍ നിന്നും ഹൈവേയില് കയറി ‍ ഒരദൃശ്യശക്തിയുടെ നിയന്ത്രണത്തില്‍ എന്ന മാതിരി ഒരു ചെറിയ ബിന്ദുവായി ഒഴുകി നീങ്ങുന്ന കാറില്‍ മറ്റന്നാള്‍ ഇരുന്ന് ജോലിയ്കെത്തുന്നവനാണെന്ന തോന്നലും ഉണ്ടായില്ല. സ്റ്റാര്‍ബക്സ് കോഫിയുടെ കടും മണം പുകഞ്ഞു നിറയുന്ന കോണ്‍ഫെറന്‍സ് റൂമില്‍ പവര്‍ പോയിന്റ് പ്രെസന്റേഷന്‍ നടത്തുന്നത് ഉടന്‍ വരുന്ന ദിവസങ്ങളിലാണെന്നുള്ള ബോധം ഉദിച്ചില്ല. അപാര്‍ട്മെന്റ് കെട്ടിടത്തിന്റെ ബേസ്മെന്റിലെ വാഷിങ് മെഷീനില്‍ നിന്നും ഉണങ്ങിയെടുത്ത തുണികള്‍ സാവധാനം മടക്കിയെടുക്കുന്ന ഞായാറാഴ്ച്ചസന്ധ്യകള്‍ തന്റേതാണെന്നും സണ്ണിയ്ക്ക് തോന്നിയില്ല. ത്ഭ്രമകല്‍പ്പന സ്ഥലകാല‍ബോധമില്ലാതെ, ലംബമോ തിരശ്ചീനമോ അല്ലാതെ പരതി.

പക്ഷെ വിഭ്രമശലാകകള്‍ മനസ്സിന്റെ അഷ്ടകോണ്‍ ചില്ലുകണ്ണാടിയില്‍ പരസ്പരം തട്ടിപ്രതിധ്വനിച്ചത് കര്‍മ്മത്തിന്റെ സഹജാവബോധത്തെ ഉണര്‍ത്തുക തന്നെ ചെയ്തു. ആയിരം ന്യൂറോണുകളും സൂക്ഷ്മസ്രാവഗ്രന്ഥികളും ഊര്‍ജ്ജ്വസ്വലരായി ക്രോമൊസോമുകളില്‍ സുഷുപ്തിയില്‍ ആലസ്യപ്പെട്ടിരുന്ന ജീനുകളില്‍ ഉണര്‍വിന്റെ ചലനങ്ങളുണ്ടാക്കി. സണ്ണിയ്ക്കു മാത്രം വിധിച്ചിട്ടുള്ള പ്രോടീന്‍ തന്മാത്രാ നിര്‍മ്മണത്തിനു അസംഖ്യം ജീനുകള്‍ തയ്യറെടുത്തു. ഡി എന്‍ എ തന്തുക്കള്‍ ഇഴപിരിഞ്ഞ് വിജൃംഭിതരായി.ജന്തുസഹജമായ സ്വസ്ഥലികള്‍ തിരിച്ചറിയുന്ന പഞ്ചേന്ദ്രിയപ്രകരണം. ആത്മാവിനും ശരീരത്തിനും വിധിച്ചിട്ടുള്ള വാഗ്ദത്തഭൂമി ഒരു മെറ്റല്‍ ഡിറ്റെക്റ്റര്‍ മാതിരി തെരഞ്ഞുപിടിയ്ക്കാനുള്ള പ്രേരണ സ്വരൂപപ്പെടുത്തല്‍. ആ പ്രക്രിയയുടെ ആദ്യ നടപടി. ദൈവമേ എന്റെ ഇന്‍സ്റ്റിങ്ക്റ്റിന്റെ എല്ലാ ആന്റെനകളും ഇതാ സര്‍വ തരംഗങ്ങള്‍ക്കും ചേക്കേറാ‍നുള്ള തയാറെടുപ്പു നടത്തി ത്രസിച്ചിരിക്കുന്നു. ഈ പ്രപഞ്ചത്തില്‍ എനിയ്ക്കുള്ള ഇത്തിരി സ്ഥലം എവിടെയാണ്? ഏതു സുഗന്ധം ഏതു കാറ്റ് ഏതു മണ്തിണര്‍പ്പ് എനിക്കുവേണ്ടി ചിമിഴകം പൂകിയിരീക്കുന്നു? ഒരു ചെറിയ അടയാളത്താലെങ്കിലും കാട്ടിത്തരിക. ഒരു മിന്നല്‍പ്പിണറും വേണ്ട. ഇടിത്തീയും അഗ്നിക്കല്ലുകളും വര്‍ഷിക്കേണ്ട. ഒരു കാറ്റ്. ഒരു വര്‍ഷബിന്ദു. ഒരു കുഞ്ഞുപൂവിന്റെ സൂക്ഷ്മസുഗന്ധം. അതു മതി. ഇല വീഴാത്ത പൂഞ്ചിറയിലാണോ? അരുവികളുടെ തുറയിലാണോ? അന്‍പു കിനിയുന്ന പാറ മേലാണോ? അടിയില്‍ വെള്ളാരം കല്ലുകള്‍ രൂപാന്തരീകരിച്ച മുത്തുകളുടെ ഓലി വക്കിലാണോ? പൂവിട്ട അരണിയുടെ പന്തല്‍ തല‍പ്പിനു കീഴെ? വാകകള്‍പൂത്ത മണ്ണില്‍? ഈരാറുകള്‍ സന്ധിച്ച് പേട്ട തുള്ളുന്നിടത്ത്? വര്‍ഷഋതു കുടമുരുട്ടുന്ന മലമോളില്‍? പൊന്‍ കുന്നിന്റെ അടിവാരത്തില്‍? ഒരു ലഘു പ്രാര്‍ത്ഥന തല്ല്ക്കാലം സണ്ണിയില്‍ വാര്‍ന്നു വന്നു. സ്വര്‍ഗ്ഗസ്ഥനായ പിതാവേ...എവിടെയാണ്... എവിടെയാണ്... ഒരു നുറുങ്ങു കാണിച്ചു തന്നാലും.....

വെളിപാടുകള്‍ക്കു സമയമായി വന്നു.

പടവുകള്‍ക്കപ്പുറത്ത് അതിശോഭയോടെ നിന്ന കുരിശിങ്കലേക്ക് അതിന്റെ ത്രസിപ്പാല്‍ ആകര്‍ഷിക്കപ്പെട്ടവനെപ്പോലെ സണ്ണി നടന്നടുത്തു. തലേന്നുള്ള മഴയില്‍ കുളിര്‍ന്നു വെടിപ്പായി നിന്ന കുരിശ് ഇളവെയില്‍ തന്റെ രൂപം ‍ മണ്ണിലേക്കു പ്രതിഫലിപ്പിക്കുന്ന തില്‍ ആഹ്ലാദം പൂണ്ടു നിന്നു. ‘അപ്പച്ചാ’ സണ്ണി മന്ത്രിച്ചു. സാവധാനം കുരിശ് ഊര്‍ത്തിയെടുത്തു ഇരുകൈകളിലും തിരശ്ചീനമായി കിടത്തി. കുരിശു മാറിയ ചെറുകുഴിയില്‍ അസംഖ്യം കുമിളകള്‍ താഴെ നിന്നും പൊന്തിവന്ന് ജലോപരിതല‍ത്തില്‍ ചിരിച്ച് പൊട്ടി. ചേമ്പിലകള്‍ സൂക്ഷിച്ചിരുന്ന വെള്ളമണികള്‍ ഒരു തര്‍പ്പണമെന്നപോലെ അങ്ങോട്ടു ചൊരിഞ്ഞു. ദര്‍ഭപ്പുല്ലുകള്‍ സ്ഥിരം കൂട്ടൂകാരന്‍ പെട്ടെന്നു മറഞ്ഞതില്‍ അദ്ഭുതപ്പെട്ട് നിവര്‍ന്നു. സണ്ണി വരാന്‍ കാത്തു നിന്നിരുന്ന ചെറുവള്ളം ഓളത്തില്‍ മുന്നോ‍ട്ടാ‍ഞ്ഞു. ഉറങ്ങുന്ന ശിശുവിനെയെന്നപോലെ കുരിശ് അമരത്ത് കിടത്തി. തോണി ഒന്നു ചാഞ്ചാടി സന്തോഷമറിയിച്ചു. സണ്ണി കയറ് മെല്ലെ അഴിച്ചു മാറ്റി . പെട്ടെന്നു ലഭിച്ച സ്വാതന്ത്ര്യം അറിയാതെ വള്ളം ഒന്നു സംശയിച്ച് നിന്നു. സണ്ണി നദിയുടെ നടുവിലേക്ക് വള്ളം ചെറുതായി തഴുകി നീക്കി. മീനച്ചിലാറ് വള്ളത്തെ വെള്ളിക്കരയുള്ള കവണികൊണ്ടു ചുറ്റിനും പുതപ്പിച്ച് താലോലിച്ചു. ഒന്നു തൊട്ടിലാട്ടി. കുരിശ് ഉറങ്ങുന്നെന്നപോലെ കിടന്നു. സണ്ണി കണ്ണിമയ്ക്കാതെ നോക്കി നിന്നു.

പെട്ടെന്ന് നദിയുടെ മാര്‍ത്തട്ടില്‍ നിന്നും ഒരാക്രന്ദനം ഉയര്‍ന്നു. ആക്രന്ദനമല്ലല്ലൊ. ഒരു താരാട്ടല്ലെ? സണ്ണി ചെവി കൂര്‍പ്പിച്ചു. അതെ. സംശയമില്ല.

“ഓമനത്തിങ്കള്‍ കിടാവോ-നല്ല
കോമളത്താമരപ്പൂവോ”

താരാട്ട് സണ്ണിയില്‍ പ്രകമ്പനം ഉണര്‍ത്തിയിട്ട്, മൂര്‍ദ്ധാവിലും കവിളിലും തഴുകിയിട്ട് പെട്ടെന്നു പാഞ്ഞുപോയി. ഒകിടിപുപയിലെ വനാന്തര്‍ഭാഗത് ചെന്നു നിപതിച്ചു. അവിടെ കാട്ടുപൊന്തകളും മരച്ചില്ലകളും സ്വരൂപിച്ചു വച്ചിരുന്ന മറു ഈരടി ഒരു നൊടിയിടയില്‍ തിരിച്ചെത്തി നദിയുടെ മാറുപിളര്‍ന്ന് അഗാധതയില്‍ മുങ്ങി.നദി ബാക്കി പാട്ട് ഉണര്‍ത്തി.

“പൂവില്‍ നിറഞ്ഞ മധുവോ പരി
പൂര്‍ണേന്ദു തന്റെ നിലാവോ”

മീനച്ചിലാറ് ഉത്സാഹത്തോടെ സ്വന്തം താരാട്ടില്‍ ഭ്രമിച്ചു. കുരിശ് അകമഴിഞ്ഞ സംതൃപ്തിയില്‍ ഉറങ്ങുന്നെന്ന് തോന്നിച്ചു. വള്ളം പതുക്കെ താഴേക്ക് ഒഴുകി നീങ്ങി. മീനച്ചിലാറ് ചെറു ഓളങ്ങള്‍ വ്യാസം വര്‍ദ്ധിപ്പിച്ചും കുറുക്കിയും വൃത്തപരിധി തമ്മില്‍ ഇടകല്ര്ത്തിയും വീണ്ടും വീണ്ടും താലോലിച്ചു. മീനുകല്‍ പുളച്ച് നീന്തി അനുഗമിച്ചു. അവിശ്വസനീയമായ സ്വന്തം കൃത്യം സണ്ണി സ്തംഭിച്ച് നോക്കി നിന്നു. നിറഞ്ഞ വാത്സല്യലബ്ധിയില്‍ കുരിശ് വള്ളത്തിന്റെ അമരത്തൊട് ചേര്‍ന്നു കിടന്നു സന്തോഷം നുകര്‍ന്നു.

വള്ളവും കുരിശും വളവുതിരിഞ്ഞ് കാണാതായി.

അപ്പച്ചാ എന്റെ അപ്പച്ചാ

സണ്ണി നിയന്ത്രണം വിട്ടു നിലവിളിച്ചു.

മണ്ണില്‍ കമഴ്ന്നു കിടന്നിരുന്ന സണ്ണിയെ അമ്മച്ചി പിടിച്ചെഴുന്നേല്‍പ്പിച്ചു. കാലുകള്‍ കുഴയുന്നു.തല ചുറ്റുന്നതു വകവയ്ക്കാതെ സണ്ണി തിരിഞ്ഞു നോക്കി. ഒന്നും കാണാനില്ല. മീനച്ചിലാറ് ഒന്നും അറിയാത്തമട്ടില്‍ സ്വച്ഛമായി ഒഴുകുന്നു.

ബിജു കാറുമായെത്തി. സ്യൂട് കേസുകള്‍ ബിനീഷ് എടുത്തു വച്ചു. അമ്മച്ചിയുടെ ശാന്തത സണ്ണിയ്ക്ക് വിസ്മയമായി തോന്നിയില്ല. റോസ്‌ലിയുടെ ബാംഗ്ലൂര്‍ക്കുള്ള ഫ്ലൈറ്റ് രാത്രിയിലാണ്. അതു കഴിഞ്ഞ് എയര്‍ ഇന്‍ഡ്യ ഫ്ലൈറ്റിനു കുറെ താമസമുണ്ട്. റോസ്‌ലിയെ ആദ്യം വിടണമെന്ന് അമ്മച്ചിയ്ക്ക് നിര്‍ബ്ബന്ധമുണ്ട്. അയ്യരങ്കിളും കുരുവിള സാറും നേരത്തെ എത്തി. അയ്യരങ്കിള്‍ക്ക് ഇപ്പോഴും പുഞ്ചിരി തന്നെ.

ഉദിച്ചുയര്‍ന്ന നിലാവ് ലോഭമില്ലാതെ ധാവള്യം വിതറിയിട്ടു. വീടിന്റെ ആറ്റിലെക്കുള്ള മുഖം ശോഭയാര്‍ന്നു നിന്നു. സണ്ണി സ്വല്‍പ്പം നീങ്ങി ആറിന്‍് അഭിമുഖമായി നിന്നു. എന്തോ കാഴച കാണാന്‍ വേണ്ടിയെന്ന വണ്ണം. സണ്ണിയ്ക്കു വേണ്ടി കരുതിവച്ച ദൃശ്യം തീര്‍ച്ചയായും അവിടെ ഉടലെടുത്തു. നിലാവ് വെള്ളി ഉരുക്കിയൊഴിച്ചിരിക്കുന്നു നദിയുടെ ഉപരിതലത്തില്‍. മീനച്ചിലാറ്‌ നിശ്ചലയായിരിക്കുന്നു. പണ്ട് അപ്പച്ചനു കാണിച്ചു കൊടുത്ത അതേ ദൃശ്യം തന്നെയാണല്ലൊ ഇത്! ജലോപരിതലം വെട്ടിത്തിളങ്ങുകയാണ്. അനക്കമില്ല. ചെറിയ ഓളങ്ങളാണൊ തലങ്ങും വിലങ്ങും പായുന്ന വെള്ളിക്കമ്പികള്‍ നീര്‍ക്കുന്നത്? തിരശ്ചീനമായ വെള്ളിപ്പാളിയില്‍ നിന്നും ആയിരക്കണക്കിനു വെള്ളി ജ്യോതിവീചികള്‍‍ ഉയരുകയാണ്. സണ്ണിയുടെ കണ്ണിലെ ജലകണ ക്രിസ്റ്റലിലൂടെ ഇവയെല്ലാം അനേകമടങ്ങ് ഗുണീഭവിച്ചു ലക്ഷോപലക്ഷം കതിരുകളായി ഉയര്‍ന്നു പൊങ്ങി.അവിശ്വസനീയം! അവിടം മുഴുവന്‍ പ്രഭാപൂരം‍. അനങ്ങാതെ നില്‍ക്കുന്ന മീനച്ചിലാറ് ചോദിക്കുകയാണ്. ഇനി എന്നാ കാണുന്നത്? സണ്ണിയുടെ കണ്ണിലെ കുഞ്ഞുകണ്ണീര്‍ക്കണങ്ങള്‍ ഉരുണ്ടു കൂടി വലിപ്പം വച്ചപ്പോള്‍ ഈ കാഴ്ച പതുക്കെ മാഞ്ഞു പോയെങ്കിലും സണ്ണി അനങ്ങിയില്ല. വന്നെ സണ്ണിച്ചായാ. ബിജു വിളിച്ചു. സണ്ണി കാറിന്റെ അരികിലേക്കു നീങ്ങി.

ബിനീഷ് വീട്ടീലെ ദീപങ്ങളൊക്കെ അണച്ചു.ഗേറ്റ് പൂട്ടി. ഇരുളിലായ വീട് പുറകില്‍ നിന്നുള്ള നിലാവില്‍ ഒരു സിലുവെറ്റ് പോലെ തോന്നിച്ചു. ഗ്രാഫിക് ഡിസൈന്‍ പുസ്തകത്തില്‍ പ്രഥമ പാഠത്തില്‍ കാണാറുള്ള നിഴല്‍ചിത്രം. പൂട്ടിയ ഗേറ്റിന്മേല്‍ ചാരിനില്‍ക്കുകയാന്ന്‍ കുരുവിളസാര്‍.ദാമോദരന്‍ ചെട്ടിയാര്‍ തലതാഴ്ത്തി നിലത്തിരിക്കയാണ്. ഈ നിഴല്‍ചിത്രത്തില്‍ വെളുപ്പ് എന്നു പറയാവുന്നത് അയ്യരങ്കിളിന്റെ ചിരിയും കുരുവിള സാറിന്റെ തോളിലെ ഇന്ന് അലക്കിയെടുത്തെന്ന പോലെത്ത തോര്‍ത്തും മാത്രം.

പെട്ടെന്ന് പൂഞ്ഞാറില്‍ നിന്നും കാറ്റ് അവിടെ ഓടിയെത്തി. പണ്ടില്ലാത്തവണ്ണം ശക്തിയോടെ. സണ്ണിയുടെ ചുറ്റിലും ഒരു ചുഴി സൃഷ്ടിച്ച് ശരീരം കെട്ടി വരിഞ്ഞു. ചുഴി ഒരു കൃത്യബിന്ദുവില്‍ കേന്ദ്രീകരിച്ച് സണ്ണിയുടെ കാലുകള്‍ക്ക് ഭാരമേകി മണ്ണിലേക്ക് ആഴ്താന്‍ ഒരുമ്പെട്ടു. കാറ്റ് കെട്ടുകള്‍ മുറുക്കുകയാണ്. കയ്യും ശരീരവും ഒരു വെറുങ്ങലിപ്പിന്റെ പിടിയിലായി. കാറ്റ് ഭ്രാന്തമായ ആവേശത്താല്‍ വീണ്ടും വരിഞ്ഞുമുറുക്കി മരവിക്കാനുള്ള മരുന്ന് കുത്തിവച്ചവനെപ്പോലെയാക്കി സണ്ണിയെ നിറുത്തി ഇളം സുഗന്ധം തീക്ഷ്ണമായി. ചുറ്റിനും കൊത്തുപണികള്‍ ചെയ്ത് തന്നെ ഒരു കരിങ്കല്‍പ്രതിമയാക്കുകയാണോ? സണ്ണി അതിശക്തമായി ശരീരം കുടഞ്ഞു പെട്ടെന്നു കാറിനുള്ളില്‍ കയറി. കാറ്റ് മുരണ്ടു നിന്നു. സണ്ണി ജനല്‍ച്ചില്ലുകള്‍ ഉടന്‍ പൊക്കി. കാറ്റ് അകന്നുപോയി.

സണ്ണി വാലറ്റു തുറന്ന് പഴയ ക്രെഡിറ്റ് കാര്‍ഡ് എടുത്തു. അഡിരോണ്ഡാക് മൌണ്ടന്‍സ്! തന്റെ പ്രിയപ്പെട്ട പര്‍വതനിരകളുടെ എഴുന്നു നില്‍ക്കുന്ന ചിത്രത്തില്‍ മെല്ലെ തഴുകി. കാര്‍ഡ് ഒരു നിമിഷം മാറോട് അടുപ്പിച്ചു. വീണ്ടും വാലറ്റില്‍ വയ്ക്കാതെ വിരല്‍സ്പര്‍‍ശത്താല്‍ ഗിരിനിരകളുടെ നിംന്നോന്നതങ്ങള്‍ അനുഭവിച്ചു.

കാറ് മെല്ലെ നീങ്ങി.
അപ്പോള്‍
അഡിരോണ്ഡാക് പര്‍വതനിരകളില്‍ ഇളം സുഗന്ധമുള്ള ഒരു കാറ്റ് മെല്ലെ വീശിയിറങ്ങി.

(അവസാനിച്ചു)

Monday, September 24, 2007

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്-5

അഞ്ച്

ഹാഫ് ഡോര്‍ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ കണ്ട പോലീസുദ്യോഗസ്ഥന്‍ സണ്ണിയ്ക്ക് വലിയ ഞെട്ടല്‍ സമ്മാനിച്ചു. ഇന്നലെ താന്‍ കഴുത്തിനു പിടിച്ച പളപള വസ്ത്രധാരി!അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍!പാലാക്കരുടെ ബുദ്ധിയൊന്നും തനിയ്ക്കു കിട്ടിയിട്ടീല്ല! അയാള്‍ ഇപ്പോഴും സൌമ്യനാണ്. “സണ്ണീ ഐ ന്യൂ യു വുഡ് കം” മലയാളം പോലത്തെ ഇംഗ്ലീഷ് വീണ്ടും. വീടാക്രമിച്ചതും വാഴകള്‍ നശിപ്പിച്ചതും ഇനി പറഞ്ഞിട്ടെന്തു കാര്യം? ഇയാളാ‍യിരിക്കും സൂത്രധാരന്‍. എന്നാലും ഔപചാരികത എന്നമട്ടില്‍ ചുരുക്കത്തില്‍ സംഭവം വിശദീകരിച്ചു. “ ഹോ ഇവിടെയെല്ലാം തമിഴന്മാരുടെ പ്രശ്നമാ സണ്ണീ. മിനിഞ്ഞാന്ന് രാമപുരത്തൂന്ന് രണ്ടെണ്ണെത്തിനെ പൊക്കിയതേ ഉള്ളു. എല്ലാത്തിനേം പിടിയ്ക്കുന്നുണ്ട്” അതേ, ഇന്നലെ ശുദ്ധമലയാളാത്തില്‍ പറഞ്ഞ വൃത്തികേടുകളൊക്കെ തമിഴന്മാരുടേതാണ്! തമിഴന്മാര്‍ വാഴ നശിപ്പിക്കുന്നതെന്തിനെന്ന ലളിതമായ ചോദ്യം ചോദിക്കാനുള്ള ബുദ്ധിയില്ലാത്ത വിഡ്ഢിയായി ഇയാള്‍ എന്നെ കരുതുന്നു. വാസ്തവത്തില്‍ സത്യം പുറത്തു പറയുന്നതില്‍ വിഡ്ഢിത്തമൊന്നുമില്ലാതിരുന്നത് അയാള്‍ക്കാണ്. “അല്ലെങ്കിലും നിനക്കെന്തിനാ ഈ വീട്? മലയാളം നേരേ ചൊവ്വേ പറയാനറിയാന്‍ മേലാത്ത നീ ഇവിടെ നിന്നു പെഴയ്ക്കാനൊന്നും പോകുന്നില്ലല്ലൊ”. മലയാളം സ്വച്ഛമായി സംസാരിക്കുന്നവരുടെ പ്രദേശമായി അയാള്‍ പാലായെ അടയാളപ്പെടുത്തി.

“ആനിയമ്മയ്ക്കും ഏതാണ്ടൊക്കെ അസുഖമല്ലേ.തന്നെ ഇങ്ങനെ താമസിക്കുന്നത് സേയ്ഫല്ലല്ലൊ” അതേ, ഒരു തമിഴന്റെ മാല പൊട്ടിയ്ക്കല്‍ ശ്രമത്തില്‍ അമ്മച്ചിയുടെ അവസാനം പോലീസ്ബുക്കില്‍ കുറിച്ചിടാന്‍ ഇയാള്‍ക്ക് പ്രയാസമൊന്നും കാണുകയില്ല. അയാള്‍ ഉപയോഗിച്ച ‘സേയ്ഫ്” എന്ന വാക്ക് സണ്ണിയുടെ നട്ടെല്ലില്‍ കത്തി താഴ്ത്തി നടുവേദന കൂര്‍പ്പിച്ചു. സണ്ണി പോകാന്‍ എഴുനേറ്റു. പെട്ടേന്ന് സെല്‍ ഫോണ്‍‍ ശബ്ദിച്ചു.
“സണ്ണീ നീ എന്തു ചെയ്യുകയാണവിടെ?” വാലറിയാണ്. “ബില്‍ ഇസ് നൊട് വെരി ഹാപ്പി. നീ രണ്ടാഴ്ച്ചയെന്നും പറഞ്ഞ് പോയിട്ട് ആഴ്ച മൂന്നായല്ലൊ? ഐ ക്യനോട് ഡീല്‍ വിത് ദ പ്രെഷര്‍. ഞാനയച്ച ഇ മെയിലൊന്നും നീ നോക്കി പോലുമില്ലേ?”

“വാലറീ യു ഡോണ്ട് ബിലീവ് വാട് ഈസ് ഹാപ്പെനിങ് ഹീര്‍. ഞാന്‍ ഉടനെ എത്തും” സണ്ണി തിടുക്കത്തില്‍ പുറത്തു കടന്നു. പോലീസുകാരന്‍ ചിരിച്ച് കാലുകള്‍ വിറപ്പിച്ച് ആഹ്ലാദം പൂണ്ടിരിന്നു.

ഒരു വക്കീലിനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞാലോ? പോലീസ് ശത്രുവായിടത്ത് വക്കീലെന്തു ചെയ്യാന്‍? ജേക്കബ് ചാലിത്തോട്ടം അമ്മച്ചിയുടെ സീനിയര്‍ ആയി പഠിച്ചതാണ്. വീട്ടില്‍ വന്ന് കണ്ടിട്ടുണ്ട്. മൂപ്പുകൂടിവരുന്ന വെയിലത്ത് സണ്ണി വെറുതേ നിന്നു. നഗരം തിരക്കിട്ട് അവനു ചുറ്റും പാഞ്ഞു. ലയണ്‍ കിങ് സിനിമയിലെ കാട്ടുപോത്തുകളുടെ സ്റ്റാമ്പീഡില്‍ പെട്ട സിംഹക്കുട്ടിയെ ഓര്‍ത്തു സണ്ണി. തനിയ്ക്ക് പരിചയമുള്ള ആളുകള്‍ എത്രപേരുണ്ടിവിടെ?. വക്കീലിന് എന്തെങ്കിലും പറയാനുണ്ടാവില്ലെ? പരിഷ്കാരം വന്നെന്നറിയിക്കുന്ന വക്കീലാഫീസില്‍ സണ്ണിയ്ക്ക് അത്ര സുരക്ഷിതത്വം തോന്നിയില്ല. “സണ്ണീ ഞാന്‍ വീട്ടിലേക്കു വരാനിരിക്കുകയായിരു‍ന്നു” വക്കീല്‍ പറഞ്ഞു. അങ്ങോട്ടുഒന്നും പറയുന്നതിനു മുന്‍പ് ഒരു കെട്ട് കടലാസുകള്‍ നിരത്തി. മുദ്രപ്പത്രങ്ങള്‍. കുനുകുനാ മലയാള‍ത്തില്‍ വാരിവലിച്ചെഴുതിയവ. അപ്പച്ചന്റെ ഒപ്പുണ്ട് പലതിലും. ഇതൊന്നും അപ്പച്ചന്റെ കയ്യൊപ്പല്ലല്ലൊ. ഈ കുരുക്ക് സഹജജ്ഞാനത്തിലൊന്നും ഒരിക്കലും വന്നുപെടാത്തത് തന്റെ ബന്ധുക്കളെ ഒട്ടും മനസ്സിലാക്കിയിട്ടില്ലാത്തതു കൊണ്ടാണല്ലൊ. അവര്‍ വല വളരെ നീട്ടി വിരിച്ചിരിക്കയാണ്. വീടു പണിയാന്‍ വേണ്ടി അപ്പച്ചന്‍ ഫിലിപ്പങ്കിളിന്റെ കയ്യില്‍ നിന്നും കടം വാങ്ങിച്ചിരിക്കുന്നു! വീട് ഈട് കൊടുത്തിരിക്കയാണ്.ചെറിയ തുകയൊന്നുമല്ല. ലക്ഷക്കണക്കിനാണ് കടം. അപ്പച്ചന്റെ ഒപ്പ് വളരെ വികൃതമായാണ് അനുകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. മഷി ഉണങ്ങിയിട്ടില്ലെന്ന മട്ട്. മഷിയും പേനയും വരയും തൊഴിലാക്കിയ തനിയ്ക്ക് ഇതു എളുപ്പം പിടികിട്ടുകയില്ലെന്ന് ഇവര്‍ കരുതിയല്ലൊ. അപ്പച്ചന്റെ ഒപ്പ് തനിയ്ക്കു പോലും അനുകരിക്കാന്‍ പ്രയാസമാണ്. ഒരു ഷൂസിനു മുകളില്‍ പൂവ് വച്ചതുപോലെ ചിത്രപ്പണിയിലാണ് പേര്‍ എഴുതുന്നത്. താഴെ പ്രത്യേക വിതാനത്തില്‍ കുത്തും വരകളും. സണ്ണിയുടെ ദേഹം വിറച്ചു. മുദ്രപ്പത്രങ്ങള്‍ വാരിയെടുത്തു. ബിജു പൊട്ടിത്തെറിച്ചു. “ആനിയമ്മ സമ്മാനിച്ച വാച്ചാ വക്കീലങ്കിള്‍ കയ്യേല്‍ കെട്ടിയിരിക്കുന്നെ. ജോസങ്കിള്‍‍ കൊണ്ടുവന്നു തന്ന ഷേഫര്‍ പേനാ കൊണ്ടാരിക്കും കള്ളയൊപ്പിട്ടത്” മുദ്രപ്പത്രങ്ങള്‍ ബിജു വലിച്ചു കീറാന്‍ ശ്രമിച്ചതു സണ്ണി തടഞ്ഞു.വീടു പണിക്കാലത്ത് താന്‍ പലതവണ ചോദിച്ചതാണ് ഡോളര്‍ അയയ്ക്കട്ടേ എന്ന്. “റോസ്‌ലി അങ്ങോട്ട് പടിയ്ക്കാന്‍ വരുകല്ലെ. അവളടെ ചെലവൊക്കെ നീ നോ‍ാക്കിക്കോ, ഇങ്ങോട്ടൊന്നും അയയ്ക്കണ്ട“ എന്ന് അപ്പച്ചനു വാശി.ആ അപ്പച്ചന്‍ ഫിലിപ്പങ്കിളിനോടു കടം വാങ്ങിച്ചത്രെ. വാതില്‍ക്കലെത്തിയപ്പോള്‍ സണ്ണി ഒന്നു തിരിഞ്ഞ് ജേക്കബ് ചാലിത്തോട്ടത്തെ തുറിച്ചു നോക്കി.അങ്ങേര്‍ കണ്ണിലെ‍ കുസൃതി മായ്ക്കാന്‍ വലിയ ശ്രമമൊന്നും നടത്തിയില്ല.

സെല്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു.വീണ്ടും ഫിലഡെല്ഫിയയില്‍ നിന്നാണ്. അടുത്ത അപാര്‍ട്മെന്റിലെ മോഹന്‍. ഒരാഴ്ച്ചയ്ക്കകം അപാര്മെന്റിന്റെ ലീസ് ഒപ്പിട്ട് പുതുക്കണം. “നീ നാട്ടില്‍ പോകുന്നതിനു മുന്‍പേ ചെയ്യേണ്ടതായിരുന്നു. എനിയ്ക്കൊന്നും ചെയ്യാന്‍ പറ്റുകയില്ല സണ്ണീ. ലീസു പുതുക്കുന്നില്ലെങ്കില്‍ അവര്‍ക്ക് പെയിന്റടിക്കണം.ഓഫീസില്‍ ഒരാഴ്ച്ചത്തെ അവധി നിനക്കുവേണ്ടി ചോദിച്ചിരിക്കയാണ്. നീ ഉടന്‍ എത്തുന്നില്ലെ? ഞാന്‍ ഇ മെയിലയച്ചതൊന്നും നോക്കിയില്ലെ?“ “ നീ വിചരിക്കുന്നതിലും വലിയ പ്രശ്നത്തിലാ മോഹന്‍ ഞാന്‍.ഒരാഴ്ച്ചയ്ക്കകം എല്ലാം ശരിയാകും. അടുത്ത ആഴ്ച തന്നെ ഏതായാലും എത്തും. ലീസിങ് ഓഫീസിലെക്കു ഞാന്‍ വിളിക്കാം.“. സത്യത്തില്‍ ലാപ് ടോപ് തുറന്നിട്ട് നാളുകളായി. ആദ്യമായാണ് ഇത്രയും ദിവസം ഇ മെയില്‍ ചെക്ക് ചെയ്യാതെ ഇരിക്കുന്നത്. ഇവിടെ കാര്യങ്ങളൊക്കെ ശരിയായി വരുന്നു എന്നു നുണ പറഞ്ഞതെന്തിനാണ്? ഇത്രമാത്രം കളിപ്പിക്കപ്പെടാന്‍ നിന്നുകൊടുത്ത പൊട്ടനാണെന്നു മോഹന്‍ ധരിക്കുമെന്നു വിചാരിച്ചിട്ടോ?

വീടിന്റെ അസ്തിത്വമാണോ ഒരു കെട്ട് പീറക്കടലാ‍സിലായി കയ്യിലിരിക്കുന്നത്? അല്ലല്ലൊ. അതീവമായ ആര്‍ത്തിയുടേയും നിന്ദയുടേയും കുടിലതയുടേയും പ്രത്യക്ഷമാണ്. സണ്ണി വീണ്ടും വെയിലത്തു നിന്നു. കാട്ടുപോത്തുകളുടെ കൂട്ടയോട്ടത്തില്‍ വീണ്ടും പകച്ചു. സൂര്യനാരായണയ്യരെ കണ്ടാലോ. ബിജുവും ഉത്സാഹിപ്പിച്ചു. അയ്യരങ്കിളിനെ മാത്രമേ ഇവിടെ പരിചയമുള്ളു. നേരേ ഇരുമ്പുകടയിലേക്ക്. ഇരുമ്പുസാധനങ്ങളുടെ കലമ്പലിനെ അതിജീവിക്കുന്ന അതി മധുരമായ കിലുക്കച്ചിരിയുമായി അയ്യരങ്കിള്‍ എതിരേറ്റു. അയ്യരങ്കിളിന്‍് ഒരു മാറ്റവുമില്ല.“സണ്ണിക്കൊച്ച് എന്നെയൊന്നും മറന്നില്ലല്ലൊ” അയ്യരങ്കിള്‍ വരുത്തിയ ചായ ജീവിതത്തില്‍ കുടിച്ചിട്ടുള്ള എറ്റവും നല്ലതെന്ന് സണ്ണി എളുപ്പം വിധിയെഴുതി. പോലീസ്-വക്കീല്‍ കഥയൊന്നും അയ്യരങ്കിളിനെ വിസ്മയിപ്പിക്കുന്നില്ല. സണ്ണി മുദ്രപ്പത്രങ്ങള്‍ വിറയലോടെ നിവര്‍ത്തി. വഴിയുണ്ടാക്കാം സണ്ണീ. അയ്യരങ്കിള്‍ ചുമലില്‍ കൈ വച്ച് ആശ്വസിപ്പിച്ചു. അപ്പച്ചന്‍ തുഴ പിടിപ്പിച്ചുണ്ടാക്കിയ തഴമ്പുകള്‍ മൃദുപഞ്ഞിക്കഷണമായി സ്വസ്ഥത ലേപനം ചെയ്തു. മകന്‍ സൂര്യ കുമാര്‍ കോട്ടയത്ത് പ്രാക്റ്റീസു ചെയ്യുന്നു. ജഡ്ജിമാരുടെ കണ്ണിലുണ്ണി.ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കന്‍. “സണ്ണീ ജോസിന്റെ ഒപ്പുകളുള്ള ഒന്നു രണ്ട് കടലാസെന്തെങ്കിലും തപ്പിയെടുത്തേക്കണം. സൂര്യന്‍ ഈയാഴ്ച്ച വരുന്നുണ്ട്.രണ്ടാമത്തെ കുഞ്ഞിന്റെ അന്നപ്രാശമാണ്. നിങ്ങളെല്ലാവരും വീട്ടില്‍ വരികയും വേണം.”

“ഞാന്‍ ഇവിടെയില്ലല്ലൊ അങ്കിള്‍? എനിയ്ക്കു ഉടനെ തിരിച്ചുപോകണം”

“വേണമെന്നില്ല. ജോസിന്റെ ഒപ്പു മതി. ബാക്കി സൂര്യന്‍ നോക്കിക്കോളും.വേണമെങ്കില്‍ കേസു കോട്ടയത്തേക്കു മാറ്റാം. ഇതു എളുപ്പം തള്ളിപ്പോകുന്ന കേസാണെന്നു അവര്‍ക്കറിയാം. സണ്ണിക്കൊച്ചിനെ പരിഭ്രമിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. വീട് ആര്‍ക്കെങ്കിലും വിറ്റുകളയുമോ എന്ന പേടിയുണ്ടവര്‍ക്ക്‌. നീ ഒത്തുതീര്‍പ്പിനു വരുമെന്ന കണക്കുകൂട്ടലായിരിക്കും അവര്‍ക്ക്.കള്ളയൊപ്പാണെന്നു തെളിഞ്ഞാല്‍ സീരിയസ്‍ കുറ്റമാണ്. മറുകേസു കൊടുക്കാം.”

മറുകേസോ? ഇവരുമായിട്ട് ആരു കളിക്കും?

“ധൈര്യമായിട്ടിരിക്ക് സണ്ണീ” വീണ്ടും തുഴ പിടിച്ച തഴമ്പിന്റെ തലോടല്‍. സണ്ണിയുടെ കണ്ണുകള്‍ ഇപ്പോള്‍ ശരിക്കും നനഞ്ഞു.

വീട്ടിലെത്തിയത് തീരെ അവശനായിട്ടാണ്. വീട് ഇളം വെയിലണിഞ്ഞ് നില്‍ക്കുന്നു. പുതിയ ഓടിന്റെ കടും കാവി നിറം ആകെ ഒരു ചെമ്പുപ്രഭ ചുറ്റിലും പരത്തുന്നു. ബെഡ് റൂമിന്റെ ചില്ലു പൊട്ടിയ സ്ഥാനങ്ങളില്‍ ദാമോദരന്‍ ചെട്ടിയാര്‍ പലക തറയ്ക്കുന്നു. വാഴകളെല്ലാം ബിനീഷ് പശുവിനു കൊടുക്കാന്‍ വാരിക്കൂട്ടിയിട്ടുണ്ട്. മുറ്റത്തിട്ട പുതുമണല്‍ ഉണങ്ങി ഇപ്പോള്‍ വറുത്തിട്ട കടല മാതിരിയുണ്ട്. കുറേ നേരം നോക്കിനിന്നതിനു ശേഷമാണ് അകത്തേയ്ക്കു കയറിയത്. പൂമുഖത്തുണ്ടായിരുന്ന ഉണ്ണിയേശു-കന്യാമറിയം പടം ചില്ലില്‍ നിന്നും സാവധാനം അഴിച്ചെടുക്കുകയാണ് റോസ്‌ലി. സണ്ണിയുടെ ചോദ്യഭാവം അവളില്‍ ചെന്നു. നേരേ കണ്ണുകളില്‍ നോക്കി അവള്‍ പറഞ്ഞു “ഇത് ഏതു സൂട് കേസിലാ വയ്ക്കാന്‍ പറ്റുന്നതെന്നു നോക്കാനാ.” പിന്നെ കുനിഞ്ഞു നോക്കി ബാക്കിയും.

“അമ്മച്ചി വരുകാ സണ്ണിച്ചായന്റെ കൂടെ“.

സണ്ണി നിലത്ത് ഭിത്തിയും ചാരി ഇരുന്നു.

(തുടരും)